Thursday 3 May 2012

നിലാവിന്റെ രാജകുമാരന്‍


ആദ്യമായി ആണ് ഞാന്‍ ഈ പാര്‍ക്കിലേയ്ക്ക് വരുന്നത്.പുലര്‍ച്ചെ ആയതിനായാല്‍ ജോഗിംഗ് ചെയ്യാന്‍ വരുന്നവരുടെ തിരക്ക് ഏറെയുണ്ട്.എല്ലാപേരും നടക്കുന്ന നടപ്പാതയിലൂടെ ഞാനും വെറുതെ നടന്നു.പുലര്‍ച്ചയുടെ മങ്ങിയ വെളിച്ചത്തില്‍ തന്നെ മനസിലായി ഈ പാര്‍ക്ക്,ഇത് നഗരത്തില്‍ പുതുതായി ഉണ്ടാക്കിയ ഒന്നല്ല.ചുരുങ്ങിയത് ഒന്ന് ഒന്നര ഏക്കര്‍ വരും.പലഭാഗത്ത് നിന്ന് ഉള്ളിലേയ്ക്ക് എന്ട്രന്‍സ് ഉണ്ട്..എവിടെ നിന്നോക്കെയോ ആള്‍ക്കാര്  ജോഗിംഗ് എന്ന പേരില്‍ ഇവിടെ കയറുന്നു..ഇഷ്ടമുള്ള നടപ്പാതകളില്‍ നീളനേയോ കുറുകനേയോ വട്ടത്തിലോ ഒക്കെ വേഗത്തില്‍ നടക്കുന്നു..ചിലര്‍ താളത്തില്‍ ഓടുന്നു.കൂറ്റന്‍ വൃക്ഷങ്ങള്‍ നിരവധിയാണ്.പാര്‍ക്കിന്റെ കാലപ്പഴക്കത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് ചിന്തിപ്പിക്കുന്ന വലുപ്പം...അവിടവിടെ ആയി ഉള്ള ഇരിപ്പിടങ്ങളും കൌതുക വസ്തുക്കളും.എല്ലാം പഴഞ്ചന്‍ തന്നെ.ചില ഭാഗങ്ങള്‍ പൊട്ടി പൊളിഞ്ഞത് പോലെയാണ് കിടക്കുന്നത്.പുതുതായി മോടി പിടിപ്പിച്ച പാര്‍ക്കുകളുടെ 'പുത്തന്‍ ഭംഗി' ഇല്ലെങ്കിലും പൂക്കളും കായ്കളും നിറഞ്ഞ വന്‍ വൃക്ഷങ്ങളുടെ കാഴ്ച തന്നെയാണ് ഇവിടുത്തെ മുഖ്യആകര്‍ഷണം.



കുറച്ച് അധികം ദൂരം ഞാന്‍ നടന്നു.എന്റെ ശ്രദ്ധയെ, ഒരു ഗര്‍ഭിണിയെ ഓര്‍മിപ്പിക്കുന്ന വിധം കുടവയര്‍ ഉള്ള മദ്ധ്യവയസ്കനും ഷോട്സ് ഇട്ട ഒരു പെണ്‍കുട്ടിയും അവളെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാരനും വാക്കിംഗ് സ്ടിക്ക്  ഏന്തിയ ഒരു വല്യമ്മയും ഒക്കെ ആകര്‍ഷിച്ചു-പിന്നെ ചെറിയ മരങ്ങളില്‍ നിറഞ്ഞു നിന്ന പേരറിയാ പൂക്കളും.ഒരു പ്രത്യേക ഭാഗത്ത് എത്തിയപ്പോഴാണ് വളരെ ഭംഗിയുള്ള ഒരു പൂമരം ഞാന്‍ കണ്ടത്.അധികം പൊക്കമില്ലാതെ നിറച്ച് കടുത്ത നീലപ്പൂക്കള്‍ നിറഞ്ഞ ഒരു മരം.പൂക്കള്‍, സാധാരണ വെള്ളയോ മഞ്ഞയോ ചുവപ്പോ ഒക്കെ ആകാറാന് പതിവ്.ഇത് പക്ഷെ അതിശയിപ്പിക്കുന്ന ഒരു പ്രത്യേക നീല വര്‍ണ്ണം.അവിടെന്ന് ഞാന്‍ നോട്ടം താഴ്ത്തിയത് ഒരാളുടെ കണ്ണുകളിലേയ്ക്കാണ്.രണ്ട് നീലക്കണ്ണുകള്‍..! മുകളില്‍,പൂക്കളില്‍ കണ്ട നിറം എന്റെ കണ്ണുകളെ മൂടിയതാണോ എന്നെനിക്ക് ഒരു നിമിഷം തോന്നി.തിരിച്ച് അയാളും ശ്രദ്ധിക്കുന്നത് കണ്ട ഞാന്‍ വേഗം കണ്ണ് മാറ്റി.മുന്നോട്ടുള്ള കാല്‍ വെയ്പ്പുകള്‍ക്ക് വേഗം കൂട്ടി.


ഒന്ന് കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ ഒരു പ്രത്യേക ഭാഗത്ത്, നടപ്പാതയുടെ പിന്നിലേയ്ക്ക്..മരങ്ങളുടെ ഇടയില്‍..ചെടികള്‍ പടര്‍ത്തിയ വേലിക്ക് അരികിലായി ഒരു ഇരിപ്പിടം കണ്ടു-ഒരു സ്ടോണ്‍ ബെഞ്ച്‌..!ഉണങ്ങിയ പൂക്കളും ഇലകളും മണ്ണും തട്ടി മാറ്റി ഞാന്‍ അവിടെ ഇരുന്നു.അല്പം ഉയരം കൂടിയ സ്ഥലമായത് കൊണ്ട് പാര്‍ക്കിന്റെ കുറെ അദികം ഭാഗങ്ങള്‍ കാണാന്‍ കഴിയും.പെട്ടന്ന് ആരുടേയും കണ്ണില്‍ പെടാത്ത ഒരിടം.
"ഇവിടെ ഇരിക്കാന്‍ പറ്റില്ല.."
ആ സ്വരം കേട്ട ഇടത്തേക്ക് ഞാന്‍ വെട്ടിത്തിരിഞ്ഞ് നോക്കി.നീലക്കണ്ണുകളില്‍ ദേഷ്യത്തിന്റെ തിരയിളക്കം.ഇയാള്‍ എന്റെ പിന്നാലെ വരികയായിരുന്നോ?എനിക്ക്‌ അത്ഭുതം തോന്നി.ഇവിടെ ഇരിക്കണ്ട എന്ന്‌ പറയാന്‍ മാത്രം ആരാ ഇയാള്‍?അല്പം സ്വസ്ഥതയാണ് വേണ്ടത്.അത് കൊണ്ടാണ് ഈ ഒഴിഞ്ഞ ഇടത്ത് വന്നിരുന്നതും..എനിക്കും ദേഷ്യം വന്നു.കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു.
"എഴുന്നേറ്റ് പൊയ്ക്കോ..അവിടെ ധാരാളം ഇരിപ്പിടം വേറെ ഉണ്ട്."


അയാള്‍ ദൂരേയ്ക്ക് ചൂണ്ടി.ഭംഗിയുള്ള മുഖത്തിനു ചേരുന്ന ദേഷ്യം! ചെക്കന്‍ കൊള്ളാലോ..ഇവിടെന്ന് എണീറ്റ്‌ മാറുന്ന പ്രശ്നമില്ല എന്ന ഭാവത്തില്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു.പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു-എന്നെ പറഞ്ഞയക്കാന്‍.ഞാന്‍ അത് ശ്രദ്ധിക്കാത്ത വണ്ണം നീളമുള്ള പാവാടയുടെ ഞൊറികളില്‍ വിരലോടിച്ച് കൊണ്ടേ ഇരുന്നു..ബെഞ്ചിന്റെ ഓരത്തായി, പറഞ്ഞ് സഹികെട്ട മട്ടില്‍ അവസാനം അവന്‍ ഇരുന്നപ്പോള്‍ എനിക്കല്പം അതിശയം തോന്നി.പതിയെ തല ചരിച്ച് ഒന്ന് നോക്കി..എന്റെ ആ നോട്ടം കണ്ടിട്ടാകണം അവനും ഒന്ന് നോക്കി..കണ്ണുകളില്‍ ദേഷ്യത്തിന്റെ വലിയ അലകള്‍..മെല്ലെ ആ മുഖം എന്റെ അടുത്തേയ്ക്ക് ഒന്ന് ചായ്ച്ച് ഒരു രഹസ്യം പോലെ അവന്‍ പറഞ്ഞു-


"മര്യാദയ്ക്ക് പറയുന്നത് അനുസരിച്ചോളൂ..നീ കരുതും പോലെ ഒരാള്‍ അല്ല ഞാന്‍.ഞാന്‍..ഞാന്‍ ഒരു ആത്മാവാണ്..നിങ്ങളുടെ ഭാഷയില്‍ ഒരു പ്രേതാത്മാവ്..ഇത്രയും സമയം ഞാന്‍ പറഞ്ഞിട്ട് നീ അനുസരിച്ചില്ല.ഇനി എന്നെ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.. ഉം..പോക്കോളൂ.."
ഞാന്‍ ഒന്ന് പതറി.എങ്കിലും എന്റെ മുഖത്ത് ഒട്ടുംഭയം ഇല്ല എന്നത് അവനെ അതിശയിപ്പിച്ചിരിക്കണം.



"വിശ്വാസമായില്ല അല്ലേ?"അവന്‍ പതിയെ മുഖമുയര്‍ത്തി,ചുണ്ട് കൂര്‍പ്പിച്ച് മുകളിലേക്ക് ഒന്ന് ഊതി..ചുണ്ടില്‍ നിന്നും കാറ്റിന്റെ ചെറിയ ഒരു അല ഉയര്‍ന്ന്..ശക്തി പ്രാപിച്ച്..മുകളിലെ മരത്തിന്റെ തലപ്പില്‍ ചെന്ന് തൊട്ടു.കാറ്റില്‍ ശക്തിയായി ഉലഞ്ഞ ചില്ലയില്‍ നിന്ന് മഞ്ഞിന്‍ കണങ്ങള്‍ പറ്റിയ ചുവന്ന പൂക്കള്‍ താഴേക്ക് ഉതിര്‍ന്നു വീണു.ഇപ്പോള്‍ വിശ്വാസമായോ എന്ന മട്ടില്‍ ആ കണ്ണുകള്‍ എന്റെ മുഖത്ത് പതിഞ്ഞു.
"ഓ..ആ പൂക്കള്‍ ഉതിര്‍ന്നത് കാണാന്‍ നല്ല ഭംഗി.."ഞാന്‍ പറഞ്ഞു.
"നിനക്ക് വിശ്വാസമായില്ല അല്ലേ?"നീലക്കണ്ണുകളില്‍ നിരാശ നിറഞ്ഞു.ആ കൈത്തലം എന്റെ നേരേ നീട്ടി.
"തൊട്ടു നോക്കു..നിനക്ക് തൊടാന്‍ ആകില്ല എന്നെ.നിന്‍റെ കൈകള്‍ വായുവില്‍ ഉഴലുകയെ ഉള്ളൂ..അപ്പോള് വിശ്വാസമാകും തൊട്ടു നോക്കൂ.." അവന്‍ കൈ വീണ്ടും നീട്ടി.
"വേണ്ട..എനിക്ക്‌ വിശ്വാസമാണ് ".ഞാന്‍ പെട്ടന്ന് പറഞ്ഞു.എന്റെ കണ്ണുകള്‍ ആ സമയം അവന്റെ പാദങ്ങളില്‍ ആയിരുന്നു.തറയില്‍ സ്പര്‍ശിക്കാതെ, ഇത്രയും നേരം ഭൂമിയില്‍ നിന്ന് തെല്ലുയര്‍ന്നു നിന്ന അവന്റെ പാദങ്ങളില്‍.
"ഭയം തോന്നുന്നില്ലേ?"നീലക്കണ്ണുകള്‍ അത്ഭുതം കൊണ്ട്‌ വിടര്‍ന്നു.ചെറിയ പതര്ച്ചയിലും ഇല്ലെന്ന മട്ടില്‍ ഞാന്‍ പുഞ്ചിരിച്ചു. പക്ഷെ പിന്നീട് എന്തോ എനിക്ക്‌ അവിടെ ഇരിക്കാന്‍ തോന്നിയില്ല..

"ഞാന്‍ പോകുവാ.." -പറഞ്ഞിട്ട് വേഗം എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു.ഇതിനൊക്കെ ഇടയിലും എന്റെ കണ്ണുകള്‍ മറ്റൊരാളെ തിരയുകയായിരുന്നു-ഇല്ല..ഇന്ന് കണ്ടില്ല.നാളെ?

************************************          (2)                            

പുലര്‍ച്ചേ അതേ സ്ടോണ്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാനും അവനും.കുറച്ചു ദിവസമായി ഞങ്ങള്‍ കൂട്ടുകാരായിട്ട്.കണ്ടു മുട്ടിയ നാള് മുതല്‍ എന്റെ പ്രഭാതങ്ങളില്‍ അല്‍പ സമയം ഇപ്പോള്‍ അവന്റെ കൂടെ ആണ്.

"ഞാന്‍ എങ്ങനെയാണ്  മരണപ്പെട്ടത് എന്നറിയാന്‍  നിനക്ക് താല്പര്യമില്ലെ?"അവന്‍ ചോദിച്ചു.പൊതുവായ കാര്യങ്ങള്‍ക്ക് അപ്പുറം ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നില്ല.
"അവിടെ നോക്കു..ആ കടലാസ് പൂക്കള്‍ നിറഞ്ഞു മൂടിക്കിടക്കുന്ന കെട്ടിടം കണ്ടോ?അതിനുള്ളില്‍ ആണ് ഞാന്‍ മരണപ്പെട്ടത്.ഈ പാര്‍ക്കിന്റെ സൂക്ഷിപ്പുകാരനായിരുന്നു ഞാന്‍.എപ്പോള്‍ എന്നറിയുമോ?നീ അതിശയിക്കും..എഴുപത്തിആറ്‌ വര്‍ഷങ്ങള്‍ക്കു മുന്പ്..അന്നെനിക്ക് ഇരുപത്തി ആറ്‌ വയസ് പ്രായം.ഇന്നും അതേ..ശരീരത്തിനല്ലേ പ്രായം..ആത്മാവ് ഇപ്പോഴും ഇങ്ങനെ.."
ആ കണ്ണുകളില്‍ അല്പം നിരാശ പടര്‍ന്നുവോ?എനിക്ക്‌ വല്ലായ്മ തോന്നി.പാവം..!!

"എങ്ങനെയായിരുന്നു...?അത്..?

"ഞാന്‍ കാട്ടിയ ആ കെട്ടിടം കണ്ടില്ലേ..അവിടെ നിന്ന് ആണ് പാര്‍ക്കിലെ മുഴുവന്‍ കരെന്റിന്റെയും ലൈറ്റുകളുടെയും എല്ലാം കണെക്ഷന്‍ പോകുന്നത്.എല്ലാ സ്വപ്നങ്ങളോടെയും ജീവിച്ച, ഇവിടെ എല്ലാം ഓടി നടന്നു പരിപാലിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍.ആ നശിച്ച  ദിവസം മഴയത്ത് അതിന്റെ ഉളളിലെ ഏതൊക്കെയോ ലൈന്‍ പൊട്ടി വീഴുകയും അതിലേയ്ക്ക് വെള്ളം ഒഴുകി ഇറങ്ങുകയും ചെയ്തത് ഞാന്‍ അറിഞ്ഞില്ല.രാത്രിയില്‍ പാര്‍ക്കില്‍ ചില ഇടങ്ങളില്‍ വെളിച്ചം ഇല്ലാതെ ആയതു കണ്ട്‌ നോക്കാന്‍ ചെന്നതായിരുന്നു ഞാന്‍. ശരിക്ക് പറഞ്ഞാല്‍ ഒരൊറ്റ നിമിഷം കൊണ്ട് എന്റെ പ്രാണന്‍ തല്ലി കെടുത്തി കളഞ്ഞു,തറയിലെ വെള്ളത്തില്‍ നിന്ന് ശരീരത്തിലേയ്ക്ക് പടര്‍ന്ന കറെന്റ്റ്..!പുലരും വരെ ഞാന്‍ ഒന്നും മനസിലാകാതെ എന്റെ ശരീരത്തിലേയ്ക്ക് തന്നെ നോക്കി ഇരുന്നു.പതിയെ മനസിലായി ഞാന്‍ അതില് നിന്ന്  വേര്‍പെട്ടു കഴിഞ്ഞു എന്ന്‌.എന്റെ മരണം അന്നൊക്കെ എനിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ ആയില്ല.കലുഷിതനായ ഒരു ആത്മാവ് ആയിരുന്നു ഞാന്‍.അതിന്റെ ഫലം ഞാന്‍ ചുറ്റും ജീവിച്ചിരിക്കുന്നവരോട് തന്നെ കാണിക്കാന്‍ തുടങ്ങി..നിനക്കറിയുമോ അതിന് ശേഷം ഈ പാര്‍ക്കിന്റെ എല്ലാ വാതില്‍ക്കലും, പുറത്തേയ്ക്ക് പോകാന്‍ ആകാത്ത വിധം എന്നെ ബന്ധിച്ചിരിക്കുകയാണ്.ഇവിടെ നിന്ന് പുറം ലോകത്തേക് പോകാന്‍ എനിക്ക്‌ കഴിയില്ല.ഇപ്പോള്‍ ഇവിടെ ആണ് എന്റെ സ്വര്‍ഗം.ഞാന്‍ അത് ഇഷ്ടപ്പെടുന്നു...അത് പോട്ടെ നിന്നെ പറ്റി പറയു.."അവന്‍ വിഷയം മാറ്റി.

"എന്തു പറയാന്‍?"

"എന്നോട് സംസാരിക്കുമ്പോഴും അസ്വസ്ഥമാണ് നിന്‍റെ മനസ്‌..എനിക്കത് അറിയാന്‍ കഴിയുന്നുണ്ട്.എന്താ അത്?"
"ഒന്നുമില്ല..എനിക്ക്‌ പോകാന്‍ സമയമായി.."ഞാന്‍ എഴുന്നേറ്റു നടന്നു.
അപ്പോഴാണ്‌ കണ്ടത് പ്രധാന വാതിലിന് സമീപം ഞാന്‍ തിരയുന്ന ആള്.. ജോഗിംഗ് വേഷത്തില്‍..എന്നില്‍ സന്തോഷത്തിന്റെ ഒരു കുതിപ്പ് ഉണ്ടായി..അല്പം ദൂരെ അവന്‍..-എന്റെ പ്രിയപ്പെട്ടവന്‍!!


************************************           (3)          
                
പിറ്റേന്ന് രാവിലെ വളരെ ഉത്സാഹത്തിലാണ് ഞാന്‍ പാര്‍ക്കില്‍  എത്തിയത്.നേരം പുലര്‍ന്നു വരുന്നതെ ഉള്ളു.എത്ര ദിവസമായി ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നു.ഇങ്ങോട്ടേയ്ക് താമസം മാറിയപ്പോള്‍ ജോഗിങ്ങിന്  ഇവിടം തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചു.എന്നിട്ടും കാണാതെ ആയപ്പോള്‍ മനസ്‌ പിടഞ്ഞിരുന്നു.

"എന്താ ഇന്ന് മുഖത്ത് ഇത്ര സന്തോഷം ?"നീലക്കണ്ണുകളുമായി എന്റെ കൂട്ടുകാരന്‍ അരികില്‍ എത്തി .
"സന്തോഷം ഉണ്ട്..ഞാന്‍ ഇന്ന് ഒരാളെ കാണിച്ച്  തരും..ഇയാള്‍ക്ക്  ഒരു സര്‍പ്രൈസ്.."
എന്നോടൊപ്പം അവനും പ്രധാന വാതില്‍ക്കലേയ്ക്ക് നോക്കി നിന്നു.

"അതാ അവിടെ.." ഞാന്‍ ഉത്സാഹത്തോടെ വിരല്‍ ചൂണ്ടി.കറുത്ത ടീഷര്‍ട്ടും ഷോട്ട്സും ഇട്ട മങ്കി ക്യാപ് വച്ച വെളുത്ത സുന്ദരനായ യുവാവില്‍ അവന്റെ നീലക്കണ്ണുകള്‍ പതിഞ്ഞു.


"ആരാ അത് എന്ന്‌ ഞാന്‍ പറയട്ടെ..?അവനെ കണ്ടപ്പോള്‍ നിന്‍റെ മുഖം നിലാവ് ഉദിച്ചത് പോലെ ആണ് വിടര്‍ന്നത്..ഹിഹിഹി..അവന്‍- നിന്‍റെ രാജകുമാരന്‍..ഈ നിലാവിന്റെ രാജകുമാരന്‍ അല്ലേ?അല്ലേ നിലാ?"
സ്വരത്തില്‍ അല്പം നാടകീയത വരുത്തി പറഞ്ഞിട്ട് അവന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.

എനിക്ക്‌ നാണം തോന്നി-"അതേ..നിലാവിന്റെ രാജകുമാരന്‍ " ഞാനും ചിരിച്ചു.


"എന്നിട്ട് എന്താണ് നീ ഇവിടെ തന്നെ നില്‍ക്കുന്നത് അങ്ങോട്ടേയ്ക്ക് പോകുന്നില്ലേ?എനിക്ക്‌ പ്രണയിക്കുന്നവരെ വളരെ ഇഷ്ടമാണ് നിലാ..! ഈ പാര്‍ക്കില്‍ അന്നൊക്കെ എന്നും വരുന്നത് അവരായിരുന്നു.കാണുന്നതും സന്തോഷം..! ബ്രിട്ടീഷുകാരുടെ കാലമായിരുന്നു അന്ന് എന്ന്‌ ഓര്‍ക്കണം.ഈ പാര്‍ക്ക് ഉണ്ടാക്കിയത് അവരാണ്.ആദ്യകാലത്തെ പ്രണയിതാക്കളും അവരായിരുന്നു.പിന്നെ നിന്നെ ആദ്യം ഭയപ്പെടുത്താന്‍ നോക്കിയതില്‍ എനിക്ക് ഇപ്പോള്‍ ഒരുപാട് വിഷമം തോന്നുന്നു.പോയി അവനെ കൂടി വരൂ..നിങ്ങള്‍ ഒരുമിച്ച് ഈ സ്ടോണ്‍ ബെഞ്ചില്‍ ഇരിക്കുന്നത് എനിക്ക്‌ കാണണം.അന്നത്തെ പോലെ ഈ മരത്തിലെ ചുവന്ന പൂക്കള്‍ എനിക്ക്‌ നിങ്ങളുടെ മേല്‍ പൊഴിയ്ക്കണം."
വളരെ ഉത്സാഹത്തില്‍ അവന്‍ മരത്തിനു മുകളിലേയ്ക് നോക്കി.

"വേണ്ട ..നമുക്ക് മാറി നില്‍ക്കാം.."ഞാന്‍ പറഞ്ഞു.
അവന്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
"എന്താ? എന്തു പറ്റി? രണ്ട് പേരും പിണക്കത്തിലാണോ?"
ഞാന്‍ ഒന്നും പറഞ്ഞില്ല.സ്ടോണ്‍ ബെഞ്ചിലേക്കായി ഇരുന്നു.


"പിണക്കം..ആണോ എന്ന്‌ ചോദിച്ചാല്‍..ഉം..ഇപ്പോള്‍ ഇങ്ങനെ മതി. അവന്‍ എന്നെ കാണണ്ട..എന്നാല്‍ എനിക്കവനെ കാണാതെ വയ്യ.ഒരു നിമിഷം പോലും..!അതാ ഇങ്ങനെ അവനറിയാതെ പിന്നാലെ പോകുന്നത്..അവന്‍ പോകുന്ന ഇടത്തൊക്കെ..എനിക്ക്‌ ചെല്ലാന്‍ സാധിക്കുന്ന ഇടത്ത് ഒക്കെ..! "
അവന്‍ എന്റെ സമീപത്ത് ഇരുന്നു."അത്രയ്ക്ക് ഇഷ്ടാ?"
"ഉം.." ഞാന്‍ മിഴികള്‍ അടച്ചു.


"ആദ്യം ഈ ബെഞ്ചില്‍ നീ വന്ന് ഇരുന്നപ്പോള്‍ ഞാന്‍ കയര്ത്തില്ലേ?അതെന്താണെന്ന് അറിയുമോ?എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ എന്നും വൈകുന്നേരങ്ങളില്‍ വന്ന്‌ ഇരിക്കുന്ന ഇടമായിരുന്നു ഇത്.എന്നെ പോലെ നീലക്കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി.നമ്മുടെ നാട്ടുകാരിയല്ല..ഒരു ഇന്ഗ്ലീഷുകാരിക്കുട്ടി..ഭാഷയുടെ വേലിക്കെട്ടിനപ്പുറം മനസിന്റെ ഭാഷ ആയിരുന്നു ഞങ്ങള്‍ക്കിടയില്‍..ഇഷ്ടം അറിയിച്ചിട്ടൊന്നും ഇല്ല.എങ്കിലും ആഴത്തില്‍ ഉണ്ടായിരുന്നു,ഉള്ളില്‍ -അവള്‍ക്കും..!! ആ സമയത്ത് തന്നെയാണ് ഞാന്‍..-ഒന്നിനും കഴിഞ്ഞില്ല..ഒന്നിനും.!! നിലാ..നിനക്ക് എന്നെ ഇങ്ങനെ കാണാന്‍ സാധിക്കുന്നത് പോലും നമ്മുടെ ഉള്ളില്‍ നാം സൂക്ഷിക്കുന്ന പ്രണയത്തിന്റെ സാമ്യം കൊണ്ട്‌ ആകാം അല്ലേ?"



പിന്നെയും എന്തൊക്കെയോ അവന്‍ പറഞ്ഞു.എന്റെ മുഖം മ്ലാനമായിരുന്നു.
"സമയം ഏറെ ആയി..ദേ നിന്‍റെ രാജകുമാരന്‍ പുറത്തേക്ക് ഇറങ്ങുന്നു നിലാ.."
ഞാന്‍ ഞെട്ടി പിടിച്ച് എഴുന്നേറ്റു.
"നാളെ കാണാം പോകുവാ.."ഇത്രയും പറഞ്ഞു ധിറുതിപ്പെട്ട് ഞാനും പാര്‍ക്കിന് പുറത്തേക്കുള്ള വാതിലിനു നേരേ ചെന്നു.

************************************          (4)          
 
അടുത്ത ഒരു ദിവസം, രാവിലെ..
"നിലാ..നീ എന്താണ് ചിന്തിക്കുന്നത്?"
"ഒന്നുമില്ല..ഞാന്‍ അവനെ നോക്കി ഇരിക്കുവല്ലേ?ആ കൂടെ ഉള്ളത് കൂട്ടുകാരന്‍ ആയിരിക്കണം.അവരെന്താണ് പറയുന്നത് എന്ന്‌ കേള്‍ക്കാന്‍ ആയെങ്കില്‍..അവന്‍ അടക്കിപ്പിടിച്ച് ചിരിക്കുമ്പോള്‍ ഒരു പ്രത്യേക ഭംഗി ഇല്ലെ?ഹിഹിഹി..എന്നോട് സംസാരിക്കുമ്പോള്‍ പണ്ടും അങ്ങനെ ആണ്.എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പലതും സംസാരിക്കും എന്നിട്ട് മുഖം വളരെ ഗൌരവത്തില്‍ വക്കും.അടക്കിപിടിച്ച് ചിരിക്കും.ആ പറയുന്നത് കേട്ട് ഞാന്‍ പൊട്ടിപൊട്ടി ചിരിക്കും.അവന്‌ ഒരുപാട് ഇഷ്ടമാണ് എന്റെ ചിരിക്കുന്ന മുഖം കാണാന്‍.അന്നേരം ഒത്തിരി ഒത്തിരി ഇഷ്ടം തോന്നും..എന്ന്‌ പറയും "



"നിന്‍റെ ചിരിക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് നിലാ..അത് ശരിയാണ്..അത് കാണുമ്പോള്‍ പെട്ടന്ന്‍ ഒരു ഇഷ്ടം തോന്നും നിന്നോട്.വളരെ ഒതുങ്ങിയ പ്രണയം ആയിരുന്നോ നിങ്ങളുടെത് ?"
ഞാന്‍ അല്പം ചിന്തിച്ചു.


"അങ്ങനെ പറയാന്‍ ആകില്ല.നീ ഇപ്പോള്‍ എന്റെ വളരെ അടുത്ത ആള്‍ ആയത് കൊണ്ട് പറയാം.പ്രണയത്തില്‍..ഞങ്ങള്‍ക്ക്, ഞങ്ങളുടെതായ ശരികള് ഉണ്ടായിരുന്നു.മറ്റുള്ളവര്‍ക്ക് അതെങ്ങനെ തോന്നും എന്നറിയില്ല.ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ഞങ്ങള്‍ ആസ്വദിക്കും.പ്രണയം തികച്ചും ഞങ്ങളുടെ സ്വകാര്യമായ സ്വത്ത് ആയിരുന്നു.എന്റെ മനസില്‍ അവനുള്ള സ്ഥാനം മറ്റൊരാള്‍ക്കും റീപ്ലെയ്സ്  ചെയ്യാന്‍ ആകില്ല.തിരിച്ചും..!!എല്ലാത്തിനും ഉപരി ഒരേതരം സ്വഭാവ രീതികള്‍ ആയിരുന്നു ഞങ്ങള്‍ക്ക്.പുറമേ ഉള്ള കാര്യങ്ങളില്‍ ഒരേ നിലപാട് ഉണ്ടാകുമ്പോള്‍ ചിലപ്പോഴൊക്കെ സ്നേഹത്തിന്റെ കാര്യത്തില്‍ ഒരല്പം വ്യത്യാസം ഉണ്ടാകും.എന്റെ സ്നേഹം പെരുമഴ പോലെ ആര്‍ത്തലച്ച് പെയ്യുന്നതായിരുന്നു-പ്രകടിപ്പിക്കുന്ന തരം..!അവന്‍ നനുത്ത ചാറ്റല്‍ മഴ പോലെ..എന്നാല്‍ ദീര്ഘനേരം-പ്രകടിപ്പിക്കാത്ത വിധം!മനസ്സില്‍ വിഷമം വരുമ്പോള്‍ കെട്ടിപ്പിടിച് കരയാനും ദേഷ്യം വന്നാല്‍ കൈ വീശി അടിക്കാനും സന്തോഷം വന്നാല്‍ ഒരുമിച്ച് ഇരുന്നു കള്ളുകുടിക്കാനും വരെ ഒരു ആണിനും പെണ്ണിനും ഒരുപോലെ ഇഷ്ടമുണ്ടാകുക എന്ന്‌ പറഞ്ഞാല്‍.."

ഞാന്‍ അവനെ..എന്റെ കൂട്ടുകാരനെ..ഒന്ന് നോക്കി.



"കള്ള് കുടിക്കാനും..? അപ്പോള് നീ..? ഹഹഹഹ്ഹ"അവന്‍ പൊട്ടിച്ചിരിച്ചു.
"കള്ള്കുടി എന്ന്‌ വച്ചാല്‍ വയര് നിറയെകുടിച്ച് സൈഡില്‍ ശര്ദ്ധിച്ച് കിടക്കുക എന്നതല്ല..ഹിഹിഹി..ഒരു ലിമിറ്റിലുള്ള ലഹരി ഞരമ്പുകളെ ഉണര്‍ത്തുകയും ഒരു പ്രത്യേക റിലാക്സില്‍ എത്തിക്കുകയും ചെയ്യും.പഴച്ചാറിന്റെ മധുരത്തില്‍ പൊതിഞ്ഞ ലഹരി ആണ് എനിക്ക്‌ ഇഷ്ടം.ലിമിറ്റഡ് ആള്കഹോളിക്..ഞങ്ങള്‍ ഒരുമിച്ച് ഉള്ളപ്പോള്‍ മാത്രം!! അവനിഷ്ടമാണ്,അന്നേരം എന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഇരിക്കാന്‍...എനിക്കും..!!!!"


"മം..എനിക്ക്‌ മനസിലാകുന്നുണ്ട്..നിങ്ങളുടെ ശരിയും തെറ്റും സ്നേഹപ്രകടനങ്ങളും നിങ്ങളുടെ മാത്രം സ്വന്തമാണെന്ന്."
ഒരു കാര്യം കൂടി ചോദിക്കട്ടെ?എന്നോട് പിണങ്ങില്ലെങ്കില്‍?"


"എനിക്ക്‌ ഊഹിക്കാന്‍ ആകുന്നുണ്ട് ആ ചോദ്യം.എങ്കിലും ചോദിക്കൂ.."
"നിങ്ങള്‍ തമ്മില്‍ മാനസികമായ അടുപ്പത്തിനപ്പുറം?" അവന്‍ അറച്ചറച്ച് അവിടെ നിര്‍ത്തി.

"ഒരുപാട് സമയം ഞങ്ങള്‍ ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്.ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്.എന്ന്‌ വച്ച് എല്ലായ്പോഴും അതൊരു ആവശ്യമായി തോന്നിയിട്ടില്ല.അതിന് വേണ്ടി മാത്രം മനപൂര്‍വം ഒരു സാഹചര്യം ഉണ്ടാക്കിയിട്ടും ഇല്ല.പക്ഷെ,ഒരു പുരുഷന്‍ അവന്റെ പെണ്ണിനോടും അവള്‍ തിരിച്ചും..ഉള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ മാക്സിമം പോലെ അത് സംഭവിച്ചിട്ടുണ്ട്."

തൊട്ടടുത്ത് നിന്ന റോസാ ചെടിയില്‍ നിന്ന് ഒരു ഇതള്‍ കൊഴിഞ്ഞ്‌ തറയിലേക്ക് വീണത് ഞാന്‍ കണ്ടു.



"അത് നോക്കൂ.. ആ കൊഴിഞ്ഞ്‌ വീണ ഇതള്‍ കണ്ടോ..ആ ഇതള്‍ തന്നെ അവിടെ ചേര്‍ന്നാലേ ആ പൂവിനു പൂര്‍ണത ഉണ്ടാകൂ..ഈ തോട്ടത്തില്‍ ഇതിനെക്കാള്‍ ഭംഗി ഉള്ളതോ സുഗന്ധം ഉള്ളതോ ആയ എത്രയോ പൂക്കള്‍ ഉണ്ടാകാം..പക്ഷെ ആ പൂവിനോട് ഏതെങ്കിലും ഒന്ന് പോര..ആ കൊഴിഞ്ഞ്‌ വീണ ഇതള്‍ തന്നെ ചേരണം,അതിന് പരിപൂര്‍ണത ഉണ്ടാകാന്‍.
അത് പോലെ എനിക്ക്‌ അവന്‍ എന്റെ തന്നെ ഒരു പാര്‍ട്ട്‌ ആണ്.ഒറ്റൊന്നിനും പകരം വയ്ക്കാന്‍ ആകാത്ത ഒന്ന്.എല്ലാ അര്‍ഥത്തിലും എന്റെ പൂര്‍ണത അവനോട്‌ കൂടെ ആണ്.ഇതെന്റെ മാത്രം ശരി ആയിരിക്കാം..പക്ഷെ -തെറ്റ് എന്ന്‌ പറയാന്‍ മാത്രം,ആ സ്ഥാനത്ത് മറ്റൊരാള്‍ ഉണ്ടാകില്ല..എന്നും അവന്‍..അവന്‍ മാത്രം!!"



ഇത് കേട്ടതും നീലക്കണ്ണുകളില്‍ വിടര്‍ന്ന വിസ്മയം ഞാന്‍ ശ്രദ്ധിച്ചു.ഒപ്പം വെറുതെ ഒന്ന് ചിരിച്ചു.


പെട്ടന്നാണ് എന്നെ അതിശയപ്പെടുത്തിയ ഒരു കാഴ്ച ഞാന്‍ കണ്ടത്,ഞങ്ങളുടെ മുന്നില്‍ ഉള്ള മരത്തിനരികിലേയ്ക്ക് അവന്‍,എന്റെ പ്രിയപ്പെട്ടവന്‍..നടന്നു വരികയാണ്.കൈയില്‍ ഉയര്‍ത്തി പിടിച്ച മൊബൈല്‍ ഫോണ്‍.മരത്തില്‍ പൂത്തു നില്‍കുന്ന ചുവന്ന പൂക്കളെ അവന്‍ ഫോക്കസ് ചെയ്യുന്നു.ഞാന്‍ വേഗം മരത്തിന്റെ പിന്നിലേയ്ക്ക് മാറി-മറഞ്ഞ് നിന്ന് മെല്ലെ നോക്കി..ഭംഗിയുള്ള വിടര്‍ന്ന കണ്ണുകള്‍ആ പൂക്കളിലേയ്ക്ക് മാത്രമാണ്.ഇടതൂര്‍ന്ന കണ്പീലികള്‍ ഇമ ചിമ്മാതെ തുറന്നു പിടിച്ചിരിക്കുന്നു.ചെറിയ മരത്തിന്റെ മറവ് ഉണ്ടെങ്കിലും എന്നോട് വളരെ അടുത്ത് ആണ് അവന്‍.ഞാന്‍ മരത്തിന്റെ പിന്നിലേയ്ക്ക് ഒന്ന് കൂടി പറ്റിച്ചേര്‍ന്നു നിന്നു നോക്കി.ഓടിച്ചെന്ന് അവന്റെ മുഖം പിടിച്ച് താഴ്ത്തി ആ നെറ്റിയില്‍ ചുണ്ടമര്ത്താന്‍ തോന്നിയെങ്കിലും ഞാന്‍ അടക്കിപ്പിടിച്ചു.ഫോട്ടോ എടുത്ത ശേഷം അവന്‍ തിരിഞ്ഞു നടന്നു.പെട്ടന്ന് വീണ്ടും ഒന്ന് കൂടി തിരിഞ്ഞു നോക്കിയത് എന്നെ അതിശയിപ്പിച്ചു.-'നീ അടുത്ത് ഇല്ലെങ്കിലും മിണ്ടിയില്ലെങ്കിലും, കണ്ണടച്ചാല്‍ നിന്‍റെ ഗന്ധം എന്റെ മൂക്കില്‍ വന്നു നിറയും..ശരിക്കും ഐ ക്യാന്‍ ഫീല്‍ യു.. !!!!'  -വഴക്കിട്ട് ഇട്ടു പിണങ്ങിയ ശേഷം ഇണങ്ങുമ്പോള്‍ ഉള്ള അവന്റെ എന്നത്തേയും വാചകം..!!!!
എന്നെ ഇപ്പോള്‍ ഫീല്‍ ചെയ്തു കാണുമോ അവന്‌ ???

എന്റെ ഈ ഒളിച്ചുകളികള്‍ കണ്ടു കൊണ്ട് മറ്റൊരാള്‍ ഇരിക്കുന്നു എന്ന കാര്യം ഞാന്‍ മറന്നു.നീലക്കണ്ണിലേയ്ക് നോക്കിയപ്പോള്‍ എനിക്കല്പം ജാള്യത തോന്നി.ആ സമയം വെളിച്ചം പാര്‍ക്കിനുള്ളില്‍ നന്നായി തെളിഞ്ഞിരുന്നു.അത് അപൂര്‍വമാണ്.ഈ വന്മരങ്ങളുടെ ഇടയിലൂടെ ഇതിനുള്ളില്‍ പ്രവേശിക്കാന്‍ അല്പം പ്രയാസം തന്നെ, പുലര്‍ച്ചെ ഉള്ള പ്രകാശത്തിന്.


"ഞാന്‍ പോകുവാ നീലക്കണ്ണാ..നാളെ വരാം.."


കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ, അവന്റെ മുഖഭാവം ശ്രദ്ധിക്കാതെ ഞാന്‍ ഇറങ്ങി-എന്റെ രാജകുമാരന് കുറച്ച് പിന്നിലായി.


*****************************
            (5)             **********************************  

പിറ്റെന്നാള്‍ രാവിലെ കാണുമ്പോള്‍ അവന്‍ വല്ലാത്ത ദേഷ്യത്തില്‍ ആയിരുന്നു.


"എന്താണ് നീ ആ മുന്നിലേയ്ക്ക് പോകാത്തത്?എനിക്കറിയാം നിനക്ക് അവന്‍ എത്ര പ്രിയപ്പെട്ടതാണെന്ന്.പിന്നെ എന്തിനാണ് ഇത്രയ്ക്ക് വാശി?നീ പറഞ്ഞത് പോലെ അവന്‍ നിന്‍റെ തന്നെ പാര്‍ട്ട്‌ ആണെങ്കില്‍ നീ നിന്നോട് തന്നെ ആണ് ഈ യുദ്ധം ചെയ്യുന്നത്.ചെല്ല്..ഇന്ന് നീ അവനോട്‌ മിണ്ടണം..അല്ലാതെ ഞാന്‍ സമ്മതിക്കില്ല"


"വേണ്ട..അത്..അത്..ഇപ്പോള്‍..പറ്റില്
ല..വേണ്ട.."

"ഇത്ര മാത്രം വാശി പിടിക്കാന്‍ എന്തു തെറ്റാണ് അവന്‍ ചെയ്തത് നിന്നോട്?പറയു എനിക്കത് അറിയണം.ഇങ്ങനെ മറഞ്ഞ് നിന്നു സ്നേഹിക്കാന്‍ മാത്രം നിന്നെ തീരുമാനിപ്പിക്കുന്ന രീതില്‍ എന്താണ് ഉണ്ടായത് നിങ്ങള്‍ക്കിടയില്‍..?നിനക്കെന്താ പറ്റിയേ?അവനില്‍ നിന്ന് അകന്ന് നിന്ന് ഇങ്ങനെ സ്വയം വേദനിക്കുന്നത് എന്തിനാ?ഇത്രയും എന്നോട് പറയാമെങ്കില്‍..അതും ആകാം..പറയ്‌..പറയാന്‍.."


നീലക്കണ്ണുകളില്‍ ദേഷ്യം ഇരച്ചു വരുന്നത് കണ്ടു..!


"ഒന്നും പറയാന്‍ ഇല്ല..ഞാന്‍ പോകുവാ.."ഞാന്‍ ബെഞ്ചില്‍ നിന്നും മെല്ലെ എഴുന്നേറ്റു.
"പോകുവാണല്ലേ?പറയണ്ട..നീ പറയണ്ട..എന്താണ് നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന്‌ നീ എന്നോട് പറയണ്ട..
നിന്നെ ഞാന്‍ എന്റെ നല്ല  സുഹൃത്തായി കണ്ടു.പക്ഷെ നീ അങ്ങനെ അല്ല..എല്ലാം പറഞ്ഞിട്ടും പറയേണ്ട ഒന്ന്-അത് നീ മറയ്ക്കുന്നു."



ദേഷ്യം കൊണ്ട്‌ വിറച്ചപ്പോള്‍ ശരിക്കും അവന്‍ ഒരു ആത്മാവ് മാത്രമായത് പോലെ എനിക്ക്‌ തോന്നി.ആഗ്രഹിക്കുമ്പോള്‍
അതീന്ദ്രിയമായ ശക്തികള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു പ്രേതാത്മാവ്.അത്തരത്തില്‍ അവന്‍ എന്തെങ്കിലും പ്രവര്ത്തിച്ചേക്കുമോ എന്ന്‌  ഞാന്‍ ഭയന്നു.


പ്രതീക്ഷിച്ച പോലെ പെട്ടന്ന് അവന്‍ വായുവില്‍ ഒരല്പം ഉയര്‍ന്നു പൊങ്ങി.


ആ ഭാവം എന്നില്‍ വല്ലാത്ത ഭയം ഉണ്ടാക്കി..ഒരിക്കല്‍ കൂടി അവന്‍ എന്നോട് ചോദിച്ചു.
-"നീ ആ പക്കലേയ്ക് പോകുന്നുണ്ടോ?"
"ഞാന്‍.. എനിക്ക്‌.."

"എനിക്കറിയാം നിന്നെ അവനരികിലെയ്ക്ക് എത്തിക്കാന്‍.അത് നോക്കു..നിന്‍റെ രാജകുമാരന്‍..'-അവന്‍ ഒരല്പം അകലേയ്ക്ക് കൈ ചൂണ്ടി.ഞാന്‍ ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി.നടപ്പാതയിലൂടെ വേഗത്തില്‍ നടക്കുന്ന എന്റെ ആള്‍ പെട്ടന്ന് തട്ടി വീഴുന്നതാണ് ഞാന്‍ കണ്ടത്.ആ വീഴ്ച്ച, എന്റെ കൂടെ നിന്ന ആളിന്റെ വിരലിന്റെ ചലനങ്ങള്‍ക്കനുസരിച്ച് കാറ്റില്‍ വന്ന മാറ്റം കൊണ്ടാണെന്ന് എനിക്ക്‌ മനസിലായി.


വീണ് പോയ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ്.ഞാന്‍ എല്ലാം മറന്ന് ആ അരികത്തേയ്ക്ക് ചെന്നു.താങ്ങി എടുക്കാന്‍,ചുറ്റി പിടിക്കാന്‍..ശ്രമിച്ചു.എന്റെ കൈകള്‍ അന്തരീക്ഷത്തില്‍ വെറുതെ കിടന്നു വട്ടം ചുറ്റി.അവന്റെ നെറ്റിയില്‍ കണ്ട ചോരപ്പടര്‍പ്പിലേയ്ക് ഞാന്‍ തൊടാന്‍ ശ്രമിച്ചു. എന്റെ പരിമിതികള്‍ ആ സമയം ഞാന്‍ ഓര്‍ത്തില്ല..എന്റെ വിരലുകള്‍ അന്തരീക്ഷത്തില്‍ പിന്നെയും ഉഴറി.വീണ്ടും വീണ്ടും ഞാന്‍ ശ്രമിച്ചു,ആയില്ല..തൊടാനായില്ല..!ആ നിസഹായവസ്ഥയില്‍ ശക്തമായ ഒരു തേങ്ങല്‍ എന്റെ തൊണ്ടയില്‍ മുറുകി.


ആരൊക്കെയോ അങ്ങോട്ടേക്ക് അവനരികില്‍ ഓടികൂടി.


"നിലാ..." എന്റെ അരികില്‍ ഞാന്‍ വീണ്ടും കണ്ടു-ആ നീലക്കണ്ണുകള്‍..


"നിലാ..നീ..നീയും..എന്നെ പോലെ.." ആ കണ്ണുകള്‍..ആദ്യമായി, ഭൂമിയില്‍ നിന്ന് അല്പം ഉയര്‍ന്നു നിന്ന എന്റെ പാദങ്ങള്‍  ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു.ഒരായിരം ചോദ്യങ്ങള്‍ അവിടെ തിങ്ങി നില്‍ക്കുന്നു.


ഞാന്‍ പാര്‍ക്കിന്റെ പ്രധാന വാതില്‍ക്കലേയ്ക്കു നോക്കി.മുറിവേറ്റ ആളിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നു ചിലര്‍.ഞാന്‍ വേഗം അങ്ങോട്ട് കുതിച്ചു. 


പുറത്ത് എത്തി അവര്‍ക്ക് പിന്നാലെ തിടുക്കത്തില്‍ പായുമ്പോള്‍ ഞാന്‍ ഒന്ന് കൂടി തിരിഞ്ഞു നോക്കി..


ഗേറ്റിനരികില്‍ പുറത്തേയ്ക്ക് വരാനാകാതെ ആ നീലക്കണ്ണുകള്‍..


"നിലാ.."കൈ ഉയര്‍ത്തി അവന്‍ ഒന്ന്  കൂടി വിളിച്ചു.


ഞാന്‍ മുഖം തിരിച്ചു കൊണ്ട് അത് അവഗണിച്ചു..മുന്നോട്ടു തന്നെ നീങ്ങി...ഇല്ല..ഇനി കാണില്ല..ആ നീലക്കണ്ണുകള്‍ ഇനി കാണണ്ട എനിക്ക്.നീ ഇപ്പോള്‍ മുറിവേല്‍പ്പിച്ചത് എന്റെ പ്രിയപ്പെട്ടവനെ ആണ്.എന്റെ സാമീപ്യം കൊണ്ട്..ഓര്‍മ്മകള്‍ കൊണ്ട് പോലും നോവിക്കരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നവനെ..!എന്നെ കുറിച്ച് കൂടുതല്‍ ഒന്നും ഇനി നീ അറിയുകയും വേണ്ട.എന്റെ പ്രണയത്തില്‍ എന്ത് സംഭവിച്ചെന്നോ ഞാന്‍ എങ്ങനെ നിന്റെ ലോകത്തേയ്ക് എത്തിയെന്നോ ഒന്നും.എന്റെ നിസ്വാര്ഥമായ സ്നേഹത്തില്‍ കൈ കടത്തിയത് ഞാന്‍ ക്ഷമിക്കുന്നു..ഒപ്പം നിന്നില്‍ നിന്നും മറച്ചു വച്ച,ഇപ്പോള്‍ മറച്ചു വയ്ക്കുന്ന എല്ലാത്തിനും വേണ്ടി മാപ്പ്..!


ഞാന്‍ ഒന്ന് കൂടി മേല്പ്പോട്ട് ഉയര്‍ന്നു..വേഗത്തില്‍ മുന്നോട്ട് പാഞ്ഞു-നീലക്കണ്ണില്‍ തെളിഞ്ഞ നിലാവിന്റെ,രാജകുമാരന്റെ അരികിലേയ്ക്ക്.!!

-അമ്മൂട്ടി.

18 comments:

  1. excellent ammuttyy....i like it...

    with love anjali marar...

    ReplyDelete
  2. ആദ്യമായാണ് ഈ ബ്ലോഗ്ഗ് വായിക്കുന്നത്. പുതിയ അനുഭവം തന്ന വായന. വീണ്ടു വരും ഈ വഴി.

    സ്നേഹത്തോടെ മനു..

    ReplyDelete
  3. വളരെ നന്നായിട്ടുണ്ടല്ലോ അമ്മൂട്ടീ.. ഇത്തിരി നീളം കൂടിയെങ്കിലും അത് വായനക്കൊരു തടസ്സവും വരുത്തീല്ലാട്ടോ.. ആശംസകള്‍..

    ReplyDelete
  4. പ്രെണയം നഷ്ടപ്പെടുംബോഴുള്ള വേതന നന്നായി അവതരിപ്പിച്ചു..ആശംസകൾ അമ്മൂട്ടീ..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Sixth Sence എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ ഉള്ള അതെ അനുഭവം ഇക്കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ... അല്ലെങ്കില്‍ ഹുഅന്‍ രൂള്‍ഫോ യുടെ പെഡ്റോ പരാമോ എന്ന നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഉണ്ടായ അനുഭവം പോലെ .. ഒരു തരാം ഉള്ഭീതിയോടെ ഈ പ്രണയാനുഭവം വായിച്ചു... വായിച്ചു കഴിഞ്ഞപ്പോള്‍ ഈ ഞാനും ഒരു മായ മാത്രമാണോ എന്ന് തോന്നിപ്പോയി. നന്നായി എഴുതി അമ്മൂട്ടി , ആശംസ.

    ReplyDelete
  7. സ്വപ്നങ്ങളുടെ ലോകത്ത് ഇനിയും നല്ല കഥകള്‍ ഉണ്ടാവട്ടെ.

    ReplyDelete
  8. നല്ല കഥ.... എഴുതാന്‍ നല്ല കഴിവുണ്ട് എന്ന് ഈ ഒറ്റ കഥയിലൂടെ മനസിലായി....ഒരു ചെറുകഥ ആകുമ്പോള്‍ നീളം അല്‍പ്പം കുറച്ചാല്‍ നന്നായിരിക്കും കേട്ടോ... ഈ ബ്ലോഗ്‌ കുറച്ചുകൂടി നവീകരിച്ചാല്‍ കാണാന്‍ നല്ല രസമുണ്ടാകും....
    എന്തെങ്കിലും ഹെല്പ് വേണമെങ്കില്‍ എന്‍റെ ബ്ലോഗില്‍ ഒരു കമന്റ് ഇട്ടാല്‍ മതി... അല്ലെങ്കില്‍ anandsplash007@gmail.com എന്ന മെയില്‍ ഐടിയില്‍ ഒരു മെയില്‍ അയച്ചോ....

    ReplyDelete
  9. എന്താ പറയുക്ക , വളരെ നന്നായി, കഥയും അത് വിവരിച്ച രീതിയും , കഥാപാത്രങ്ങളെ സെലെക്റ്റ് ചെയ്തതും ഒക്കെ വളരെ നന്നായി, മടി കുടാതെ ഇനിയും എഴുത്തു .......

    ReplyDelete

എഴുതുന്നത് എന്റെ ഇഷ്ടം..അഭിപ്രായങ്ങള്‍ നിങ്ങളുടെയും..