Thursday 1 December 2011

അവളുടെ കൌതുകങ്ങള്‍..

പ്രിയ നിരഞ്ജന്‍..
തുടരെ മെയിലുകള്‍ അയയ്ക്കാത്തതിന്റെ പരിഭവത്തിലാണോ?മലേഷ്യയില്‍ എണ്ണം തികയാത്ത രോഗികള്‍ ഉള്ള ഒരു ഡോക്ടെര്‍ക്കില്ലാത്ത എന്തു തിരക്കാണ് നിനക്ക് ആ പട്ടിക്കാട്ടില്‍ എന്നല്ലേ ഇപ്പൊ ആ മനസ്സില്‍?മൊബൈലും കമ്പ്യൂട്ടറും ഒക്കെ മാറ്റി വച്ചു കുറച്ച് ദിവസങ്ങള്‍..അതങ്ങനെ ആസ്വദിക്കുകയായിരുന്നു ഞാന്‍.മുഖം വീര്‍പ്പിക്കണ്ട..

 എന്റെ തിരക്കുകള്‍ എല്ലാം ഓരോ കൌതുകങ്ങള്‍ക്ക് പിന്നാലെ ആണ് നിരഞ്ജന്‍..അഞ്ചു വയസില്‍ പോന്നതല്ലേ ഞാന്‍ അവിടേക്ക്.അതിന് ശേഷം ആദ്യത്തെ വരവല്ലേ ഇങ്ങോട്ടേക്ക്.ആ ഒരു ത്രില്ലിലാണ്  ഞാന്‍.മൊബൈലിന് ഇന്നും റേഞ്ച് ഇല്ലാത്ത ഒരു നാട് ഇയാള്‍ക്ക്  സങ്കല്‍പ്പിക്കാന്‍ ആകുന്നുണ്ടോ?എന്റെ ഈ സന്തോഷത്തിന്‌ ഇയാള്‍ കൂടി കാരണമാണ്.ഭാവിമരുമകന്റെ അഭ്യര്‍ഥന മാനിച്ചു മാത്രമാണ് അച്ഛന്‍ മീനാക്ഷി ചേച്ചിയുടെ കല്യാണം കൂടാനും പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടേക്ക് വരാനും  അനുവദിച്ചതെന്ന് എനിക്ക്‌ അറിയാം.ഉപചാരമില്ലാത്ത ഒരു നന്ദി വാക്ക് പറഞ്ഞാല്‍ സ്വീകരിക്കുമോ?

എനിക്കിവിടം വല്ലാതെ ഇഷ്ടമായി.അഞ്ചു വയസു വരെ ഉള്ള ഓര്‍മ്മകള്‍ മാത്രം കൊണ്ട്‌ ഞാന്‍ ഇവിടെ വന്നിട്ടും ഓരോ മണല്‍ തരിയും എനിക്ക് പരിചിതമാകുന്നത് പോലെ.
എവിടെ ചെന്ന് നിന്നാലും മുന്പ് എപ്പോഴോ കണ്ട് മറന്ന ഒരു ഫീല്.അമ്മായിയുടെ വീടും വളപ്പും കാണാന്‍ നല്ല ഭംഗി ആണ് കേട്ടോ..പഴയ കെട്ടും മട്ടും..തുറക്കുമ്പോള്‍ കര കരാ കരയുന്ന തടി കൊണ്ടുള്ള വാതിലും ജനാലകളും.മുകളിലേക്കുള്ള പടിക്കെട്ട് കയറുമ്പോള്‍ പേടി ആകും-.തടി കൊണ്ട്‌ തന്നെ കുത്തനെ ഉള്ള പടിക്കെട്ട്. ഞാന്‍ വന്നത് അമ്മായിക്ക് വല്യ സന്തോഷായി കേട്ടോ..ഒറ്റയ്ക്കിങ്ങനെ ഈ വീട്ടില്‍ കഴിയുകയല്ലേ പാവം..ഭര്‍ത്താവ് മരിച്ചു..കുട്ടികളുമില്ല..!

ഇവിടെ എന്റെ ഏറ്റവും വലിയ കൌതുകം എന്താണെന്ന് അറിയാമോ നിരഞ്ജന്‍? മുത്തശ്ശിക്കാവ്......

*                    *                        *                         *                       *                      *

പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ നിര്‍ത്തി നിരഞ്ജന്‍ ദൃതിയില്‍ ഇറങ്ങി.ലിഫ്റ്റില്‍ കയറി 6th ഫ്ലോര്‍ സെലക്ട്‌ ചെയ്യുമ്പോള്‍ ആണ് ഓര്‍ത്തത്.കാര്‍ ലോക്ക് ചെയ്യാന്‍ മറന്നു.രാവിലെ ശ്രേയയുടെ മെയില്‍ വായിച്ചതില്‍ പിന്നെ മനസ്‌ ഉറച്ച് ഒരിടത്ത് നിന്നിട്ടില്ല..
ലിഫ്റ്റിന്‌ പുറത്ത് ഇടതു ഭാഗത്തായി ശ്രേയയുടെ അച്ഛന്റെ ഓഫീസ് റൂം..
"അങ്കിള്‍ കാന്‍ ഐ ഗെറ്റ് ഇന്‍?
ചോദ്യത്തോടൊപ്പം അവന്‍ അകത്തേക്ക് കയറിക്കഴിഞ്ഞിരുന്നു.ലാപ് ടോപ്പിലെക്ക് മുഖം തിരിച്ചിരിക്കുന്ന ആളിന്റെ മുഖം വല്ലാത്ത സമ്മര്‍ദ്ധത്തിലാണെന്ന് അവന്‍ ശ്രദ്ധിച്ചു.തന്റെ ഫോണ്‍ കാള്‍ വന്നതിന്റെ ഇഫ്ഫെക്റ്റ് അവിടെ പൂര്‍ണമായും പ്രതിഫലിച്ചിരിക്കുന്നു.ഇരിക്ക് എന്ന്‌ കൈ കൊണ്ട്‌ ആന്ഗ്യം കാണിച്ചത് അവന്‍ അനുസരിച്ചു..

"സീ..ഞാന്‍ നിരഞ്ജനോട്‌ പറഞ്ഞിരുന്നതാണ് ശ്രേയയെ നാട്ടിലേക്ക് അയക്കാന്‍
എനിക്ക് താല്പര്യമില്ല എന്ന്‌.അതും ഒറ്റയ്ക്ക്..എന്നിട്ടും.."

"അങ്കിള്‍ ..ഞാന്‍..എനിക്ക്‌..അറിയില്ലായിരുന്നു..അല്ല..ഞാന്‍ ഒന്നും അത്ര സീരിയസ് ആക്കിയിരുന്നില്ല.അത് കൊണ്ടല്ലേ അവളുടെ ഇഷ്ടം പോലെ നാട്ടിലേക്ക് അയയ്ക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചത്.പക്ഷെ..ചെന്ന ശേഷം അവള്‍ ഒത്തിരി മാറിയ പോലെ..കൃത്യമായി മെയില്‍ അയക്കില്ല..ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല..സംസാരിക്കാന്‍ താല്പര്യമില്ല..എന്നിട്ടും ഞാന്‍ കരുതി,ഒരുപാട് ആഗ്രഹിച്ച് പോയതല്ലേ അവിടെയ്ക്ക്..എന്ജോയ്‌ ചെയ്യട്ടെ എന്ന്‌.പക്ഷെ ഇന്ന്  മെയില്‍ കണ്ടപ്പോള്‍ ഞാന്‍ ആകെ ഷോക്ക്‌ ആയി..ഐ കാന്റ് ലിവ് വിത്തൌട്ട് ഹെര്‍.." അവന്റെ കണ്ണുകള്‍ നിറഞ്ഞു.
"ഞാന്‍ പറഞ്ഞാല്‍ മനസിലാകില്ല..കാണിക്കാം അത്..അങ്കിള്‍ ഒന്ന് നോക്കു.."
അവന്‍ എഴുന്നേറ്റ്പ് ലാപ് ടോപ്പിനരികിലേക്ക് ചെന്ന് മെയില്‍ ഓപ്പണ്‍ ആകി..

ശ്രേയയുടെ അച്ഛന്റെ കണ്ണുകള്‍ ഒന്ന് കൂടി ചെറുതായതും ചുവക്കുന്നതും അവന്‍ കണ്ടു.ആ മനസിലേക്ക് കടന്നു വരുന്ന ടെന്‍ഷന്റെ അലയടികള്‍..അവളുടെ മെയിലിലെ  അക്ഷരങ്ങളിലേക്ക് അദ്ദേഹം കണ്ണുകള്‍ പായിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വന്ന്  കസേരയില്‍ ഇരുന്നു.അതേ അക്ഷരങ്ങള്‍ മനസില്‍ ഓര്‍ത്തു കൊണ്ട്..

*                            *                                 *                                                          
............മുത്ത്ശിക്കാവ്..അങ്ങനെ ഒരു പേര്‍ ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നുണ്ടോ നിരഞ്ജന്‍?ഇപ്പോഴത്തെ എന്റെ ഏറ്റവും വലിയ അതിശയം..എന്റെ അച്ഛന്റെ കുടുംബ ക്ഷേത്രമാണത്.ഒരു ചെറിയ അമ്പലം!എങ്കിലും ഒരുപാട്..ഒരുപാടെന്നു പറഞ്ഞാല്‍ ഒത്തിരി വര്‍ഷങ്ങള്‍ പഴക്കം ഉള്ളത്.ഈ ക്ഷേത്രം പ്രതിഷ്ഠ ചെയ്തതും പൂജ ചെയ്തിരുന്നതും ഒരു സ്ത്രീ ആയിരുന്നു.ദേവി ശരീരം സ്വീകരിച്ച് അരുളപ്പാട് ചെയ്യുന്നതുള്‍പ്പെടെ എല്ലാം അവരിലൂടെ ആയിരുന്നത്രേ.അത് കൊണ്ടാണ് മുത്തശ്ശിക്കാവെന്ന് പേരുവന്നേ..ഇതൊക്കെ രണ്ട് തലമുറ മുന്നേ ഉള്ള കാര്യങ്ങളാ...ഡോക്ടെര്‍ക്ക് മനസിലാകുന്നുണ്ടോ വല്ലതും?അവര് മരിച്ചതില്‍ പിന്നേ ശ്രീലകം..പ്രധാന ശ്രീകോവില്‍..തുറന്നിട്ടേ ഇല്ല.മേടമാസത്തിലെ അശ്വതി നക്ഷത്രത്തിലാണത്രേ അവര് ജനിച്ചത്.എന്റെ അതേ ജന്മമാസവും നക്ഷത്രവും.ഇതൊക്കെ അമ്മായി പറഞ്ഞു തന്നതാണ് കേട്ടോ.ഓരോ കല്ലിനും മണ്ണിനും ഓരോ കഥകള്‍ ഉണ്ട് അമ്മായിയുടെ പക്കല്‍..എന്തു രസാന്നറിയുവോ കേള്‍ക്കാന്‍.

ആദ്യം..ആദ്യം..ഈ കെട്ടുകഥകളൊക്കെ എനിക്ക്, ഇപ്പൊ പറഞ്ഞതു  പോലെ ഒരു രസമായിരുന്നു.പിന്നീട് എന്തോ..അറിയില്ല നിരഞ്ജന്‍..ആ ക്ഷേത്രവളപ്പില്‍ കയറുമ്പോള്‍, എവിടെ ഒക്കെയോ അലഞ്ഞ് തിരിഞ്ഞ് അവസാനം നമ്മുടെ വീട്ടില്‍ വന്ന്‌ കയറുന്ന ഒരു ഫീല്‍ ഇല്ലെ?അത് പോലെ തോന്നും എനിക്ക്‌. ചെരുപ്പിടാതെ ഉരുളന്‍ കല്ലില്‍ ചവുട്ടി..മതില്കെട്ടിനകത്തെ പഞ്ചസാര മണ്ണില്‍ കാല്‍ വയ്ക്കുമ്പോള്‍ ഒരു വല്ലാത്ത ഫീല്‍..അടച്ചിട്ട ശ്രീലകത്തെ വാതിലിലേക്ക് നോക്കുമ്പോള്‍ ഉള്ളില്‍ ആരോ കരയുന്ന പോലെ..

ശ്രീലകം മാത്രമേ തുറന്നു പൂജ ചെയ്യാതെ  ഉള്ളുട്ടോ..ഉപപ്രതിഷ്ഠകളില്‍ എല്ലാം വിളക്ക് വയ്ക്കും എന്നും.അഞ്ചു വയസു വരെ ഞാന്‍ ഇവിടെ..അമ്മായിയുടെ കൂടെ.. അല്ലായിരുന്നോ..അമ്മയില്ലാത്ത എന്നെ അത് വരെ ഇവിടെ അമ്മായി അല്ലേ വളര്‍ത്തിയത്..അന്നേരം ഈ കല്‍വിളക്കിലെല്ലാം ഓടി നടന്നു തിരി വച്ചാ ഞാന്‍ വളര്ന്നെ..എല്ലാം നല്ല ഓര്‍മയുണ്ട് എനിക്ക്‌.ശരിക്കും അഞ്ചു വയസിലേക്ക് ഓടി പോകുന്ന പോലെ..!

അമ്പലത്തില് വലതു ഭാഗത്തൂന്ന്..തുടങ്ങുന്നു ഉപപ്രതിഷ്ടകള്‍..അത് ശ്രീലകം ചുറ്റി ഇടത്ത് ഭാഗത്തായി അവസാനിക്കുന്നു.അവിടെ ശൈവ പ്രതിഷ്ടയുടെ സമീപത്തു വലിയ ഒരു കൂവളമരം ഉണ്ട് കേട്ടോ.. അതില് നിറച്ച് കായ്കള് ! പിന്നേ വെള്ളനിറത്തിലും ചുവപ്പിലും പാലപ്പൂക്കള്‍..ആ മരങ്ങള്‍ക്ക് പൊക്കമില്ലാതെ ചായ്ഞ്ഞ കൊമ്പാണ്.പല വിധത്തിലുള്ള തുളസികള്‍..കൃഷ്ണതുളസി, ശിവതുളസി, കര്പൂരതുളസി,രാമതുളസി..എല്ലാത്
തിനും വ്യത്യസ്തമായ  സുഗന്ധമാണ്.ക്ഷേത്രവളപ്പിനുള്ളില്‍ എല്ലാം കൂടി കലര്‍ന്ന ഒരു പ്രത്യേക ഗന്ധവും.

ചുറ്റി വരുമ്പോള്‍ ഇടതുഭാഗം എത്തും മുന്നേ യക്ഷി പ്രതിഷ്ഠ ഉണ്ട്.അത് ഒരു വലിയ ഒരു  പേരാലിന്‍ ചുവട്ടിലാണ്.സന്ധ്യക്ക് അവിടെ നില്‍ക്കുമ്പോള്‍ ആദ്യം പേടി തോന്നി എനിക്ക്‌.കണ്ണടച്ച് പതുക്കെ മുകളിലേക്ക് നോക്കി യക്ഷിയെങ്ങാനും ആലിന്റെ മുകളില്‍ ഉണ്ടോ എന്ന്‌.അന്ന് വൈകുന്നേരം അമ്മായി ആണ് പറഞ്ഞേ..തൊട്ടടുത്തുള്ള കരിമ്പനയുടെ കാര്യം.ഞാന്‍ അത് ശ്രദ്ധിച്ചില്ലായിരുന്നു.അതിന്റെ മുകളില്‍ ആണത്രേ
യക്ഷി ഇരിക്കുന്നെ!!
ഇയാളുടെ ചുണ്ടിലെ ചിരി ഞാന്‍ കണ്ടു കേട്ടോ..ഇങ്ങനെ വായിച്ചാല്‍ ചിരി വരും സത്യാ..പക്ഷെ നേരിട്ട് കാണുമ്പോള്‍ ശരിക്കും വിശ്വസിച്ച് പോകും..വിശ്വസിച്ചു പോയി ഞാന്‍..!

പിന്നെ മതില്‍ക്കെട്ടിനു പുറത്ത് വലിയ ഒരു സര്‍പ്പക്കാവുണ്ട്.ആദ്യമൊക്കെ അടുത്തേക് ചെല്ലാന്‍ എനിക്ക്‌ പേടി ആയിരുന്നു.നാഗപ്രതിഷ്ട ചെയ്തിരിക്കുന്നതിന്റെ പത്തടി അകലത്തിലാ ഞാന്‍ പ്രാര്ധിക്കാന്‍ നില്ക്കാര്.

നിരഞ്ജന്‍..ഈ പറഞ്ഞതിനൊക്കെ അപ്പുറം ഞാന്‍ ചിലത് പറയട്ടെ?എന്നെ വിശ്വസിക്കുമോ നിരഞ്ജന്‍?ക്ഷമയോടെ വായിക്കുമോ ഞാന്‍ എഴുതുന്നത്?വായിച്ചിട്ട് എനിക്ക് പറഞ്ഞ് തരുമോ..ഓരോന്നിന്റെയും അര്‍ഥം?

ഭയപ്പാട് മാറി ആദ്യമായി ഞാന്‍ കാവില്‍ വിളക്ക് വച്ച ദിവസം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം പൂജാ സമയത്ത്, ചിത്രകൂടത്തിന്റെ അരികില്‍, സര്‍പ്പത്തെ കണ്ടു.എല്ലാപേര്‍ക്കും വലിയ അതിശയം ആയിരുന്നു...എനിക്കും!അന്നെനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല..കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഉറക്കത്തില്‍.. ഞാന്‍ ഒരു വല്ലാത്ത സ്വപ്നം കണ്ടു.കാട് പിടിച്ച്  കിടക്കുന്ന കാവിന്റെ വള്ളിപ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി ഞാന്‍ അതിന്റെ ഉള്ളിലേക്ക് നടന്ന് കയറുന്നു...ഉള്ളിലേക്ക് നടന്ന് കയറാന്‍ കുറച്ചധികം ഉണ്ട്. ഒടുവില്‍ ഒത്ത നടുവിലായി വൃത്താകൃതിയില്‍..പച്ച നിറത്തില് ഒരു കുളം!അതിന് ചുറ്റും ഒരു കൂടാരം പോലെ മരങ്ങളും വള്ളിപ്പടര്‍പ്പും.ചുവന്ന പൂക്കള്‍ മാത്രാ ആ കാവിലെ മരങ്ങളിലും ചെടികളിലും ഉണ്ടാകുക.. ഞാന്‍ കണ്ടു-കടുത്ത പച്ചപ്പില്‍  നിറയെ പലതരം ചുവന്നപൂക്കള്‍..രക്തനിറത്തിലെ കുടത്തെറ്റിയും ചെമ്പരത്തിയും കിരീടപൂവും ചെമ്ബാലക്കൂട്ടും..പിന്നെ മരങ്ങളിലും വള്ളികളിലും വേറെ!

പിറ്റേ ദിവസം ഞാന്‍ പകല്‍ സമയത്ത് ആരും കാണാതെ വള്ളിപ്പടര്‍പ്പോക്കെ മാറ്റി അതിന്റെ ഉള്ളില്‍ ചെന്ന് നോക്കി.എങ്ങനെ ധൈര്യം കിട്ടി എന്ന്‌ എനിക്ക്‌ തന്നെ അറിയില്ല.അങ്ങനെ തോന്നി..ചെന്ന് നോക്കാന്‍..!
നിരഞ്ജന്‍..എന്താ പറയുക..?ഞാന്‍ സ്വപ്നത്തില്‍ കണ്ട അതേ പടി..വൃത്താകൃതിയില്‍ പച്ചക്കുളം!ചുവന്ന പൂക്കള്..എല്ലാമെല്ലാം അത് പോലെ.അമ്മായിയോട് ഞാന്‍ ഒന്നല്ലാതെ ചോദിച്ചു-കാവിന്റെ ഉള്ളില്‍ എന്താണെന്ന്.അമ്മായിക്ക് അറിയുക കൂടി ഇല്ല്യ.
ഞാന്‍..പിന്നെ എങ്ങനെയാ അത് സ്വപ്നം കണ്ടേ?അറിയില്ല..

പിന്നേ ആ മുത്തശ്ശി ഇല്ലെ?അവരെ അടക്കം ചെയ്തിരിക്കുന്നത് ക്ഷേത്രത്തിന്റെ തന്നെ തെക്കേ വശത്താ..എന്നും അവിടെയും വിളക്ക് വയ്ക്കാറുണ്ട്.ശിരസ്സിന്റെ ഭാഗത്തായി ഒരു വലിയ സ്വര്ണചെമ്ബകം ഉണ്ട്..മരിക്കും മുന്നേ പറഞ്ഞ ആഗ്രഹമായിരുന്നത്രേ.. അങ്ങനെ ഒരു മരം അവിടെ വയ്ക്കണം എന്ന്‌.പക്ഷെ ആ മരം ഒരിക്കല്‍ പോലും പൂവിട്ടി ട്ടില്ല.ഒരു വെള്ളിയാഴ്ച ഞാന്‍ അമ്മായിയോട് പറഞ്ഞു-'അമ്മായി നോക്കിക്കോളു, ഞാന്‍ തിരികെ പോകും മുന്നേ അത് നിറച്ച് പൂക്കും' എന്ന്‌.പറഞ്ഞാല്‍ വിശ്വസിക്കില്ല നിരഞ്ജന്‍.. വെള്ളിയോട്‌ വെള്ളി..മരത്തിന്റെ ഇല വരെ മറച്ചു കൊണ്ട് പൂമൊട്ടുകള്‍ വന്ന്‌ മൂടി..ഇവിടെ എന്റെ മുറിയുടെ ജനാല തുറന്നിടുമ്പോള്‍ കാണാം എനിക്കത്..ശ്വാസത്തിലൂടെ പടര്‍ന്നു കയറുന്നുണ്ട് അതിന്റെ ഗന്ധം..വല്ലാതെ വലിച്ചടുപ്പിക്കുന്ന പോലെ..

ഈ അതിശയത്തില്‍ മനസ്‌ വല്ലാണ്ട് ആഴ്ന്നു പോയി..അങ്ങനെ എന്നും രാവിലെ പോയി ഉതിര്‍ന്ന് വീഴുന്ന പൂക്കള്‍ പെറുക്കി കൊണ്ട്‌ വന്ന്‌ പഴയൊരു കാല്പെട്ടിയില്‍ ഇട്ട്‌  വയ്ക്കുമായിരുന്നു.ഒരു ദിവസം എന്നത്തെയും പോലെ അവിടെ നിന്ന് പോരുമ്പോള്‍  ആരോ എന്റെ കൈയ്യില്‍ പിടിച്ച് വലിച്ചത് പോലെ തോന്നി..ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ ആരും ഇല്ല..പക്ഷെ..പക്ഷെ എന്റെ കൈയ്യില്‍ പതിഞ്ഞിരുന്നു.. നേര്‍ത്ത അഞ്ചു വിരല്‍പ്പാടുകള്‍..!!! തല ചുറ്റുന്ന പോലെ തോന്നി എനിക്ക്‌..അമ്മായി വന്ന്‌ വിളിക്കുന്നത് വരെ ആ പൂക്കള്‍ക്ക് മീതെ, മണ്ണില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു.

ഇപ്പൊ മൂന്നു ദിവസങ്ങള്‍ക്കു മുന്പ്,എന്നോ വറ്റിപ്പോയ ക്ഷേത്രക്കിണറില്‍ വെള്ളം കണ്ടിരിക്കുന്നു..പുത്തന്‍ ഉറവകള്‍ പൊട്ടിയിരിക്കുന്നു.നിരഞ്ജന്‍..വെള്ളം കാണുന്നതിന്റെ  തലേദിവസം..കിണറിന്റെ അരമതിലില്‍ ഇരുന്നു ചെറിയ ഉരുളന്‍ കല്ലുകള്‍ പെറുക്കി ഞാന്‍ അതിലെയ്ക്കിട്ടു.അമ്മായിയോട് സംസാരിക്കുന്നതിന്റെ ഇടയ്ക്ക്..വളരെ കാഷ്വല്‍ ആയി..പക്ഷെ ഇടയ്ക്കെപോഴോ മുഖത്തേക്ക് അല്പം വെള്ളം തെറിച്ചത്
പോലെ തോന്നി..കിണറിനുള്ളിലെക്ക് നോക്കിയപ്പോള്‍ ഒന്നും വ്യക്തമായി കണ്ടില്ല.. സന്ധ്യാനേരമായിരുന്നു..ചുണ്ടിലേക്ക് തെറിച്ച വെള്ളത്തിനു കരിക്കിന്റെ രുചി ആയിരുന്നു.പിറ്റേ ദിവസം..അതേ രുചിയുള്ള വെള്ളം കിണറു നിറയെ..

എനിക്ക്‌ വല്ലാതെ ഭ്രാന്ത്‌ പിടിക്കന്നത് പോലെ...കാവിനുള്ളിലെ കുളം,എന്റെ കണ്ണുകളെ..
ശ്രീകോവിലില്‍ നിന്നുള്ള കരച്ചില്‍ എന്റെ കാതുകളെ,ചെമ്ബകപൂവിന്റെ ഗന്ധം എന്റെ ശ്വാസത്തെ..ആ വിരല്‍പ്പാടുകള്‍ എന്റെ സ്പര്‍ശന ശേഷിയെ..കിണറ്റിലെ വെള്ളം എന്റെ രുചിമുകുളങ്ങളെ..എന്റെ ഇന്ദ്രിയങ്ങളെ..മുഴുവന്‍..മുഴുവന്..ത്രസിപ്പിക്കുന്ന ആശയക്കുഴപ്പ ത്തിലാക്കുന്ന എന്തോ ഒന്ന്..ഒരു പ്രകൃതിശക്തി..അതീന്ദ്രിയശക്തി..എനിക്ക്‌ ഫീല്‍ ചെയ്യുന്നു നിരഞ്ജന്‍..ഞാന്‍ ഞാനല്ലാതെ ആകുന്ന പോലെ..

എനിക്കിവിടം വിട്ടു പോരാന്‍ ആകുമെന്ന് തോന്നുന്നില്ല.ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ?
തനിക്ക് ഒത്തിരി വിഷമമാകുമോ എന്നെ നഷ്ടപ്പെട്ടാല്‍?ഞാന്‍ തിരികെ വരാതെ ഇരുന്നാല്‍?വിവാഹം കഴിക്കാതെ ഇരുന്നാല്‍?എനിക്കിപ്പോ ആ മുത്തശ്ശിയെ പോലെ എന്നെ വലിച്ചടുപ്പിക്കുന്ന ശക്തിയിലെക്കോ ഭക്തിയിലെക്കോ അലിഞ്ഞ്‌ ചേരണം എന്നത് പോലെ തോന്നുന്നു..അച്ഛനെ പറഞ്ഞു മന്സിലാക്കില്ലേ നിരഞ്ജന്‍??എനിക്ക്‌ വേണ്ടി ഒരിക്കല്‍ക്കൂടി?......................

*                                      *                                    *                                                  

"നിരഞ്ജന്‍"
തോളില്‍ അദ്ദേഹത്തിന്റെ കൈ പതിഞ്ഞപ്പോള്‍ നിരഞ്ജന്‍ കണ്ണുകള്‍ തുറന്നു.
"അങ്കിള്‍ ഞാന്‍..എനിക്ക്‌..അവള്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?എന്താ ഇങ്ങനെ ഒക്കെ?"അവന്റെ കണ്ണുകള്‍ നിറഞ്ഞു.
"സാരമില്ല..അവളുടെ മനസ്സില്‍ എന്തൊക്കെയോ കടന്നു കൂടിരിക്കുന്നു.നിന്നെക്കുറിച്ചുള്ള ചിന്തകളെ പോലും ഹനിക്കുന്ന രീതിയില്‍.കുട്ടിക്കാലത്തേ ഇങ്ങനെ കുറെ കെട്ടുകഥകളൊക്കെ മനസില്‍ നിറച്ചു വച്ചാണ് അവള്‍ ഇവിടെ വന്നത്.വീണ്ടും അത് പോലെ ഭ്രമിച്ചതാകാം.അതല്ലേ ഞാന്‍ ഇങ്ങോട്ട് കൊണ്ട്‌ വന്ന ശേഷം നാട്ടിലേയ്ക്ക് ഒരിക്കലും അയക്കാതിരുന്നത്.അവള്‍ തിരിച്ച്  വരണം..ഉടന്‍..എന്റെ മകള്‍ടെ ഒരു ആഗ്രഹത്തിന് വേണ്ടി നീ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ലേ നിരഞ്ജന്‍?എനിക്ക്‌  വേണ്ടി..നിനക്ക് വേണ്ടി..ഒരു കാര്യം ചെയ്യുമോ?"

നിരഞ്ജന്‍ അത് അനുസരിക്കാതിരിക്കാന്‍ ആയില്ല.
പ്രാര്‍ഥനയോടെ ആണ് അവന്‍ ആ നമ്പര്‍ മൊബൈലില്‍ ഡയല്‍ ചെയ്തത്.
അവളുടെ നമ്പര്‍ റെയ്ഞ്ചിലേയ്ക്ക് വരുന്നത് വല്ലപ്പോഴും മാത്രം.ഇത്തവണ പക്ഷെ റിംഗ് ഉണ്ട്.കാള്‍ അറ്റന്‍ഡ് ആയതും അവളുടെ സ്വരം വരും മുന്നേ അവന്‍ പറഞ്ഞു..
"അങ്കിളിന് നല്ല സുഖമില്ല ശ്രേയ..എന്റെ ഹോസ്പിറ്റലില്‍ അട്മിറ്റാണ്...
ഹൈ പ്രെഷര്‍..ബ്ലഡ്‌ക്ലോട്ട് ആയിട്ടുണ്ട്.സംതിംഗ് സീരിയസ്..നീ വേഗം വരണം, എത്രയും വേഗം"!
മറുപടിക്ക് കാത്തു നില്‍ക്കാതെ കാള്‍ കട്ട്‌ ചെയ്യുംമ്പോള്‍ അവന്‌ കരച്ചില്‍ വന്നു.ആദ്യമായിട്ടാണ് ഒരു കള്ളം..അതും അവളുടെ ഇഷ്ടങ്ങളില്‍ നിന്ന് , കൌതുകങ്ങളില്‍ നിന്ന് പറിച്ചെടുക്കാനുള്ള കള്ളം.ഇനി ഒരിക്കലും അവള്‍ തിരിച്ച് ആ ഇഷ്ടങ്ങളിലേക്ക് പോകില്ല.ഒരു ആഗ്രഹത്തിനും എതിര് നിന്നിട്ടില്ല.ക്ഷമിക്കുമായിരിക്കും തന്നോട്.. വേദനിപ്പിക്കുന്നത് ഞാന്‍ ആയത് കൊണ്ട് മാത്രം ക്ഷമിക്കുമായിരിക്കും..

അഞ്ചു മിനിട്ടിനകം നിരഞ്ജന്റെ മൊബൈലില്‍ ശ്രേയയുടെ മെസ്സേജ്  വന്നു:
 -ഐ ആം കമിംഗ് ബാക്ക്.
അവര്‍ ഇരുവരും അല്പം ടെന്ഷനോടെ..എന്നാല്‍ ആശ്വാസത്തോടെ..കാത്തിരുന്നു അവളുടെ മടങ്ങി വരവിനായി..

*                        *                            *                                 *                               

പക്ഷെ നിരഞ്ജന്റെ വിളിക്ക് ശേഷം തിരികെ ചെല്ലാനുള്ള തീരുമാനത്തോടെ എന്തിനാണവള്‍ വീണ്ടും കൌതുകകാഴ്ചകളിലേക്ക് ഒന്ന് കൂടി പോയത്?എല്ലാത്തിനോടും യാത്ര പറയാന്‍..അച്ഛനെ കണ്ടതിന് ശേഷം ഞാന്‍ വേഗം തിരിച്ച് വരുംഎന്ന്‌ പറയാന്‍.. അച്ഛന് വേണ്ടി പ്രാര്ധിക്കാന്‍..!!!lഅവളുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവള്‍ വിശ്വസിച്ചിരുന്ന ഏതോ ശക്തിക്ക് അറിയാന്‍ കഴിഞ്ഞുവോ- പോയാല്‍ ഇനി ഒരിക്കലും അവള്‍ തിരിച്ച് വരില്ല എന്ന സത്യം.?അല്ലെങ്കില്‍ ചെറിയ ഒരു കാടിനോളം പോന്ന കാവിനുള്ളില്‍ തനിയെ കടന്നു ചെന്നിട്ടും അവളെ ഉപദ്രവിക്കാതിരുന്ന സര്‍പ്പങ്ങളില്‍ ഒരുവന്‍  അവളെ ദംശിക്കുമായിരുന്നോ?അതും തൊഴുതു മടങ്ങും വഴിയില്‍? അവള്‍..അവള്  മരണപെടുമായിരുന്നോ?ചിലപ്പോള്‍ വലിച്ചടുപ്പിക്കുന്നു എന്ന്‌ അവള്‍ വിശ്വസിച്ച അതീന്ദ്രിയമായ ഏതോ ശക്തിക്ക്  ആ ആത്മാവ് പോലും പ്രിയപ്പെട്ടതായിരുന്നിരിക്കാം.

-സ്നേഹ(അമ്മൂട്ടി)

Sunday 2 October 2011

മിനുമോളുടെ അമ്മ ഗായത്രി

ഞാന്‍ മിനുമോളുടെ അമ്മ..ഗായത്രി.പത്ത് വയസുള്ള എന്റെ മോള് പഠിക്കുന്നത് അഞ്ചാം ക്ലാസ്സില്‍.പഠനത്തില്‍ മാത്രമല്ല കേട്ടോ..അവള്‍ പാട്ടിലും ഡാന്സിലും മറ്റെല്ലാത്തിലും മിടുക്കി തന്നെ.മോള്ക്കിപ്പോ, കുറച്ച് ദിവസമായി നല്ല സുഖമില്ലായിരുന്നു..കണ്ടില്ലേ കിടക്കുന്നത്..വാടിയ പൂവ് പോലെ.അവളുറങ്ങട്ടെ..ഞാന്‍ ഒന്ന് പുതപ്പിച്ച് കിടത്തിയിട്ട് വരാം..
പുറത്ത് മഴ പെയ്യുന്നുണ്ട്.മഴത്തുള്ളി എന്ന്‌ പേരുള്ള എന്റെ വീടിനെ വാരിപുണര്‍ന്നു പെയ്യുന്ന മഴ..മഴയുള്ള ദിവസങ്ങളില്‍ സാധാരണ മോള് വേഗം പഠനംഅവസാനിപ്പിക്കാറാന് പതിവ്..എന്റെ മടിയില്‍ തല ചായ്ച് ജനാലയ്കലെക് നോക്കി കിടക്കും.എന്നും അവള്ക്ക് ഒരു കഥയെ കേള്‍ക്കണ്ടു..അച്ഛനും അമ്മയും ആദ്യമായി കണ്ട ആ മഴയുള്ള ദിവസം..ജോസഫ്‌ എന്ന എന്റെ ഇച്ചായനെ..മിനു മോള്‍ടെ അച്ഛനെ പറ്റി ഞാന്‍ പറഞ്ഞില്ലല്ലോ..
ഒരു ചങ്ങശേരിക്കാരന്‍ നസ്രാണി..ഉള്ളില്‍ നിറഞ്ഞ സ്നേഹവും പുറമേ ചൂടനുമായ ഒരു പാവം.ദൈവത്തിനു ഒരുപാട് ഇഷ്ടമുള്ളവരെ അല്ലേ നേരത്തെ ആ പക്കലേയ്ക് വിളിക്കുക.. മിനു മോള്‍ക്ക് ഏഴു വയസായിരുന്ന സമയം..ഒരു ദിവസം മിണ്ടാതെയും പറയാതെയും ആള് അങ്ങ് പോയി.ഒരിക്കലും വിട്ടുപിരിയില്ലെന്ന് വാക്ക് തന്നാ എന്നെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട്‌ വന്നത്..ആ വാക്കൊക്കെ മറന്ന് ഒറ്റയ്ക്ക് പോയി.ഈ മഴത്തുള്ളിക്കുള്ളില്‍ എനിക്കും മോള്‍ക്കും കണ്ണീര്തുള്ളികള്‍ സമ്മാനിച്ച് കൊണ്ട്..
ഇച്ചായനോട് ഒത്തിരി പരിഭവം അതിന് തോന്നീട്ടുന്ടെങ്കിലും മോളുടെ വിടര്‍ന്ന കണ്ണുകളില്‍ കാണുന്ന ആ രൂപത്തിന്റെ സാമ്യം ആശ്വാസമായിരുന്നു.വിവാഹത്തിന് മുന്പ് തന്നെ ഏറെ കൊതിച്ചിരുന്നു ഒരു മകള്‍..എന്നേക്കാള്‍ ഒരുപാട് ആഗ്രഹം ഇച്ചായനായിരുന്നു.മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എന്നില്‍ ആ കുരുന്നു ജീവന്‍ തുടിച്ചു തുടങ്ങിയത്. അവള്‍ ഉള്ളില്‍ വളരുംതോറും വല്ലാത്ത കരുതലായിരുന്നു ഞങ്ങള്‍ക്ക്..ഭക്ഷണത്തിനും മരുന്നിനും പുറമേ നല്ല പുസ്തകങ്ങള്‍ വായിച്ചും ചിന്തകളില്‍ പോലും ശ്രദ്ധ ചെലുത്തിയുമാണ് അവളെ ഞാന്‍ ഉദരത്തില്‍ പേറിയിരുന്നത്.ഉള്ളില്‍ അവളുടെ ചലനങ്ങള്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ ഉള്ള സന്തോഷം..അത്ഭുതം..ഒന്നും പറഞ്ഞറിയിക്കാന്‍ വയ്യാ.
ആ ദിവസങ്ങളില്‍ ഞാന്‍ എന്നും ഇച്ചായനോട് ചോദിക്കും..'പെണ്‍കുട്ടി തന്നെ ആയിരിക്കും അല്ലേ ഇച്ചായാ?'. ചോദ്യത്തിന് മറുപടി എന്നും ഒരു കള്ളച്ചിരി ആയിരുന്നു. മോളുണ്ടായ ദിവസം മയക്കം വിട്ട്‌ ഉണര്‍ന്നപ്പോള്‍ ആണ് അതിനുള്ള മറുപടി എനിക്ക്‌ തന്നത്-'പെണ്‍കുട്ടി ആണ്..മാലാഖ പോലെ ഒരു പെണ്‍കുട്ടി..'!കണ്ണെഴുതിച്ച് പൊട്ടു കുത്തിച്ച് അണിയിച്ചൊരുക്കി ശലഭത്തെ പോലെ ഞങ്ങള്‍ അവളെ കൊണ്ട്‌ നടന്നു. പ്രണയത്തിന്റെയും മതത്തിന്റെയും വേലിക്കെട്ടിനപ്പുറം കടന്ന്‌ ജീവിച്ചവര്‍ ആയതു കൊണ്ട് മറ്റാരും തന്നെ തുണ ഇല്ലായിരുന്നു.മഴത്തുള്ളി എന്ന വീടും ഞങ്ങള്‍ മൂന്നു പേരും മാത്രം..
മിനുമോള് പുസ്തകങ്ങളുടെ വലിയ ആരാധിക ആയിരുന്നു.നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മിടുക്കിക്കുട്ടി.അത്ഭുതപ്പെടുത്തി കൊണ്ടാണ് ഇച്ചായന്റെ എഴുത്ത് ശീലം കൂടി അവള്‍ കാണിച്ച് തുടങ്ങിയത്.കൂട്ടുകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന എന്റെ കുട്ടിക്കാലം കഥകളായി പറഞ്ഞു ഞാന്‍ അവള്‍ടെ കുഞ്ഞിക്കണ്ണുകളില്‍ അത്ഭുതത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു.അച്ഛന്റെ കഥകളില്‍ നിറഞ്ഞ് നിന്നിരുന്ന കത്തോലിക്ക കുടുംബവും ആചാരങ്ങളും അവളില്‍ കൌതുകമുണര്ത്തി.രണ്ട് മതത്തിന്റെയും ആഘോഷങ്ങള്‍ അവള്‍ ആസ്വദിച്ചു. വിശ്വാസം,ഭക്തി അതിന് ഉപരിയായി എല്ലാത്തിനും മേലെയുള്ള പരസ്പര സ്നേഹം..എല്ലാം അറിയിച്ചും പഠിപ്പിച്ചും അവളെ വളര്‍ത്തി.
ഇച്ചായന്‍ പോയത് അവള്‍ക്ക് വല്ലാത്ത നടുക്കമായി ,എനിക്കും..
എങ്കിലും അവള്‍ ആ സംഭവത്തോടെ, ചെറുപ്രായത്തില്‍ വല്ലാത്ത പക്വത ആര്‍ജ്ജിച്ചതായി എനിക്ക് തോന്നി.അവളുടെ കുഞ്ഞിക്കൈകള് എന്റെ കണ്ണുകള്‍ ഒപ്പുംപോള്‍, അവ വീണ്ടും നനയാതെ ഇരിക്കാന്‍ ഞാന്‍ നന്നേ ശ്രദ്ധിച്ചു.എന്നെ സന്തോഷിപ്പിക്കാന്‍ അവള്‍ കാണിക്കുന്ന കുസൃതികളും കുറുംമ്പുകളും..ഒരു വാശിയും നിര്‍ബന്ധവും അതിന് ശേഷം അവള്‍ കാണിച്ചിട്ടേ ഇല്ല.പിന്നീട് ഒരിക്കലും ഒന്നിനും എന്റെ മോള് എന്നെ ബുദ്ധിമുട്ടിപ്പിച്ചതേ ഇല്ല,എന്നു പറയുന്നതാകും ശരി.
ചെറിയ തുന്നല്‍ പണികള്‍ ചെയ്തും ഇച്ചായന്റെ ഇന്‍ഷുറന്‍സ് തുകയുമായി ഒതുങ്ങിയ ഒരു ചെറിയ ജീവിതമായിരുന്നു പിന്നീട് ഞങ്ങളുടേത്.മോളുടെ പഠിപ്പിനു മാത്രം ഒരു ഉപേക്ഷയുമില്ലാതെ പണം ചെലവാകി.പുസ്തകങ്ങള്‍ ഒഴികെ ഒരു കളിപ്പാട്ടമോ ആഡംബരമോ മോളും ആവശ്യപ്പെട്ടിട്ടില്ല.വലിയ വലിയ സ്വപ്നങ്ങളായിരുന്നു എനിക്ക്‌ അവളെപ്പറ്റി..എന്റെ ബാല്യം അവളിലൂടെ ഞാന്‍ കണ്ട് ആസ്വദിച്ചു..ഞങ്ങള്‍ നല്ല അമ്മയും മകളുമായി..അതിനപ്പുറം കൂട്ടുകാരികളെ പോലായി.അവള്‍ക്കായി പത്ത് വയസിലേക്ക് ഞാന്‍ ഇറങ്ങി ചെല്ലുകയായിരുന്നോ..അതോ എനിക്ക്‌ വേണ്ടി പക്വമായ ശീലങ്ങള്‍ അവള്‍ വളര്ത്തുകയായിരുന്നോ?അറിയില്ല!ശാന്തമായി ഒഴുകി ഞങ്ങളുടെ ജീവിതം..ആ നശിച്ച ദിവസം വരെ..!
ആ ദിവസം..അന്ന് സ്കൂളില്‍ നിന്നു വന്ന എന്റെ മോള്‍ എന്നോടൊന്നും മിണ്ടിയതേ ഇല്ല.ആകെ ക്ഷീണിച്ച മട്ടിലാണ് അവള്‍ അന്ന് വന്നത്. അല്‍പനേരം കഴിഞ്ഞപ്പോള്‍ പൊള്ളുന്ന മട്ടില്‍ പനിക്കാന്‍ തുടങ്ങി..
പനിച്ചു വിറയ്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞ പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍..അതിന്റെ അര്‍ഥം..പലവട്ടം പേടിയോടെ അലറി വിളിച്ച ഒരു അധ്യാപകന്റെ പേര്..എന്റെ പൊന്നു മോളുടെ ദേഹത്ത് പതിഞ്ഞിരുന്ന കാമത്തിന്റെ വിരല്‍പാടുകള്‍.. മുറിവുകള്..വെറും പത്ത് വയസുള്ള മാലാഖക്കുഞ്ഞായിരുന്നു എന്റെ മോള്..വയസറിയിച്ച് വളര്ച്ചയിലേക്കെത്താത്ത കുരുന്ന്‌.വിദ്യ പകരുന്ന അധ്യാപകന്റെ ചിത്രം ഇങ്ങനെ ആയിരുന്നില്ല എന്റെ മോള്‍ക്ക്‌ ഞാന്‍ പകര്‍ന്നു കൊടുത്തിരുന്നത്.ഗുരു ഈശ്വരന് തുല്യനാണ് എന്ന്‌ പഠിപ്പിച്ചു കൊടുത്തപ്പോള്‍ അതിലും ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ ഉണ്ടെന്ന് ആ കുഞ്ഞ് മുഖത്ത് നോക്കി അവളെ ധരിപ്പിക്കാന്‍ ഞാന്‍ മറന്നു പോയി! ..
വാരി വലിച്ചെടുത്ത്‌ അവളെ ആശുപത്രിയില്‍ കൊണ്ട് ഓടുമ്പോള്‍ ഞാന്‍ അനുഭവിച്ച വേദന..ഒരമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും ഊഹിക്കാന്‍ പോലുമാവില്ല.ഉറങ്ങാതെ എന്റെ കുഞ്ഞ് കരയുന്ന രാത്രികളില്‍ അവളെയും തോളത്തിട്ട് ഞാന്‍ നടന്നു, ആശുപത്രി വരാന്തയിലൂടെ..അവള്‍ക്കായി ആശ്വാസവാക്കുകള്‍ തേടി ഞാന്‍ എന്റെ ചിന്തകളില്‍ അലഞ്ഞു..കൌന്സെലിങ്ങിന്റെ പല സിറ്റിങ്ങുകളിലും അവള്‍ ആദ്യം സഹകരിച്ചില്ല.അവസാനം എന്റെ മടിയിരുന്നു അവള്‍ ആ ദിവസം വിവരിച്ചത് കേട്ട്  ബോധം മറഞ്ഞ എനിക്ക്, രണ്ട് ദിവസം സംസാരശേഷി തന്നെ ഉണ്ടായില്ല. കണ്ണിന്റെ മുന്നില്‍ സ്പെഷ്യല്‍ ക്ലാസിന് ശേഷം ക്ലാസ് റൂമില്‍ അധ്യാപകനൊപ്പം ഒറ്റയ്കായി പോയ എന്റെ മോളും..അവളുടെ നിലവിളികളും മാത്രം..
ആരെയും പൊരുതി തോല്‍പ്പിക്കാനുള്ള കഴിവെനിക്കില്ല.ഒരു സാധുവായ അമ്മയാണ് ഞാന്‍..എന്റെ മോളുടെ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങിയിട്ടും മനസിലെ മുറിവുകളില്‍ ചോര ഒഴുകുന്നതെനിക്ക് കാണാം.പഴയ ജീവിതത്തിലേക്ക് അവളിനി തിരികെ വരുമോ? അറിയില്ല..വന്നാലും ആ മനസിനേറ്റ പോറലുകള്‍ മായുമോ?ഇനി അവള്‍ സുരക്ഷിതയായിരിക്കുമോ? അറിയില്ല...!അവളെ ഇനിയും ഈ ലോകത്തേക് ഇറക്കി വിടാന്‍ എനിക്ക്‌ ധൈര്യമില്ല.അതുകൊണ്ട്, അതുകൊണ്ടു മാത്രം..ഞാന്‍ അവളെയും കൊണ്ട്‌ പോകുന്നു.അദ്ധേഹത്തിന്റെ അടുത്ത്..ആരോടും പരാതിയും പരിഭവവുമില്ലാതെ..
ഈ മഴത്തുള്ളി വീട്ടില്‍ ഒരു മഞ്ഞുതുള്ളി പോലെ ഞാന്‍ മയക്കി കിടത്തിയ എന്റെ കുഞ്ഞിനെ കണ്ടോ..ഒത്തിരി പുതപ്പിച്ചിട്ടും ആ ശരീരത്തില്‍ തണുപ്പ് വല്ലാണ്ട് അരിച്ച് കയറാന്‍ തുടങ്ങിയിരിക്കുന്നു.പപ്പയുടെ അടുത്തെത്തി കാണും അവള്.ഇനിയൊന്നും ഒന്നും..പേടിക്കാനില്ല..എന്റെ കുഞ്ഞിനു സമീപം എനിക്കും ഉറങ്ങണം..ശാന്തമായ ഉറക്കം.ഉറക്കത്തിനൊടുവില്‍ പപ്പയുടേയും മോള്ടെയും അടുത്തായിരിക്കും ഞാന്‍ ഉണരുക.അവളെല്ലാം പപ്പയെ ധരിപ്പിചിരിക്കും.എന്നെ ഏല്‍പ്പിച് പോയ മുത്തിനെ കാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്തു സമാധാനം പറയും ഞാന്‍ ഇച്ചായനോട്? അറിയില്ല..എനിക്കറിയില്ല..
ഇതൊരു ആത്മഹത്യക്കുറിപ്പല്ല..അരക്ഷിതമായ ഈ ലോകത്തില്‍ നിന്ന് എന്റെ കുഞ്ഞിനേയും കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ട് പോകുന്നു..അത് ഈ സമൂഹത്തെ ഒന്ന് അറിയിക്കുന്നു.. അത്രമാത്രം..!! 
-മിനുമോളുടെ അമ്മ ഗായത്രി.

Friday 2 September 2011

വീണ്ടും വിടര്‍ന്ന പൂവ്

ട്രെയിന്‍ വന്നു പ്ലാറ്റ്ഫോമില്‍  നിന്നിട്ടും ഞാന്‍ അത്ര മൈന്‍ഡ് ചെയ്തില്ല..വണ്ടി വിടുമ്പോള്‍ ഓടിച്ചെന്നു ചാടി കേറുന്ന ശീലം പഠനകാലത്തേ ഉള്ളതാ. നില്പ് പുറത്താണെങ്കിലും എന്റെ നോട്ടം കയറെണ്ടുന്ന s4  കമ്പാര്‍ട്ട്മെന്റിലാണ്. ബാഗ്‌ ഷോല്ടെറിലേയ്ക് ഒതുക്കി രണ്ടു ബോട്ടില്‍ മിനറല്‍ വാട്ടരുംഗ്‌ ഷോല്ടെറിലേയ്ക് ഒതുക്കി രണ്ടു ബോട്ടില്‍ മിനറല്‍ വാട്ടരും
ഒരു പാക്കെറ്റ് സിഗരറ്റും ഞാന്‍ വാങ്ങി.ഒരു ബോട്ടില്‍ ബാഗിന്റെ സൈഡില്‍ കയറ്റി വച്ചു.മറ്റൊന്ന് പൊട്ടിച്ച്  ചുണ്ടോട് ചേര്‍ത്തതും ട്രെയിന്‍ നീങ്ങി തുടങ്ങി.ഓടി ചെന്നു ചാടിക്കേറി.. എന്റെ റിസര്‍വ് സീറ്റ് നമ്പര്‍ 27 -മിഡില്‍ ബെര്‍ത്ത്‌ നോക്കി നടന്നു.വണ്ടി സാമാന്യം വേഗത്തിലായി. ഇതെന്റെ ആദ്യത്തെ ബാംഗ്ലൂര്‍ യാത്ര..വിദേശത്ത് ജോലി ചെയ്യുന്ന ഞാന്‍ നാട്ടില്‍ വന്നിട്ടിത് രണ്ടാമത്തെ ആഴ്ച.വിവാഹങ്ങളില്‍ പങ്കെടുക്കാന്‍  തീരെ താല്പര്യമില്ലെങ്കിലും കന്നടക്കാരനായ സ്നേഹിതന്‍ ആദ്യകാലത്ത് പ്രവാസജീവിതത്തില്‍ ചെയ്തു തന്ന ഉപകാരങ്ങള്‍ അങ്ങനെ മറക്കാവുന്നതല്ല.അതിനുള്ള ഉപകാരസ്മരണ കൂടിയാണ് സത്യത്തില്‍ ഈ യാത്ര.
 
ബാംഗ്ലൂരിലെ തണുത്ത ദിവസങ്ങളെ കുറിച്ച് ഓര്‍ത്തു നടന്ന് ഞാന്‍ സീറ്റ് കണ്ടു  പിടിച്ചു. ഭാഗ്യം..അതേ ഭാഗത്ത്‌ ലോവേര്‍ ബര്‍ത്ത് ജനല്‍ സൈഡില്‍ ആളില്ല.എന്റെ മുഴുവന്‍ ശ്രദ്ധയും ജനാലയ്കലെ ആ സീറ്റിലേക്കായി.ഞാന്‍ അറ്റത്തിരുന്ന രണ്ടുപേരെ ചാടിക്കടന്ന് ജനല്‍ സൈഡിലേക്കിരുന്നു. കിടക്കാന്‍ നേരത്തെ എന്റെ മിഡില്‍ ബെര്‍ത്ത്  തരപ്പെടു അത് വരെ ഇവിടെ ഇരിക്കണം.കൈകള്‍ ഒന്ന് നിവര്‍ത്തി ഷോല്ടെര്‍ ബാഗ്‌ ഊരി എന്റെ മടിയിലേക് ചായ്ച്ചു വച്ചു.മൊത്തത്തില്‍ ഒന്ന് കംഫര്ട്ട് ആകാനായി ഷൂ അഴിച്ചു.പതുക്കെ കുനിഞ്ഞു എന്റെ സീറ്റിനടിയിലേക്ക്  അത് തള്ളി വച്ചു.അവിടെ നിന്നു നിവര്‍ന്ന എന്റെ നോട്ടം ചെന്നു വന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതത്തില്‍ ഇനി ഒരു കണ്ടുമുട്ടല്‍ പ്രതീക്ഷിക്കാത്ത ഒരു മുഖത്തേക്ക്..
 
ആ കാഴ്ച്ചയില്‍ തലച്ചോറിനുള്ളില്‍ നടന്ന ഒരു സ്ഫോടനത്തിന്റെ തരികള്‍ മെല്ലെ എന്റെ ശരീരത്തിലെ ഓരോ അണുവിലേയ്ക്കും അരിച്ചിറങ്ങി..പെട്ടന്ന് തന്നെ ഞാന്‍ നോട്ടം മാറ്റി,തീവണ്ടിയുടെ ജനാലയിലൂടെ പിറകിലേക്കോടുന്ന ദ്രിശ്യങ്ങളിലെക്ക്..!എന്റെ കണ്ണുകളുമായി ഒരു നിമിഷം കോര്‍ത്ത ആ കണ്ണുകള്‍..അവിടെത്തെ  ഭാവം അമ്ബരപ്പാണോ.. ഭയമാണോ.. അറിയില്ല..അതൊന്നും വേര്തിരിച്ച് എന്നില്‍ പതിഞ്ഞില്ല.ഒരു നോട്ടം അതിന്റെ തരിപ്പ്..എന്റെ കൈയെത്തും ദൂരെ ഒപ്പോസിറ്റ് ജനാലക്കരികിലെ സീറ്റില്‍ മുഖാമുഖം ഇരിക്കുന്നവള്.. അശ്വതി..എന്റെ ഭാര്യ..അല്ല ഭാര്യ ആയിരുന്നവള്‍..ചാറ്റല്‍ മഴയുടെ നേര്‍ത്ത തണുപ്പായി വന്നു പുതുമഴ പോലെ പുല്‍കി പേമാരി ആയി എന്നെ തകര്‍ത്തെറിഞ്ഞു പോയ പെണ്ണ്‌.അവളെന്റെ ജീവിതത്തില്‍ നിന്നു പോയ ശേഷം ആദ്യമായി ഞാന്‍ ഈശ്വരനെ വിളിച്ചു.-എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം?
 
ജനാലക്കല്‍ നിന്നു വീശുന്ന തണുത്ത കാറ്റിലും എന്റെ ശരീരത്തു വിയര്‍പ്പു പൊടിഞ്ഞു.അവള്‍ തന്നെ അല്ലേ?എന്റെ കണ്ണുകള്‍ക്ക് തെറ്റു പറ്റിയോ? ഞാന്കൈ കൊണ്ട് മുഖം ഒന്നമര്‍ത്തി തുടച്ചു.വിരലുകള്‍ക്കിടയിലൂടെ വീണ്ടും നോക്കി.അതേ..അശ്വതി..എന്റെതല്ലന്കിലും..എന്റെ അശ്വതി..!എന്നെ കണ്ട നടുക്കം ആ മുഖത്തും ഉണ്ട്.കുനിഞ്ഞു കൈ വിരലിലേയ്ക്ക് നോക്കി ഒരേ ഇരുപ്പാണവള്‍..  എനിക്ക്‌ അസ്വസ്ഥത തോന്നി.ഇവിടെ ചാടി കയറി ഇരുന്നപ്പോള്‍ ശ്രദ്ധിച്ചില്ലലോ ഈശ്വരാ..ഒന്ന് പുകയ്ക്കണം.വല്ലാതെ ടെന്ഷനാകുന്നു..ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ ഞാന്‍ തിടുക്കപെട്ട് എണീറ്റ്‌ വാതില്‍ക്കലേക്ക് നടന്നു.സിഗരറ്റ് തീപിടിപ്പിച് ചുണ്ടിലേയ്ക്ക്  ചേര്‍ക്കുമ്പോള്‍ ഉള്ളില്‍ കുഴിച്ചു മൂടിയ പലതും വീണ്ടും പുകയാന്‍ തുടങ്ങി..
 
കള്ള് കുടിച്ചും അടിപിടി കൂടിയും നടന്ന അലസമായ കുറെ വര്‍ഷങ്ങള്‍..
അശ്വതി വന്ന ശേഷം വന്ന മാറ്റങ്ങള്‍.. അവള്‍ടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മില്‍ വാക്കുകളില്‍ വന്ന ചെറിയ പിഴവുകള്‍..അത് അവരുടെ എല്ലാം മന്സിലുണ്ടാക്കിയ വലിയ മുറിവുകള്‍..അതേ തുടര്‍ന്ന് ഉണ്ടായ ചെറിയ അസ്വാരസ്യങ്ങള്‍..നിസാര കാരണമുണ്ടാക്കി ആണ് അന്നവളെ അവളുടെ വീട്ടുകാര് തിരിച്ച് വിളിച്ചു കൊണ്ട്‌ പോയത്. അനുവാദമില്ലാതെ പോയവളെ വിളിക്കാന്‍ ഞാനും ചെന്നില്ല.അവളുടെ ഒപ്പിട്ട ഡിവോര്‍സ് പെറ്റീഷന്‍ കണ്ടപ്പോള്‍ വാശിയേറി എനിക്കും.എല്ലാം വളരെ പെട്ടന്ന് തീര്‍ത്തു.തിരുത്തി തരേണ്ടവരും ഒരുമിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടവരും തന്നെയാണ് പിടിച്ചകറ്റുവാന്‍ കച്ചകെട്ടി മുന്നില്‍ നിന്നത്.
 
പക്ഷെ..എന്റെ ഉള്ളില്‍..മൂന്നു മാസമല്ല,മൂന്നു ജന്മം ഒരുമിച്ച് കഴിഞ്ഞ പ്രതീതി ആയിരുന്നു..ഒരു പുരുഷന്‍ ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ അത് ശരിക്കും പൂര്‍ണമായ സ്വാതന്ത്യമാണ്.സ്ത്രീയുടെ കരുതലും സ്നേഹവും അറിഞ്ഞാല്‍ പിന്നീട് ഒറ്റയ്ക്കുള്ള അവസ്ഥ പക്ഷെ അസഹനീയം തന്നെ.ഭ്രാന്ത് പിടിച്ച അവസ്ഥ..ജീവിതത്തില്‍ ആദ്യമായി സ്നേഹിച്ച..പ്രണയിച്ച..സ്വന്തമാകിയ പെണ്ണ്‌ നഷ്ടപെടുമ്പോള്‍ ഉള്ള അവസ്ഥ..അന്നൊക്കെ കള്ള് മാത്രമല്ല കഞ്ചാവും പരീക്ഷിച്ചു.എന്നിട്ടും ഒന്നുമൊന്നും  ശരീരത്തിലെക്ക് ഏല്‍ക്കാത്ത അവസ്ഥ ആയിരുന്നു...ഉറക്കഗുളികകള്‍ പോലും നല്ലൊരു ഉറക്കം അന്നൊന്നും സമ്മാനിച്ചില്ല..പക്ഷെ എന്തു കൊണ്ടോ അവളെ തേടി ചെല്ലാന്‍ എന്റെ അഭിമാനം സമ്മതിച്ചില്ല.എല്ലാം ഉള്ളിലൊതുക്കി..ഓര്‍മകളില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു വിദേശത്തേക്ക്..എല്ലാം കഴിഞ്ഞിട്ട് 3 വര്‍ഷത്തോളമാകുന്നു.എരിഞ്ഞു തീര്‍ന്ന സിഗരറ്റ് കുറ്റി ഞാന്‍  പുറത്തേക്ക് വലിച്ചെറിഞ്ഞു.വാതില്‍ക്കലെ വാഷ് ബേസിനില്‍ മുഖം കഴുകി. എങ്ങോട്ടെങ്കിലും സീറ്റ് മാറി ഇരുന്നാലോ..വീണ്ടും കാണാനും തോന്നുന്നലോ ഈശ്വരാ..
 
സീറ്റ് മാറി ഇരിക്കണം എന്ന്‌ ചിന്തിച്ചിട്ടും എന്റെ കാലുകള്‍ നേരേ പഴയ സീറ്റിനരികിലെക്ക് തന്നെ ചെന്നു.യാന്ത്രികമായി അതിലേയ്ക്ക് അമര്‍ന്നു.ഞാന്‍ മുഖം പരമാവധി ഗൌരവപ്പെടുത്തി.അവളുടെ മനസ്സില്‍ എന്തായിരിക്കും?ഒന്ന് നോക്കി ചിരിച്ചാലോ?വേണ്ട പാടില്ല. അവള്‍ക്കും അത് ആകാമല്ലോ..ഞാന്‍ ബെര്‍ത്ത്‌ സീടിലെക്ക് എന്ന വണ്ണം ഒന്ന് പാളി  നോക്കി.ഒരു മാസികയില്‍ മുഖം പൂഴ്ത്തി ഇരുപ്പാണ്.എന്നുമറിയാത്ത പോലെ..എനിക്ക് അമര്‍ഷം വന്നു.തൊട്ടടുത്ത്‌ ഇരുന്ന ആളുടെ കൈയിലിരുന്ന ഒരു പത്രം വാങ്ങി ഞാനും നിവര്‍ത്തി വച്ചു .പത്രത്തിന്റെ നേര്‍ത്ത താളില്‍ കൂടി അവളുടെ ചലനങ്ങള്‍ കാണാമോ എന്ന്‌ നോക്കി.ഒന്നിലും ശ്രദ്ധിക്കാനാകുന്നില്ല. മനസ്‌ ഒന്ന് അയഞ്ഞാല്‍ കണ്ണുകള്‍ തേടി ചെല്ലുകയാണ്.ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു സീറ്റിലേക്ക് ചായ്ഞ്ഞിരുന്നു.
 
ഒന്ന് മയങ്ങിയോ?അറിയില്ല..ഞെട്ടി കണ്ണ് തുറന്നപോള്‍ ഏതോ സ്റ്റേഷനില്‍ വണ്ടി നിര്ത്തിയിക്കുന്നു.ആകെ തിക്കും ബഹളവും..!ആള്‍ക്കാര് കയറുന്നു ഇറങ്ങുന്നു..പെട്ടന്ന് ഒരാള്‍ കയറി വന്നു സീറ്റ് നമ്പറൊക്കെ നോക്കി.റിസര്‍വ് ചെയ്ത ആളാണ്.അവളിരിക്കുന്ന ലോങ്ങ്‌ സീറ്റില്‍ ആകെ ഉള്ളത് മൂന്ന് പേര്..മറ്റു രണ്ടു പേരെ ചാടിക്കടന്നു അയാള്‍ അവളുടെ അടുത്തായി ഇരുപ്പ് ഉറപ്പിച്ചു.മാന്യമായ വസ്ത്രധാരണം ചെയ്ത ഒരു യുവാവ്.എനിക്ക്‌ അസ്വസ്ഥത തോന്നി.എന്റെ അരികില്‍ ഒരാള്‍ക്കിരിക്കാനുള്ള സ്ഥലം ഉണ്ടല്ലോ.ഞാന്‍  ഒന്ന് കൂടി ഒതുങ്ങി ഇരുന്ന് അവനെ നോക്കി.ശ്രദ്ധിക്കുന്നില്ല..കുനിഞ്ഞ്‌ ബാഗ്‌ സീറ്റിനടിയില്‍ വയ്ക്കാനുള്ള തയാറെടുപ്പിലാണ്..അവിടെ തന്നെ ഇരിക്കാനുമുള്ള പുറപ്പാടാണ്.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..
 
"എവിടെയ്ക്കാണ് ?"പരിചിത ഭാവത്തില്‍ ഞാന്‍ ചോദിച്ചു.
"ബാംഗ്ലൂര്‍" അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു..അവന്റെ ചിരി ആകര്‍ഷകമാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ ചിരി മായ്ച്ചു കളഞ്ഞു.അപ്പോള് ബാംഗ്ലൂര്‍ വരെ അവിടെ തന്നെ ഇരിക്കും..ആ സീറ്റില്‍..അവള്‍ക്കരികില്..
"പേരെന്താ ചേട്ടാ..?"അവന്റെ ചോദ്യം.
"മനോജ്‌" അല്പം കടുപ്പിച്ച് ഞാന്‍ എന്റെ പേര് പറയുമ്പോള്‍ അവളെ ഒന്ന് പാളി നോക്കി.ആ പുസ്തകത്തില്‍ എന്താണിത്ര വായിക്കാന്‍ ?ഇവള്‍ക്കെന്താ നാളെ പരീക്ഷയാണോ?ഒരു മൈന്റുമില്ല.
"ഞാന്‍ സന്ദീപ്" അവന്‍ പേര് പറഞ്ഞു.ഞാന്‍ ഒന്നമര്‍ത്തി മൂളി.
 
പിന്നെയും കുറെ സമയം ഇഴഞ്ഞു നീങ്ങി..എന്റെ അടുത്തിരിക്കുന്ന 2 പേര് പകുതി ഉറക്കത്തിലാണ്.അവളുടെ സീറ്റിന്റെ  അറ്റത്തിരിക്കുന്ന രണ്ട് സ്ത്രീകള്‍ സംസാരത്തിലും.. സന്ദീപ് പാട്ട് കേള്‍ക്കുന്നു..എന്റെതല്ലാത്ത എന്റെ ഭാര്യ ദീര്‍ഖമായ വായനയിലും.ആ പുസ്തകം വാങ്ങി ജനാലയിലൂടെ വലിച്ചെറിയാന്‍ തോന്നി എനിക്ക്‌. എന്റെ അരികില്‍..എന്റെ തോളിലേയ്ക്ക്‌ ചായ്ഞ്ഞ്.. സംസാരിച്ചിരിക്കേണ്ട പെണ്ണാണ്‌..വിധി അല്ലാതെന്താ.. വര നന്നായിരിക്കണം..തലേല്‍ വര..ഞാന്‍ സ്വയം ശപിച്ചു.എന്നെ ഞെട്ടിപിച്ചു കൊണ്ടാണ് സന്ദീപ് അവളോട് പേര് ചോദിച്ചത്..
 
"അശ്വതി"..അവളുടെ ആ സ്വരം കേട്ടതും എന്റെ മനസ് പറഞ്ഞു-അശ്വതി മനോജ്‌..ഒഹ്..എന്റെ മനസ്സില്‍ മാത്രമാണല്ലോ അത്..അവളിപ്പോള്‍ വെറും അശ്വതി..എന്താണവിടെ സംഭവിക്കുന്നത്‌?സന്ദീപ്‌ എന്തൊക്കെയാണ് അവളോട് ചോദിക്കുന്നത്?ഞാന്‍ കാതു കൂര്‍പ്പിച്ചു. ബാംഗ്ലൂരിലേക്ക് പോകുന്നു,അവിടെ ഇപ്പോള്‍ ജോലി ഉണ്ട്.അത്രയും കേട്ടു.വേറെ വിവാഹമൊന്നും കഴിച്ച് കാണില്ല.അവള്‍ക്ക് അന്നും എന്നോട് ദേഷ്യമൊന്നും ഇല്ലായിരുന്നലോ,സ്നേഹമല്ലാതെ..!അവള്‍ക്കതിനു കഴിയില്ല..ഞാന്‍ സ്വയം ആശ്വസിച്ചു.മുഖം പരമാവധി സ്വാഭാവിക ഭാവത്തില്‍ തന്നെ വച്ചു.5 മിനിട്ടായി 10 മിനിട്ടായി അവര്‍ സംസാരം നിര്‍ത്തുന്നില്ലല്ലോ.. അവള്‍ അധികം മിണ്ടുന്നില്ലന്കിലും അവന്‍ എന്താണിത്രയ്ക്കും പറയുന്നത്?ഞാന്‍ പാളി നോക്കി.. കാറ്റത്ത് അവളുടെ മുടി ഇഴകള്‍ അവന്റെ തോളില്‍ സ്പര്‍ശിക്കുന്നുണ്ട്..വേഗം എന്റെ മൊബൈല്‍ എടുത്തു ഒരു കോമഡി ക്ലിപ്പിംഗ് ഓപ്പണ്‍ ആക്കി..
 
"സന്ദീപ്‌..പ്ലീസ്  ഇതൊന്നു നോക്കു.." ഞാന്‍ ഒതുങ്ങി എന്റെ അരികിലേക്ക് ഇരിക്കാന്‍ അവനെ മാന്യമായി ക്ഷണിച്ചു.അവന്‍ എഴുന്നേറ്റ് എന്റെ അരികിലിരുന്നു.ഞാന്‍ ഫോണോടെ അവനെ ഏല്‍പ്പിച്ചു..മനുഷ്യന്റെ മനസമാധാനം കളയാന്‍ ആണല്ലോ ഓരോരുത്തന്മാര് കേറി വരുന്നത്. അല്പം ഒന്ന് സമാധാനപ്പെട്ടപ്പോള്‍ ആണ് ഒരു കോഫി സപ്ലെയര് വന്നത്.സന്ദീപ്‌ ഒരു കോഫി വാങ്ങി,ഒപ്പം അവളും..അവന്‍ 2 പേരുടെയും കാശു കൊടുക്കുന്നതും അവളോട് "ഇട്സ്  ഓക്കേ" പറയുന്നതും കണ്ടു.ദേഷ്യം വന്നാല്‍ എന്റെ കണ്ണുകള്‍ വേഗം ചുവക്കും...ഞാന്‍ കണ്ണുകള്‍ തൂവല എടുത്ത് തുടച്ചു.മനസ്‌ ആവുന്നതും നിയന്ത്രിച്ചു.
"എന്തു പറ്റി ചേട്ടാ?"സന്ദീപിന്റെ ചോദ്യം.
"കണ്ണിലെന്തോ വീണു"ഞാന്‍ ഒരു കള്ളം പറഞ്ഞു.
"ജനാല സൈടല്ലേ..അതാ.."അവന്‍ അത് വിശ്വസിച്ചു.
ഞാന്‍ സൈഡിലിരുന്ന ന്യൂസ്‌ പേപ്പറില്‍ നിന്നു ഒരു കഷണം കീറിയെടുത്ത് കുനുകുനെ പിച്ചിക്കീറി വെളിയിലേക്ക് പറത്തി.
 
പിന്നെയും കുറെ ഏറെ ദൂരം..രാത്രി നന്നേ കനക്കാന്‍ തുടങ്ങി..രാവിലെ 7 മണിയോടെയേ വണ്ടി ബാംഗ്ലൂര്‍ എത്തു.ഞാന്‍ പതുക്കെ അവളെ നോക്കി. ചാരി ഇരുന്നു ചെറിയ മയക്കത്തിലാണെന്നു തോന്നുന്നു.ജനാലക്കല്‍ നിന്നു തണുത്ത കാറ്റ് ആ മുഖത്തേക്ക് വീശുന്നുണ്ട്..ഞാന്‍ പതിയെ രണ്ട് സൈടിലെയും ജനാല അടച്ചു.ഇതിന് മുന്നേ ഒന്ന് രണ്ടു വട്ടം അവള്‍ ചുമയ്കുന്നത് ശ്രദ്ധിച്ചിരുന്നു. തണുത്ത കാറ്റ് കൂടി അടിച്ചാല്..കുറച് നിമിഷത്തേക്ക് എന്റെ മനസ് ആര്‍ദ്രമായി..പാടില്ലാ..ഞാന്‍ ഒരു പുരുഷനാണ്..
പിടിച്ചിരുന്നേ പറ്റു.വീണ്ടും നിയന്ത്രണത്തിന്റെ വേലിക്കെട്ടിലേയ്ക്  ഞാന്‍ ഉള്‍വലിഞ്ഞു.നിര്‍ വികാരതയുടെയും നിസംഗതയുടെയും മേലങ്കി എടുത്തിട്ടു.
 
ഏകദേശം ഒന്‍പത് മണിയോടെ എല്ലാപേരും ഭക്ഷണപൊതികള്‍ തുറന്നു.അവളാണെങ്കില്‍ ഉറക്കത്തിലുള്ള അതേ ഇരുപ്പ് തന്നെ.എഴുന്നേറ്റ് ഭക്ഷണം കഴിക്കുന്നില്ലല്ലോ..ഇനി ഒന്നും കൊണ്ട്‌ വന്നു കാണില്ലേ?എല്ലാപേരും കഴിച്ചു കഴിഞ്ഞാല്‍ ഉറങ്ങാനായി ലയിറ്റ് അണയ്കാറാണ് പതിവ്.ഞാന്‍ അറിയാതെ എന്ന വണ്ണം ബാഗിലിരുന്ന പൊട്ടിക്കാത്ത മിനറല്‍ വാട്ടര്‍  കുപ്പി ഒച്ചയോടെ നിലത്തേക്കിട്ടു.ഹോ..ഭാഗ്യം അവള്‍ ഞെട്ടി ഉണര്‍ന്നു..ഉരുണ്ടു പോയ കുപ്പി അടുത്ത സ്ത്രീ എടുത്തു തന്നു."അറിയാതെ കൈയിന്നു സ്ലിപ്പായി..താങ്ക്സ്.."ഞാന്‍ അവരോട്‌ പറഞ്ഞു.
 
അശ്വതി എഴുന്നേറ്റു..
ബോഗിയുടെ വാതില്‍ക്കലേക്ക് നടന്നു.വാഷ്‌ ബേസിനും ടോയിലെറ്റും അവിടെയാണല്ലോ..
എന്നാലും ഒറ്റയ്ക്ക് അവള്‍?അതും രാത്രി സമയം..ഞാനും മെല്ലെ എഴുന്നേറ്റു..പാസേജിലായി നിന്നു നോക്കി.അവള്‍ മുഖവും കൈയും കഴുകുന്നു..മുഖം തുടച്ച് തിരികെ നടക്കാന്‍ തുടങ്ങിയതും ഞാന്‍ വേഗം എന്റെ സീറ്റില്‍ കയറി ഇരുന്നു.ഭക്ഷണം കഴിക്കുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചില്ല..അടുത്തിരുന്ന എല്ലാപേരും കഴിക്കുന്ന തിരക്കില്‍ തന്നെ ആയിരുന്നു.
സ്ത്രീകളോടൊപ്പം അവള്‍ കൈകഴുകാന്‍ പോയി വന്നു.അതിനു ശേഷം ഞാനും പോയി വന്നു.അല്‍പ സമയം കൂടി അങ്ങനെ ഇരുന്നു എല്ലാപേരും.അവള്‍ തലയില്‍ ഒരു സ്കാര്‍ഫ് ചുറ്റി കണ്ണടച് ചാരി ഇരുപ്പാണ്.കണ്ണടച്ചിരുന്ന ദൈര്യത്തില്‍  ഞാന്‍ അവളെ തന്നെ നോക്കി ഇരുന്നു.എനിക്ക്‌ വല്ലാത്ത വിഷമം വന്നു.നിയന്ത്രണം വിട്ടു കണ്ണ് നിറഞ്ഞ് വന്നു.എന്തൊക്കെയോ ചോദിക്കണം.. പറയണം..നെഞ്ചില്‍ നിന്നുതിര്‍ന്ന എന്തൊക്കെയോ വാക്കുക്കള്‍ തൊണ്ടയില്‍ വന്നു തടഞ്ഞു നിന്നു.കൈയിലേക്കും കാലിലേക്കും ഒരു നേര്‍ത്ത വിറയല്‍ പടര്‍ന്നു കയറി.മനസ്സില്‍ വരുന്ന ചിന്തകളെ കടിഞ്ഞാണിട്ട് പിടിക്കാം.പ്രകടിപ്പിക്കാതിരിക്കാം.പക്ഷെ ഇത്തരത്തില്‍ ചിലത് ശരീരം പ്രകടിപ്പിച്ചു കളയുന്നു...ഐപോഡ് എടുത്തു ഞാന്‍ ചെവിയിലേക്ക് തിരുകി..നേര്‍ത്ത സംഗീതത്തില്‍ മനസിനെയും ശരീരത്തേയും ലയിപ്പിക്കാന്‍ ശ്രമിച്ചു.പക്ഷെ തുളുംബാന്‍ വെമ്പി നിന്ന എന്റെ കണ്ണുകള്‍ പറിച്ചെടുക്കാനാവാത്ത വിധം അവളില്‍ തന്നെ തറഞ്ഞിരുന്നു.
 
ഏകദേശം പത്തുമണിയോടെ എല്ലാപേരും കിടക്കാനുള്ള വട്ടം കൂട്ടി.ഞാന്‍ ഇരുന്ന സീറ്റിന്റെ മിഡില്‍ ബെര്‍ത്ത്‌ ആണ് എന്റെത്.ഒപ്പോസിറ്റ്  അവള്‍ ഇരുന്ന ലോവേര്‍ ബെര്‍ത്ത് അവളുടെതും.. അവളുടെതിനു മുകളില്‍ ഉള്ള മിഡില്‍ ബെര്‍ത്ത്‌ സന്ദീപിന്റെയും. എല്ലാപേരും അവരവരുടെ ബെര്ത്തുകളിലേക്ക് കിടന്നു.ഞാന്‍ ബാഗ്‌ തലയിണയാക്കി കിടക്കുമ്പോഴേക്കും ലയിറ്റുകള്‍ എല്ലാം അണഞ്ഞിരുന്നു.നേര്‍ത്ത വെളിച്ചത്തില്‍ അവളുടെ അവ്യക്തമായ മുഖം നോക്കി ഞാന്‍ കിടന്നു. എപ്പോഴൊക്കെയോ മയങ്ങുകയും ഇടയ്ക്ക് ഉണര്‍ന്ന് അതേ കാഴ്ചയിലേക്ക് മുഴുകുകയും ചെയ്തു.
 
അര്‍ദ്ധരാത്രി കഴിഞ്ഞു കാണും പെട്ടന്ന് ഞാന്‍ ഒന്ന് ഞെട്ടി എണീറ്റു. എന്റെ കൈ അകലത്തായി ഒരാള്‍ നില്‍ക്കുന്നു.നേര്‍ത്ത പ്രകാശത്തില്‍ ഒന്നും വ്യക്തമല്ല.ഉറക്കച്ചടവുള്ള കണ്ണുകള്‍ ഞാന്‍ വലിച്ച്  തുറന്നു.നില്‍ക്കുന്ന ആള്  അവളുടെ അടുത്തേക്ക്.. മുഖത്തേക്ക്..ആണല്ലോ കുനിയുന്നത്..എന്റെ സര്‍വ ഞരമ്പുകളും പിടഞ്ഞെണീറ്റു.എന്റെ ഓപ്പോസിറ്റ് ബെര്‍ത്തില്‍ കിടന്നുറങ്ങിയ സന്ദീപ്‌ എവിടെ?അവന്‍ അവിടെ ഇല്ല..!!!!അവന്‍???
ഞാന്‍ എണീറ്റ്‌ പാസേജിലെയ്ക് ചാടി, അവന്റെ നേര്‍ക്ക് തിരിഞ്ഞതും..അവളുടെ നിലവിളി ശബ്ദം കേട്ടു .പിന്നെ  ഒന്നും നോക്കിയില്ല..ഓടാന്‍ ശ്രമിച്ച ആള്‍ക്ക് പിടിച്ച് മുഖമടച്ച് ഒന്ന് കൊടുത്തു.അവന്‍ മലര്‍ന്നു വീഴുമ്പോള്‍ മറ്റു യാത്രക്കാരും ഉണര്‍ന്നു..വെളിച്ചം എല്ലായിടത്തും പരന്നു.ഞാന്‍ അവനെ ചവുട്ടി പിടിച്ചു.അവന്‍ മുഖം മറച്ച് പുതച്ചിരുന്ന ഒരു വലിയ ഷാള്‍ വലിച്ച് മാറ്റി.അത് സന്ദീപ്‌ ആയിരുന്നില്ല.കറുത്തത് തടിച്ച ഏതോ ഒരുവന്‍..! കിടന്ന കിടപ്പില്‍ തുറന്നു പിടിച്ച അവന്റെ  വലതു കൈയില് ഒരു സ്വര്‍ണത്തിളക്കം..ഞാന്‍ അവളെ നോക്കി.വല്ലാണ്ട് ഭയന്നു വിറച്ച് കരയുന്നു.
 
"കള്ളന്‍ കള്ളന്‍..എന്റെ മാല.." മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം എന്നോടായി അവളുടെ സ്വരം..അവനെ പിടിച്ചുയര്‍ത്തി കൈയില്‍ നിന്നും മാല ഞാന്‍ പിടിച്ച് വാങ്ങി.. ആള്കാര്ക്കെല്ലാം കാര്യം മനസിലായി.അവനെ രണ്ടു മൂന്ന് പേര്‍ ബലമായി പിടിച്ച് വച്ചു.ആരൊക്കെയോ ഡ്യുട്ടി ഗാര്‍ഡിനെ കൂട്ടി വന്നു.കള്ളനെ അവരെ ഏല്‍പ്പിച് തിരിയുംപോഴാണ് സന്ദീപ് ബാത്റൂം സൈഡില്‍ നിന്നു ഓടി വരുന്നത് കണ്ടത്..ഒരു നിമിഷം അവനെ മറ്റേതോ രീതിയില്‍ തെറ്റിദ്ധരിച്ചതില്‍ എനിക്ക് വിഷമം തോന്നി.നയിറ്റ് ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന രണ്ട് പോലീസുകാര്‍ വന്നു.എന്താണ് സംഭവിച്ചതെന്ന് അവളെ വിളിച്ച് ചോദിച്ചു.എന്നോടും വിശദീകരണം ആവശ്യപ്പെട്ടു.എല്ലാം കഴിഞ്ഞു പോലീസുകാരന്റെ അവസാന ചോദ്യം..
"നിങ്ങള്‍ ഇവരുടെ???"അശ്വതിയെ നോക്കി ആണ് ചോദ്യം..
ഞാന്‍ മൌനം പാലിച്ചു.അവള്‍ പറയട്ടെ ഞാന്‍ ആരാണെന്ന് .
പോലീസുകാരന്‍ ചോദ്യം ആവര്‍ത്തിച്ചു.അവള്‍ ഒരു തേങ്ങലോടെ എന്റെ ദേഹത്തോട് ചായ്ഞ്ഞു..എന്റെ കൈകള്‍ അറിയാതെ അവളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ പോലീസുകാരന്‍ പറഞ്ഞു.."വൈഫ്‌ വല്ലാതെ ഭയന്നിരിക്കുന്നു സാര്‍ അവരെ കെയര്‍ ചെയ്യു.."
 
സന്ദീപിന്റെത് ഉള്‍പ്പെടെ മറ്റുള്ളവരുടെ കണ്ണില്‍ വിടര്‍ന്ന അത്ഭുതം ഞാന്‍ കണ്ടില്ലന്ന് നടിച്ചു.വീണ്ടും ലയിറ്റുകള്‍ അണഞ്ഞു..എല്ലാപേരും ഉറക്കത്തിനുള്ള തയ്യാറെടുപ്പിലായി. ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ച് അങ്ങനെ തന്നെ അവളിരുന്ന സീറ്റിലേയ്ക്കിരുന്നു.എന്നെ പോലെ തന്നെ അവളും ഉള്ളിലടക്കിയ സ്നേഹം..അത് കണ്ണീരിന്റെ നനവോടെ എന്റെ നെഞ്ചിലേക്ക്  പെയ്തിറങ്ങി..ഇത്രയും സമയം ഞാന്‍ പ്രത്യക്ഷത്തില്‍ കാണിക്കാതെ ഇരുന്ന എന്റെ വികാരവിചാരങ്ങള്‍..അവളോടുള്ള സ്നേഹം,കരുതല്, എന്നെ ശ്രദ്ധിക്കാത്തപ്പോള്‍ അവളോട് തോന്നിയ ദേഷ്യം,മറ്റൊരാളോട് മിണ്ട്യപ്പോള്‍ തോന്നിയ അസൂയ..എന്റെ സങ്കടം..ഇതിലൊന്ന് പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഉരുകി തീരാവുന്നതേ ഉണ്ടായിരുന്നുള്ളു എല്ലാ പിണക്കവും..
 
എന്റെ കൈയിലടക്കി പിടിച്ച അവളുടെ പൊട്ടിയ മാലയിലേയ്ക് ഞാന്‍ ഒന്ന് നോക്കി.അന്നേരമാണ് ശ്രദ്ധിച്ചത്,മാലയുടെ തുമ്പത്ത് കോര്ത്തിരിക്കുന്ന ചെറിയ താലി..ഞാന്‍ അണിയിച്ചത്..!കടലാസ് കഷണങ്ങളില്‍ ഒപ്പിട്ട് പിരിഞ്ഞിട്ടും.. പ്രത്യക്ഷത്തിലില്ലാത്ത ദാമ്പത്യത്തിലും..അവള്‍ അത് കഴുത്തില്‍ അണിഞ്ഞിരുന്നു!സ്നേഹത്തിന്റെ അടയാളം പോലെ അതെന്റെ കൈലിരുന്നു തിളങ്ങി..ഞാന്‍ അവളെ ഒന്ന് കൂടെ ചേര്‍ത്തണച്ചു.  

ജീവിതം -ഒരു മരീചിക

അര്‍ബുദം(കാന്‍സര്‍)ബാധിച്ച ഒരു മനസിന്റെ നോവ് കവിതയായ്..

ഇതാണിനിയെന്‍ കൂട്-
ഇരുളടഞ്ഞൊരീ രോഗശയ്യ..!
ഇതളിടും ജീവിതമോ
ഇനിയൊരു മരീചിക..!
 
തളര്‍ന്ന ഞരമ്പുകള്‍..
തളരാത്ത ഓര്‍മ്മകള്‍ ;തീരാത്ത-
മോഹങ്ങള്‍ ;എരിഞ്ഞിതാ-
തേടുന്നു ജീവിതമരീചിക..!
 
സ്വപ്നങ്ങളെന്നെ സ്വസ്ഥം-
വിടുന്നില്ല ; നിദ്രയില്‍ പോലും -
നിത്യമാ മരീചിക..!
 
വ്യാധിയേ,എന്നില്‍ നീ-
വ്യഥയായ്‌ നിറയുന്നു..!
വ്യര്‍ത്ഥം കൊതിക്കുന്നു-
വീണ്ടും മരീചിക..!
 
മരുന്ന് മായ്ക്കുമീ വേദന-
മരണത്തെയോ?മായ്ക്കാന്‍-
മറയ്ക്കാന്‍ ; ഇല്ലൊരു-
മന്ത്രവും മായയും..!
 
ചിന്തയിലെരിയുന്നു-
ചിതയിലെന്‍ രൂപം..!
ചിത്തമോ കൊതിക്കുന്നു-
ചിത്രശലഭമായ് പറക്കുവാന്‍..!
 
അറിയുന്നു;അര്‍ബുദം-
ആശകള്‍ക്കതീതം;വൃഥാ-
ആശിക്കും ജീവിതമോ-
അകലത്തെ മരീചിക മാത്രം..!

ഇന്നത്തെ മനുഷ്യന്‍

ഒരു കവിത..ഇന്നത്തെ മനുഷ്യരുടെ അത്യാര്ത്തിയെ കുറിച്ച്..

ഞാന്‍ ഇന്നത്തെ മനുഷ്യന്‍ ;മാളിക-
വീടുന്ടെനിക്ക്,വീട്ടില്‍ വിലയേറിയ നായുണ്ട് ;
നായെ കുളിപ്പിക്കാനാളുണ്ട്,ആളിന്-
പുറമേ, പണിയാളായ് യന്ത്രങ്ങളുണ്ട് ;പല-
പേരിലായ്,വീശി തണുപ്പിക്കാന്‍ ഒന്ന്-
കുളിര്‍പ്പിക്കാനൊന്ന്, ചൂട് കൂട്ടാന്‍ മറ്റൊന്ന്..
വെള്ളം ചൂടാക്കാനൊന്ന് ,തുണി അലക്കാനോ -
മറ്റൊന്ന്,തേച്ചു മിനുക്കാന്‍ ഇനിയൊന്ന്..
നിലം തുടക്കാന്‍ എളുപ്പതിലൊന്ന്..
പാട്ട് പാടി രസിപ്പിക്കും അതിലൊന്ന്;മറ്റൊന്നോ-
കാണാനും കേള്‍ക്കാനും പറ്റുന്ന ഒന്ന്..
പാത്രങ്ങള്‍ കഴുകനായ്‌ ഒന്ന്,ആട്ടാനും അരക്കാനും-
മറ്റൊന്ന് വേറെ ഒന്ന്..
കണക്കു കൂട്ടാനൊന്ന് ,കൂട്ടിയതോര്മിപ്പിക്കാന്‍ ഒന്ന്
സഞ്ചരിക്കാന്‍ വെറുമൊന്നല്ല പലത്-
പലവിധം..പലനിറം..പലരൂപം..
അകലെ ഉള്ളവര്‍ക്ക് വിളിക്കാനൊന്ന് ;അവരെ-
കാണാനായ് മറ്റൊന്ന്..ഇങ്ങനെ -
പല വിധയന്ത്രങ്ങള്‍ ഉണ്ടെനിക്കെന്നാല്‍-
ഇല്ല ഒരെണ്ണം-മനോതൃപ്തി ; കാരണം-
നോക്കുന്നു എന്നും ഞാനെന്‍ ജനാലയിലൂടെ-
അയല്‍ക്കാരനെ-എനിക്കില്ലാത്തതെന്തെലും-
പുതുതായി അവനുണ്ടോ? അവനുണ്ടോ?
 

അച്ഛനും ഞാനും..

പ്രഭാതം..
  
വീട്ടില്‍ വല്യ ഉത്സവ പ്രതീതി ആയിരുന്നു അന്ന്. വെക്കലും ഒരുക്കലും ചിരിയും ബഹളവും..ഞാന്‍ എന്ന രണ്ടര വയസുകാരി കുഞ്ഞിക്കണ്ണുകള്‍ ചിമ്മി തുറന്നു..ഒന്ന് ചിണുങ്ങി നോക്കി..ചെറുതായി കരഞ്ഞു നോക്കി..ഇല്ല..വാരിയെടുക്കാന്‍ അമ്മ വരുന്നില്ല.. ആലോസരപ്പെട്ടു ഞാന്‍ പതുക്കെ എഴുന്നേറ്റ് ഇരുന്ന് കണ്ണ് തിരുമ്മി..പതുക്കെ ശ്രദ്ധിച്ചു..അമ്മയുടെ സ്വരം അടുക്കളയില്‍ നിന്നാണ്..നടുമുറി കഴിഞ്ഞു ഞാന്‍ അടുക്കളയിലേക്ക് നടന്നു..ആ നടക്കുന്ന ചെറിയ ദൂരത്തിനിടയില്‍ അമ്മായിയുടെ കൈകള്‍ എന്റെ കവിളത്ത് നുള്ളി.."അമ്മൂട്ടി എഴുന്നേറ്റോ????"എനിക്ക് വീണ്ടും ദേഷ്യം വന്നു..എന്റെ അമ്മ എവിടെ ???
എല്ലാപേര്‍ക്കും എന്താ ഇത്ര സന്തോഷം ഇന്ന്??എന്നെ ഒന്ന് എടുക്കാന്‍ പോലും ആരുമില്ലേ?
അടുക്കളയില്‍ ചെന്ന് അമ്മയെ പരിഭവിച്ച് ഒന്ന് നോക്കി..എന്നെ എടുക്കുന്നോ ഞാന്‍ കരയണോ എന്ന മട്ടില്‍..അമ്മയാകട്ടെ ജോലികള്‍ തുടന്നു കൊണ്ട് തന്നെ ""ആഹാ എഴുന്നേറ്റോ"എന്നൊരു ചോദ്യത്തില്‍ എന്നെ ഒതുക്കി..കൂടാതെ  ചെറിയമ്മായിയെ വിളിച്ച്  എന്നെ കുളിപ്പിചൊരുക്കാന്‍ ഏല്‍പ്പിച്ചു .ഞാന്‍ ദേഷ്യത്തോടെ നോക്കി നിന്നു.അമ്മ തിളക്കുന്ന എണ്ണയില് ഒരു പിടി കടുക് വാരി ഇട്ടു. അത് അവിടെ കിടന്നു പൊട്ടാന്‍ തുടങ്ങി.ഒപ്പം എന്റെ കുഞ്ഞു മനസിലും വീണ്ടും സങ്കടം പൊട്ടാന്‍ തുടങ്ങി.അമ്മയെന്താ എന്നെ ശ്രദ്ധിക്കാത്തേ?????????
കുഞ്ഞായിരുന്നെങ്കിലും അന്ന് വീട്ടില്‍ എന്തോ വിശേഷം ആണെന്ന് എനിക്ക് മനസിലായി..സങ്കടവും ദേഷ്യവും അടക്കി ഞാന്‍ കുളിപ്പിച്ച്  ഒരുക്കാന്‍ നിന്നുകൊടുത്തു.കരച്ചിലടക്കിയ കണ്ണില്‍ കണ്മഷി  ഇട്ടു തന്നപ്പോള്‍ എനിക്ക് വല്ലാണ്ട് നീറി.കുഞ്ഞമ്മായിടെ കൈയില്‍ സര്‍വ ദേഷ്യവും വച്ച് കടിച്ചു ഞാന്‍.
ഉമ്മറത്ത്  എന്തോ വലിയ ബഹളം..ചിരിയും ഉറക്കെ വര്‍ത്തമാനവും..എന്നെ വീണ്ടും ഒറ്റക്ക് ഇട്ടു അമ്മായിയും ഓടി അങ്ങോട്ട്..ഞാന്‍ അമര്‍ഷത്തോടെ ചീകി വച്ച തലമുടി വലിച് ഉഴപ്പി.പതുക്കെ നടന്നു പൂമുഖത്തേക്ക്‌ ചെന്നു.എനിക്ക് ഒന്നും കാണാന്‍ വയ്യ.നിരന്നു നില്‍ക്കുന്ന ചിറ്റപ്പന്മാരും അമ്മായിമാരും..അവരുടെ പിന്നില്‍ പൊടിക്കുപ്പി പോലെ ഞാനും..എന്തൊരു വലുപ്പമാ എല്ലാര്ക്കും...ഒന്നും കാണാന്‍ വയ്യ...വേഗം വലുതാവണം.എന്നാലെ രക്ഷയുള്ളൂ .!അവര്‍ക്കിടയിലൂടെ നുഴഞ്ഞു തല മാത്രം മുന്നിലേക്ക് എത്തിച്ചു ഞാന്‍..കൈകള്‍ രണ്ടും ചിറ്റപ്പന്മാര്ടെ കാലുകളില്‍ താങ്ങി..!
അവിടെ അതാ..ഒരാള്‍..പുതിയ ഒരാള്‍..സ്റെപ്പ് കയറി വന്നു കസാരയില്‍ ഇരുന്നു.എല്ലാപേരും ആ മനുഷ്യനെ ആണ് ശ്രദ്ധിക്കുന്നത്.ആ ആളോടാണ് സംസാരിക്കുന്നത്.യാത്രയെ കുറിച്ചും വിമാനത്തെ കുറിച്ചുമെല്ലാം..ആരൊക്കെയോ വല്യ വല്യ പെട്ടികള്‍ താങ്ങി പിടിച്ച് കൊണ്ട് വന്നു ഉമ്മറത്ത് വക്കുന്നു..മുറിയിലാകെ നല്ല സുഗന്ധം പരന്നു.എനിക്കൊന്നും മനസിലായില്ല. ഞാന്‍ ആ ആള്‍കൂട്ടത്തില്‍ എന്റെ അമ്മയെ തിരഞ്ഞു. പെട്ടെന്നാണ്  ചിറ്റപ്പന്‍ എന്നെ വാരി എടുത്തത്‌."ചേട്ടാ ദ ഇവിടത്തെ കുറുംമ്പിക്കുട്ടി""എന്ന് പറഞ്ഞു എന്നെ എടുത്ത് ആ പുതിയ ആളിന്റെ കൈയില്‍ കൊടുത്തു.
എനിക്ക് പേടി തോന്നി..ആ ആള് എന്നെ നെഞ്ചോടു ചേര്‍ത്ത് കവിളില്‍ ചുണ്ട് അമര്‍ത്തി. ഞാന്‍ ഒന്ന് ഞെട്ടി.. അലറിക്കരഞ്ഞു..ആ ആളെ കൈ കൊണ്ട് അടിച്ചു.. ചവുട്ടി.. കുതറി.. അമ്മ വേഗം വന്നു എന്നെ എടുത്തു.എനിക്ക് ദേഷ്യം കൂടി.. എന്റെ അമ്മയോട്..ഇവിടെ ഉണ്ടാരുന്നു അല്ലേ എന്നിട്ടാ എന്നെ വല്ലോരും എടുക്കുന്നത് നോക്കി നിന്നെ..ഹും..അമ്മയുടെ തോളത്ത് കിടന്നു ആ ആളെ ഞാന്‍ ഒളി കണ്ണ് ഇട്ടു നോക്കി ..അച്ഛമ്മയോട് സംസാരിക്കുവാ.. എവിടേയോ കണ്ട പരിചയം പോലെ..ചിറ്റപ്പന്‍ ചേട്ടാന് ആണ് വിളിച്ചേ..ചിറ്റപ്പന്റെ ചേട്ടന് ആയിരിക്കും..
ആ ആള് കുടിക്കാന്‍ വെള്ളം ചോദിച്ചു. അമ്മ എന്നെയും തോളത്തിട്ട് അടുക്കളയിലേക്ക് നടന്നു.ഞാന്‍ അപ്പോഴും ഏങ്ങലടിക്കുന്നുണ്ടയിരുന്നു.വെള്ളം എടുക്കുന്നതിനിടയില്‍ അമ്മ എന്റെ മുഖംതുടച്ചു തന്നു.
"എന്തിനാ എന്റെ മോള് കരഞ്ഞേ???-അമ്മ തിരക്കി.
"അത് ആരാ ???" ഞാന്‍ ചോദിച്ചു..
അമ്മ എന്റെ കവിളത്ത് ഒരുമ്മ തന്നു. ഒപ്പം എന്റെ ചെവിയില്‍  പറഞ്ഞു,
"അത് അച്ഛനല്ലേ ???എന്റെ മോളുടെ അച്ഛന്‍..!
ഞാന്‍ എന്ന രണ്ടര വയസുകാരിയുടെ അച്ഛന്‍..ദുബായ് ല് ‍ജോലി ചെയ്യുന്ന അച്ഛന്‍..ചോറ് ഉണ്ണാതെ വാശി പിടിക്കുന്ന ദിവസങ്ങളില്‍ ആകാശത്ത് വിമാനം കാണിച്ച്  അമ്മ അച്ഛനെ പറ്റി പറഞ്ഞിരുന്നത് ഒക്കെ എന്റെ മനസിലേക്ക് ഓടിയെത്തി..എന്റെ കുഞ്ഞിക്കണ്ണില്‍  അത്ഭുതവും അഭിമാനവും  നിറഞ്ഞു..എന്റെ അച്ഛനാണ് അത്..ആള്‍ക്ക് നല്ല മണം ആയിരുന്നു എന്നെ എടുത്തപ്പോ..അച്ഛനെന്നാല്‍ അമ്മയെപ്പോലെ എന്നില്‍ അവകാശവും അതിനെക്കാള്‍ സ്നേഹവാത്സല്യങ്ങളും നിറഞ്ഞ ആളാണെന്ന്  ഇതിനകം അമ്മ എന്റെ മനസ്സില്‍ നിറച്ചിരുന്നു.
വെള്ളവുമായി പൂമുഖത്ത് എത്തിയപ്പോള്‍ ഞാന്‍ മനപൂര്‍വം അമ്മയുടെ തോളില്‍ ചാഞ്ഞു . ഒരു കൈ കൊണ്ട് മുഖം മറച് വിരലുകള്‍ക്കിടയിലൂടെ ഞാന്‍ ഒന്ന് നോക്കി.അച്ഛന്‍ എന്നെ നോക്കുന്നു..എനിക്ക് നാണം വന്നു..ഞാന്‍ കണ്ണടച്ചു.അച്ഛന് അടുത്ത് ഉണ്ടെന്നു എനിക്ക് മനസിലായി.കാരണം ആ പ്രത്യക മണം..ഞാന്‍ കണ്ണ് പതുക്കെ തുറന്നു.അതാ ആ കൈയില്‍ സ്വര്‍ണ്ണതലമുടി ഉള്ള..നീലക്കണ്ണുള്ള..മഞ്ഞ ഫ്രോക്ക് ഇട്ട ഒരു സുന്ദരി പാവക്കുട്ടി..അച്ഛന്‍ അതെന്റെ  നേരെ നീട്ടി. ഞാന്‍ ഒരു കൈ കൊണ്ട് അമ്മയെ മുറുക്കെ പിടിച്ചു..മറ്റേ കൈ നീട്ടി..അച്ഛന്റെ ആദ്യ സമ്മാനം..[ഇത് യെഴുതുമ്പോളും ..അവള്‍..എന്റെ  പ്രിയപ്പെട്ട  "പിങ്കി" എന്റെ റൂമില്‍ ,എന്റെ ഷെല്‍ഫില്‍ ..ദെ.. എനെ നോക്കി ചിരിക്കുന്നു..]
അന്ന് മുതലാണ് എന്റെ ഓര്‍മകളില്‍ അച്ഛന്‍ നിറയാന്‍ തുടങ്ങിയത്..അമ്മയുടെ സ്നേഹം എന്നില്‍ നിന്നും പകുത്തെടുത്ത അച്ഛന്‍..എരിവില്ലാതെ ചോരുട്ടി തന്ന അച്ഛന്‍..ചിറ്റപ്പന്മാരെ വഴക്ക് പറയുന്ന അച്ഛന്‍..പച്ച നിറമുള്ള കുപ്പിയിലെ സുഗന്ധം പൂശുന്ന അച്ഛന്‍..എന്റെ കാത്തു കുത്തിച്ച് ജിമുക്കി കമ്മല്‍ ഇട്ടു തന്ന അച്ഛന്..രാത്രി ഞാന്‍ കരയുമ്പോള്‍ തോളത്തിട്ട് മുറ്റത്ത്‌ ഉലാത്തുന്ന അച്ഛന്‍..സ്വര്‍ണ നിറമുള്ള വെള്ളം ആരും കാണാതെ റൂമില്‍ വച്ച് ഒളിപ്പിച് കുടിക്കുന്ന അച്ഛന്‍..മോള്‍ക്കും ഉണ്ടെന്നു പറഞ്ഞു സ്വര്‍ണ നിറമുള്ള മീന്‍ ഗുളിക വായില്‍ വച്ച് തന്ന് എന്നെ പറ്റിക്കുന്ന എന്റെ അച്ഛന്...
ആദ്യമായി അക്ഷരം കൂടി എഴുതാന്‍ പഠിച്ചപ്പോള്‍ അച്ഛന് തപ്പി പെറുക്കി എഴുതിയ കത്തിലെ വരികള്‍..അതിലെ ആദ്യ വരി "എന്റെ മണമുള്ള അച്ഛന്..."അത് വായിച്ച അമ്മയുടെ ചിരി..അതിന്റെ മറുപടിക്കായി ഉള്ള നാല് വയസുകാരിയുടെ കാത്തിരിപ്പ് ..അന്ന് സമ്മാനിച്ച മഞ്ഞയും കറുപ്പും ഇടകലര്‍ന്ന HB പെന്‍സിലുകള്‍..അമ്മയുടെ എതിര്‍പ്പിനെ വക വയ്ക്കാതെ എട്ടാം വയസില് ഡാന്‍സ് പഠിക്കാന്‍ തന്ന അനുവാദം..എന്റെ വളര്‍ച്ചക്കനുസരിച്ച് അച്ഛന്റെ സ്നേഹത്തിന്റെ പല പല വര്‍ണ്ണങ്ങള്‍..!!!
ഞാന്‍ മുതിര്‍ന്ന ദിവസം സന്തോഷവും അത്ഭുതവും സ്നേഹവും നിറഞ്ഞ മുഖത്തോടെ എന്റെ
കൈയില്‍ ഒരു ആനവാല്‍മോതിരം ഇട്ടു തന്നു അച്ഛന്..അതണിയിക്കുംപോള്‍  ആ കണ്ണുകള്‍ വല്ലാതെ ചെറുതായിരുന്നു..ചെറുതായി നിറഞ്ഞിരുന്നു..നിറഞ്ഞ കണ്ണുകള്‍ ഒരു കടലായിരുന്നു..എന്റെ അച്ഛന്റെ കണ്ണുകള്‍...അതില്‍ തിര അടിച്ചിരുന്നത് ഇങ്ങനെ ആയിരിക്കണം...
 ---ഞാന്‍ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനാണ്..ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉള്ള അച്ഛന്..
15 മത്തെ വയസില്‍ +2 വിനു എന്നെ പുതിയ മിക്സഡ്‌ സ്കൂളില്‍ ചേര്‍ത്ത ദിവസം രാത്രി  കഥകളായി തന്നു  ഉപദേശങ്ങള്‍..പറയാതെ എനിക്ക് അറിയാന്‍ കഴിഞ്ഞു എന്താണ് എന്നോട് പറയാന്‍ ഉള്ളത് എന്ന് .പതിനേഴാം വയസില്‍ കോളേജ് ഹോസ്റ്റലില്‍ ആക്കിയിട്ട് പോകുമ്പോള്‍  ഗേറ്റ്ലെത്തി തിരിഞ്ഞു നോക്കി പിന്നെയും..ഒരു നോട്ടത്തില്‍ ഒരായിരം കാര്യങ്ങള്‍..പിന്നീട് പല രാത്രികളിലും റയില്‍വേ സ്റ്റേഷനില്‍ കാത്ത് നിന്ന് എന്നെ കാണുമ്പൊള്‍ ആ കണ്ണുകളില്‍ തെളിയുന്ന തിളക്കം..ആദ്യമായി ഞാന്‍ സാരി ഉടുത്ത ദിവസം..ആ മുഖം വിടര്‍ന്നതും എന്നെ ഒരുപാട് കളിയാക്കി ചിരിച്ചതും.. ഞാനോ പണ്ടത്തെ വാശിക്കുട്ടി ആയി 'ഞാന്‍ ഇനി മേലില്‍ സാരി ഉടുക്കില്ല.ഇപ്പൊ അച്ഛന് എന്നോട്  പഴയ പോലെ "മണം" ഇല്ല'..എന്ന് പിണങ്ങിയതും..
 
അതെ.. ഞാനിപ്പോഴും,രണ്ടര വയസുകാരി കുട്ടിയാണ്..അച്ഛന്റെ മുന്നില്‍..!
അച്ഛന് ചിറ്റപ്പന്‍മാരുടെ പെണ്മക്കളെ കൊഞ്ചിച്ചാല്‍ പിണങ്ങുന്ന..ആ മടിയില്‍ കിടന്നുറങ്ങുന്ന..രാവിലെ അച്ഛന് വന്നു വിളിച്ചു ഉണര്‍ത്താന്‍ കള്ളഉറക്കം നടിച്ച് കിടക്കുന്ന..വാശിപിടിച്ച്  എന്തും സമ്മതിപ്പിച്ച് എടുക്കുന്ന രണ്ടര വയസുകാരി.
ഇന്നും അച്ഛന്റെ സ്നേഹത്തിന്‌ അതെ സുഗന്ധമാണ്..കണ്ണടച്ചാല്‍ കിട്ടും..പച്ചക്കുപ്പിയിലെ അതെ സുഗന്ധം..അച്ഛന്റെ സ്നേഹഗന്ധം...!
 
by ,
അച്ഛന്റെ പുന്നാര മോള്
ഇത് ഞാന്‍ ആദ്യമായി എഴുതിയ ബ്ലോഗ്‌..!ചിലരെങ്കിലും വായിച്ചു കാണും..പ്രവാസിയായിരുന്ന എന്റെ അച്ഛനെ കുറിച്ചുള്ള ഓര്മകുറിപ്പാണിത്..!!!!

Sunday 28 August 2011

അമ്മൂട്ടിയുടെ ഓണത്തിന്റെ നല്ലോര്മകള്‍...

എന്റെ ബാല്യത്തിന്റെയും ഓണത്തിന്റെയും ഓര്‍മ്മകള്‍ തുടങ്ങുന്നത് അച്ഛന്റെ വീട്ടിലെ കൂട്ടുകുടുംബത്തില്‍ നിന്നാണ്.ഓണക്കാലം അടുത്തെത്തിയതിന്റെ ആദ്യ സൂചന കിട്ടുന്നത് അന്നൊക്കെ,ഓണപ്പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി അച്ഛമ്മ നാളികേരം ആട്ടി ഭരണികള്‍ നിറയെ വെളിച്ചെണ്ണ കരുതി വയ്ക്കുന്നത് കാണുമ്പോള്‍..!തേങ്ങ ഉണക്കുമ്പോള്‍ തൊട്ട്   അത് ഭരണിയില്‍ എണ്ണ ആയി വരുംവരെ ഉള്ള ഓരോ ദിവസവും അച്ഛമ്മ ചോദിക്കും-"അമ്മൂട്ട്യെ എന്തൊക്കെ പലഹാരാ ഉണ്ടാക്കെണ്ടേ?" അച്ചപ്പം,ആലങ്ങ,മുറുക്ക്,ചീപ്പപ്പം,മുന്തിരിക്കൊത്ത്,മധുരസേവ, പക്കാവട, ഏത്തക്ക ചിപ്സ്,ഇങ്ങനെ വലിയൊരു ലിസ്റ്റ് മൂന്നു വയസുള്ള ഞാന്‍ തപ്പി പിടിച് പറയും.പറയ്യാന്‍ വിട്ടുപോയത് അച്ഛമ്മ പൂരിപ്പിക്കും.എല്ലാം ഉണ്ടാക്കിയാലും കഴിക്കാന്‍ വീട് നിറച്ച് ആള്ക്കാരുണ്ടല്ലോ.
 
എണ്ണ ഒക്കെ റെഡി ആയാല് എന്റെ അമ്മയും വല്യമ്മയും അമ്മായിമാരും ഒക്കെ ചേര്‍ന്ന് അരിയൊക്കെ കുതിര്‍ത്തു വലിയ ഉരലില്‍ ഇട്ട്‌  പൊടിക്കലാണ്. പലഹാരം ഉണ്ടാക്കാന്‍. .ചിറ്റപ്പന്‍ന്മാരും ഒരു കൈ സഹായിക്കും..തിണ്ണയില്‍ കയറില്‍ നിന്നു ഞാന്‍ ഉരലിലെക്ക് നോക്കി നിന്നിട്ടുണ്ട് കൌതുകത്തോടെ.അന്നൊകെ വേഗം ഒന്ന് വലുതയെങ്കില്‍ കുറച് അരി ഇടിക്കമായിരുന്നു എന്ന്‌ തോന്നിയിട്ടുണ്ട്.ഹിഹിഹിഹി..
ഓരോ ദിവസം രണ്ടോ മൂന്നോ പലഹാരം വച്ച് കുറെ ഐറ്റംസ് ഉണ്ടാക്കും.പല പല പാട്ടകളില്‍ അടച്ചു വയ്ക്കും.അന്നൊക്കേ എന്റെ ഫ്രോക്കില്‍ പലഹാരതിന്റേം വെളിച്ചെണ്ണയും മണം ആയിരിക്കും ചുടുന്ന അനുസരിച് ഉടുപ്പില്‍ വാരി വച് തുംബ് പൊക്കി പിടിച് തിന്നു നടക്കും.
 
അത്തം ആകുമ്പോള്‍ തലേന്ന് തന്നെ ചെളി മണ്ണ് കുഴച്ച് ,ചിറ്റപ്പന്‍ പത്ത് തട്ടുകള്‍ ഉള്ള അത്തം ഉണ്ടാക്കും.അതില് ഉണങ്ങുമ്പോള്‍ ചാണകം മെഴുകി റെഡി ആകി വക്കും.
ഓരോ ദിവസം ഓരോ സ്റെപ്പില്‍ പൂവ് ഇടും. തിരുവോണമാകുംപോള്‍ 10 തട്ടിലും പൂക്കള്‍ നിറയും.രാവിലെ കുളിച്ച് അമ്മായിയുടെ വളര്‍ത്തുന്ന പൂന്തോട്ടത്തില്‍ നിന്നു പല നിറത്തിലുള്ള കാശിതുംബകളും ജമന്തിയും..തൊടിയിന്നു വെളുത്ത ചെറിയ തുംബപൂവും ഒക്കെ ഓടി നടന്നു പറിച്ചെടുക്കും.പൂക്കള് ഇതള്‍ അടര്‍ത്തി കൊടുത്ത്  സഹായിക്കും
അമ്മായിമാരെ.അത്തത്തില്‍ പൂവ് വയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട്.വിരല്‍ തുമ്പില്‍, അതില് മെഴുകിയ ചാണകം പറ്റാതിരിക്കാന്‍..ഹിഹിഹിഹിഹി...
 
തിരുവോണത്തിന് രാവിലെ കുളിച്ച് പുത്തന്‍ ഉടുപ്പിട്ടാല് അതിന്റെ മേലെ കൂടെ ഒരു മഞ്ഞമുണ്ട്(ചെറിയ മഞ്ഞതോര്‍ത്തു)കൂടെ പിന്‍ ചെയ്തു വച്ചുതരും അമ്മ .അത് കുട്ടികള്‍ക്കുള്ളതാണ്.  സദ്യ വട്ടം ഒരുക്കുന്നതിനിടയ്ക്ക്  അച്ഛമ്മ ഓരോ ഓണക്കഥകള്‍ പറഞ്ഞു തരുമേ.പുള്ളിക്കാരി ആണ് എനിക്ക്‌ മാവേലിതമ്പുരാനെ പറ്റി ആദ്യം പറഞ്ഞു തരുന്നേ.കഥകളുടെ ഒരു അക്ഷയഖനി ആയിരുന്നു അച്ഛമ്മ. ചിറ്റപ്പന്മാരും അതേ. എന്നാലും അച്ഛമ്മ ചിലപ്പോള്‍ സത്യകഥകളും മറ്റു ചിലപ്പോള്‍ കള്ളകഥയും പറഞ്ഞു പറ്റിക്കും.എന്തായാലും,കുറെ ഏറെ കാര്യങ്ങള്‍..കഥകള്..!പിന്നെ കുഞ്ഞിലേ എന്റെ എല്ലാ സംശയങ്ങളും നിവാരണം ചെയ്യുക എന്ന കടമ്പ എന്തെങ്കിലും കള്ളം പറഞ്ഞു തന്നെങ്കിലും ക്ഷമയോടെ പരിഹരിക്കുന്ന മിടുക്കി ആയിരുന്നു..എന്റെ അച്ഛമ്മ..!
 
 ഓര്മ വച്ചപ്പോള്‍ ഒരു ഓണത്തിന് പറഞ്ഞുതന്നു ,ഉച്ചക്ക് ഉണ്ണാന്‍ മാവേലിതംബുരാന്‍ വരും..അതാണ്‌ ഇത്രേം കറിയൊക്കെ വയ്ക്കുന്നെ.ഞാന്‍ കരുതി ശരിക്കും വരും..!മൊത്തത്തില്‍ അച്ഛമ്മയുടെ ഒരു വര്‍ണന കൂടി വന്നു-വല്യ വയറും..കിരീടവും ഓലക്കുടയും,മെതിയടിയും..ഞാന്‍ എല്ലാം ഭാവനയില്‍ കണ്ടു.സദ്യ ഒക്കെ ഉണ്ടിട്റ്റ് ഞാന്‍ ഇങ്ങനെ കാത്തിരിക്കുവാ...ആള് ഇപ്പ വരും ഇപ്പ വരുമെന്ന്. ചിറ്റപ്പന്മാരും അമ്മായിമാരും കൂടി ഏറ്റു പിടിച്ചു-"എന്തായാലും വരും".കുറെ കാത്തിരുന്നു രാത്രി ആയപ്പോള്‍ ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി.."എല്ലാ വീട്ടിലും വന്നു കാണും ഇവിടെ മാത്രം വന്നില്ല..എനിക്ക് ഇപ്പൊ കാണണേ.."എന്ന്‌.കരഞ്ഞു വിളിചു ചളാകുളമാക്കി..അങ്ങനെ പാതിരാത്രി ചിറ്റപ്പന്‍ അടുത്ത വീട്ടിലൊക്കെ  കൊണ്ട്‌ പോയി അവിടെയും ചെന്നില്ല എന്ന്‌ വിശ്വസിപ്പിച്ചിട്ടാ അവസാനം ഞാന്‍ ഉറങ്ങിയത്.(ഇപ്പോഴും ഈ കഥ എനിക്കൊരു പാരയാണ്. വിദേശത്തുള്ള ചിറ്റപ്പന്മാര് വരെ ഇന്നും തിരുവോണത്തിന് എന്നെ ഒരു സ്പെഷ്യല്‍ വിളി ഉണ്ട്..മാവേലി വന്നോ അമ്മുവേ..എന്ന്‌ ചോദിച്ച്)
പിന്നെ ഓണസദ്യക്കൊപ്പം അമ്മ ഉണ്ടാക്കുന്ന പാല്‍പായസം,അച്ഛമ്മയുടെ അടപ്രഥമന്‍, വല്യമ്മയുടെ കടലപ്പായസം..!
 
തിരുവോണത്തിന്റെ അന്ന് വൈകുന്നേരം,ദൂരെ താമസിക്കുന്ന വല്യമ്മയും മക്കളും കെട്ടിച്ചു വിട്ട അമ്മായിമാരും ഒക്കെ ഓണം കാണാന്‍ വരും.അപ്പോള് വീട്ടില്‍ ഉള്ളതിന്റെ ഇരട്ടി ആള്‍കാര്.രണ്ട് തെങ്ങിലായി കെട്ടിയ വല്യ ഊഞ്ഞാലില്‍ ഊഴം വച്ചാണ് ഞങ്ങള്‍ പിള്ളേര് ഇരിക്കുക.ആട്ടത്തിന് എണ്ണവും ഉണ്ട്.ആട്ടി തരാന്‍  ചേട്ടന്മാരും ചേച്ചിമാരും ഉണ്ട്.
വൈകുന്നേരത്തെ കളികളില്‍ ചിറ്റപ്പന്മാരും കൂടും, കണ്ണ് കെട്ടികളിക്കാനോ വലിയ പറമ്പില്‍ സാറ്റ് കളിക്കണോ ഒക്കെ.വീട്ടിലെ ബഹളം ആ  സമയത്ത് മെയിന്‍ റോഡു വരെ ചെല്ലും.
ആള്‍ക്കാര് അസൂയയോടെ നോക്കി പോകുന്നതും കണ്ടിട്ടുണ്ട്.കാരണം,അച്ഛന്റെ വീട്ടില്‍ പത്ത് മക്കള്‍ ആണേ..അവരും അവരുടെ പിള്ളാരും ഒക്കെ കൂടി ചേര്‍ന്നാല് പിന്നെ പറയണ്ടല്ലോ.
രണ്ടാം ഓണത്തിന്(തിരുവോണത്തിന്റെ പിറ്റെന്നാള്‍)അമ്മയുടെ വീട്ടില്‍ പോകാരന് പതിവ്.അവിടെ അപ്പുപ്പനും അമ്മുമ്മയും കാത്തിരിക്കും.സ്നേഹത്തിന്റെ കാര്യത്തില്‍ രണ്ട്
കടലുകളാണെ രണ്ടാളും.
 
എന്നില്‍ കഥകളും മൂല്യങ്ങളും ഓര്‍മകളും നിറച്ച എന്റെ അച്ഛമ്മയും സ്നേഹം മാത്രം അറിയുന്ന, ഒരിക്കലും ഞാന്‍ ദേഷ്യപെട്ടു കണ്ടിട്ടില്ലാത്ത എന്റെ അമ്മമ്മയും അപ്പുപ്പനും ഇന്ന് ഇല്ല. ഓരോരുത്തരായി മൂന്നു പേരും പോയി. അമ്മമ്മ മരിച്ചിട്ട് ഇന്നേക്ക് പതിനാറാം നാള്‍...അത് കൊണ്ട്‌ തന്നെ ഇത്തവണ എനിക്ക് ഓണമില്ല.പൊതുവേ വയസായവരെ ഇഷ്ടമായത് കൊണ്ടാകും,ഒത്തിരി ഇഷ്ടമായിരുന്നു അച്ഛമ്മയെ.. അപ്പുപ്പനെ.. അമ്മമ്മയെ..ഓണത്തിന്റെ ഓര്‍മകളില്‍ എന്നും അവരുടെ നിറഞ്ഞ സ്നേഹമാണ് കൂടുതലും!
--സ്നേഹ (അമ്മൂട്ടി )

Thursday 4 August 2011

വേലിയില്‍ ഇരുന്ന പൂവാലന്‍

ഇതൊരു കഥയല്ല..ഒരു ചെറിയ അനുഭവവിവരണം ..Ammutty!
 
ഞാനും  മീനുവും..അടുത്ത കൂട്ടുകാരികള്‍..
അയല്‍വാസികള്‍..ഒരേ സ്കൂളില്‍ ഒന്നാംതരം തൊട്ട്  പത്താംതരം വരെ പഠിച്ചവര്‍..
+2വിനും മറ്റൊര് സ്കൂളില്‍  ഒരേ ക്ലാസില്‍,ഒരേട്യുഷന്‍ ക്ളാസില്‍ പഠിക്കാന്‍  ഭാഗ്യംലഭിച്ചവര്‍ .അടുത്ത കൂട്ടുകാരികള്‍ എന്നതില്‍ ഉപരി അവള്‍ക് എന്റെ വീട്ടിലും എനിക്ക് അവള്‍ടെ വീട്ടിലും പൂര്‍ണ അംഗീകാരം ഉണ്ടായിരുന്നു.. എനിക്ക് സന്ദര്‍ശനത്തിനും കംബൈന്‍ സ്റ്റടിക്കും ഒക്കെ പോകാന്‍  അനുവാദം ഉണ്ടായിരുന്ന ഒരേ ഒരു സുഹൃത്ത് ഭവനം.കാരണം അവള്‍ക്ക് ആങ്ങളമാരില്ല... ഉള്ളത് ഒരു ചെറിയ അനിയത്തിയും അമ്മയും മാത്രം.
ഇപ്പോ മനസിലായല്ലോ എന്ത് കൊണ്ടാണ് അവിടെ പോകാന്‍ മാത്രം എന്റെ അമ്മ എനിക്ക് അനുവാദം തന്നത് എന്ന്..!ഇല ചെന്ന് മുള്ളില്‍ വീഴുമോ എന്നും മുള്ള് വന്നു ഇലയില്‍ വീഴുമോ എന്നും ഇലയുടെ അമ്മ ശ്രദ്ധിക്കണമല്ലോ..
 
ഇനി കാര്യത്തിലേക്ക് കടക്കാം..ഞാന്‍ ‍ ഉള്‍പെടുന്ന  അവള്‍ടെ കൂട്ടുകാരികള്‍ക്ക് അവളോട് അസൂയ തോന്നിയത് ഒരൊറ്റ കാര്യത്തിലായിരുന്നു... ഹിന്ദുആചാരപ്രകാരം അവള്‍ക്കു ഒരുപാട്  മുറചെര്‍ക്കന്മാര്‍  ഉണ്ട് . അതായത് അമ്മയുടെ ആങ്ങളയുടെയും അച്ഛന്റെ പെങ്ങള്ടെം പുത്രന്മാര്‍..സുന്ദരന്മാര് !
ആണ്‍കുട്ടികള്‍ കൂടുതല്‍ ഉള്ള,മുറക്ക് ആണോ പെണ്ണോ ഇല്ലങ്കില്‍ മാത്രം പുറത്തു നിന്ന് വിവാഹം ആലോചിക്കുന്ന യാഥാസ്ഥിതിക നായര്‍ കുടുംബം. അതിലാരെ തിരഞ്ഞെടുക്കണം  എന്ന കണ്‍ഫ്യൂഷന്‍  മാത്രേ  ഉള്ളൂ അവള്‍ക്ക്..കാരണം എല്ലാപേര്‍ക്കും അവളില്‍  ഒരു കണ്ണ് ഉണ്ട്..
 
ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ specialayi chocalate കൊണ്ടു വരണ മുറചെരുക്കന്‍..
പഠനകാര്യം  അന്വേഷിക്കുന്ന  ഒരു മുറചെരുക്കന്‍..
മഴയത്ത് കുടയും കൊണ്ട് സ്കൂളില് വരണ വേറൊരു മുറചെരുക്കന്‍..
മറന്നു വച്ച ടിഫിന്‍ ബോക്സുമായി പുറകെ വരുന്ന മറ്റൊരു മുറചെരുക്കന്‍..
 
ഇങ്ങനെ മൊത്തത്തില്‍ അവളൊരു 'ഭാഗ്യവതി' ആയിരുന്നു. എനിക്കെന്നല്ല ക്ലാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അസൂയ ആയിരുന്നു അവളോട്.. 'എടി ഏതെങ്കിലും ഒരാളെ നീ തിരഞ്ഞെടുക്ക്...എന്നാല്‍ പിന്നേ ബാക്കി ഉള്ളോരെങ്കിലും ഫ്രീ ആകുമല്ലോ'- എന്ന് അമര്‍ഷത്തോടെ ഒരുവള്‍ താക്കീത് വരെ ചെയ്തു..അവള്‍ ഏതു നല്ലത് ,ഏതു നല്ലത് എന്ന് മാര്ക്കിട്ടു തീര്‍ന്നിരുന്നില്ല അപ്പോഴും.. ഏകപക്ഷമായി അവള്‍ പ്രഖ്യാപിച്ചത് ഇതായിരുന്നു..
 
"17 വയസല്ലേ ആയിട്ടുല്ലു..എനിക്ക് കെട്ടാന്‍ ടൈം ഉണ്ടാലോ ഞാന്‍ ആരേം  
പ്രേമിക്കുന്നുമില്ല, അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ് എനിക്കറിയാം.. പക്ഷെ ആരും എന്നെ പ്രോപ്പോസ് ചെയ്തിട്ടും ഇല്ല ഇത് വരെ.. കല്യാണപ്രായം ആകുമ്പോള്‍ ആരാണോ പണം കൊണ്ടും സ്വഭാവം  കൊണ്ടും സൌന്ദര്യം കൊണ്ടും യോഗ്യന്‍, ആ ഒരാള്‍ക്ക് എന്റെ ഗ്രീന്‍ സിഗ്നല്‍ .. "
 
ഞങ്ങള്‍  എല്ലാം  ഒരേ സ്വരത്തില്‍  ചോദിച്ചു...ആരായിരിക്കും ആ ഒരാള്‍?
 
എഞ്ചിനീയര്‍  മനുവേട്ടന്‍ ?  
ഗള്‍ഫുകാരന്‍  സൂരജേട്ടന്‍ ?
ബിസിനെസുകാരന്‍ ബാലുഏട്ടന്‍? 
സ്കൂള്‍മാഷ്  ദീപു ഏട്ടന്‍ ?
കൂടെ മത്സരിക്കുന്ന കോളേജ് കുമാരന് ശ്യാമേട്ടന്‍?
ആരായിരിക്കും  ആ  "ഭാഗ്യവാന്‍ ?"
 
അവള്‍ പറഞ്ഞു.."ആര് വേണേലും ആകാം..പക്ഷെ അവനാകില്ല..അവന്‍...!!!!"
 
"യേതവന്‍ ?" ഒരേ സ്വരത്തില്‍ ഞങ്ങള്‍ ചോദിച്ചു.
 
"അത്  നിങ്ങള്ക്ക് അറിയില്ലേ..tution ക്ലാസ്സിന്റെ സമീപം കൃഷ്ണന്റെ അമ്പലമില്ലെ? അവിടെ ആല്‍ത്തറയില്‍ എപ്പൊഴും ഇരിക്കണ ഒരുത്തനില്ലേ.. സ്കൂളുംകോളേജും വിടുമ്പോള്‍ ആളവിടെ ഹാജരായിരിക്കും..കള്ളുകുടി,തല്ലുപിടി,ചീത്ത കൂട്ട്കെട്ട്.. മൊത്തത്തില്‍ ഒരു തല്ലിപൊളി..പറയാന്‍ നാണമുണ്ട്..എന്നാലും പറയാം അവനും എന്റെ മാമന്റെ മോനാ..മുറചെരുക്കന്‍ number 7..അവന്‍ മാത്രം ഇപ്പോഴെ rejected.."
 
ഞങ്ങള്‍ക്ക് സമാധാനമായി..ഒരുത്തനെങ്കിലും ഉണ്ടല്ലോ  കൂട്ടത്തില്‍ കൊള്ളാത്തവന്‍ 
ആയിട്ട്.. അവളില്ലാത്ത സമയം  ഞങ്ങള്‍  കൂട്ടുകാരികള്‍  ഒരുമിച്ച് ഇരുന്നു പ്രാര്‍ഥിച്ചു...
ദൈവമേ ,ആ മഹാപാപി തന്നെ ഇവള്‍ടെ തലയില്‍ കയറണേ എന്താ അവള്‍ടെ അഹംകാരം!!!
 
പിറ്റേ ദിവസം സ്കൂളും ട്യുഷനും കഴിഞ്ഞു വൈകുന്നേരം വരുമ്പോള്‍ അവളെനിക്ക് അവനെ കാണിച്ച് തന്നു..അതാണ് ഇന്നലെ പറഞ്ഞ ആള്-വിഷ്ണു..ഞാന്‍ ഒളികണ്ണിട്ട് നോക്കി...
ഈശ്വരാ..!!
അവിടേം ദൈവം അവളില്‍ കരുണ കാണിച്ചിരിക്കുന്നു.സ്വഭാവത്തില് വിരൂപനെങ്കിലും രൂപത്തില്‍ സുന്ദരന്‍ ..!നല്ല വെളുത്ത നിറം..ഉയരം..അലസമായ തലമുടി.. സ്വഭാവത്തിന്റെതായ ചില്ലറ ലക്ഷണങ്ങള് മുഖത്ത് ഉണ്ട് എന്ന ഒരു കുറ്റം മാത്രം..!
 
ഞാന്‍  അവളെ  കളിയാക്കി ...
 
"എടി ഇവന്‍ മതി നിനക്ക്..പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തത് കൊണ്ട്  നിന്നെ നന്നായിട്ട് പ്രേമിക്കാന്‍ അവനു സമയം കിട്ടും.24 മണിക്കൂറും നിന്നെ പ്രേമിക്കല് ‍ മാത്രം ആയിരിക്കും അവന്റെ പണി..നിനക്ക് ചേരും 2 പേരും എന്താ മാച്ച്..മീനു വിഷ്ണു..വിഷ്ണു മീനു.."
 
"പോടീ അവിടുന്ന് എനിക്കെങ്ങും വേണ്ട അവനെ.."അവള്‍ വെറുപ്പോടെ മുഖം തിരിച്ചു.
 
ഞാന്‍ എന്റെ സ്കൂളിലെ കൂട്ടുകാരികളോടും പറഞ്ഞു.. "tutionuപോകുന്ന വഴി കണ്ടു ഞാന്‍ അവനെ..ഇവള്‍ടെ ആ തല്ലിപൊളി മുറചെരുക്കനെ. ഇനി ഇവളെ അവനെ വച്ച് കളിയാക്കിയാല്‍ മതി..കണ്ടാലേ അറിയാം അവന്‍   ഒരു അലമ്ബാണെന്ന്..!!"കൂട്ടുകാര്‍ക്കും സന്തോഷമായി.!
 
ഞങ്ങള്‍ ഞങ്ങള്‍ടെ ഡ്യൂട്ടി പരമാവധി ഭംഗി ആക്കി ദിവസവും..അവന്റെ പേരില്‍ അവളെ കളിയാക്കി കൊല്ലാന്‍ തുടങ്ങി.
 
അതോടൊപ്പം..എന്നും വൈകുന്നേരം ട്യുഷന്‍ കഴിഞ്ഞു വരുന്ന സമയം  അവനെ കാണുമ്പൊഴും ഞാന്‍ അവളെ കളിയാക്കാന്‍  തുടങ്ങി..
 
5 ദിവസമായപ്പോള്‍  അവനും  ഞങ്ങളെ  ശ്രദ്ധിക്കാന്‍  തുടങ്ങി ..
 
അതോടെ എനിക്ക്  സാന്തോഷം കൂടി..കളിയാക്കല്‍ ശക്തമായി ഞാന്‍ തുടര്‍ന്നു..
 
അന്നന്നത്തെ ന്യൂസ്‌  മറ്റു കൂട്ടുകാരികള്‍ക്ക്  കൈ മാറാനും ഞാന്‍ മറന്നില്ല..
 
മീനു വല്ലാതെ വശം കെട്ടൂ..6 മത്തെ ദിവസം തൊട്ട് അവന്‍  ഞങ്ങളെ കാണുമ്പൊള്‍   ചിരിക്കാന്‍  തുടങ്ങി.ജസ്റ്റ്‌ ഒരു പുഞ്ചിരി..മീനുവിനും ചിരിക്കാതിരിക്കാന്‍ ആവില്ല.. കാരണം അമ്മാവന്റെ മോനല്ലേ?ബന്ധുക്കാരനല്ലേ..
 
അവളും അവനും ഒരു പുഞ്ചിരി കൈമാറും..ഞാന്‍ 2 ആളേം നോക്കി അര്‍ഥം വച്ച് ഒരു ചിരി ചിരിക്കും..ഇതൊരു പതിവായി..
 
2 ആഴ്ച ഇത്  തുടര്ന്നു...അപ്പൊ പയ്യന്‍  കുറച്ചൂടെ ആക്ടിവായി...ബൈക്ക് എടുത്ത് പുറകെ സ്ലോവായി ഓടിച്ച് വരാനും...ഞങ്ങളെ പാസ് ചെയ്തു കഴിയുമ്പോള്‍ .. തിരിച്ച് വീണ്ടും വരാനും..ഓരോ പോക്കിനും വരവവിനും പുഞ്ചിരികാനും തുടങ്ങി ..
അതായതു ദിവസവും കിട്ടികൊണ്ടിരുന്ന 1 ചിരിക്ക് പകരം ഒരു 20..30 ചിരികള്‍..!
 
ഞങ്ങള്‍ കൂട്ടുകാരികള്‍  മീനുവിനെ കളിയാകി ക്രൂശിക്കാന്‍ ഉള്ള  പണി പൂര്‍വാധികം ശക്തമാക്കി..മീനുവിനും  ചെറിയ  ഭയം തോന്നി  തുടങ്ങി ...
"ചെക്കന്‍ വന്നു ഇഷ്ടമാണെന്നോ മറ്റോ പറയുവോ? പറഞ്ഞാല്‍  സത്യമായും  ഞാന്‍ വീട്ടില്‍ പറയും.." അവള്‍  എന്നോട്  പറഞ്ഞു.
 
ഞാനും കൂട്ടുകാരികളും ആത്മാര്ധമായി പ്രാര്‍ഥിച്ചു.."ദൈവമേ അവന്‍ വന്ന്‌ എത്രയും വേഗം ഇവളെ പ്രോപ്പോസ് ചെയ്യണേ..എന്നിട്ട് വേണം ബാക്കി ഇരിക്കുന്ന ചീട്ടു കൂടെ കീറാന്‍..അവളുടെതെന്ന് അവള്‍ പറയുന്ന ബാക്കി പാവം ചേട്ടന്മാരെ രക്ഷിക്കാന്‍.."പക്ഷെ ആ ചെക്കന്‍ എന്താ വന്ന്‌ പറയാത്തെ?അവളെ ഇഷ്ടമാണെന്ന്?കുറെ നാളായി പുറകെ നടപ്പ് തുടങ്ങിയിട്ട്..ഒരു പുരോഗതി ഇല്ലല്ലോ...!
മീനുവിനേക്കാള് ടെന്‍ഷന്‍ ഞങ്ങള്‍ക്കായി.ആ ദിനം കാത്തു ഞങ്ങള്‍ ഇരുന്നു ..
 
ഒടുവില്‍ ......
 
അന്ന് രാവിലെ പതിവ് പോലെ സ്കൂളില്‍ പോകുവായിരുന്നു ഞാനും മീനുവും..സാധാരണ രാവിലെ അവനെ കാണാറില്ല..വൈകുന്നേരം tution പോയി വരുന്ന വഴിയിലാണ് അവന്റെ താവളം..അമ്പല പരിസരം..! പെട്ടെന്ന് അതാ അവന്‍  ഓപ്പോസിറ്റ്  നടന്ന്  വരുന്നു.അവള്‍  ചിരിച്ചു , അവന്‍ ചിരിച്ചു, ഞാന്‍  2 ആളേം നോക്കി ചിരിച്ചു.. എല്ലാം പഴയ പടി..
 
പക്ഷെ ..
പാസ്‌  ചെയ്ത ഒരുനിമിഷം അവന്‍പറഞ്ഞു, "oru minit "എന്ന്..
എന്റെ  ഉള്ളില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച്  പൊട്ടി.അതാ അവന്‍  അവളെ പ്രോപോസ് ചെയാന്‍  പോകുന്നു..ഇന്ന് ക്ളാസില്‍  അവള്‍ക്കു ഓണമാണ്  തിരുവോണം..
മീനു+വിഷ്ണു..
 
മീനുവിന്റെ മുഖം ചുവന്നു.ദേഷ്യം, സങ്കടം എല്ലാംഉണ്ട് മുഖത്ത്..
 
അവന്‍ കാത്തു നില്ക്കുവാ..ഞാന്‍ അവിടെ തന്നെ നിന്നു.മീനുവിനെ ചെല്ലെടി എന്ന അര്‍ഥത്തില്‍ ഒന്ന് നോക്കി.
 
അവള്‍  1 സ്റെപ്  മുന്നോട്ട്  വച്ചു ..
 
അവന്‍ ഒന്ന് വിറച്ചു,എന്നിട്ട്  പറഞ്ഞു: "എനികൊരുകാര്യം പറയാനുണ്ട്.. വൈകുന്നേരം കാണുമ്പൊള്‍ പറയാം..എന്നും വരും വഴി തന്നെ വരണം"
 
ശ്ശെ..അവളെ  ഇഷ്ടമാണെന് പറയാന്‍ അവനു ചമ്മല്‍. ഇന്നൊരു ഫുള്‍ഡേ ടെന്‍ഷന്‍ അടിക്കണം, ഇവനിപോ  പറഞ്ഞൂടെ "മീനു  i love u " എന്ന്..എന്നാ നേരെ ക്ളാസില്‍ ചെന്ന് ഫ്രെഷായി എല്ലാം ബാക്കി  ഉള്ളവരോട്  വിത്ത്‌  ആക്ടിംഗ് വിളംബാമായിരുന്നു.. വൈകുന്നേരം പറഞ്ഞാല് പിന്നെ നാളെ വരെ കാത്തിരിക്കണം ഫ്രണ്ട്സിന്റെ അടുത്ത് ഇതൊന്ന് എത്തിക്കാന്‍ ശ്ശെടാ..!ഞാന്‍ വല്ലാതെ നിരാശപ്പെട്ടു.
 
ഒരു പ്രണയം പറയാന്‍ ധൈര്യമില്ലാത്ത ഇവനാണോ  വല്യ അലമ്പനും 
വീര-ശൂരപരാക്രമിയും എന്ന്  ഞാന്‍  മനസ്സില്‍ കരുതി ..
 
ചിന്തകള്‍ എല്ലാം അടക്കി  ഞങ്ങള്‍ സ്കൂളിലേക്ക് വീണ്ടും..ഞാന്‍ മീനുവിനെ കളിയാക്കി കൊന്നു വഴി നീളെ ..
 
സ്കൂളിലോ.....
ചെക്കന്‍  വൈകുന്നേരം..നിന്നെ ഇഷ്ടമാണെന്ന് പറയും..അങ്ങനെ ഇത്രേം 
സല്‍ഗുണസമ്പന്നന്മാര്‍  മുറചെരുക്കന്മാര് ഉണ്ടായിട്ടും അവസാനം നിന്നെ ഇഷ്ടമാണ്  എന്ന്‌ പറയാന്‍ ഒരു അലമ്പന്‍ മുറചെരുക്കന്‍വേണ്ടി വന്നല്ലോടി മോളെന്നു ഞങ്ങള്‍ കൂട്ടത്തോടെ അവളെ നോക്കി -പരിതപിച്ചു ..സഹതപിച്ചു ..സന്തോഷിച്ചു ..പ്രേമിച്ചാലും ഇല്ലങ്കിലും ഞങ്ങള്‍ടെ മനസ്സില്‍ ഇനി മീനു+വിഷ്ണു ഒണ്‍ലി എന്ന് അടിച്ചുറപ്പിച്ചു കൊടുക്കുകയും ചെയ്തു.
 
വൈകുന്നേരം..
 
എന്റെ  കണ്ണുകള്‍  (അവളുടെയും )  ഓരോ സ്റെപ്പിലും അവനെ  പ്രതീക്ഷിച്ച്    കൊണ്ടാണ് മുന്നോട്ട് നടക്കുന്നത്.അവള്‍ ഇടയ്കിടെ ജാമ്യം എടുക്കുന്നുണ്ട്. "അമ്മൂട്ടി..നീ എന്റെ  ബെസ്റ്റ് ഫ്രണ്ട് അല്ലേടി..അവന്‍ എന്തേലും പറഞ്ഞാല്‍  നമുക്ക് അതിവിടെ കളയാം..നാളെ സ്കൂളില്‍ ചെന്ന് പറയല്ലേടി..പ്ലീസ് "
 
ഞാന്‍  പറഞ്ഞു ..
"അത് വിശ്വാസവഞ്ചന അല്ലേടി ..നിന്നേം എന്നേം പോലെ ആ ക്ലാസിലെ മൊത്തംഗേള്‍സും കാത്തിരിക്കയല്ലെടി അവന്‍ നിന്നെ ഏതു വാക്കില്, എങ്ങനെ പ്രോപോസ് ചെയ്തു എന്ന് കേള്ക്കാന്..ഞാന്‍ എങ്ങനെ അവരെ ചതിക്കുമെടി..?" 
 
ഇങ്ങനെ അവളുടെ പ്രലോഭനങ്ങളില് വശംവധ ആകാതെ..അവളെ  കൂട്ടത്തോടെ  കളിയാക്കുന്നതിന്റെ  ത്രില്ല് മാത്രം സ്വപ്നം കണ്ടു ഞാന്‍ നടന്നു..
 
പെട്ടെന്ന് അതാ അവന്‍ ...
 
ഞങ്ങള്‍  2 പേരുടെയും  മനസ്സില്‍  ലഡ്ഡു പൊട്ടി..എന്റെയുള്ളില്‍ സ്വീറ്റ് ലഡ്ഡു.. അവള്‍ടെ ഉള്ളില്‍ ബിറ്റെര്‍ ലഡ്ഡു..
 
അവള്‍ ചിരിച്ചു..അവന്‍ ചിരിച്ചു.. ഞാന്‍  2 പേരെയും നോക്കി ചിരിച്ചു.. തനിയാവര്‍ത്തനം! അവന്‍  പറഞ്ഞു"1 മിനിറ്റ് ".രാവിലെത്തെ പോലെ അവള്‍ മുന്നോട്ട് ചെന്നു.പെട്ടെന്ന്  അവന്‍  എന്നെ നോക്കി..
"ഈ ആളെയാ വിളിച്ചേ..."
ഞാന്‍  ഒന്നു ഞെട്ടി..ഒഹ്..ഇതൊക്കെ നേരിട്ട് പറയാന്‍  മടി ആയിരിക്കും..കൂട്ടുകാര് ‍ആണല്ലോ ഹംസങ്ങള്‍ എവിടെയും..എന്നാലും ഈ ചെക്കന്റെ കാര്യം.. ഇഷ്ടമാണ് എന്ന് അവന്‍ അവളോട് നേരിട്ട് പറയുക..അതിനു  സാക്ഷ്യം  വഹിക്കുക..അവള്‍ടെ മുഖത്തെ expression കാണുക.. ഇതൊക്കെ ആയിരുന്നു എന്റെ പ്ളാന്‍.. നാളെ ചെന്ന് എല്ലാം വള്ളി പുള്ളി വിടാതെ കാത്തിരിക്കുന്ന കൂട്ടുകാരികള്‍ക്ക് വിളംബാന്‍ ഉള്ളതാ ..
ഏതായാലും പോട്ടെ സംഭവം പ്രേമം,i love u, മീനു + വിഷ്ണു..ആണല്ലോ..!
 
ഞാന്‍ ആത്മവിശ്വാസത്തോടെ, ഒരു ഹംസത്തിന്റെ  ഭാവത്തില്‍ അവന്റെ അരികിലേക്ക്  ചെന്നു.പറഞ്ഞോളൂ ചേട്ടാ..മീനുനെ ഇഷ്ടമാണെന്ന്..എന്ന ഭാവത്തില്‍ നിന്നു.അവന്‍..ശബ്ദം ഒന്ന് കനപ്പിച്ചു-:
 
" എനിക്ക് ഒരു കാര്യം പറയാനുണ്ട് തന്നോട്..എനിക്ക് തന്നെ ഇഷ്ടമാണ്...കുറെ ദിവസമായി പറയണം എന്ന് വിചാരിക്കുന്നു.."
 
ഞാന്‍ ഞെട്ടി..കണ്ണ് തുറിച്ചു വന്നു..
 
ശരീരത്തില് ശേഷിക്കുന്ന മുഴുവന്‍ ഊര്‍ജവും നാവിലേക്ക് ആവാഹിച്ച് ഞാന്‍ ചോദിച്ചു..
"ആരെ?..ആരെ ഇഷ്ടമാണെന്നാ ?"   
"തന്നെ തന്നെയാടോ.." ഞാന്‍ പിന്നേം ഞെട്ടി.
 
എന്നിട്ട് തിരിഞ്ഞു തൊട്ട് പിന്നില്‍ നില്‍ക്കുന്ന മീനുനോട്.."മീനു നീയിതിപ്പോ വീട്ടില്‍ ചെന്ന് പറയണ്ട..ഞാന്‍ പറഞ്ഞോളാം..സമയമാകുമ്പോള്‍ എന്റെ വീട്ടിലും..പിന്നെ..
(എന്നെ ഒന്ന് നോക്കിയിട്ട് ) ഈ കൊച്ചിന്റെ വീട്ടിലും.."
 
അവന്‍ നടന്ന് അകന്നു..
 
മീനുവിന്റെ മുഖത്ത് അമ്പരപ്പ്,ഒരു കുരിശു ഒഴിഞ്ഞൂന്ന് മാത്രല്ല കൂട്ടുകാരിയുടെ തലേല് വീണു എന്ന ആശ്വാസം.അതിലുപരി,നിനക്കിത് വേണം മോളെ എന്നുളള പരിഹാസം.. പിന്നെയും പല വികാരവിചാരങ്ങള്‍..ഞാന്‍ ഒന്നുംകാണുന്നില്ല കേള്‍ക്കുന്നില്ല.. മീനു പറഞ്ഞത് വച്ച്..ഒരു ഭൂലോക അലമ്പു കേസ് എന്റെ തലയിലേക്ക്..!എന്റെ മുഖഭാവം വര്‍ണ്ണിക്കാന്‍ വാക്കുകളുമില്ല..
 
ഏതായാലും,തൊട്ടടുത്ത രണ്ടു ദിവസം ആ ഷോക്കില്‍ വന്ന പനി കാരണം എനിക്ക് സ്കൂളില്‍ പോകേണ്ടി വന്നില്ല..പോയാല്‍...?????????
 
അത് കഴിഞ്ഞുള്ള ദിവസം ക്ലാസ്സില്‍ ചെന്നപ്പോഴേ..മീനുവും മറ്റുള്ള കൂട്ടുകാരികളും എന്നെ കാത്തു ഇരുപ്പുണ്ടായിരുന്നു.പല പല ആയുധങ്ങളും എന്റെ നേരെ മാറി മാറി വന്നു.എന്റെയും അവന്റെയും പ്രേമം ,കല്യാണം ,കുഞ്ഞിന്റെ പേരിടല്‍ ,ചോറൂണ് , അതിന്റെ കല്യാണം,തുടങ്ങി..ഞങ്ങള്‍ ഒരുമിച്ചിരുന്നു മുറുക്കാന്‍ ഇടിക്കുന്ന വരെ ഉള്ള കാര്യങ്ങള്‍ എന്റെ മുന്നില്‍ ഇരുന്ന് അവര്‍ ചര്‍ച്ച ചെയ്തു.
 
പാര ,വാള് ,കത്തി ,പേനക്കത്തി ,നഖംവെട്ടി ,ഉറുമി ,തോക്ക് ,തൊട്ട്  പല്ലുകുത്തി വരെ അവര്‍ മാറി മാറി എന്നില്‍ പ്രയോഗിച്ചു.!ഓരോ ആയുധവും മീനു തരാതരം മാറുന്നു. മറ്റുളവര്‍ ഏറ്റു വാങ്ങുന്നു.മുന്പ് ഞാന്‍ അവള്‍ക് നേരെ പ്രയോഗിച്ച പലതും എനിക്ക് നേരെ പൂര്‍വാധികം ശക്തിയില് അവള് എയ്തു വിടുന്നു...എല്ലാം ഞാന്‍ ഒറ്റക്ക് നിന്നു സഹിക്കുന്നു..(അല്ലാതെന്തു ചെയ്യാന്‍ )ശക്തമായ മൌനം കൊണ്ട് ഞാന്‍ അവരെ ഒരു പരിധിവരെ എതിര്‍ത്തു നിന്നു..പക്ഷെ ക്ളാസില്‍ ടീച്ചര്‍ വന്നപ്പോള്‍.. മറ്റു ഫ്രണ്ട്സ് പോയപ്പോള്‍..മീനു അടുത്തിരുന്ന എന്റെ  ചെവിയില്‍  പറഞ്ഞു:-
 
"എത്രനേരം നീ  മൌനം പാലിച്ചിരിക്കും  മോളെ..ശ്വാസം വിട്..ഇനി ഏതായാലും 
വൈകുന്നേരം അമ്പലത്തിന്റെ വഴി നമുക്ക് പോകണ്ട..2 ദിവസം കാണാതാകുമ്പോള്‍ അവന്‍ വേറെ ആളെ നോക്കും..നീ പേടിക്കണ്ട!"
 
ഞാന്‍ ഉറപ്പല്ലേ എന്ന മട്ടില്‍ ആശ്വാസത്തോടെ, ദയനീയമായി അവളെ നോക്കി.. അവള്‍  പൊട്ടിച്ചിരിച്ചു..എനിക്കും ചിരിക്കാതിരിക്കാനായില്ല..!

നിഴലായ്

ഒരു ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശം..
 
നേരം പുലരാറാകുന്നു..അയാള്‍ നടന്നു വരികയാണ്.തോളില്‍ തൂങ്ങി കിടക്കുന്ന ഒരു ശരീരം,അതിന്റെ ഭാരം അലോസരപ്പെടുത്തുന്നു എങ്കിലും കാല് വലിച് നീട്ടി അയാള്‍ നടന്നു..തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നാണ് അയാളുടെ വരവ്..കൊയ്ത്തു കഴിഞ്ഞ ഗോതമ്പ് പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന്  അയാള്‍ പുതിയ ഗ്രാമത്തിലേക്ക് പ്രവേശിച്ചു.ആ ചുണ്ടില്‍ വല്ലാത്തൊരു ചിരി തെളിഞ്ഞു..ഒപ്പം തോളില്‍ കിടന്ന ശരീരം ഒന്നുകൂടെ ചേര്‍ത്ത് പിടിച്ചു..!സുഹൃത്തും ആ ഗ്രാമത്തിലെ വൈദ്യനുമായ ഭോലാരാമിന്റെ കുടില്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു..!
ആ ഗ്രാമവും അയാളും..പുതിയ ഒരു പുലരിയിലേക്ക്..!
 
ആരായിരുന്നു അയാള്‍?
 
ആ ശരീരവും തോളിലേന്തി നടന്നു നീങ്ങിയ ആ ആള്--കാലു...കാലു ചരണ്‍ പരിഡ ..!
ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ കറയറ്റ യജമാന ഭക്തി പുലര്‍ത്തിയിരുന്ന ജമീന്ദാര്‍ കുടുംബത്തിലെ വിശ്വസ്തനായ പണിക്കാരന്‍,ആ കുടുംബത്തിലെ ജോലിക്കാരായിരുന്നു പരമ്പരാഗതമായി കാലു ഉള്‍പ്പെടുന്ന പരിഡ കുടുംബം. യജമാനഭക്തിയുടെ തീവ്രതയിലായിരുന്നു ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും സന്തോഷം. അഞ്ചാമത്തെ വയസില്‍ ഗോവിന്ദ് ചൌധരി എന്ന പത്തു വയസുകാരന്‍ ജമീന്ദാര്‍ പയ്യന്റെ നിഴലായി മാറിയതാണ് കാലു..പിതൃക്കളില്‍ നിന്നു കടം കൊണ്ട യജമാനഭക്തിയുടെ നിറവില്‍ ഒരു ജീവിതം തന്നെ ഉഴിഞ്ഞു വച്ചു..ആ മനുഷ്യന്‍..!
 
പ്രധാനമായും കൃഷിയെ ആശ്രയിച് ജീവിക്കുന്ന പാവപ്പെട്ട ജനങ്ങളും, ആ ദേശത്തിന്റെ തന്നെ അധികാരികളും കൃഷി ഉടമകളുമായിരുന്ന ജമീന്ദാര്‍ കുടുംബവും-അതായിരുന്നു അയാളുടെ ഗ്രാമത്തിന്റെ മുഖചിത്രം.വിദ്യാഭ്യാസ ചിന്തകള്‍ ഒന്നും അക്കാലത്തു ആ ഗ്രാമത്തില്‍ ആരുടേയും ചിന്താമണ്ഡലങ്ങളില്‍ പോലും വന്നിട്ടില്ല.ഭാഗീകമായി ഒരു ഉഷ്ണപ്രദേശമായിരുന്നു അത് .ഗോതമ്പും ചോളവും പിന്നെ വിരളമായി കാണപ്പെട്ട നീര്‍തടങ്ങല്‍ക്കരികില്‍  ഉള്ളിയും കൃഷി ചെയ്യപ്പെട്ടിരുന്നു.വല്ലാതെ നേര്‍ത്ത പൊടിമണ്ണ് നിറഞ്ഞതായിരുന്നു ഭൂമി.ഇടയ്ക്കിടെ തല ഉയര്‍ത്തി നില്‍ക്കുന്ന പനകള്‍, പാടങ്ങള്‍ക്കിടയിലെ തണല്‍ വിരിപ്പുകളായി. ഗ്രാമീണര്‍ ധാന്യങ്ങള്‍ വിളവ്‌ ചെയ്യുന്നതിലും സംഭരിക്കുന്നതിലും കൊയ്ത്ത്‌ ഉത്സവങ്ങളിലും സന്തുഷ്ടരായി ജീവിച്ച് പോന്നു. എന്നാല്‍ ചുരുട്ടും പാനും പനംകള്ളും ചിലരുടെ എങ്കിലും ദൌര്‍ബല്യങ്ങളായി.
 
കാലുവിന്റെ ബാല്യ-കൌമാര-യൌവ്വന ദശകള്‍ മാറ്റം വരുത്തിയത് അവന്റെ ശരീരത്തിനെ  മാത്രമായിരുന്നു.മനസ് പാകപ്പെട്ടത് ഒരേ ഒരു ഭാവത്തിലും-കറയറ്റ യജമാന ഭക്തി! അവന്റെ ദിനചര്യകള്‍ എല്ലാം തന്നെ വളര്ന്നതും മാറ്റങ്ങള്‍ വന്നതും പത്ത് വയസുകാരന്‍ യജമാനന്റെ വളര്‍ച്ചക്കും താല്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. കാലപ്രവാഹത്തില്‍ കുടുംബത്തിന്റെയും ദേശത്തിന്റെയും അധികാരം തന്റെ യജമാനന്റെ കൈയില്‍ വന്നു ചേര്‍ന്നതോടെ മറ്റു ജോലികാര്‍ക്കിടയില്‍ കാലുവിന്റെ മതിപ്പും ഉയര്‍ന്നു.ഒരു കുടുംബജീവിതം പോലും മറന്ന് കാലു യജമാനപരിചരണത്തില്‍ മുഴുകി.
 
നാലര വെളുപ്പിന് ഉണര്‍ന്നു യജമാനസേവ ആരംഭിക്കും കാലു.ഗോവിന്ദ് ചൌധരി എന്ന ചൌധരി സാബിന് എന്തിനും ഏതിനും അവന്റെ തുണ ആവശ്യമാണ്.രാവിലെ താന്‍ ഉറക്കറ വിട്ട് ഇരുപ്പു മുറിയിലേക്ക് വരുമ്പോള്‍ തന്നെ കാലു അവിടെ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമായ കാര്യം.വെളുത്ത കുര്‍ത്തയും ധോത്തിയും ധരിച്ച് രണ്ടു കാതിലും കടുക്കനുമിട്ട് പറ്റെ വെട്ടിയ മുടിയുമുള്ള ആ ചെറുപ്പക്കാരന്‍  അവിടെ അതനുസരിച്ച് കാത്തു നില്‍പ്പുണ്ടാകും.പിന്നെ എല്ലാ ആവശ്യങ്ങള്‍ക്കും നിഴല്‍ പോലെ ഒപ്പം കാണുകയും ചെയ്യും. സ്വന്തം ഭാര്യക്ക്‌ പോലും അദ്ദേഹത്തിന്റെ മേല്‍ അത്രയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവോ എന്ന്‌ സംശയം തോന്നും.
 
പ്രഭാതത്തോടെ യജമാനനോടൊപ്പം വയലിലൂടെ ഒരു സവാരി..അവിടെ തുടങ്ങും ഓരോ ദിവസവും..വീട്ടിലെത്തി സാബ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു വന്നാലുടന്‍ ആഹാരകാര്യങ്ങള്‍ കാലു മേശമേല്‍ ഒരുക്കിയിരിക്കും..അതിനു മുന്പ് വരെ അടുക്കള ജോലിക്കാര്‍ക്കിടയില്‍ തിക്ക് മുട്ടി നിന്നു എല്ലാം നോക്കിയും രുചിച്ചും നോക്കും. മേന്മയുള്ളതും രുചികരവുമായ ഭക്ഷണവസ്തുക്കള്‍ മാത്രമേ ആ തീന്മേശയില്‍ യജമാനന് വേണ്ടി നിരത്തുവാന്‍ കാലു അനുവധിച്ചിരുന്നുള്ളൂ. യജമാനത്തി സാബിന് ഭക്ഷണം വിളമ്പി കൊടുക്കുമ്പോള്‍, അടുക്കളയില്‍ നിന്നു കൊണ്ടു തന്നെ പ്രഭാത ഭക്ഷണം അയാള്‍ കഴിക്കും.മോട്ടോര്‍ ജീപ്പില്‍  അകമ്പടി സേവിക്കും. കൊയ്ത്തു നടക്കുന്ന പാടത്തേക്കോ പട്ടണത്തിലേക്കോ വിരുന്നിനോ എവിടെയുമാകട്ടെ കുടയും പാന്പെട്ടിയും കൈയ്യിലേന്തി കാലു അനുഗമിക്കും.ആ മനോഗതം എന്ത് തന്നെ ആയാലും അത് ശരിയായി ഗ്രഹിക്കുന്ന സേവകന്‍..!
 
രാത്രി നേരങ്ങളില്‍  കൂട്ടുകാരോട് ഒത്തുള്ള ആഘോഷം പതിവാണ്  ചൌധരി സാബിന്.
പനംകള്ള് നുരഞ്ഞു പൊന്തുന്ന ആ വേളകളില്‍ യജമാനത്തി പോലും ഭര്‍ത്താവിനെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആശ്രയിച്ചിരുന്നത് കാലുവിനെ ആണ്.കൂട്ടുകാരെ പരിചരിക്കാന്‍  മറ്റു പരിചാരകരെ സേവക്കു വയ്ക്കുമ്പോള്‍,തനിക്കല്ലാതെ മറ്റാര്‍ക്കും കാലു പരിചരണം ചെയ്യുന്നത് ചൌധരി സാബ് ഇഷ്ടപ്പെട്ടിരുന്നില്ല.. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ഉറക്കറയില്‍ കുടിക്കാനുള്ള ചൂടുവെള്ളം കരുതി വയ്ക്കുന്നതോടെ കാലുവിന്റെ  ഒരു ദിവസം പൂര്‍ണമാകും.
 
ഒരിക്കല്‍ പോലും കാലുവിനെ ശാസിക്കുകയോ  ശകാരിക്കുകയോ ചെയ്യണ്ട ആവശ്യം യജമാനന് വന്നിട്ടില്ല.അധികം വാക്കുകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..ചൌധരി സാബിന്റെ പല വിധത്തിലുള്ള നോട്ടങ്ങള്‍..ചിലപ്പോള്‍ അര്ഥപൂര്‍ണമായ ചില മൌനങ്ങള്‍..ചില മൂളലുകള്‍..അത്രമാത്രം.അതില്‍ ദേഷ്യമോ വിലക്കോ സമ്മതമോ അങ്ങനെ എന്തെങ്കിലും ഒരു ഭാവം..കാലുവിനത് ഗ്രഹിക്കാന്‍ നിമിഷങ്ങള്‍ തന്നെ ധാരാളം.സത്യത്തില്‍ യജമാനന്‍ ഭൃത്യനെ ആണോ ആശ്രയിച്ചിരുന്നത് എന്ന്‌ തോന്നിപ്പോകും ചില നേരങ്ങളില്‍.അത്രയ്ക്ക് ഇഴയടുപ്പമുള്ള ബന്ധം. 
 
വര്‍ഷങ്ങള്‍ പലതു കടന്നു പോയി..
കാര്യങ്ങള്‍ എല്ലാം ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ അതോടൊപ്പം നീങ്ങി- ചൌധരി സാബ്‌ പക്ഷാഘാതം വന്നു കിടപ്പിലാകും വരെ...!അതിനു ശേഷം കാര്യങ്ങള്‍ വളരെ വേഗമാണ് കീഴ്മേല്‍ മറിഞ്ഞത്.രാധാഭായ് എന്ന കുലീന സ്ത്രീ..യജമാനത്തി... ചൌധരി സാബിന്റെ ഭാര്യ ..അധികാരിയും അഹമ്ഭാവിയുമായി. നിനച്ചിരിക്കാതെ കിട്ടിയ സ്വാതന്ത്ര്യവും അധികാരവും വഴി വിട്ട പല ചെയ്തികളിലും ചെന്നെത്തി.അവരില്‍ സ്വഭാവവ്യത്യാസങ്ങള്‍ ജനിപ്പിക്കാന്‍ ജോലിക്കാരുല്പ്പെടെ പലരും തിടുക്കപ്പെട്ടു.എല്ലാപേര്‍ക്കും അവരുടെതായ സ്വാര്‍ഥലാഭങ്ങള്‍ ഉണ്ടായിരുന്നു.!
 
അപ്പോഴും കാലു സേവകനും പരിചാരകനുമായി തുടര്ന്നു..
ജമീന്ദാര്‍ ഭവനത്തില്‍,ആ ചലനമറ്റ അവസ്ഥയില്‍,യജമാനന് വേണ്ട ഭക്ഷണം മുറിയിലെത്തിക്കാനും..പ്രാഥമികാവശ്യങ്ങള്‍ക്ക് സഹായിക്കാനും മറ്റാരെയും അയാള്‍ അനുവദിച്ചില്ല.എല്ലാം സ്വയം ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങി.ഭാര്യയുടെ അവഗണനയിലും തന്റെ വിധിയിലും മനം നൊന്ത് ഒഴുകിയിരുന്ന യജമാനന്റെ കണ്ണുകള്‍  അയാള്‍ വൃത്തിയുള്ള തൂവാലകള്‍ കൊണ്ടു ഒപ്പി മാറ്റി. ഭക്ഷണത്തിനുള്ള നിഷേധം മാത്രം കാലു അദ്ദേഹത്തിന് അനുവദിച്ച്  കൊടുത്തില്ല.
 
ഒരു മുറിയിലേക്ക്  മാത്രമായി ഒതുങ്ങി, ചൌധരി സാബിന്റെ ലോകം.ആ സമയം മറ്റാരെയും കാണാന്‍ പോലും അദ്ദേഹം ഇഷ്ടപെട്ടിരുന്നില്ല.കാലു തന്റെ കടമകള്‍ പൂര്‍വാധികം ഭംഗി ആക്കുന്നതില്‍ മുഴുകി.പലപ്പോഴായി മുറിയില്‍ കടന്നു വന്നിരുന്ന ഭാര്യ ഉള്‍പെടുന്ന ബന്ധു ജനങ്ങള്‍ വാക്കാല്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ മാത്രം എങ്ങനെ പരിചരിക്കണം എന്നറിയാതെ അയാള്‍ കുഴങ്ങി.ആ സമയങ്ങളില്‍ അയാള്‍ വല്ലാതെ അലോസരപ്പെട്ടു.നോവുന്ന മനസിന്‌ മരുന്നായി യജമാനന്‍ മദ്യം
ആവശ്യപെടുമ്പോള്‍ വേദനയോടെ അത് പകര്‍ന്നു നല്‍കി.

പക്ഷാഘാതം വന്നു തളര്‍ന്ന ശരീരത്തില്‍ വസൂരി പൊന്തിയത് വിധിയുടെ മറ്റൊര് വിളയാട്ടം.അക്കാരണം കൊണ്ട് യജമാനന്‍ വീട്ടില്‍ നിന്നും പുറം തള്ളപ്പെട്ടത് ഭാര്യാതീരുമാനം.രാധാഭായിക്ക് സഹായത്തിന് ആളുണ്ടായിരുന്നു-കരുത്തരായ അവളുടെ ബന്ധുക്കള്‍.സ്വത്ത് വകകളുടെ അധികാരം പിടിച്ചടക്കാനും ഒപ്പം നിഷ്പ്രയാസം ഭര്‍ത്താവിനെ വലിച്ചെറിയാനും ആ സ്ത്രീക്ക് കഴിഞ്ഞു.ഗ്രാമീണരെ ഭയത്തിന്റെ ചങ്ങലയില്‍ പൂട്ടിയിടാന്‍,ശക്തമായ മര്‍ദ്ദനമുറകളും..തീ തുപ്പുന്ന തോക്കിന്‍ കുഴലുകളും ധാരാളമായിരുന്നു..പാടത്തിനടുത്തെ ചെറിയ വീട്ടില്‍ സ്വസ്ഥമായ ചികിത്സക്ക് എന്ന പേരില്‍ ചൌധരി സാബിനെ അവര്‍ പുറംതള്ളി. ഭൃത്യന്‍ ,യജമാനനെ ഏറ്റെടുക്കേണ്ടി വന്ന അത്യപൂര്‍വമായ സാഹചര്യം അവിടെ വന്നു ചേര്ന്നു. ഒന്നിനും ഒരു കുറവ് വരുത്താതെ യാതൊരു ഭയവുമില്ലാതെ കാലു പരിചരിച്ചു-
വസൂരി വന്നു പൊട്ടിയ  ആ ശരീരവും മുറിവേറ്റ മനസും..!
 
വേപ്പെണ്ണയും നാടന്‍ മരുന്നുകളും മണക്കുന്ന ആ കൊച്ചു വീട്ടിലേക്ക് നടുക്കുന്ന മറ്റൊര് വാര്‍ത്ത വന്നു ചേര്ന്നു.രാധാഭായി പുനര്‍വിവാഹം ചെയാന്‍ പോകുന്നു.ആചാരപ്രകാരം ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ പാടില്ലാത്ത കാര്യം.ഗ്രാമനിയമങ്ങള്‍ക്ക് എതിരായ കാര്യം. എന്നാല്‍ രോഗിയായ ഭര്‍ത്താവിന്റെ മരണം കൊണ്ട് എളുപ്പത്തില്‍ സാധൂകരിക്കാവുന്ന ഒന്ന്..! ബന്ധുക്കള്‍ അക്കാര്യത്തിന് പണവുമായി സമീപിച്ചതോ..കാലുവിനെ തന്നെ.!അത് കേട്ട അയാള്‍  ഒരു ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു..യജമാനന്റെ മരണം-ആ ഒരു വെറും ചിന്ത പോലും അയാള്‍ക്ക് സഹിക്കാനായില്ല.
അവരെ നിരസിക്കുംപോള്‍ ഒന്ന് അയാള്  തീരുമാനിച്ചു.-കൊല്ലണം ഒരാളെ..മറ്റാരെയുമല്ല യജമാനത്തിയെ..!ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ  ജീവന് ആപത്താണ്.അന്ന് രാത്രി തന്നെ ആ ജമീന്ദാര്‍ ഭവനത്തില്‍ സര്‍വ സ്വാതന്ത്ര്യമുണ്ടായിരുന്ന കാലു അതിനു ശ്രമിച്ചു...!ഗ്രാമത്തിലെ ചതിയന്മാര്‍ക്കുള്ള ശിക്ഷ-കഴുത്തരുത്ത് കൊല,അതിനാണ് അവന്‍ ശ്രമിച്ചത്.ശ്രമം പാളി പിടിക്കപ്പെടുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുമെന്ന് അവന്‍ കരുതിയതേ ഇല്ല...!  
 
പിറ്റേ ദിവസം ബന്ധിതനായ അവനെ ഗ്രാമസഭയിയില്‍ ഹാജരാക്കി.തനിക്കെതിരെ ഉന്നയിച്ച തെറ്റായ കുറ്റാരോപണം കേട്ട് കാലു പുളഞ്ഞു പോയി-ഗ്രാമത്തിന്റെ ഇപ്പോഴത്തെ അധികാരിയായ രാധാഭായിയെ ശാരീരികമായി കടന്നാക്രമിക്കാന്‍ ശ്രമിച്ചു!!!!!!!!!സ്ത്രീകളുടെ മാനാഭിമാനത്തിന് ഗ്രാമീണര്‍ക്കിടയില്‍ ഉണ്ടായിരുന്ന മൂല്യം വളരെ മതിക്കത്തക്കതായിരുന്നു. തല്‍ക്ഷണം ശിക്ഷ പ്രഖ്യാപിക്കപ്പെട്ടു-ഭ്രാന്തനെന്നു മുദ്രകുത്തി ഗ്രാമത്തില്‍ നിന്നു ഭ്രഷ്ട്ട്. ആ ഗ്രാമം വിട്ടു അയാള്‍ മറ്റു ഗ്രാമങ്ങളില്‍ എവിടെ എങ്കിലും പൊയ്ക്കോളണം.കാലുവിനെ അകറ്റിയാല്‍ പിന്നെ ചൌധരി സാബിന്റെ കാര്യത്തില്‍ അവര്‍ക്കെന്തും നിഷ്പ്രയാസം സാധിക്കാം.അങ്ങനെ ആരുടെ ഒക്കെയോ ആസൂത്രണ ചിന്തകള്‍ അങ്ങനെ അയാളുടെ വിധി എഴുതി..

അധികം ആരോടും സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല കാലു.ഒരു നിസംഗനായ മനുഷ്യന്‍.വാക്കിനേക്കാള്‍ പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നവന്‍. ചൌധരി സാബ്‌ ആയിരുന്നു അയാളുടെ ലോകത്തിന്റെ കേന്ദ്രം.അതിനെ ചുറ്റി  മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള ഒരു മനുഷ്യന്‍.ശിക്ഷാവിധി കേട്ട് അയാള്‍ തളര്‍ന്നിരുന്നു.സ്വന്തം നാട്ടുകാരും കുടുംബക്കാരും പോലും അയാളെ വല്ലാണ്ട് അവിശ്വസിച്ചിരിക്കുന്നു.ഗ്രാമം വിട്ടു പോകുക എന്ന്‌ വച്ചാല്‍ യജമാനനെ വിട്ടു പോകുക എന്നതാണ്.ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചുട്ടു നീറി.അദ്ദേഹത്തെ ഈ അവസ്ഥയില്‍ വിട്ടു പോകാനാകില്ല..ആ ജീവന് വേണ്ടിയാണ് വിറയ്ക്കുന്ന കൈകളില്‍ കത്തിയേന്തിയത്.എന്നിട്ടും..നേരം ഇരുട്ടും വരെ അയാള്‍ ഒരേ ഇരുപ്പ് ഇരുന്നു.കുനിഞ്ഞു മുട്ടിന്മേല്‍ മുഖമണച്ച് ഒരേ ഇരുപ്പ്.
 
നേരം ഇരുട്ടിയതും പതിയെ നടന്നു അയാള്‍ പാടവക്കത്തെ ആ കൊച്ചു വീട്ടിലെത്തി..
ശരീരം പൊട്ടി പിളരുന്ന പോലെ വേദനിക്കുന്നുണ്ടായിരുന്നു അയാള്‍ക്ക്.തലേന്ന് കിട്ടിയ മര്‍ദ്ദനത്തിന്റെ ബാക്കിയിരുപ്പുകള്‍ ശരീരത്തെ വേദനിപ്പിച്ച് രസിക്കുന്നു!ഒറ്റ മുറി വീട്ടില്‍ ഒത്തനടുക്കായി യജമാനനെ കിടത്തിയ കട്ടില്‍.ഔഷധങ്ങള്‍ നിറച്ച മെത്തയില്‍ ആ രൂപം..ജനാലയില്‍ നിന്നുള്ള നിലാവിന്റെ വെളിച്ചം അദ്ദേഹത്തിന്റെ വസൂരിപ്പാടുള്ള മുഖം കൃത്യമായി കാണിച്ചു തരുന്നു..
 
എല്ലാം മറന്ന് കാലു വേഗം അടുപ്പ് കൂട്ടി..ആഹാരം തയാറാക്കി..അദ്ദേഹത്തെ കഴിപ്പിച്ചു..അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.തലേന്ന്  രാത്രിയിലെ കാലുവിന്റെ ശ്രമമോ..ഇന്ന് മുഴുവന്‍ അയാള്‍ അനുഭവിച്ച യാതനകളോ ഭ്രഷ്ടോ ഒന്നും ചൌധരി സാബ്‌ അറിഞ്ഞിരുന്നില്ല.പക്ഷെ അദ്ദേഹത്തിന്റെ മുഖവും മ്ലാനമായിരുന്നു.കാലുവിന്റെ മുഖഭാവത്തില്‍ നിന്ന് അവന്‍ ദുഃഖിതനാണ് എന്ന്‌  ഊഹിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നേക്കാം..!
 
ഭക്ഷണശേഷം യജമാനന്റെ ദേഹം ചൂട് വെള്ളം കൊണ്ട്‌ തുടച്ചെടുത്തു.കയ്ക്കുന്ന മരുന്നുകള്‍ കഴിപ്പിച്ച ശേഷം, പതിവുപോലെ നാവിലേക്ക് തേന്‍ ഇറ്റിച്ച് കൊടുത്തു. ചൂടുവെള്ളം കുടിപ്പിച്ചു.ഉറങ്ങാന്‍ കിടത്തിയ ശേഷം കാലു ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി..ആ കണ്ണിലേക്ക്-"നാളെ മുതല്‍ ഞാനില്ല..കല്പന അനുസരിച് എനിക്ക്‌ ഇവിടം വിട്ടു പോയെ തീരു..പക്ഷെ ഉപേക്ഷിച് പോകാന്‍ ആകില്ല എനിക്ക്‌ " ആ മനസ് ഇങ്ങനെ എന്തൊക്കെയോ നിസഹായതയോടെ പറഞ്ഞു..! പക്ഷെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല..
 
നിറഞ്ഞ മൌനത്തിന് ഒടുവില്‍,കാലുവിന്റെ കയ്യില്‍ ചൌധരി സാബ്‌ അമര്ത്തിപിടിച്ചു. ആ കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നു..അത്രയും മതിയായിരുന്നു ആ സേവകന്. അദ്ദേഹത്തിന്റെ  നിറഞ്ഞ കണ്ണിലെ ആ ഭാവം..അതിന്റെ അര്‍ഥം..ഹൃദയത്തിന്റെ ഭാഷയില്‍ അയാള്‍ ഗ്രഹിച്ചെടുത്തു.
 
കാലു പിന്നെ ഒന്നും ചിന്തിച്ചില്ല..ഒരു നിമിഷം വൈകിയില്ല.. തന്റെ യജമാനനെ എടുത്തു തോളിലേക്കിട്ടു.ഇരുട്ടിലേക്ക് ഇറങ്ങി നടന്നു..ഉറച്ച കാല്‍വെപ്പുകളോടെ..അടുത്ത ഗ്രാമത്തിലേക്ക്..! അയാള്‍ ചെന്നെത്തിയതും ശരിയായ ലക്ഷ്യത്തിലേക്ക് തന്നെ!(സുഹൃത്തും വൈദ്യനുമായ ഭോലാറാമിന്റെ അരികില്‍) അതിനുള്ള കരുത്ത്  അയാളില്‍  നിറച്ചത് തന്റെ യജമാനനോടുള്ള ഭക്തി..സ്നേഹം..അകമഴിഞ്ഞ സമര്‍പ്പണം ഇതൊക്കെ ആകാം..അവര്‍ക്കിടയിലുള്ള ബന്ധം എന്തുതന്നെ ആയാലും,അത് പറിച്ചെറിയുവാനാകാത്ത ഒരു ആത്മബന്ധം തന്നെ..സംശയമില്ല!
 
ഇത് പോലെ മറ്റൊരു പുലരിയില്‍ രോഗവിമുക്തനായ യജമാനനോടൊപ്പം സ്വഗ്രാമത്തില്‍ അയാള്‍ വീണ്ടും തിരിച്ചെത്തിയേക്കാം..അവരുടെ ജീവിതതാളം പഴയ ക്രമത്തിലുമായേക്കാം..പുതിയ ഗ്രാമത്തിലെത്തിയ അവര്‍  അത്തരം പുതിയ പ്രതീക്ഷകളിലാണ്..കാരണം, എന്തിനുമുള്ള ഉള്‍ക്കരുത്ത് പകരാന്‍ അവര്‍ക്ക് പരസ്പരം കഴിയുമെന്നുള്ളത്  കൊണ്ട്‌ തന്നെ!