Saturday 25 August 2012

ഈ കണ്ണുകള്‍..

ഐ ചെക്കപ്പിനു പോയി.വൈകുന്നേരം ഏട്ടന്റെ കൂടെ.മുന്‍പൊക്കെ പോയിട്ടുണ്ടെങ്കിലും ഇവിടെ(ബാന്‍ഗ്ലൂര്‍) വന്നിട്ട് ആദ്യമായി ആണ് ചെക്ക്‌ ചെയ്യുന്നത്.ഹോസ്പിടലിന്റെ ഒന്നാമത്തെ നില ഐ ഡിപ്പാര്‍ട്ട്മെന്റ് ആയിരുന്നു. അവിടെ റിസപ്ഷനില്‍ നിന്ന് അപ്പോയിന്മെന്റ് എടുത്ത് ഞങ്ങള്‍ ഒരു സെറ്റിയില്‍ ചെന്നിരുന്നു.അധികം തിരക്ക് ഒന്നും ഇല്ല.നല്ല രീതിയില്‍ ഇന്റീരിയര്‍ ചെയ്ത, മനോഹരമായി ഫര്‍ണിഷ് ചെയ്ത ഹാള്‍..അവിടെ നിന്നും പല ഡോക്റെര്സ്
റൂമിലേക്കും സര്‍ജെറി റൂമിലെക്കും ഉള്ള വാതിലുകള്‍.ഇരുപ്പായ ഉടന്‍ ഞാന്‍ ചിന്തിച്ചു -അല്‍പസമയം എടുക്കും പേര് വിളിക്കാന്‍. മുന്‍ കരുതലായി ഒരു പുസ്തകം ബാഗില്‍ വച്ചത് നന്നായി..!! പക്ഷെ വായിക്കാനായി അതെടുത്ത് തുറന്നതും നിറഞ്ഞ ചിരിയുമായി ഒരു മാലാഖ(നേര്സ്) വന്നു.'കം വിത്ത്‌ മി' എന്ന്‌ സ്വീറ്റ് ആയി പറഞ്ഞു.

അനുസരണയോടെ പുസ്തകം അടച്ച് ഞാന്‍ ആ കൂടെ ചെന്നു.വിശാലമായ മുറി.ആജാനബാഹു ആയ ഡോക്റെര്‍.എന്റെ കണ്ണിനെ പറ്റി സായിപ്പിന്റെ ഭാഷയില്‍ ഒഴുക്കോടെ കുറെ ചോദ്യങ്ങള്‍.ഐ കാന്‍ ആള്‍സോ ടോക്ക് ഇന്‍ ഇംഗ്ലീഷ് എന്ന്‌ പറയും പോലെ ഞാനും എന്റെ കണ്ണിന്റെ സ്വഭാവം, ഗുണങ്ങള്‍ ഒക്കെ മറുപടിയായി പറഞ്ഞു.

ഒരു ഈസി ചെയറിലേക്ക് എനിക്ക് പ്രൊമോഷന്‍ കിട്ടി.പിന്നെ അവരുടെ സ്ഥിരം നമ്പര്‍.ഒരു കണ്ണ് അടപ്പിച് മിററില്‍ കാണുന്നത് വായിപ്പികുക.എന്നെ പോലും അത്ഭുതപ്പെടുത്തി ഞാന്‍ എല്ലാം മണി മണി ആയി വായിച്ചു.ഹോ..അഭിമാനം കൊണ്ട് തുളുംബിപ്പോയി ഞാന്‍...! കണ്ണുകളിലേക്ക് ചുണ്ടുകള്‍ അടുപ്പിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അപ്പോള് ഒരുമ്മ കൊടുത്തേനെ എന്റെ കണ്ണില്‍..! പല തരത്തില്‍ ലയിറ്റൊക്കെ അടിച്ച് നോക്കി.ലെഫ്റ്റ് ലുക്ക്‌.. റൈറ്റ് ലുക്ക്‌.. മേലേക്ക് ലുക്ക്.. താഴേക്ക് ലുക്ക് എല്ലാം ഞാന്‍ ചെയ്തു.എല്ലാം ഓക്കേ.അയാള്‍ പോയി പേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു.അതും ഇടത് കൈ കൊണ്ട് സ്പീഡില്‍ നല്ല ചരിഞ്ഞ റണ്ണിംഗ് ഇംഗ്ലീഷ് ലെട്ടെര്സ്..അതെനിക്കിഷ്ടപ്പെട്
ടില്ല.പലവട്ടം.. പലപ്രാവശ്യം ഇടത്ത് കൈ കൊണ്ട് എഴുതി പഠിക്കാന്‍  ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അനര്‍ഗളനിര്‍ഗളമായ അസൂയ ഞാന്‍ അടക്കി..!!!...പോരാന്‍ തിരിഞ്ഞപ്പോള്‍  പറഞ്ഞു-"ഇപ്പോള്‍ ഒരു ഐ ഡ്രോപ്പ് ഒഴിക്കും.അത് കഴിഞ്ഞ് ഒന്നൂടെ ചെക്ക്‌ ചെയ്യണം..റെറ്റിന ചെക്ക്‌ ആണ്..റിസപ്ഷനില്‍ ഇരുന്നോ"എന്ന്‌.അവിടെ ചെന്ന് ഇരുന്നപ്പോള്‍ പിന്നേം മാലാഖ വന്നു.ആ കൈയ്യില്‍ ഒരു ചെറിയ കുപ്പി."മാഡം ഐ ഡ്രോപ്പ്..."എന്ന്‌ പറഞ്ഞു.ഞാന്‍ ഒന്ന് നിവര്‍ന്ന് ഇരുന്ന്‌ കണ്ണ് പൊസിഷന്‍ ചെയ്യുന്ന നേരം, അവര്‍ ഒരു അഞ്ചാറ് ടിഷ്യു പേപ്പര്‍ എനിക്ക്‌ തന്നു.ഞാന്‍ വേണ്ടാന്ന് പറയാം എന്ന്‌ വച്ചതാ..പിന്നെ കരുതി ഫെയിസൊക്കെ ഒന്ന് തുടയ്ക്കാം..ഇരിക്കട്ടെ!

കണ്ണ് തുറന്നു പിടിച്ച് മാലാഖ കണ്ണിലേക്ക് ഇറ്റിച്ചു-രണ്ട് തുള്ളി ഡോസ്..ന്റെ അമ്മോ..ഞാന്‍ സീറ്റില്‍  നിന്ന് ഉയര്‍ന്നു പൊങ്ങി..റൂഫും പൊളിച്ച് ആകാശത്ത് പോയി ഭൂമി, സ്വര്‍ഗം, നരകം, ബുധന്‍, ശുക്രന്‍, ചന്ദ്രന്‍, പിന്നേം കുറെ ഗ്രഹങ്ങള്‍ നക്ഷത്രങ്ങള്‍ ഒക്കെ ഒന്ന്‍ ചുറ്റി വന്നു.അമ്മാതിരി വേദന...ആ സമയം കൊണ്ട് എന്റെ ഏട്ടന്‍ എന്നെ പിടിച്ച്  വച്ചു കൊടുക്കുകയും മാലാഖ മറ്റേ കണ്ണിലും മരുന്ന് ഒഴിച്ച് എനിക്ക്‌ മേല്‍പ്പറഞ്ഞ പോലെ ഒരു ട്രിപ്പ് കൂടെ തരപ്പെടുത്തി തരികയും ചെയ്തു.തന്ന ടിഷ്യു മുഴുവന്‍ കണ്ണിലെ വെള്ളത്തില്‍ കുതിര്‍ന്നു.ഒന്നും കാണാന്‍ വയ്യാത്തോണ്ട് അത് വെള്ളമാണോ  ചോരയാണോ വന്നത് എന്ന്‌ വരെ എനിക്ക്‌ സംശയം തോന്നി."വെള്ള ഉടുപ്പിട്ട ദുഷ്ടേ..ഇതിനായിരുന്നു അല്ലേ ഒരു കൈ നിറച്ച് ടിഷ്യു ആദ്യമേ കൊണ്ട്‌ തന്നത്????????????'''' എന്ന്‌ ശബ്ദമില്ലാതെ ഞാന്‍ മനസില്‍ അലറി..!!ഉടന്‍ മാലാഖ മൊഴിഞ്ഞു .അരമണികൂര്‍ കണ്ണ് തുറക്കരുത് ഇതിനിടയ്ക്ക് പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇത് പോലെ ഒന്നൂടെ ഡോസ് എടുക്കണം..!!

ഞാന്‍ പതിയെ സെറ്റിയിലേക്ക് ചാരി കിടന്നു.കണ്ണ് നീറി പുകയുന്നു.തലയും വേദന എടുക്കുന്നു.പുസ്തകം വായിച്ച് തരണോ മോളെ എന്ന ഏട്ടന്റെ ചോദ്യത്തിനു വേണ്ട എന്ന്‌ മറുപടി പറഞ്ഞു..കമ്പ്ലീറ്റ് ടെസ്പ്..!.ആദ്യത്തെ  ഒരു പത്ത് മിനിറ്റ് അങ്ങനെ  പോയി..പിന്നെ എനിക്ക് ബോറടിക്കാന്‍ തുടങ്ങി.15 മിനിറ്റ് ആയപ്പോള്‍ പിന്നേം കണ്ണില്‍ ഒന്നൂടെ മരുന്ന് ഒഴിച്ചു.ആദ്യത്തെ അത്ര വേദന ഇല്ല..കണ്ണിനു കാര്യം മനസിലായി കാണും.ചാരി ഇരുന്നു.ഏട്ടന്‍ പതിയെ പറഞ്ഞു-ഉറക്കം വരുന്നു..നല്ല തണുപ്പും നേര്‍ത്ത മ്യുസിക്കും..എനിക്കാണെങ്കില്‍ ബോറടിച്ചിട്ട്‌ പാടില്ല.ആകെ ഇരുട്ട് മാത്രം കണ്ടു ഇങ്ങനെ ഒരേ ഇരുപ്പ്..ആ സമയം കുറെ തത്വ ചിന്തകള്‍ വലിഞ്ഞു കേറി വന്നു മനസില്‍.ജീവിതം ക്ഷണികമാണ്..എത്ര അഹങ്കരിച്ചാലും കേവലം രണ്ട് കണ്ണില്ലെങ്കില്‍ തീര്‍ന്നു സകലതും എന്നതൊക്കെ.

അങ്ങനെ കാത്തിരുന്ന സമയം വന്നെത്തി.അരമണിക്കൂര്‍ ആയപ്പോള്‍ കണ്ണ് തുറക്കാന്‍ പറഞ്ഞു- ഞാന്‍ മെല്ലെ...മെല്ലെ...കണ്ണ് തുറന്നു..ആകെ ഒരു മൂടല്‍..കണ്ണടച്ചു പിന്നേം തുറന്നു..രക്ഷയില്ല എന്തോ ഒരു മൂടല്‍ മാത്രമേ കാണുന്നുള്ളൂ..ചെറുതല്ലാത്ത രീതിയില്‍ ഒരു പകുതി നിലവിളിയോടെ ഞാന്‍ ഏട്ടനെ നോക്കി-എടാ..ഒന്നും കാണുന്നില്ലടാ..കണ്ണ് അടിച്ച് പോയെടാ..എന്ന്‌ വെപ്രാളത്തില്‍ പറഞ്ഞു.എന്റെ വെപ്രാളം കണ്ട് ആദ്യം വന്ന മാലാഖ വന്ന്‌ പറഞ്ഞു-ഒരു ഗ്ലെയര് കാണും കുറച്ച് നേരം..എത്ര നേരം എന്ന്‌ ചോദിച്ചപ്പോള്‍ വെറും നാല് മണികൂര് എന്ന്‌.ഹും..

പിന്നേം എന്നെ പിടിച്ച് കൊണ്ട്‌ പോയി കണ്ണില്‍ ലയിറ്റടിപ്പിച്ച് നോക്കി.റെറ്റിന 916 ആണെന്ന് പറഞ്ഞു.ഡോക്ടറോട് താങ്ക്സും പറഞ്ഞു പതുക്കെ ഇറങ്ങി. എനിക്കാണെങ്കില്‍ ഒന്നും കാണാന്‍ വയ്യ.കൈ കൊണ്ട്‌ തപ്പി തപ്പി ആണ് നടപ്പ്.നമ്മുടെ മാലാഖ പിടിച്ചിട്ടുണ്ടെങ്കിലും, മ്മ്ട സേഫ്റ്റി മ്മള്‍ തന്നെ നോക്കണമല്ലോ..


കുറച്ച് നേരം കൂടെ അവിടെ ഇരുന്നിട്ട് ഇറങ്ങി..വണ്ടിക്കരികിലെയ്ക് നടന്ന് വന്നപ്പോള്‍ ഒരു കൊതിപ്പിക്കുന്ന കോഫിയുടെ മണം.ഒന്നാമത് ഞാന്‍ കോഫി ഫാന്‍..ആ കൂടെ കണ്ണും തലയും വേദന..മണം മൂക്കില്‍ വന്നപ്പോഴേ-ഏട്ടാ ഏതാ കോഫി ഷോപ്പ് എന്ന്‌ ചോദിച്ചു കഴിഞ്ഞു.കോഫി ഷോപ്പല്ലടി "ആനന്ദ ഭവന്‍ ഹോട്ടല്‍..വെജ് ഫേമസ് രെസ്ടോരെന്റ്റ് "എന്ന്‌ ലവന്‍. ഞാന്‍ ആ ഭാഗത്തേയ്ക്ക് കണ്ണ് വലിച്ച് പിടിച്ച് നോക്കി.കുറെ സ്റെപ്പുകള്‍ ഉണ്ട് ആ കടയിലേയ്ക്ക് കേറാന്‍..ഹോ..കണ്ണ് കരെക്ടായിരുന്നെങ്കില്‍ സ്റെപ്സ്‌ കേറി കഴിഞ്ഞിട്ടേ എനിക്ക് കോഫി വേണം എന്ന്‌ ചേട്ടന്‍ മനസിലാകൂ.ഇതിപ്പോ..ഡേയ് അങ്ങോട്ട് കേറാം അല്ലേ എന്നൊകെ ചോദിച്ച്  അവന്റെ കൈ പിടിച്ച്.. പിച്ച.. പിച്ച...പിച്ചക്കാരി അല്ല...പിച്ച വച്ച് കേറി എന്ന്‌.ടേബിളില്‍ സ്ഥലം പിടിച്ചു.കോഫിയ്ക്ക് ഒരു കൂട്ടിന്‌ മസാല ദോശ കൂടെ ഓര്‍ഡര്‍ ചെയ്തു.

മസാല ദോശ എത്തി..കോഫി എത്തി..മൂടല്‍ പോലെയേ എനിക്ക്‌ കാണാവൂ..സാധാരണ ഭക്ഷണം എന്നാല്‍..ആദ്യം കാഴ്ച..പിന്നെ മണം.. പിന്നെ രുചി..അതാണ്‌ അതിന്റെ ഒരിത്..ഏത്..അത് ..!! ദോശയും അതില് പല കളറില്‍ കറിയും ഞാന്‍ കണ്ണൊക്കെ തുറിപ്പിച്ച് നോക്കി.ഓറഞ്ച്, പച്ച, വെള്ള, പിന്നെ ഒരു ബ്രൌണ്‍ കളറ് കറിയും നിരത്തി വച്ചിരിക്കുന്നു.ഞാന്‍ ഓരോന്നായി തൊട്ട് നാവില്‍ വച്ചു. ഓറഞ്ച് കളറില്‍ തേങ്ങ ചട്ണി, വെള്ള കളറില്‍ കപ്പലണ്ടി കൊണ്ടുള്ള ചട്ണി..പച്ച കളറില്‍ പുതിന ചട്ണി..ബ്രൌണ്‍ കളറില്‍ സാമ്പാറും..രുചി ..ഒടുക്കത്തെ രുചി..!!! രുചി കൂടിയപ്പോള്‍ തിന്നുന്ന സാധനം കാണാന്‍ ആകാത്ത വിഷമവും കൂടി വന്നു.കണ്ണ് ശരി ആയിട്ട് ഒന്നു കൂടെ വന്നു സെയിം മെനു കഴിക്കണം എന്ന്‌ ഞാന്‍ സ്വയം സമാധാനിപ്പിച്ചു.എല്ലാം പോട്ടെ ..കഴിക്കുന്നതിനിടയ്ക്ക് അടുത്ത ടെബിളില്‍ ഇരിക്കുന്ന ഒരു പഞ്ചാബി പെണ്ണിനെ കാണിച്ച് എന്റെ ഏട്ടന്‍ ചോദിക്കുവാ- എടി ആ പെണ്ണ് കാണാന്‍ എങ്ങനെ ഉണ്ടെന്ന്..കണ്ണില്ലാത്ത ഈ എന്നോട്..ഹും..

അങ്ങനെ വീട്ടില്‍ എത്തി..ഞാന്‍ ഗേറ്റ് അടച്ച് ചെല്ലും മുന്നേ ഏട്ടന്‍ ഓടിച്ചെന്നു അനിയനോട് എന്റെ കണ്ണ് ഗ്ലെയറടിച്ച വാര്‍ത്ത വിളമ്പി.ഞാന്‍ കേറി ചെന്നതും പൊട്ടക്കണ്ണി..ആലിലക്കണ്ണി  തുടങ്ങിയ വിളികള്‍ കോറസ് ആയി വരുന്നത് ഞാന്‍ അങ്ങ് കേട്ടില്ലാന്നു നടിച്ചു.അല്ലപിന്നെ നമുക്കും ഇല്ലെ വാശി.(വേറെ ഒന്നും അല്ല, മൈന്‍ഡ് ആക്കാന്‍ നിന്നാല്‍ അവന്‌ കളിയാക്കാന്‍  ഒരു പ്രത്യേക എനെര്‍ജി കൂടുന്നതായി ഞാന്‍ ആ ഇടെ കണ്ടു പിടിച്ചതേ ഉള്ളായിരുന്നു)

ഞാന്‍ എന്തിനോ വന്ന്‌ എന്റെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു.ഓണ്‍ ആക്കിയിട്ട് കാര്യം ഒന്നും ഇല്ല.സൊ ചുമ്മാ ഇരുന്നു..മൊബൈലില്‍ ഒരു പാട്ട് വച്ചു."മൌനം സ്വരമായ്..'എന്റെ ഫേവറിറ്റ് പാട്ടാ..അത് കേട്ട്  ഇങ്ങനെ അലിഞ്ഞ്‌ ഇരിക്കാന്‍ ഒരു സുഖമാണ്.ആത്മാവിന്റെ സ്നേഹവും നൊമ്പരവും വിരഹവും നിറഞ്ഞ ആ പാട്ട് അത്രയ്കും ഇഷ്ടമാണ് എനിക്ക്‌.. അല്‍പ നേരം കഴിഞ്ഞു കാണും..അമ്പലത്തിന്ന് എഴുന്നള്ളത്ത് വരുമ്പോള്‍ കൊട്ടുന്ന പോലെ ഒരു കൊട്ടും മേളവും കേട്ടു.ഞാന്‍ ജനാലയില്‍ കൂടെ എത്തി വലിഞ്ഞ് നോക്കി..

ഞങ്ങളുടെ ക്രോസില്‍ കൂടി എന്തോ ഒരു ആള്‍കൂട്ടം വരുന്നുണ്ട്..നാല് പേര് ചേര്‍ന്ന് ഒരു വിഗ്രഹം ചുമന്നിട്ടുണ്ട്...മുന്നേ നടക്കുന്നവര്‍ പൂവ് അതിലേക് വാരി എറിയുന്നുണ്ട്...മുന്നില്‍ നടക്കുന്ന ആള്‍ അഥവാ മെയിന്‍ പൂജാരി മൊട്ട അടിച്ചിട്ടുണ്ട് അയാള്‍ടെ കൈയില്‍ ഒരു ചെറിയ കുടം ഉണ്ട്..ഇത്രേം ഞാന്‍ കഷ്ടപ്പെട്ട് കണ്ടു മനസിലാക്കി.
ഏട്ടനേം അനിയനേം വിളിച്ച് കാര്യം പറഞ്ഞു.അവന്മാരും വന്ന്‌ എത്തി നോക്കി..
ഏട്ടന്‍ പറഞ്ഞു-"വാ ..നമുക്ക് ടെറസില്‍ പോയി ക്ലിയറായിട്ട് കാണാം അമ്മു.."എന്ന്‌..
ഞാനും കരുതി അതാ നല്ലത് ഒന്നാമത് കണ്ണ് നേരേ കാണുന്നില്ല..
പക്ഷെ കൊട്ടും പാട്ടും കൊള്ളാം..മുകളില്‍ പോയി നോക്കാം.

അങ്ങനെ മൂന്നാളും കൂടി മുകളില്‍ എത്തി. കെട്ടുകാഴ്ച നമ്മുടെ മുന്നില്‍ എത്തി..എനിക്ക്‌ വിഗ്രഹം ഒന്നും ക്ലിയറായി കാണുന്നില്ല..ആകെ മൂടലെ ഉള്ളു.ഏട്ടനും അനിയനും ഒരേ സ്വരത്തില്‍ പറഞ്ഞു "നോക്കി നില്‍ക്കാതെ തൊഴുത് പ്രാര്ധിക്കെടി.." ഭക്തിയുടെ കാര്യത്തില്‍ ഞാന്‍ ഒരു മോഡേണായ അന്തവിശ്വാസി ആണെന്ന് ആണ് ഏട്ടന്‍ പറയുക..ഏത് കുറ്റിക്കല്ല് റോഡില്‍ കണ്ടാലും അറിയാതെ ഒരു കൈ നെറ്റീലും നെഞ്ചിലും തൊട്ട് ഒരു കണ്ണടച്ച് പ്രാര്‍ഥന ഉണ്ട്.സംഗതി ഒരു സെക്കന്റില്‍ തീരും ആരേം ബുദ്ധിമുട്ടിക്കാതെ.അത് പോലെ ജപിച്ച ചരട് ,ഏലസ് , നാട്ടിലെ പല പല അമ്പലങ്ങളിലെ ചന്ദനങ്ങള്‍ ഇവ ഒക്കെ വീക്നെസ് എന്നല്ല വീക്കോട് വീക്ക്നെസ്സാ.."എടാ ദേവന്‍ ആണോ ദേവി ആണോ? "ഞാന്‍ സൈഡില്‍ നിന്ന അനിയനോട് ചോദിച്ചു."ദേവനാ..നല്ലോണം പ്രാര്ധിച്ചോ" എന്ന്‌ അവന്‍ എന്റെ ചെവിയില്‍ പറഞ്ഞു..ഞാന്‍ ഭക്തിപുരസരം കൈ കൂപ്പി പ്രര്ധിച്ച് താഴേക്ക് നോക്കി.എന്റെ നില്‍പ്പ് കണ്ടു ആ കൂട്ടത്തിലെ പലരും എന്നെ നോക്കുന്നത് മൂടല് പോലെ കണ്ടു എങ്കിലും ഞാന്‍ അങ്ങ് അവഗണിച്ചു.ആകെ മേളം..ഇടയ്ക്ക് പടക്കം പൊട്ടിക്കുന്നു..ബാന്റ് മേളം മുഴങ്ങുന്നു.. കുന്തിരിക്കം... പുക.. പൂവ് എറിയല്‍..കൊട്ട്.. പാട്ട്.. ഡാന്‍സ്..!!
എന്റെ മനസ്‌ ആകെ ഭക്തിമയമായി.. ഒന്ന് കൂടി മനസുരുകി ഞാന്‍ പ്രാര്‍ഥിച്ചു-"പഹവാനെ..കാത്തോ
ണേ.."

കെട്ടുകാഴ്ച അകന്ന് അകന്ന് പോയപ്പോള്‍ എന്റെ രണ്ട് സൈഡിന്നും അതിനേക്കാള്‍ ശബ്ദത്തില്‍ പൊട്ടിച്ചിരി ഞാന്‍ കേട്ടു..കാര്യം ചോദിച്ചിട്ട് ഏട്ടനും അനിയനും പറയാനുള്ള ഗ്യാപ് പോലും കിട്ടുന്നില്ല..ചിരിയോട് ചിരി..അവസാനം പറയുവാ..അവിടെ എങ്ങാണ്ട് കട നടത്തുന്ന "ഹൊന്നപ്പ" മരിച്ചു പോയി അയാള്‍ടെ ഡെഡ് ബോഡിയും കൊണ്ട്‌ നാട് ചുറ്റിക്കുന്ന പരിപാടി ആണ് ഇപ്പൊ പോയത് എന്ന്‌.വിഗ്രഹം എന്ന്‌ ഞാന്‍ വിചാരിച്ച ഐറ്റം സാക്ഷാല്‍  "ഹൊന്നപ്പ" ആയിരുന്നെന്ന്‌. (തമിഴ്നാട്ടിലെ പോലെ കന്നടക്കാര്‍ക്കും ഈ പരിപാടി ഉണ്ട്) അവന്മാരുടെ ചിരി പിന്നേം സഹിക്കാം..എന്റെ തൊഴുതു പിടിച്ചുള്ള നില്‍പ്പും നോക്കി പോയ ആള്‍കൂട്ടത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങിപ്പോയി.
എന്നിട്ടും തോല്‍ക്കാന്‍ എന്റെ അഭിമാനം അനുവധിച്ചില്ല-"ഹോ..പാവം എത്ര തവണ അയാള്‍ടെ കടേന്ന് സാധനം വാങ്ങിയതാ" എന്ന്‌ ഞാന്‍ ഒരു കാച്ച്  കാച്ചി നോക്കി.-"അതിന് അയാള്‍ക്ക്  "തലമുടി വെട്ടു കട"(ബാര്‍ബര്‍ ഷോപ്പ്)ആയിരുന്നെടി" എന്നുള്ള ഡയലോഗും പൂര്‍വാധികം ശക്തിയില്‍ ഉള്ള ചിരിയും കേട്ടു ഞാന്‍ പിന്നേം കൃതാര്ധയായി...

അപ്പൊ പറഞ്ഞു വന്നത് എന്താച്ചാല്‍..കണ്ണ്..അതന്നെ..കണ്ണ്.., 

കണ്ണിന്റെ വില അറിയണമെങ്കില്‍ കണ്ണില്ലാതെ ആകുക ഒന്നും വേണ്ട..ചുമ്മാ..ഒരു അരമണിക്കൂര്‍ ഒരു കണ്ണടച്ചിരുന്നു നോക്കൂ..ഹിഹിഹി..
                                                                                                                                  

Thursday 3 May 2012

നിലാവിന്റെ രാജകുമാരന്‍


ആദ്യമായി ആണ് ഞാന്‍ ഈ പാര്‍ക്കിലേയ്ക്ക് വരുന്നത്.പുലര്‍ച്ചെ ആയതിനായാല്‍ ജോഗിംഗ് ചെയ്യാന്‍ വരുന്നവരുടെ തിരക്ക് ഏറെയുണ്ട്.എല്ലാപേരും നടക്കുന്ന നടപ്പാതയിലൂടെ ഞാനും വെറുതെ നടന്നു.പുലര്‍ച്ചയുടെ മങ്ങിയ വെളിച്ചത്തില്‍ തന്നെ മനസിലായി ഈ പാര്‍ക്ക്,ഇത് നഗരത്തില്‍ പുതുതായി ഉണ്ടാക്കിയ ഒന്നല്ല.ചുരുങ്ങിയത് ഒന്ന് ഒന്നര ഏക്കര്‍ വരും.പലഭാഗത്ത് നിന്ന് ഉള്ളിലേയ്ക്ക് എന്ട്രന്‍സ് ഉണ്ട്..എവിടെ നിന്നോക്കെയോ ആള്‍ക്കാര്  ജോഗിംഗ് എന്ന പേരില്‍ ഇവിടെ കയറുന്നു..ഇഷ്ടമുള്ള നടപ്പാതകളില്‍ നീളനേയോ കുറുകനേയോ വട്ടത്തിലോ ഒക്കെ വേഗത്തില്‍ നടക്കുന്നു..ചിലര്‍ താളത്തില്‍ ഓടുന്നു.കൂറ്റന്‍ വൃക്ഷങ്ങള്‍ നിരവധിയാണ്.പാര്‍ക്കിന്റെ കാലപ്പഴക്കത്തെ ഒരു നൂറ്റാണ്ട് പിന്നിലേക്ക് ചിന്തിപ്പിക്കുന്ന വലുപ്പം...അവിടവിടെ ആയി ഉള്ള ഇരിപ്പിടങ്ങളും കൌതുക വസ്തുക്കളും.എല്ലാം പഴഞ്ചന്‍ തന്നെ.ചില ഭാഗങ്ങള്‍ പൊട്ടി പൊളിഞ്ഞത് പോലെയാണ് കിടക്കുന്നത്.പുതുതായി മോടി പിടിപ്പിച്ച പാര്‍ക്കുകളുടെ 'പുത്തന്‍ ഭംഗി' ഇല്ലെങ്കിലും പൂക്കളും കായ്കളും നിറഞ്ഞ വന്‍ വൃക്ഷങ്ങളുടെ കാഴ്ച തന്നെയാണ് ഇവിടുത്തെ മുഖ്യആകര്‍ഷണം.



കുറച്ച് അധികം ദൂരം ഞാന്‍ നടന്നു.എന്റെ ശ്രദ്ധയെ, ഒരു ഗര്‍ഭിണിയെ ഓര്‍മിപ്പിക്കുന്ന വിധം കുടവയര്‍ ഉള്ള മദ്ധ്യവയസ്കനും ഷോട്സ് ഇട്ട ഒരു പെണ്‍കുട്ടിയും അവളെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാരനും വാക്കിംഗ് സ്ടിക്ക്  ഏന്തിയ ഒരു വല്യമ്മയും ഒക്കെ ആകര്‍ഷിച്ചു-പിന്നെ ചെറിയ മരങ്ങളില്‍ നിറഞ്ഞു നിന്ന പേരറിയാ പൂക്കളും.ഒരു പ്രത്യേക ഭാഗത്ത് എത്തിയപ്പോഴാണ് വളരെ ഭംഗിയുള്ള ഒരു പൂമരം ഞാന്‍ കണ്ടത്.അധികം പൊക്കമില്ലാതെ നിറച്ച് കടുത്ത നീലപ്പൂക്കള്‍ നിറഞ്ഞ ഒരു മരം.പൂക്കള്‍, സാധാരണ വെള്ളയോ മഞ്ഞയോ ചുവപ്പോ ഒക്കെ ആകാറാന് പതിവ്.ഇത് പക്ഷെ അതിശയിപ്പിക്കുന്ന ഒരു പ്രത്യേക നീല വര്‍ണ്ണം.അവിടെന്ന് ഞാന്‍ നോട്ടം താഴ്ത്തിയത് ഒരാളുടെ കണ്ണുകളിലേയ്ക്കാണ്.രണ്ട് നീലക്കണ്ണുകള്‍..! മുകളില്‍,പൂക്കളില്‍ കണ്ട നിറം എന്റെ കണ്ണുകളെ മൂടിയതാണോ എന്നെനിക്ക് ഒരു നിമിഷം തോന്നി.തിരിച്ച് അയാളും ശ്രദ്ധിക്കുന്നത് കണ്ട ഞാന്‍ വേഗം കണ്ണ് മാറ്റി.മുന്നോട്ടുള്ള കാല്‍ വെയ്പ്പുകള്‍ക്ക് വേഗം കൂട്ടി.


ഒന്ന് കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ ഒരു പ്രത്യേക ഭാഗത്ത്, നടപ്പാതയുടെ പിന്നിലേയ്ക്ക്..മരങ്ങളുടെ ഇടയില്‍..ചെടികള്‍ പടര്‍ത്തിയ വേലിക്ക് അരികിലായി ഒരു ഇരിപ്പിടം കണ്ടു-ഒരു സ്ടോണ്‍ ബെഞ്ച്‌..!ഉണങ്ങിയ പൂക്കളും ഇലകളും മണ്ണും തട്ടി മാറ്റി ഞാന്‍ അവിടെ ഇരുന്നു.അല്പം ഉയരം കൂടിയ സ്ഥലമായത് കൊണ്ട് പാര്‍ക്കിന്റെ കുറെ അദികം ഭാഗങ്ങള്‍ കാണാന്‍ കഴിയും.പെട്ടന്ന് ആരുടേയും കണ്ണില്‍ പെടാത്ത ഒരിടം.
"ഇവിടെ ഇരിക്കാന്‍ പറ്റില്ല.."
ആ സ്വരം കേട്ട ഇടത്തേക്ക് ഞാന്‍ വെട്ടിത്തിരിഞ്ഞ് നോക്കി.നീലക്കണ്ണുകളില്‍ ദേഷ്യത്തിന്റെ തിരയിളക്കം.ഇയാള്‍ എന്റെ പിന്നാലെ വരികയായിരുന്നോ?എനിക്ക്‌ അത്ഭുതം തോന്നി.ഇവിടെ ഇരിക്കണ്ട എന്ന്‌ പറയാന്‍ മാത്രം ആരാ ഇയാള്‍?അല്പം സ്വസ്ഥതയാണ് വേണ്ടത്.അത് കൊണ്ടാണ് ഈ ഒഴിഞ്ഞ ഇടത്ത് വന്നിരുന്നതും..എനിക്കും ദേഷ്യം വന്നു.കേള്‍ക്കാത്ത ഭാവത്തില്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു.
"എഴുന്നേറ്റ് പൊയ്ക്കോ..അവിടെ ധാരാളം ഇരിപ്പിടം വേറെ ഉണ്ട്."


അയാള്‍ ദൂരേയ്ക്ക് ചൂണ്ടി.ഭംഗിയുള്ള മുഖത്തിനു ചേരുന്ന ദേഷ്യം! ചെക്കന്‍ കൊള്ളാലോ..ഇവിടെന്ന് എണീറ്റ്‌ മാറുന്ന പ്രശ്നമില്ല എന്ന ഭാവത്തില്‍ ഞാന്‍ അവിടെ തന്നെ ഇരുന്നു.പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു-എന്നെ പറഞ്ഞയക്കാന്‍.ഞാന്‍ അത് ശ്രദ്ധിക്കാത്ത വണ്ണം നീളമുള്ള പാവാടയുടെ ഞൊറികളില്‍ വിരലോടിച്ച് കൊണ്ടേ ഇരുന്നു..ബെഞ്ചിന്റെ ഓരത്തായി, പറഞ്ഞ് സഹികെട്ട മട്ടില്‍ അവസാനം അവന്‍ ഇരുന്നപ്പോള്‍ എനിക്കല്പം അതിശയം തോന്നി.പതിയെ തല ചരിച്ച് ഒന്ന് നോക്കി..എന്റെ ആ നോട്ടം കണ്ടിട്ടാകണം അവനും ഒന്ന് നോക്കി..കണ്ണുകളില്‍ ദേഷ്യത്തിന്റെ വലിയ അലകള്‍..മെല്ലെ ആ മുഖം എന്റെ അടുത്തേയ്ക്ക് ഒന്ന് ചായ്ച്ച് ഒരു രഹസ്യം പോലെ അവന്‍ പറഞ്ഞു-


"മര്യാദയ്ക്ക് പറയുന്നത് അനുസരിച്ചോളൂ..നീ കരുതും പോലെ ഒരാള്‍ അല്ല ഞാന്‍.ഞാന്‍..ഞാന്‍ ഒരു ആത്മാവാണ്..നിങ്ങളുടെ ഭാഷയില്‍ ഒരു പ്രേതാത്മാവ്..ഇത്രയും സമയം ഞാന്‍ പറഞ്ഞിട്ട് നീ അനുസരിച്ചില്ല.ഇനി എന്നെ അനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.. ഉം..പോക്കോളൂ.."
ഞാന്‍ ഒന്ന് പതറി.എങ്കിലും എന്റെ മുഖത്ത് ഒട്ടുംഭയം ഇല്ല എന്നത് അവനെ അതിശയിപ്പിച്ചിരിക്കണം.



"വിശ്വാസമായില്ല അല്ലേ?"അവന്‍ പതിയെ മുഖമുയര്‍ത്തി,ചുണ്ട് കൂര്‍പ്പിച്ച് മുകളിലേക്ക് ഒന്ന് ഊതി..ചുണ്ടില്‍ നിന്നും കാറ്റിന്റെ ചെറിയ ഒരു അല ഉയര്‍ന്ന്..ശക്തി പ്രാപിച്ച്..മുകളിലെ മരത്തിന്റെ തലപ്പില്‍ ചെന്ന് തൊട്ടു.കാറ്റില്‍ ശക്തിയായി ഉലഞ്ഞ ചില്ലയില്‍ നിന്ന് മഞ്ഞിന്‍ കണങ്ങള്‍ പറ്റിയ ചുവന്ന പൂക്കള്‍ താഴേക്ക് ഉതിര്‍ന്നു വീണു.ഇപ്പോള്‍ വിശ്വാസമായോ എന്ന മട്ടില്‍ ആ കണ്ണുകള്‍ എന്റെ മുഖത്ത് പതിഞ്ഞു.
"ഓ..ആ പൂക്കള്‍ ഉതിര്‍ന്നത് കാണാന്‍ നല്ല ഭംഗി.."ഞാന്‍ പറഞ്ഞു.
"നിനക്ക് വിശ്വാസമായില്ല അല്ലേ?"നീലക്കണ്ണുകളില്‍ നിരാശ നിറഞ്ഞു.ആ കൈത്തലം എന്റെ നേരേ നീട്ടി.
"തൊട്ടു നോക്കു..നിനക്ക് തൊടാന്‍ ആകില്ല എന്നെ.നിന്‍റെ കൈകള്‍ വായുവില്‍ ഉഴലുകയെ ഉള്ളൂ..അപ്പോള് വിശ്വാസമാകും തൊട്ടു നോക്കൂ.." അവന്‍ കൈ വീണ്ടും നീട്ടി.
"വേണ്ട..എനിക്ക്‌ വിശ്വാസമാണ് ".ഞാന്‍ പെട്ടന്ന് പറഞ്ഞു.എന്റെ കണ്ണുകള്‍ ആ സമയം അവന്റെ പാദങ്ങളില്‍ ആയിരുന്നു.തറയില്‍ സ്പര്‍ശിക്കാതെ, ഇത്രയും നേരം ഭൂമിയില്‍ നിന്ന് തെല്ലുയര്‍ന്നു നിന്ന അവന്റെ പാദങ്ങളില്‍.
"ഭയം തോന്നുന്നില്ലേ?"നീലക്കണ്ണുകള്‍ അത്ഭുതം കൊണ്ട്‌ വിടര്‍ന്നു.ചെറിയ പതര്ച്ചയിലും ഇല്ലെന്ന മട്ടില്‍ ഞാന്‍ പുഞ്ചിരിച്ചു. പക്ഷെ പിന്നീട് എന്തോ എനിക്ക്‌ അവിടെ ഇരിക്കാന്‍ തോന്നിയില്ല..

"ഞാന്‍ പോകുവാ.." -പറഞ്ഞിട്ട് വേഗം എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു.ഇതിനൊക്കെ ഇടയിലും എന്റെ കണ്ണുകള്‍ മറ്റൊരാളെ തിരയുകയായിരുന്നു-ഇല്ല..ഇന്ന് കണ്ടില്ല.നാളെ?

************************************          (2)                            

പുലര്‍ച്ചേ അതേ സ്ടോണ്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാനും അവനും.കുറച്ചു ദിവസമായി ഞങ്ങള്‍ കൂട്ടുകാരായിട്ട്.കണ്ടു മുട്ടിയ നാള് മുതല്‍ എന്റെ പ്രഭാതങ്ങളില്‍ അല്‍പ സമയം ഇപ്പോള്‍ അവന്റെ കൂടെ ആണ്.

"ഞാന്‍ എങ്ങനെയാണ്  മരണപ്പെട്ടത് എന്നറിയാന്‍  നിനക്ക് താല്പര്യമില്ലെ?"അവന്‍ ചോദിച്ചു.പൊതുവായ കാര്യങ്ങള്‍ക്ക് അപ്പുറം ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചോദിച്ചിരുന്നില്ല.
"അവിടെ നോക്കു..ആ കടലാസ് പൂക്കള്‍ നിറഞ്ഞു മൂടിക്കിടക്കുന്ന കെട്ടിടം കണ്ടോ?അതിനുള്ളില്‍ ആണ് ഞാന്‍ മരണപ്പെട്ടത്.ഈ പാര്‍ക്കിന്റെ സൂക്ഷിപ്പുകാരനായിരുന്നു ഞാന്‍.എപ്പോള്‍ എന്നറിയുമോ?നീ അതിശയിക്കും..എഴുപത്തിആറ്‌ വര്‍ഷങ്ങള്‍ക്കു മുന്പ്..അന്നെനിക്ക് ഇരുപത്തി ആറ്‌ വയസ് പ്രായം.ഇന്നും അതേ..ശരീരത്തിനല്ലേ പ്രായം..ആത്മാവ് ഇപ്പോഴും ഇങ്ങനെ.."
ആ കണ്ണുകളില്‍ അല്പം നിരാശ പടര്‍ന്നുവോ?എനിക്ക്‌ വല്ലായ്മ തോന്നി.പാവം..!!

"എങ്ങനെയായിരുന്നു...?അത്..?

"ഞാന്‍ കാട്ടിയ ആ കെട്ടിടം കണ്ടില്ലേ..അവിടെ നിന്ന് ആണ് പാര്‍ക്കിലെ മുഴുവന്‍ കരെന്റിന്റെയും ലൈറ്റുകളുടെയും എല്ലാം കണെക്ഷന്‍ പോകുന്നത്.എല്ലാ സ്വപ്നങ്ങളോടെയും ജീവിച്ച, ഇവിടെ എല്ലാം ഓടി നടന്നു പരിപാലിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ഞാന്‍.ആ നശിച്ച  ദിവസം മഴയത്ത് അതിന്റെ ഉളളിലെ ഏതൊക്കെയോ ലൈന്‍ പൊട്ടി വീഴുകയും അതിലേയ്ക്ക് വെള്ളം ഒഴുകി ഇറങ്ങുകയും ചെയ്തത് ഞാന്‍ അറിഞ്ഞില്ല.രാത്രിയില്‍ പാര്‍ക്കില്‍ ചില ഇടങ്ങളില്‍ വെളിച്ചം ഇല്ലാതെ ആയതു കണ്ട്‌ നോക്കാന്‍ ചെന്നതായിരുന്നു ഞാന്‍. ശരിക്ക് പറഞ്ഞാല്‍ ഒരൊറ്റ നിമിഷം കൊണ്ട് എന്റെ പ്രാണന്‍ തല്ലി കെടുത്തി കളഞ്ഞു,തറയിലെ വെള്ളത്തില്‍ നിന്ന് ശരീരത്തിലേയ്ക്ക് പടര്‍ന്ന കറെന്റ്റ്..!പുലരും വരെ ഞാന്‍ ഒന്നും മനസിലാകാതെ എന്റെ ശരീരത്തിലേയ്ക്ക് തന്നെ നോക്കി ഇരുന്നു.പതിയെ മനസിലായി ഞാന്‍ അതില് നിന്ന്  വേര്‍പെട്ടു കഴിഞ്ഞു എന്ന്‌.എന്റെ മരണം അന്നൊക്കെ എനിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ ആയില്ല.കലുഷിതനായ ഒരു ആത്മാവ് ആയിരുന്നു ഞാന്‍.അതിന്റെ ഫലം ഞാന്‍ ചുറ്റും ജീവിച്ചിരിക്കുന്നവരോട് തന്നെ കാണിക്കാന്‍ തുടങ്ങി..നിനക്കറിയുമോ അതിന് ശേഷം ഈ പാര്‍ക്കിന്റെ എല്ലാ വാതില്‍ക്കലും, പുറത്തേയ്ക്ക് പോകാന്‍ ആകാത്ത വിധം എന്നെ ബന്ധിച്ചിരിക്കുകയാണ്.ഇവിടെ നിന്ന് പുറം ലോകത്തേക് പോകാന്‍ എനിക്ക്‌ കഴിയില്ല.ഇപ്പോള്‍ ഇവിടെ ആണ് എന്റെ സ്വര്‍ഗം.ഞാന്‍ അത് ഇഷ്ടപ്പെടുന്നു...അത് പോട്ടെ നിന്നെ പറ്റി പറയു.."അവന്‍ വിഷയം മാറ്റി.

"എന്തു പറയാന്‍?"

"എന്നോട് സംസാരിക്കുമ്പോഴും അസ്വസ്ഥമാണ് നിന്‍റെ മനസ്‌..എനിക്കത് അറിയാന്‍ കഴിയുന്നുണ്ട്.എന്താ അത്?"
"ഒന്നുമില്ല..എനിക്ക്‌ പോകാന്‍ സമയമായി.."ഞാന്‍ എഴുന്നേറ്റു നടന്നു.
അപ്പോഴാണ്‌ കണ്ടത് പ്രധാന വാതിലിന് സമീപം ഞാന്‍ തിരയുന്ന ആള്.. ജോഗിംഗ് വേഷത്തില്‍..എന്നില്‍ സന്തോഷത്തിന്റെ ഒരു കുതിപ്പ് ഉണ്ടായി..അല്പം ദൂരെ അവന്‍..-എന്റെ പ്രിയപ്പെട്ടവന്‍!!


************************************           (3)          
                
പിറ്റേന്ന് രാവിലെ വളരെ ഉത്സാഹത്തിലാണ് ഞാന്‍ പാര്‍ക്കില്‍  എത്തിയത്.നേരം പുലര്‍ന്നു വരുന്നതെ ഉള്ളു.എത്ര ദിവസമായി ഞാന്‍ ഇവിടെ പ്രതീക്ഷിക്കുന്നു.ഇങ്ങോട്ടേയ്ക് താമസം മാറിയപ്പോള്‍ ജോഗിങ്ങിന്  ഇവിടം തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചു.എന്നിട്ടും കാണാതെ ആയപ്പോള്‍ മനസ്‌ പിടഞ്ഞിരുന്നു.

"എന്താ ഇന്ന് മുഖത്ത് ഇത്ര സന്തോഷം ?"നീലക്കണ്ണുകളുമായി എന്റെ കൂട്ടുകാരന്‍ അരികില്‍ എത്തി .
"സന്തോഷം ഉണ്ട്..ഞാന്‍ ഇന്ന് ഒരാളെ കാണിച്ച്  തരും..ഇയാള്‍ക്ക്  ഒരു സര്‍പ്രൈസ്.."
എന്നോടൊപ്പം അവനും പ്രധാന വാതില്‍ക്കലേയ്ക്ക് നോക്കി നിന്നു.

"അതാ അവിടെ.." ഞാന്‍ ഉത്സാഹത്തോടെ വിരല്‍ ചൂണ്ടി.കറുത്ത ടീഷര്‍ട്ടും ഷോട്ട്സും ഇട്ട മങ്കി ക്യാപ് വച്ച വെളുത്ത സുന്ദരനായ യുവാവില്‍ അവന്റെ നീലക്കണ്ണുകള്‍ പതിഞ്ഞു.


"ആരാ അത് എന്ന്‌ ഞാന്‍ പറയട്ടെ..?അവനെ കണ്ടപ്പോള്‍ നിന്‍റെ മുഖം നിലാവ് ഉദിച്ചത് പോലെ ആണ് വിടര്‍ന്നത്..ഹിഹിഹി..അവന്‍- നിന്‍റെ രാജകുമാരന്‍..ഈ നിലാവിന്റെ രാജകുമാരന്‍ അല്ലേ?അല്ലേ നിലാ?"
സ്വരത്തില്‍ അല്പം നാടകീയത വരുത്തി പറഞ്ഞിട്ട് അവന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.

എനിക്ക്‌ നാണം തോന്നി-"അതേ..നിലാവിന്റെ രാജകുമാരന്‍ " ഞാനും ചിരിച്ചു.


"എന്നിട്ട് എന്താണ് നീ ഇവിടെ തന്നെ നില്‍ക്കുന്നത് അങ്ങോട്ടേയ്ക്ക് പോകുന്നില്ലേ?എനിക്ക്‌ പ്രണയിക്കുന്നവരെ വളരെ ഇഷ്ടമാണ് നിലാ..! ഈ പാര്‍ക്കില്‍ അന്നൊക്കെ എന്നും വരുന്നത് അവരായിരുന്നു.കാണുന്നതും സന്തോഷം..! ബ്രിട്ടീഷുകാരുടെ കാലമായിരുന്നു അന്ന് എന്ന്‌ ഓര്‍ക്കണം.ഈ പാര്‍ക്ക് ഉണ്ടാക്കിയത് അവരാണ്.ആദ്യകാലത്തെ പ്രണയിതാക്കളും അവരായിരുന്നു.പിന്നെ നിന്നെ ആദ്യം ഭയപ്പെടുത്താന്‍ നോക്കിയതില്‍ എനിക്ക് ഇപ്പോള്‍ ഒരുപാട് വിഷമം തോന്നുന്നു.പോയി അവനെ കൂടി വരൂ..നിങ്ങള്‍ ഒരുമിച്ച് ഈ സ്ടോണ്‍ ബെഞ്ചില്‍ ഇരിക്കുന്നത് എനിക്ക്‌ കാണണം.അന്നത്തെ പോലെ ഈ മരത്തിലെ ചുവന്ന പൂക്കള്‍ എനിക്ക്‌ നിങ്ങളുടെ മേല്‍ പൊഴിയ്ക്കണം."
വളരെ ഉത്സാഹത്തില്‍ അവന്‍ മരത്തിനു മുകളിലേയ്ക് നോക്കി.

"വേണ്ട ..നമുക്ക് മാറി നില്‍ക്കാം.."ഞാന്‍ പറഞ്ഞു.
അവന്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
"എന്താ? എന്തു പറ്റി? രണ്ട് പേരും പിണക്കത്തിലാണോ?"
ഞാന്‍ ഒന്നും പറഞ്ഞില്ല.സ്ടോണ്‍ ബെഞ്ചിലേക്കായി ഇരുന്നു.


"പിണക്കം..ആണോ എന്ന്‌ ചോദിച്ചാല്‍..ഉം..ഇപ്പോള്‍ ഇങ്ങനെ മതി. അവന്‍ എന്നെ കാണണ്ട..എന്നാല്‍ എനിക്കവനെ കാണാതെ വയ്യ.ഒരു നിമിഷം പോലും..!അതാ ഇങ്ങനെ അവനറിയാതെ പിന്നാലെ പോകുന്നത്..അവന്‍ പോകുന്ന ഇടത്തൊക്കെ..എനിക്ക്‌ ചെല്ലാന്‍ സാധിക്കുന്ന ഇടത്ത് ഒക്കെ..! "
അവന്‍ എന്റെ സമീപത്ത് ഇരുന്നു."അത്രയ്ക്ക് ഇഷ്ടാ?"
"ഉം.." ഞാന്‍ മിഴികള്‍ അടച്ചു.


"ആദ്യം ഈ ബെഞ്ചില്‍ നീ വന്ന് ഇരുന്നപ്പോള്‍ ഞാന്‍ കയര്ത്തില്ലേ?അതെന്താണെന്ന് അറിയുമോ?എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ എന്നും വൈകുന്നേരങ്ങളില്‍ വന്ന്‌ ഇരിക്കുന്ന ഇടമായിരുന്നു ഇത്.എന്നെ പോലെ നീലക്കണ്ണുകള്‍ ഉള്ള ഒരു പെണ്‍കുട്ടി.നമ്മുടെ നാട്ടുകാരിയല്ല..ഒരു ഇന്ഗ്ലീഷുകാരിക്കുട്ടി..ഭാഷയുടെ വേലിക്കെട്ടിനപ്പുറം മനസിന്റെ ഭാഷ ആയിരുന്നു ഞങ്ങള്‍ക്കിടയില്‍..ഇഷ്ടം അറിയിച്ചിട്ടൊന്നും ഇല്ല.എങ്കിലും ആഴത്തില്‍ ഉണ്ടായിരുന്നു,ഉള്ളില്‍ -അവള്‍ക്കും..!! ആ സമയത്ത് തന്നെയാണ് ഞാന്‍..-ഒന്നിനും കഴിഞ്ഞില്ല..ഒന്നിനും.!! നിലാ..നിനക്ക് എന്നെ ഇങ്ങനെ കാണാന്‍ സാധിക്കുന്നത് പോലും നമ്മുടെ ഉള്ളില്‍ നാം സൂക്ഷിക്കുന്ന പ്രണയത്തിന്റെ സാമ്യം കൊണ്ട്‌ ആകാം അല്ലേ?"



പിന്നെയും എന്തൊക്കെയോ അവന്‍ പറഞ്ഞു.എന്റെ മുഖം മ്ലാനമായിരുന്നു.
"സമയം ഏറെ ആയി..ദേ നിന്‍റെ രാജകുമാരന്‍ പുറത്തേക്ക് ഇറങ്ങുന്നു നിലാ.."
ഞാന്‍ ഞെട്ടി പിടിച്ച് എഴുന്നേറ്റു.
"നാളെ കാണാം പോകുവാ.."ഇത്രയും പറഞ്ഞു ധിറുതിപ്പെട്ട് ഞാനും പാര്‍ക്കിന് പുറത്തേക്കുള്ള വാതിലിനു നേരേ ചെന്നു.

************************************          (4)          
 
അടുത്ത ഒരു ദിവസം, രാവിലെ..
"നിലാ..നീ എന്താണ് ചിന്തിക്കുന്നത്?"
"ഒന്നുമില്ല..ഞാന്‍ അവനെ നോക്കി ഇരിക്കുവല്ലേ?ആ കൂടെ ഉള്ളത് കൂട്ടുകാരന്‍ ആയിരിക്കണം.അവരെന്താണ് പറയുന്നത് എന്ന്‌ കേള്‍ക്കാന്‍ ആയെങ്കില്‍..അവന്‍ അടക്കിപ്പിടിച്ച് ചിരിക്കുമ്പോള്‍ ഒരു പ്രത്യേക ഭംഗി ഇല്ലെ?ഹിഹിഹി..എന്നോട് സംസാരിക്കുമ്പോള്‍ പണ്ടും അങ്ങനെ ആണ്.എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പലതും സംസാരിക്കും എന്നിട്ട് മുഖം വളരെ ഗൌരവത്തില്‍ വക്കും.അടക്കിപിടിച്ച് ചിരിക്കും.ആ പറയുന്നത് കേട്ട് ഞാന്‍ പൊട്ടിപൊട്ടി ചിരിക്കും.അവന്‌ ഒരുപാട് ഇഷ്ടമാണ് എന്റെ ചിരിക്കുന്ന മുഖം കാണാന്‍.അന്നേരം ഒത്തിരി ഒത്തിരി ഇഷ്ടം തോന്നും..എന്ന്‌ പറയും "



"നിന്‍റെ ചിരിക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് നിലാ..അത് ശരിയാണ്..അത് കാണുമ്പോള്‍ പെട്ടന്ന്‍ ഒരു ഇഷ്ടം തോന്നും നിന്നോട്.വളരെ ഒതുങ്ങിയ പ്രണയം ആയിരുന്നോ നിങ്ങളുടെത് ?"
ഞാന്‍ അല്പം ചിന്തിച്ചു.


"അങ്ങനെ പറയാന്‍ ആകില്ല.നീ ഇപ്പോള്‍ എന്റെ വളരെ അടുത്ത ആള്‍ ആയത് കൊണ്ട് പറയാം.പ്രണയത്തില്‍..ഞങ്ങള്‍ക്ക്, ഞങ്ങളുടെതായ ശരികള് ഉണ്ടായിരുന്നു.മറ്റുള്ളവര്‍ക്ക് അതെങ്ങനെ തോന്നും എന്നറിയില്ല.ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ഞങ്ങള്‍ ആസ്വദിക്കും.പ്രണയം തികച്ചും ഞങ്ങളുടെ സ്വകാര്യമായ സ്വത്ത് ആയിരുന്നു.എന്റെ മനസില്‍ അവനുള്ള സ്ഥാനം മറ്റൊരാള്‍ക്കും റീപ്ലെയ്സ്  ചെയ്യാന്‍ ആകില്ല.തിരിച്ചും..!!എല്ലാത്തിനും ഉപരി ഒരേതരം സ്വഭാവ രീതികള്‍ ആയിരുന്നു ഞങ്ങള്‍ക്ക്.പുറമേ ഉള്ള കാര്യങ്ങളില്‍ ഒരേ നിലപാട് ഉണ്ടാകുമ്പോള്‍ ചിലപ്പോഴൊക്കെ സ്നേഹത്തിന്റെ കാര്യത്തില്‍ ഒരല്പം വ്യത്യാസം ഉണ്ടാകും.എന്റെ സ്നേഹം പെരുമഴ പോലെ ആര്‍ത്തലച്ച് പെയ്യുന്നതായിരുന്നു-പ്രകടിപ്പിക്കുന്ന തരം..!അവന്‍ നനുത്ത ചാറ്റല്‍ മഴ പോലെ..എന്നാല്‍ ദീര്ഘനേരം-പ്രകടിപ്പിക്കാത്ത വിധം!മനസ്സില്‍ വിഷമം വരുമ്പോള്‍ കെട്ടിപ്പിടിച് കരയാനും ദേഷ്യം വന്നാല്‍ കൈ വീശി അടിക്കാനും സന്തോഷം വന്നാല്‍ ഒരുമിച്ച് ഇരുന്നു കള്ളുകുടിക്കാനും വരെ ഒരു ആണിനും പെണ്ണിനും ഒരുപോലെ ഇഷ്ടമുണ്ടാകുക എന്ന്‌ പറഞ്ഞാല്‍.."

ഞാന്‍ അവനെ..എന്റെ കൂട്ടുകാരനെ..ഒന്ന് നോക്കി.



"കള്ള് കുടിക്കാനും..? അപ്പോള് നീ..? ഹഹഹഹ്ഹ"അവന്‍ പൊട്ടിച്ചിരിച്ചു.
"കള്ള്കുടി എന്ന്‌ വച്ചാല്‍ വയര് നിറയെകുടിച്ച് സൈഡില്‍ ശര്ദ്ധിച്ച് കിടക്കുക എന്നതല്ല..ഹിഹിഹി..ഒരു ലിമിറ്റിലുള്ള ലഹരി ഞരമ്പുകളെ ഉണര്‍ത്തുകയും ഒരു പ്രത്യേക റിലാക്സില്‍ എത്തിക്കുകയും ചെയ്യും.പഴച്ചാറിന്റെ മധുരത്തില്‍ പൊതിഞ്ഞ ലഹരി ആണ് എനിക്ക്‌ ഇഷ്ടം.ലിമിറ്റഡ് ആള്കഹോളിക്..ഞങ്ങള്‍ ഒരുമിച്ച് ഉള്ളപ്പോള്‍ മാത്രം!! അവനിഷ്ടമാണ്,അന്നേരം എന്റെ കണ്ണുകളിലേയ്ക്ക് നോക്കി ഇരിക്കാന്‍...എനിക്കും..!!!!"


"മം..എനിക്ക്‌ മനസിലാകുന്നുണ്ട്..നിങ്ങളുടെ ശരിയും തെറ്റും സ്നേഹപ്രകടനങ്ങളും നിങ്ങളുടെ മാത്രം സ്വന്തമാണെന്ന്."
ഒരു കാര്യം കൂടി ചോദിക്കട്ടെ?എന്നോട് പിണങ്ങില്ലെങ്കില്‍?"


"എനിക്ക്‌ ഊഹിക്കാന്‍ ആകുന്നുണ്ട് ആ ചോദ്യം.എങ്കിലും ചോദിക്കൂ.."
"നിങ്ങള്‍ തമ്മില്‍ മാനസികമായ അടുപ്പത്തിനപ്പുറം?" അവന്‍ അറച്ചറച്ച് അവിടെ നിര്‍ത്തി.

"ഒരുപാട് സമയം ഞങ്ങള്‍ ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്.ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്.എന്ന്‌ വച്ച് എല്ലായ്പോഴും അതൊരു ആവശ്യമായി തോന്നിയിട്ടില്ല.അതിന് വേണ്ടി മാത്രം മനപൂര്‍വം ഒരു സാഹചര്യം ഉണ്ടാക്കിയിട്ടും ഇല്ല.പക്ഷെ,ഒരു പുരുഷന്‍ അവന്റെ പെണ്ണിനോടും അവള്‍ തിരിച്ചും..ഉള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ മാക്സിമം പോലെ അത് സംഭവിച്ചിട്ടുണ്ട്."

തൊട്ടടുത്ത് നിന്ന റോസാ ചെടിയില്‍ നിന്ന് ഒരു ഇതള്‍ കൊഴിഞ്ഞ്‌ തറയിലേക്ക് വീണത് ഞാന്‍ കണ്ടു.



"അത് നോക്കൂ.. ആ കൊഴിഞ്ഞ്‌ വീണ ഇതള്‍ കണ്ടോ..ആ ഇതള്‍ തന്നെ അവിടെ ചേര്‍ന്നാലേ ആ പൂവിനു പൂര്‍ണത ഉണ്ടാകൂ..ഈ തോട്ടത്തില്‍ ഇതിനെക്കാള്‍ ഭംഗി ഉള്ളതോ സുഗന്ധം ഉള്ളതോ ആയ എത്രയോ പൂക്കള്‍ ഉണ്ടാകാം..പക്ഷെ ആ പൂവിനോട് ഏതെങ്കിലും ഒന്ന് പോര..ആ കൊഴിഞ്ഞ്‌ വീണ ഇതള്‍ തന്നെ ചേരണം,അതിന് പരിപൂര്‍ണത ഉണ്ടാകാന്‍.
അത് പോലെ എനിക്ക്‌ അവന്‍ എന്റെ തന്നെ ഒരു പാര്‍ട്ട്‌ ആണ്.ഒറ്റൊന്നിനും പകരം വയ്ക്കാന്‍ ആകാത്ത ഒന്ന്.എല്ലാ അര്‍ഥത്തിലും എന്റെ പൂര്‍ണത അവനോട്‌ കൂടെ ആണ്.ഇതെന്റെ മാത്രം ശരി ആയിരിക്കാം..പക്ഷെ -തെറ്റ് എന്ന്‌ പറയാന്‍ മാത്രം,ആ സ്ഥാനത്ത് മറ്റൊരാള്‍ ഉണ്ടാകില്ല..എന്നും അവന്‍..അവന്‍ മാത്രം!!"



ഇത് കേട്ടതും നീലക്കണ്ണുകളില്‍ വിടര്‍ന്ന വിസ്മയം ഞാന്‍ ശ്രദ്ധിച്ചു.ഒപ്പം വെറുതെ ഒന്ന് ചിരിച്ചു.


പെട്ടന്നാണ് എന്നെ അതിശയപ്പെടുത്തിയ ഒരു കാഴ്ച ഞാന്‍ കണ്ടത്,ഞങ്ങളുടെ മുന്നില്‍ ഉള്ള മരത്തിനരികിലേയ്ക്ക് അവന്‍,എന്റെ പ്രിയപ്പെട്ടവന്‍..നടന്നു വരികയാണ്.കൈയില്‍ ഉയര്‍ത്തി പിടിച്ച മൊബൈല്‍ ഫോണ്‍.മരത്തില്‍ പൂത്തു നില്‍കുന്ന ചുവന്ന പൂക്കളെ അവന്‍ ഫോക്കസ് ചെയ്യുന്നു.ഞാന്‍ വേഗം മരത്തിന്റെ പിന്നിലേയ്ക്ക് മാറി-മറഞ്ഞ് നിന്ന് മെല്ലെ നോക്കി..ഭംഗിയുള്ള വിടര്‍ന്ന കണ്ണുകള്‍ആ പൂക്കളിലേയ്ക്ക് മാത്രമാണ്.ഇടതൂര്‍ന്ന കണ്പീലികള്‍ ഇമ ചിമ്മാതെ തുറന്നു പിടിച്ചിരിക്കുന്നു.ചെറിയ മരത്തിന്റെ മറവ് ഉണ്ടെങ്കിലും എന്നോട് വളരെ അടുത്ത് ആണ് അവന്‍.ഞാന്‍ മരത്തിന്റെ പിന്നിലേയ്ക്ക് ഒന്ന് കൂടി പറ്റിച്ചേര്‍ന്നു നിന്നു നോക്കി.ഓടിച്ചെന്ന് അവന്റെ മുഖം പിടിച്ച് താഴ്ത്തി ആ നെറ്റിയില്‍ ചുണ്ടമര്ത്താന്‍ തോന്നിയെങ്കിലും ഞാന്‍ അടക്കിപ്പിടിച്ചു.ഫോട്ടോ എടുത്ത ശേഷം അവന്‍ തിരിഞ്ഞു നടന്നു.പെട്ടന്ന് വീണ്ടും ഒന്ന് കൂടി തിരിഞ്ഞു നോക്കിയത് എന്നെ അതിശയിപ്പിച്ചു.-'നീ അടുത്ത് ഇല്ലെങ്കിലും മിണ്ടിയില്ലെങ്കിലും, കണ്ണടച്ചാല്‍ നിന്‍റെ ഗന്ധം എന്റെ മൂക്കില്‍ വന്നു നിറയും..ശരിക്കും ഐ ക്യാന്‍ ഫീല്‍ യു.. !!!!'  -വഴക്കിട്ട് ഇട്ടു പിണങ്ങിയ ശേഷം ഇണങ്ങുമ്പോള്‍ ഉള്ള അവന്റെ എന്നത്തേയും വാചകം..!!!!
എന്നെ ഇപ്പോള്‍ ഫീല്‍ ചെയ്തു കാണുമോ അവന്‌ ???

എന്റെ ഈ ഒളിച്ചുകളികള്‍ കണ്ടു കൊണ്ട് മറ്റൊരാള്‍ ഇരിക്കുന്നു എന്ന കാര്യം ഞാന്‍ മറന്നു.നീലക്കണ്ണിലേയ്ക് നോക്കിയപ്പോള്‍ എനിക്കല്പം ജാള്യത തോന്നി.ആ സമയം വെളിച്ചം പാര്‍ക്കിനുള്ളില്‍ നന്നായി തെളിഞ്ഞിരുന്നു.അത് അപൂര്‍വമാണ്.ഈ വന്മരങ്ങളുടെ ഇടയിലൂടെ ഇതിനുള്ളില്‍ പ്രവേശിക്കാന്‍ അല്പം പ്രയാസം തന്നെ, പുലര്‍ച്ചെ ഉള്ള പ്രകാശത്തിന്.


"ഞാന്‍ പോകുവാ നീലക്കണ്ണാ..നാളെ വരാം.."


കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ, അവന്റെ മുഖഭാവം ശ്രദ്ധിക്കാതെ ഞാന്‍ ഇറങ്ങി-എന്റെ രാജകുമാരന് കുറച്ച് പിന്നിലായി.


*****************************
            (5)             **********************************  

പിറ്റെന്നാള്‍ രാവിലെ കാണുമ്പോള്‍ അവന്‍ വല്ലാത്ത ദേഷ്യത്തില്‍ ആയിരുന്നു.


"എന്താണ് നീ ആ മുന്നിലേയ്ക്ക് പോകാത്തത്?എനിക്കറിയാം നിനക്ക് അവന്‍ എത്ര പ്രിയപ്പെട്ടതാണെന്ന്.പിന്നെ എന്തിനാണ് ഇത്രയ്ക്ക് വാശി?നീ പറഞ്ഞത് പോലെ അവന്‍ നിന്‍റെ തന്നെ പാര്‍ട്ട്‌ ആണെങ്കില്‍ നീ നിന്നോട് തന്നെ ആണ് ഈ യുദ്ധം ചെയ്യുന്നത്.ചെല്ല്..ഇന്ന് നീ അവനോട്‌ മിണ്ടണം..അല്ലാതെ ഞാന്‍ സമ്മതിക്കില്ല"


"വേണ്ട..അത്..അത്..ഇപ്പോള്‍..പറ്റില്
ല..വേണ്ട.."

"ഇത്ര മാത്രം വാശി പിടിക്കാന്‍ എന്തു തെറ്റാണ് അവന്‍ ചെയ്തത് നിന്നോട്?പറയു എനിക്കത് അറിയണം.ഇങ്ങനെ മറഞ്ഞ് നിന്നു സ്നേഹിക്കാന്‍ മാത്രം നിന്നെ തീരുമാനിപ്പിക്കുന്ന രീതില്‍ എന്താണ് ഉണ്ടായത് നിങ്ങള്‍ക്കിടയില്‍..?നിനക്കെന്താ പറ്റിയേ?അവനില്‍ നിന്ന് അകന്ന് നിന്ന് ഇങ്ങനെ സ്വയം വേദനിക്കുന്നത് എന്തിനാ?ഇത്രയും എന്നോട് പറയാമെങ്കില്‍..അതും ആകാം..പറയ്‌..പറയാന്‍.."


നീലക്കണ്ണുകളില്‍ ദേഷ്യം ഇരച്ചു വരുന്നത് കണ്ടു..!


"ഒന്നും പറയാന്‍ ഇല്ല..ഞാന്‍ പോകുവാ.."ഞാന്‍ ബെഞ്ചില്‍ നിന്നും മെല്ലെ എഴുന്നേറ്റു.
"പോകുവാണല്ലേ?പറയണ്ട..നീ പറയണ്ട..എന്താണ് നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത് എന്ന്‌ നീ എന്നോട് പറയണ്ട..
നിന്നെ ഞാന്‍ എന്റെ നല്ല  സുഹൃത്തായി കണ്ടു.പക്ഷെ നീ അങ്ങനെ അല്ല..എല്ലാം പറഞ്ഞിട്ടും പറയേണ്ട ഒന്ന്-അത് നീ മറയ്ക്കുന്നു."



ദേഷ്യം കൊണ്ട്‌ വിറച്ചപ്പോള്‍ ശരിക്കും അവന്‍ ഒരു ആത്മാവ് മാത്രമായത് പോലെ എനിക്ക്‌ തോന്നി.ആഗ്രഹിക്കുമ്പോള്‍
അതീന്ദ്രിയമായ ശക്തികള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒരു പ്രേതാത്മാവ്.അത്തരത്തില്‍ അവന്‍ എന്തെങ്കിലും പ്രവര്ത്തിച്ചേക്കുമോ എന്ന്‌  ഞാന്‍ ഭയന്നു.


പ്രതീക്ഷിച്ച പോലെ പെട്ടന്ന് അവന്‍ വായുവില്‍ ഒരല്പം ഉയര്‍ന്നു പൊങ്ങി.


ആ ഭാവം എന്നില്‍ വല്ലാത്ത ഭയം ഉണ്ടാക്കി..ഒരിക്കല്‍ കൂടി അവന്‍ എന്നോട് ചോദിച്ചു.
-"നീ ആ പക്കലേയ്ക് പോകുന്നുണ്ടോ?"
"ഞാന്‍.. എനിക്ക്‌.."

"എനിക്കറിയാം നിന്നെ അവനരികിലെയ്ക്ക് എത്തിക്കാന്‍.അത് നോക്കു..നിന്‍റെ രാജകുമാരന്‍..'-അവന്‍ ഒരല്പം അകലേയ്ക്ക് കൈ ചൂണ്ടി.ഞാന്‍ ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി.നടപ്പാതയിലൂടെ വേഗത്തില്‍ നടക്കുന്ന എന്റെ ആള്‍ പെട്ടന്ന് തട്ടി വീഴുന്നതാണ് ഞാന്‍ കണ്ടത്.ആ വീഴ്ച്ച, എന്റെ കൂടെ നിന്ന ആളിന്റെ വിരലിന്റെ ചലനങ്ങള്‍ക്കനുസരിച്ച് കാറ്റില്‍ വന്ന മാറ്റം കൊണ്ടാണെന്ന് എനിക്ക്‌ മനസിലായി.


വീണ് പോയ അവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയാണ്.ഞാന്‍ എല്ലാം മറന്ന് ആ അരികത്തേയ്ക്ക് ചെന്നു.താങ്ങി എടുക്കാന്‍,ചുറ്റി പിടിക്കാന്‍..ശ്രമിച്ചു.എന്റെ കൈകള്‍ അന്തരീക്ഷത്തില്‍ വെറുതെ കിടന്നു വട്ടം ചുറ്റി.അവന്റെ നെറ്റിയില്‍ കണ്ട ചോരപ്പടര്‍പ്പിലേയ്ക് ഞാന്‍ തൊടാന്‍ ശ്രമിച്ചു. എന്റെ പരിമിതികള്‍ ആ സമയം ഞാന്‍ ഓര്‍ത്തില്ല..എന്റെ വിരലുകള്‍ അന്തരീക്ഷത്തില്‍ പിന്നെയും ഉഴറി.വീണ്ടും വീണ്ടും ഞാന്‍ ശ്രമിച്ചു,ആയില്ല..തൊടാനായില്ല..!ആ നിസഹായവസ്ഥയില്‍ ശക്തമായ ഒരു തേങ്ങല്‍ എന്റെ തൊണ്ടയില്‍ മുറുകി.


ആരൊക്കെയോ അങ്ങോട്ടേക്ക് അവനരികില്‍ ഓടികൂടി.


"നിലാ..." എന്റെ അരികില്‍ ഞാന്‍ വീണ്ടും കണ്ടു-ആ നീലക്കണ്ണുകള്‍..


"നിലാ..നീ..നീയും..എന്നെ പോലെ.." ആ കണ്ണുകള്‍..ആദ്യമായി, ഭൂമിയില്‍ നിന്ന് അല്പം ഉയര്‍ന്നു നിന്ന എന്റെ പാദങ്ങള്‍  ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു.ഒരായിരം ചോദ്യങ്ങള്‍ അവിടെ തിങ്ങി നില്‍ക്കുന്നു.


ഞാന്‍ പാര്‍ക്കിന്റെ പ്രധാന വാതില്‍ക്കലേയ്ക്കു നോക്കി.മുറിവേറ്റ ആളിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നു ചിലര്‍.ഞാന്‍ വേഗം അങ്ങോട്ട് കുതിച്ചു. 


പുറത്ത് എത്തി അവര്‍ക്ക് പിന്നാലെ തിടുക്കത്തില്‍ പായുമ്പോള്‍ ഞാന്‍ ഒന്ന് കൂടി തിരിഞ്ഞു നോക്കി..


ഗേറ്റിനരികില്‍ പുറത്തേയ്ക്ക് വരാനാകാതെ ആ നീലക്കണ്ണുകള്‍..


"നിലാ.."കൈ ഉയര്‍ത്തി അവന്‍ ഒന്ന്  കൂടി വിളിച്ചു.


ഞാന്‍ മുഖം തിരിച്ചു കൊണ്ട് അത് അവഗണിച്ചു..മുന്നോട്ടു തന്നെ നീങ്ങി...ഇല്ല..ഇനി കാണില്ല..ആ നീലക്കണ്ണുകള്‍ ഇനി കാണണ്ട എനിക്ക്.നീ ഇപ്പോള്‍ മുറിവേല്‍പ്പിച്ചത് എന്റെ പ്രിയപ്പെട്ടവനെ ആണ്.എന്റെ സാമീപ്യം കൊണ്ട്..ഓര്‍മ്മകള്‍ കൊണ്ട് പോലും നോവിക്കരുത് എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നവനെ..!എന്നെ കുറിച്ച് കൂടുതല്‍ ഒന്നും ഇനി നീ അറിയുകയും വേണ്ട.എന്റെ പ്രണയത്തില്‍ എന്ത് സംഭവിച്ചെന്നോ ഞാന്‍ എങ്ങനെ നിന്റെ ലോകത്തേയ്ക് എത്തിയെന്നോ ഒന്നും.എന്റെ നിസ്വാര്ഥമായ സ്നേഹത്തില്‍ കൈ കടത്തിയത് ഞാന്‍ ക്ഷമിക്കുന്നു..ഒപ്പം നിന്നില്‍ നിന്നും മറച്ചു വച്ച,ഇപ്പോള്‍ മറച്ചു വയ്ക്കുന്ന എല്ലാത്തിനും വേണ്ടി മാപ്പ്..!


ഞാന്‍ ഒന്ന് കൂടി മേല്പ്പോട്ട് ഉയര്‍ന്നു..വേഗത്തില്‍ മുന്നോട്ട് പാഞ്ഞു-നീലക്കണ്ണില്‍ തെളിഞ്ഞ നിലാവിന്റെ,രാജകുമാരന്റെ അരികിലേയ്ക്ക്.!!

-അമ്മൂട്ടി.

Monday 2 April 2012

മണ്ണില്‍ മറഞ്ഞ മഴത്തുള്ളി

യാ..അല്ലാഹ്..


ഒരു ചെറിയ യാത്രയ്ക്കുള്ള  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി അയാള്‍ അല്‍പസമയം പ്രാര്‍ഥനയില്‍  മുഴുകി.വിശുദ്ധ ഖു-റാനിലെക്ക്  കൈ ചേര്‍ത്ത്  വച്ച് മക്കയുടെ ചുവര്‍  ചിത്രത്തിലേക്ക് മിഴികള്‍ ഊന്നി പിടക്കുന്ന  മനസോടെ അയാള്‍ നിന്നു.അല്ലാഹ്..അബ്ദുല്‍ റഹിം എന്ന ഞാന്‍ അവിടേക്ക് പ്രാര്ധനാപൂര്‍വ്വം വാക്ക്  തരുന്നു ..എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ട് ഇരിക്കുന്ന, എന്നിലെ എന്റെ നിയന്ത്രണം തന്നെ  നഷ്ടപ്പെടുത്തിയ  ഒരു അവസ്ഥയില്‍ നിന്നും ജീവനുള്ള ലോകത്തേക്ക് ഞാന്‍ തിരിച്ചു വരും.ഈ യാത്രക്ക് ശേഷം പഴയ റഹിം ആയി ഈ മുറിയിലേക്ക് ഞാന്‍ മടങ്ങിയെത്തും.അവിടുത്തെ  നാമത്തില്‍ ഞാന്‍ വാക്ക് തരുന്നു...!


ചെറിയ മുറിയിലെ കട്ടിലില്‍ വച്ചിരുന്ന ബാഗ്  വീണ്ടും ഒന്ന് കൂടി പരിശോധിച്ച് ആവശ്യമുള്ള സാധനങ്ങള്‍  എല്ലാം ഉണ്ടെന്ന്  വീണ്ടും ഉറപ്പുവരുത്തി.അലക്കി തേച്ച വസ്ത്രങ്ങള്‍,ബ്രഷും പേസ്റ്റും ചെറിയ അത്തര്  കുപ്പികള് ..!തയാറെടുപ്പുകളും അവസാനമായി ഈശ്വരനോടുള്ള വാക്കുകൊടുക്കലും കൂടി കഴിഞ്ഞതോടെഅയാള്‍ക്ക് വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.ഷുക്കൂര്‍ എന്താണ് വൈകുന്നത്.?എത്രയും വേഗം പുറപ്പെടണം.!


അസ്വസ്ഥമായ മനസോടെ എഴുന്നേറ്റ് മുറിക്ക് സമീപം ഉള്ള ചെറിയ വരാന്തയിലേക്ക് ചെന്നു നിന്നു. വര്‍ഷങ്ങള്‍ പലതായി ഈ പ്രവാസജീവിതം മണല്‍ക്കാട്ടില്‍ തുടങ്ങിയിട്ട്.ഏതൊരു പ്രവാസിയേയും  പോലെ ചെറിയ പ്രാരാബ്ദങ്ങളും സ്വപ്നങ്ങളുമായി വന്നു.റബ്ബിന്റെ കാരുണ്യം കൊണ്ട് നാട്ടില്‍ വാപ്പച്ചിക്കും ബീവിക്കും രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കും പിന്നെ ഇവിടെ തനിക്കും, അല്ലലില്ലാതെ ജീവിക്കാനുള്ളത്  കിട്ടുന്നുണ്ട്.എന്നിട്ടും..?


അയാള്‍ തിരികെ മുറിയിലേക്ക് തന്നെ വന്നിരുന്നു.മൊബൈല്‍ എടുത്ത് ഷുക്കൂറിന്റെ നമ്പര്‍ അമര്ത്തി.എത്രയും വേഗം എത്തുമെന്ന് ഒരു അറിയിപ്പ് അവിടെ നിന്ന് കിട്ടി.ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു.വെറുതെ, സമീപം കിടന്ന മറ്റു രണ്ടു കട്ടിലുകളിലേക്ക് നോക്കി.സഹതാമസക്കാരായ രണ്ടുപേര് ഉണര്‍ന്നിട്ടില്ല.ഇന്ന് വെള്ളിയാഴ്ചയാണ്.ഉണര്‍ന്നിട്ടും കാര്യമൊന്നും ഇല്ല.ഹിന്ദി മാത്രം സംസാരിക്കാന്‍ അറിയുന്ന അവരോട് ഒഴുക്കോടെ സംസാരിക്കാന്‍ തനിക്കാവില്ല.വെറും അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ചോദ്യവും ഉത്തരവുമേ വര്‍ഷങ്ങളായി അവരോട് ഉള്ളു.


മടങ്ങി വന്ന നോട്ടം അറിയാതെ പതിച്ചത് മുറിയുടെ ഒരു മൂലക്കായി  വച്ചിരുന്ന കമ്പ്യൂട്ടരിലാണ്.തന്റെ ഈ അവസ്ഥയ്ക്ക് കാരണമായ നിര്‍ജീവയന്ത്രം.നിര്ജീവമെങ്കിലും ജീവന്റെ മറ്റൊരു മാസ്മരലോകം അതില്‍  തുറന്നു തന്നത് ഇന്റര്‍നെറ്റ്‌ എന്ന വലക്കുരുക്കാണ്. ഏകദേശം മൂന്ന് വര്‍ഷമായി താന്‍ പൂര്‍ണമായും ആ ലോകത്തില്‍ അടിമപ്പെട്ടിട്ട്.വളരെ നിസാരമെന്ന് തോന്നുമെങ്കിലും വളരെ വലിയ രീതിയില്‍ തന്നെ തന്നെ ജീവിതത്തെ അത് ബാധിച്ചു  കഴിഞ്ഞു.


ഓഫീസിലെ കണക്കുകളും റിപ്പോര്‍ട്ടുകളും തയാറാക്കുന്ന ജോലിക്ക്  ആയാസം കുറയ്ക്കാന്‍ വേണ്ടിയാണ് റൂമിലും ഒരു സെക്കന്റ് ഹാന്‍ഡ്‌ കമ്പ്യൂട്ടര്‍ വാങ്ങി വച്ചത്.ഇന്റര്‍നെറ്റ്‌  കണെക്ഷന്‍  കൂടി വന്നതോടെഅത്ഭുതങ്ങളുടെ ഒരു മായിലോകം തന്നെ അത് അയാള്‍ക്ക് മുന്നില്‍ തുറന്നു.സാമാന്യം കമ്പ്യൂട്ടര്‍ അറിവിനപ്പുറം ഇന്റെര്‍നെറ്റിന്റെ അനന്തസാധ്യതതകള്‍ ഒന്നും അയാള്‍ക്കറിയില്ലായിരുന്നു.ജോലി കഴിഞ്ഞു വന്നാല്‍ അല്പം പാട്ട് കേള്‍ക്കലോ ടിവിയില്‍ പ്രിയപ്പെട്ട ഒന്ന് രണ്ടു പരിപാടികള്‍ കാണാലോ മാത്രമായിരുന്നു വിനോദ മാര്‍ഗങ്ങള്‍.കൃത്യ സമയത്ത് ഉറക്കം..ഭക്ഷണം..ദിനചര്യകള്‍..!
ചാറ്റിങ്ങിനെ കുറിച്ച്  ഒരു സുഹൃത്ത്‌ വഴി കേട്ടറിഞ്ഞ് എങ്ങനെയോ ഒരു യാഹൂ ഐടി ഉണ്ടാക്കി.പല പല ചാറ്റ് റൂമുകള്‍ കയറി ഇറങ്ങി എങ്കിലും അയാള്‍ക്ക് ആദ്യം വിരസതയാണ് തോന്നിയത്.ഒരു പ്രത്യേക ചാറ്റ് റൂമില്‍  കുറച്ചധികം കൂട്ടുകാരെ കിട്ടിയപ്പോള്‍  വിരസത മെല്ലെ വഴിമാറി, പകരം അവിടെ ചിലവഴിക്കുന്ന സമയം കൂടി..!ഇന്ന് അയാളുടെ സൌഹൃദ വലയം, നെറ്റിലെ പ്രവര്ത്തനങ്ങള്‍ , വിനോദങ്ങള്‍- നിരവധി കമ്മ്യൂണിറ്റി സൈറ്റുകളിലും ചാറ്റ് സൈറ്റുകളിലും ഫെയിസ് ബുക്കിലും ഓര്‍ക്കുട്ടിലും ആയി പടര്‍ന്നു കിടക്കുന്നു.ആണ്‍-പെണ് പേരുകളില്‍ ഐടികള്‍,ഫേക്ക് ഐടികള്‍..തുടങ്ങി കുറെ അദികം ഇമെയില്‍ വിലാസങ്ങളും അക്കൌണ്ടുകളും..!


ഷുക്കൂര്‍ റൂമിലെത്തിയതും അയാള്‍ വേഗം എഴുന്നേറ്റ് ആശ്ലേഷിച്ചു.പ്രിയ സ്നേഹിതനൊപ്പമാണ് ഇന്നത്തെ യാത്ര.മൂന്നു ദിവസം തന്റെ പരിപൂര്‍ണമായ നിയന്ത്രണം അവന്‍ ഏറ്റെടുത്തു കഴിഞ്ഞു.കുട്ടിക്കാലം മുതല്‍ക്ക് ഉള്ള സുഹൃത്തുക്കള്‍ ആയിരുന്നിട്ടും  ഈ മൂന്ന് വര്‍ഷക്കാലമായി അവന്‍  ഉള്‍പ്പെടെ ഉള്ള മറ്റു സുഹൃത്തുക്കളെ താന്‍ അവഗണിക്കുകയാണ് ചെയ്തത്.അക്ഷരങ്ങളിലൂടെ ഉള്ള സൌഹൃദത്തില്‍ മാത്രം മുഴുകി ജീവിച്ചു അത്രയും നാള്‍.സുഹൃത്ത് സദസുകളില്‍ നിന്നും മനപൂര്‍വമായി ഒഴിഞ്ഞു മാറിയിട്ടുണ്ട്.ഒന്നിനും സമയം ഇല്ലായിരുന്നു,അല്ലെങ്കില്‍ സമയം മുഴുവന്‍ ഓണ്‍ലൈന്‍ ജീവിതത്തിനു വേണ്ടി ആയിരുന്നു.


അവനൊപ്പം റൂമിന് പുറത്തിറങ്ങി നടക്കുന്നതിനിടയിലാണ് ഓര്‍ത്തത്-കണ്ണട എടുത്തില്ല.ചിന്തകള്‍ക്കിടയില്‍ എപ്പോഴോ കണ്ണ് നിറഞ്ഞപ്പോള്‍ ഊരി വച്ചതാണ്.കട്ടിലിന്റെ കാല്‍ക്കല്‍ ഉണ്ടാകും.ബാഗ്‌ കൂട്ടുകാരനെ  ഏല്‍പ്പിച്ച് വേഗം തിരിഞ്ഞു നടന്നു.കണ്ണുകള്ക്കിപ്പോള്‍ കണ്ണട ഇല്ലാതെ പറ്റില്ല.ഉറക്കം എന്നത് രണ്ടോ മൂന്നോ..ഏറ്റവും കൂടിയത് നാലോ മണിക്കൂറുകള്‍ ആയി ചുരുങ്ങിയിരിക്കുന്നു.അതിനും ഇടക്ക് ഉണരും.ഓരോ സൈറ്റിലും ഓപ്പണ്‍ ആയിരിക്കുന്ന ഐടികളില്‍ സുഹൃത്തുകളോട് ചാറ്റ് ചെയ്യും.പങ്കെടുക്കുന്ന ഡിസ്കഷനുകളില്‍ കമെന്റുകള്‍ നോക്കും മറുപടികള്‍ ഇടും.സ്റ്റാറ്റസ് അപ്ടേറ്റ്‌  ചെയ്യും.കൂട്ടുകാര്‍ക്ക് 'ലൈക്കുകളും സ്ക്രാപ്പുകളും' ആദ്യം എത്തിക്കേണ്ടത് താനായിരിക്കണം എന്ന് നിര്‍ബന്ധം തന്നെയാണ്.ഇത്തരം ഒരു അവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രതിഷേധം ആദ്യം അറിയിച്ചത് കണ്ണുകള്‍ ആണ്.കണ്ണിനുള്ളില്‍ ഈര്‍പ്പം ഇല്ലാതെ വരണ്ടു പോകുന്ന ഒരു അവസ്ഥ.കണ്‍ പോളകള്‍  പരസ്പരം ഒട്ടിപ്പിടിക്കുന്നത് പോലെ.ആദ്യം തുള്ളിമരുന്നുകളില്‍ അഭയം തേടി.കാഴ്ചക്ക് മങ്ങല്‍ ആയി പിന്നീട്.ജീവിതത്തില്‍ ആദ്യമായി കണ്ണട വച്ചു.അതൊന്നും ഒരു വലിയ കാര്യമായി തോന്നിയില്ല.അത്രമേല്‍ ഹരമായി കഴിഞ്ഞിരുന്നു ഓണ്‍ലൈന്‍ ജിവിതം.


നല്ല പൊടിക്കാറ്റ് ഉണ്ടല്ലോ..കാറില്‍ ഇരിക്കുമ്പോള്‍ അയാള്‍ മനസില്‍ ഓര്‍ത്തു.ഷുക്കൂര്‍ വളരെ സൂക്ഷിച്ചാണ് ഡ്രൈവ് ചെയ്യുന്നത്.ഇന്നത്തെ ദിവസം പകല്‍ മുഴുവന്‍ ഒരു സുഹൃത്തിന്റെ കുഞ്ഞിന്റെ ബര്ത്ഡേ പാര്‍ട്ടി വൈകുന്നേരം ഒരു സുഹൃത്ത് സദസ്..നാളെ എല്ലാപേരോടും ഒപ്പം ബീച്ചിലും മറ്റു സ്ഥലങ്ങളിലുമായി ഔട്ടിങ്ങ്‌ ..മൂന്നാം ദിവസം വൈകുന്നേരം മുതല്‍ ഒരു ടെസേര്ട്ട് സഫാരി.അത്രയുമാണ്  ഷുക്കൂറിന്റെ പ്ലാന്‍.തന്റെ  പ്രശ്നങ്ങള്‍  അവനോട് തുറന്നു പറഞ്ഞത് എത്ര നന്നായി.ഈ മൂന്ന് ദിവസങ്ങള്‍ നെറ്റ് ഉപയോഗിക്കാതെ വിജയകരമായി തരണം ചെയ്‌താല്‍ താന്‍ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി തരണം ചെയ്തിരിക്കുന്നു എന്നാണ് ഡോക്ടെര്‍  പറഞ്ഞിരിക്കുന്നത്.ഇന്ന് ലോകത്തെ നല്ലൊരു ശതമാനം ആള്‍ക്കാര്‍ അടിമപ്പെട്ട് കഴിഞ്ഞ ഈ അഡിക്ഷന് പരിഹാരം തേടാന്‍ ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ഷുക്കൂറിന്റെ വാദം.മൂന്നു വര്‍ഷമായി നാട്ടില്‍ ഒന്ന് പോകാന്‍ പോലുമുള്ള മനസ്‌  നഷ്ടപ്പെട്ടിരിക്കുന്ന വിധം അടിമപ്പെട്ട താന്‍ എതിര്‍ത്ത് എന്ത് പറയാന്‍.


ഒന്നാമത്തെ ദിവസം ഏകദേശം  അവസാനിക്കാന്‍ ആകുമ്പോള്‍  വല്ലാത്ത വീര്‍പ്പുമുട്ടല്‍ അയാള്‍ക്ക് തുടങ്ങി.എന്നാലും സുഹൃത്തുകളുടെ സാമീപ്യം അതിന്റെ കാഠിന്യം കുറച്ചു.മുന്പ് എപ്പോഴോ വൈദ്യുതിയുടെയോ കണെക്ഷന്റെയോ അഭാവത്തില്‍ ചില മണികൂറുകള്‍ നെറ്റ് ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സമാധാന പ്രിയനായിരുന്നിട്ടും,അകാരണമായി ദേഷ്യം വന്നതും ആരോടൊക്കെയോ പൊട്ടിത്തെറിച്ചതും അയാള്‍ ഓര്‍ത്തു.മറ്റൊരു ലഹരിയും തന്നെ ഇത് പോലെ ഭ്രാന്ത്‌ പിടിപ്പിച്ചിരുന്നില്ല.ഓഫീസില്‍ ജോലികള്‍ ചെയ്യുമ്പോഴും സൈറ്റുകളിലൂടെ ഉള്ള ഓട്ടം,കമെന്റുകള്‍,ചാറ്റുകള്‍ ഒന്നും തടസമില്ലാതെ ചെയ്തു.മറ്റൊരുതവണ നെറ്റ് സര്‍വീസിന്റെ എന്തോ പ്രശ്നം വന്ന സമയം ഓഫീസില്‍ നിന്നും കുറെ ദിവസം ഓണ്‍ലൈന്‍ ആകാന്‍ കഴിഞ്ഞില്ല.അന്നൊക്കെ ഭ്രാന്തു പിടിച്ചത് പോലെ റൂമില്‍ വന്ന ശേഷം, രാത്രികളില്‍  ഒരുപോള കണ്ണടയ്ക്കാതെ നെറ്റ് ഉപയോഗിച്ച് ഉണര്‍ന്നിരുന്നു.ആ സമയം  ആണ് ആദ്യമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തില്‍ എത്തുകയും അതിന്‌ ചികിത്സ തേടുകയും ചെയ്തത്.ഇപ്പോള്‍ ചെറുതായി വിമ്മിഷ്ടം തോന്നുന്നുണ്ട്.എന്നാലും സാരമില്ല. അയാള്‍ സ്വയംആശ്വസിച്ചു. 


രണ്ടാം ദിവസം,മുഴുവന്‍ സമയവും പുറത്ത് കൂട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു.മൊബൈല്‍ പോലും കൈവശം വയ്ക്കാതെ പൂര്‍ണമായും അവരോടൊപ്പം തന്നെ കഴിച്ചു കൂട്ടി. അതോടൊപ്പം ഒരു നിമിഷം പോലും അയാളെ ഒറ്റയ്ക്ക് ഇരിക്കുവാനോ ചിന്തിക്കുവാനോ ഉള്ള അവസരം ഷുക്കൂര്‍ കൊടുത്തതുമില്ല.അന്ന് പക്ഷെ, രാത്രി കിടക്കുന്നതിന്  അല്‍പസമയം മുന്നേ പക്ഷെ അയാള്‍ക്ക് വല്ലാത്ത വിറയല്‍ ഉണ്ടായി.ദേഹം മുഴുവന്‍ വിയര്‍ക്കുന്ന ഒരു അവസ്ഥ.പിന്നെ പാതി മയക്കത്തില്‍ എപ്പോഴോ അപ്ടെഷന്‍  ഇല്ലാതെ കിടക്കുന്ന തന്റെ വെബ്‌  പേജുകള്‍  അയാള്‍ സ്വപ്നം കണ്ടു.ഞെട്ടി ഉണര്ന്നതില്‍ പിന്നെ ഉറക്കം വന്നില്ല.ആ ഒരു അവസ്ഥയില്‍ കൂട്ടുകാരനോട് പുലരും വരെ സംസാരിച്ച് ഇരിക്കാന്‍ ഷുക്കൂരിനും സന്തോഷമായിരുന്നു.


പിറ്റേന്ന് പകല്‍ സമയം മുഴുവന്‍ തള്ളി നീക്കിയത് വല്ലാത്ത മാനസിക വിഭ്രാന്തി കടിച്ചമര്‍ത്തി തന്നെ ആയിരുന്നു.അവസാനത്തെതും മൂന്നാമത്തേതുമായ ദിവസമാണിന്ന്.നുരഞ്ഞു പൊങ്ങി വരുന്നു-സിരയിലേക്ക് എന്തെന്ന് അറിയാത്ത ഒരു വിദ്വേഷം..!ഒരു അര മണികൂര്‍..ഒരു പത്ത് മിനിറ്റ്..ഒന്ന്  ഓണ്‍ ലൈന്‍ ആകാന്‍ കഴിഞ്ഞെങ്കില്‍..ഒരു ഓട്ട പ്രദക്ഷിണം മാത്രം മതിയായിരുന്നു,മനസമാധാനത്തിന്..!അയാളുടെ കണ്ണുകള്‍ നിറഞ്ഞു.ആ സമയത്ത് തന്നെയാണ് ഭാര്യ ഫോണില്‍ വിളിച്ചത്..മൂത്ത കുട്ടിക്ക് സുഖമില്ലത്രേ.മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയിരുന്നതിനാല്‍ ഷുക്കൂറിന്റെ ഫോണിലാണ് അവള്‍ വിളിച്ചത്.ഇങ്ങോട്ട് പറഞ്ഞതൊന്നും ശ്രദ്ധിക്കാനായില്ല.ഒന്നും രണ്ടും പറഞ്ഞു വെറുതെ വഴക്കിടെണ്ടി വന്നു.ദേഷ്യം കാണിക്കാന്‍ ഒരാളെ കിട്ടി എന്നത് പോലെ ആയിരുന്നു തന്റെ സംസാരം എന്ന് ഷുക്കൂര്‍ പിന്നീട്  ഓര്‍മിപ്പിച്ചു.സാരമില്ല..കുറെ നാളുകളായി അവളോട് അങ്ങനെയാണ്..ഇന്നത്തെ ദിവസം കൂടി കടിച്ച് പിടിച്ച് കടന്നേ പറ്റു.. നാളെ മുതല്‍ അവളെ ,സമാധാനമായിട്ട് വിളിച്ച് സംസാരിക്കാം!


രാത്രിസമയം ,ടെസേര്റ്റ് സഫാരിക്ക്‌ വന്ന എല്ലാപേര്‍ക്കും തന്നെ അറേബ്യന്‍ രീതിയിലുള്ള വസ്ത്രധാരണവും ആഹാരവും നല്‍കപ്പെട്ടു.മരുഭൂമിയുടെ മടിത്തട്ടില്‍ അറബ് സംസ്കാരത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന വിധത്തിലും അല്ലാതെയും ഉള്ള പല വിനോദങ്ങളും സല്‍ക്കാരങ്ങളും ഒരുക്കിയിരുന്നു..അയാളുടേത് അല്ലാതെ വേറെയും ചെറു സംഘങ്ങള്‍  ഒത്തൊരുമിച്ച് കൂടിയ ഒരു പാക്കേജ് ഇവെന്റ്റ്‌..രാവേറെ ചെന്നപ്പോള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ഹരം വച്ചു.മാദകത്വം തുളുമ്പുന്ന നൃത്തക്കാഴ്ച്ചകളും മദ്യക്കുപ്പികളും അഭിരുചിക്കനുസരിച്ച് ഒരുത്തരുടെയും സിരകളില്‍ ഉന്മാദം നിറച്ചു.എല്ലാ മനസുകളും ലഹരിയില്‍ ആറാടുന്ന കാഴ്ച അയാളെ അസ്വസ്ഥനാക്കി.അയാളുടെ മനസ്‌ തന്റെ ലഹരിയെ വല്ലാതെ ആഗ്രഹിക്കാന്‍ തുടങ്ങി..കണ്ണ് ഒന്ന് വെട്ടിച്ചപ്പോള്‍ കണ്ട ഒരു വിദൂരക്കാഴ്ച -നിലാവില്‍ കുളിച്ച മരുഭൂമിയും പൂര്‍ണചന്ദ്രനും ആയിരുന്നു.
ഒരിക്കലെപ്പോഴോ ഇത് പോലെ ഒരു ചിത്രം തന്റെ കബ്യൂട്ടരില്‍ സ്ക്രീന്‍ സേവെര്‍ ആയിരുന്നു-ആ നെഞ്ചില്‍ നെടുവീര്‍പ്പുകള്‍ക്ക് വേഗം കൂടി.ഒഹ്..വല്ലാതെ ദാഹിക്കുന്നു..!


അല്പം വെള്ളം കുടിച്ച ശേഷം വാട്ടെര്‍ക്യാനിന്  അടുത്ത് നിന്നും പതിയെ നടന്നു വരികയായിരുന്നു അയാള്‍.വല്ലാത്ത ദാഹമാണ് ഇപ്പോള്‍ എപ്പോഴും..ആള്‍ക്കാര് വലിയ വട്ടമിട്ട് ഇരിക്കുന്നതിന് പിന്നിലൂടെ ആണ് നടക്കേണ്ടി ഇരുന്നത്.ഓരോരുത്തരെ ആയി മറികടക്കുമ്പോള്‍ പെട്ടന്ന്-അല്ലാഹ്..എന്താണത്..??ഒരാളിന്റെ കൈയ്യില്‍ ഒരു വെള്ളിവെളിച്ചം മിന്നുന്നു.അതൊരു മൊബൈല്‍ ഫോണ്‍ ആയിരുന്നു.വലിയ സ്ക്രീനില്‍ തെളിഞ്ഞിരിക്കുന്ന ഫെയിസ് ബുക്ക് മുന്‍ പേജ്.മൊബൈല്‍ ഫോണിന് റെയിന്ജ്  പോലുമില്ലാത്ത ഈ ഇടത്ത് നെറ്റ് കിട്ടണമെങ്കില്‍ അതൊരു സാറ്റലൈറ്റ് ഫോണ്‍ ആയിരിക്കണം എന്നും ഉടമസ്ടന്‍ ഏതോ ധനികനായിരിക്കണം എന്നും അയാള്‍ ഊഹിച്ചു.പിന്നെയും ദാഹിക്കുന്ന പോലെ അയാള്‍ക്ക് തോന്നി..ഒരു കടല്‍ കുടിച്ച് വറ്റിക്കാനുള്ള പരവേശം.!


പല കമ്മ്യുണിറ്റി  സൈറ്റുകളിലും താന്‍ തുടങ്ങി വച്ച ചര്‍ച്ചകളില്‍ കമെന്റ്സ് കുറയുന്നത് അയാള്‍ ഓര്‍ത്തു.പങ്കെടുത്ത് വരുന്ന മാര്‍ക്കുകള്‍ ഉള്ള ചില കളികള്‍ സമയപരിധി കഴിഞ്ഞു ലോഗിന്‍ ആകാതെ തനിയെ സീറോ സ്കൊരിലെക്ക് വരുന്നതും ഫെയിസ് ബുക്കില്‍ ഹരമായി മാറിയ ഫാം വില്ല എന്ന ഓണ്‍ ലൈന്‍ കൃഷിയിടത്തില്‍ തന്റെ തോട്ടം സമയത്ത് വിളവെടുക്കാതെ കരിഞ്ഞുണങ്ങുന്നതും..!പിടിച്ച് നില്ക്കാന്‍ വയ്യ..എല്ലാപേരും ലഹരിയുടെ കാണാപ്പുറങ്ങളില്‍ ആണ്..താന്‍ മാത്രം..?


മണല്പ്പരപ്പിലേക്ക് ലക്ഷ്യമില്ലാതെ അയാള്‍ ഓടി..കാലുകള്‍ മണ്ണിലേയ്ക്ക്  വല്ലാതെ ആഴ്ന്നു പോയിട്ടും ആയാസപ്പെട്ട്‌ അത് വലിച്ചെടുത്ത് തന്നെ ഓടി..പാദം വയ്ക്കുന്ന നിമിഷം മാത്രം പുറമേ ഉള്ള മണ് തരികളില്‍ നേരിയ തണുപ്പും ആഴ്ന്നു ഇറങ്ങുമ്പോള്‍ മണ്ണിനു ചൂടും ആ കാലുകളില്‍ അനുഭവപ്പെട്ടു.ആ കഷ്ടതകളൊന്നും അയാള്‍ അറിഞ്ഞതേയില്ല.കുഴഞ്ഞ് മണല്‍പ്പരപ്പില്‍ വീഴുമ്പോള്‍ ഇനി ഒരടി വയ്ക്കനാകാത്ത വിധം അശക്തനായിരുന്നു.നെഞ്ചോട് ചേര്‍ത്ത് നിധിപോലെ മുറുക്കി പിടിച്ചിരുന്ന ആ വസ്തുവിലേക്ക് അയാള്‍ അത്യാര്‍ത്തിയോടെ നോക്കി.-നെറ്റ് കണെക്ഷനുള്ള ആ സാറ്റലൈറ്റ് മൊബൈല്‍ ഫോണ്‍.ജീവിതത്തിലെ ആദ്യ മോഷണം.!സന്തോഷം കൊണ്ടോ.. സങ്കടം കൊണ്ടോ.. ആ കണ്ണുകള്‍ നിറഞ്ഞു.
അല്ലാഹ്..നിനക്ക് തന്ന വാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.കഴിയുന്നില്ല..നീ എന്നോട് പൊറുക്കണേ..മൊബൈല്‍ ഓണ്‍ ആക്കാന്‍ ശ്രമിക്കുമ്പോള്‍  ഒരു വേള മനസ്‌ പിടഞ്ഞു.ഓണ്‍ അയ ഉടന്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു.പാസ്‌വേര്‍ഡ്  ലോക്ക് ചെയ്ത ഒരു സെറ്റായിരുന്നു അത്.സ്ക്രീനില്‍ നിന്ന് പാസ്‌വേര്‍ടിനായുള്ള ചോദ്യം അയാളെ പുച്ഛത്തോടെ നോക്കി.ഭ്രാന്ത് പിടിച്ചത് പോലെ അയാള്‍ പലതും ടൈപ് ചെയ്തു.ചോദ്യം ആവര്‍ത്തിക്കപ്പെട്ടു എന്നല്ലാതെ മറ്റു മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല.ഫോണ്‍ വലിച്ചെറിഞ്ഞ് അലറി വിളിച്ച് അയാള്‍ കരഞ്ഞു.ശരീരത്തിലൂടെ ഒഴുകുന്ന രക്തം, ഞരമ്പുകള്‍ പൊട്ടിച്ച്  പുറത്തേക്ക് കുതിക്കാന്‍ വെമ്പി..-ഉയര്‍ന്ന രക്തസമ്മര്‍ദം...!കീഴങ്ങിയത് ആദ്യം ശിരസിലെ ഞരമ്പുകള്‍ ആയിരുന്നു. അയാളുടെ മൂക്കിലും ചെവിയിലും അത് ചുടുചോരയുടെ ഈര്‍പ്പം പടര്‍ത്തി.


ആ രാത്രി പലവട്ടമായി വീശിയ കാറ്റില്‍ അയാളുടെ ശരീരത്തില്‍ മണല്‍ വന്നു കുമിഞ്ഞു കൂടി..ഏറ്റവും ഒടുവിലായി 
മണ് മറഞ്ഞത്  ആ കൈവിരലുകള്‍ ആയിരുന്നു.മറയുന്ന അവസാന നിമിഷം വരെ.. ജീവന്റെ അവസാന തുടിപ്പായി..--ഒരു കീ ബോര്‍ഡില്‍ എന്ന വണ്ണം,അവ ഓരോന്നും താളത്തില്‍ മണലില്‍ അമരുന്നുണ്ടായിരുന്നു...!
                                                                                                        
 -- സുനൈന റഹിം 
    സ്റ്റാന്‍ഡേര്‍ഡ്.10.ഡി
    ചെറുകഥാ മത്സരം കോഡ്‌ നമ്പര്‍ : 980 
    ഗുരുകുലം ഗേള്‍സ്‌ ഹൈസ്കൂള്‍.




*                                      *                                      *                              *                                 *                   


നിറഞ്ഞ കണ്ണുകള്‍  അവള്‍,സുനൈന..തട്ടത്തിന്റെ തുമ്പ് കൊണ്ട് തുടച്ചു.മത്സരത്തിന് കഥ എഴുതി നിര്‍ത്തിയ പേപ്പര്‍ ഭദ്രമായി ടീച്ചറെ ഏല്‍പ്പിച്ചു.അവസാനിപ്പിച്ച കഥയില്‍ നിന്നും മനസ്‌ പറിച്ചെടുക്കാന്‍ അവള്‍ക്ക് അപ്പോഴും കഴിഞ്ഞിരുന്നില്ല.ചുറ്റിലും നടക്കുന്ന പലതും വിഷയമാക്കി എഴുതിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വാപ്പച്ചിയെപ്പറ്റി എഴുതുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്പ്, തങ്ങളെ വിട്ടു പോയ വാപ്പച്ചി..!ആ മണല്‍ക്കാട്ടില്‍  നിന്ന് പിറ്റേന്ന് വാപ്പച്ചിയുടെതായി കിട്ടിയത് ഊരിപ്പോയ ആ ചെരുപ്പുകള്‍ മാത്രമാണ് ഒപ്പം മറ്റൊരിടത്തായി ആ മൊബൈല്‍ ഫോണും!ഓരോ കാറ്റിലും മണല്ക്കൂനകള്‍ മാറി മാറി ഉണ്ടാകുന്ന ഇടത്ത് ആ ശരീരം എവിടെയോ മറഞ്ഞു.അവസാനമായി ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല,ആ പാവത്തിനെ..!


വിതുമ്പിപ്പൊട്ടിയ കണ്ണുകളും ചുണ്ടും കൈ കൊണ്ട് മറയ്ക്കാനും മൂടാനും അവള്‍ ശ്രമിച്ചു.കഴിയാതെ വന്നപ്പോള്‍ ഡസ്കിലേയ്ക്ക്  മുഖം ചായ്ച്ച് കിടന്നു.


ദൂരെ ഒരു മരുഭൂമിയില്‍ അപ്പോള്‍ കാലം തെറ്റിയൊരു മഴ,ആര്‍ത്തലച്ച് പെയ്യുകയായിരുന്നു.ഓരോ തുള്ളി വെള്ളവും തിരിച്ചെടുക്കാനാകാത്ത വിധം മണ്ണിലേയ്ക്ക്  മറഞ്ഞ്..അലിഞ്ഞ്‌..ചേര്‍ന്നു കൊണ്ടേയിരുന്നു.!!!
-അമ്മൂട്ടി.

Wednesday 7 March 2012

ഒരു സ്ട്രോബെറി പ്രണയം




ഒരു ഞായറാഴ്ച..അലസമായി എഴുന്നേറ്റ് ഞാന്‍ ബാല്‍ക്കണി വരെ വന്നു നിന്നു.സമയം ഒന്‍പതു കഴിഞ്ഞിട്ടും വെളിച്ചമായിട്ടില്ല.തണുപ്പിന്റെ നേര്‍ത്ത അലകള്‍ വന്നു അരിച്ച് കയറുന്നുണ്ടായിരുന്നു.ഒരു തലയിണ എടുത്ത്  ബാല്കണിക്ക് സമീപം ഇട്ട്‌ കിടന്നു.. കൈയില്‍ തലേന്ന് വായിച്ച് ബാകി വച്ച ഒരു പുസ്തകവും..മടക്കി വച്ച പേജ് നിവര്‍ത്തി വചൂ വിരലോടിച്ച് നോക്കി..തലേന്നാള്‍ കണ്ണിലേക്ക് ഉറക്കം വന്നു മൂടിക്കളഞ്ഞ വരിയെ മെല്ലെ പരതി..
അരികിലിരുന്ന മൊബൈല്‍ വൈബ്രേറ്റ്‌  ചെയ്യാന്‍ തുടങ്ങി.

അഭി..കാളിംഗ്..
ഞാന്‍ അറ്റന്‍ഡ് ചെയ്തു..
"എന്താ?" തലേന്ന് രാത്രി ഫോണില്‍ വഴക്കിട്ടിരുന്നതിന്റെ ഓര്‍മയില്‍ അല്പം കടുപ്പിച്ച്  തന്നെ ഞാന്‍ ചോദിച്ചു.
"അവിടെ മഴ ഉണ്ടോ?"

"മഴയോ?ഇല്ലല്ലോ..പ്രിയ ഉണ്ട്..ആരാ വിളിക്കുന്നെ ?ഞാനും വിട്ടില്ല..
"പ്രിയ..എന്റെ പ്രിയതമ.. അല്ലേ?"
"നോണ്‍ സെന്‍സ്" ഞാന്‍ കാള്‍ കട്ട്‌ ചെയ്തു.


പുസ്തകത്തിലേക്ക് മിഴികള്‍ ഊന്നി എങ്കിലും മനസ് അതില് നിന്നില്ല.ഒരു നിമിഷം വൈകും മുന്‍പേ മൊബൈലില്‍ sms അലേര്‍ട്ട് അടിച്ചു. ഞാന്‍ അത് എടുത്തു നോക്കിയില്ല.ഊഹിക്കാവുന്നതേ ഉള്ളു ആരുടെതാണെന്നും വാചകങ്ങള്‍ എന്താണ് എന്നും..തലയിണ നേരേ വച്ച് ഞാന്‍ പുസ്തകം നിവര്‍ത്തി വായന തുടങ്ങി.പത്ത് മിനിറ്റ് കഴിയും മുന്നേ വേണ്ടും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി.റിംഗ് ടോണിലെ മനസിലായി അമ്മയാണ്.


"ഹലോ അമ്മ..ഗുഡ് മോണിംഗ്"
"മം..മോളു..എന്താടി അഭിയുമായി പ്രശ്നം?നിങ്ങള്‍ ഇങ്ങനെ ആയാല്‍ എങ്ങനെയാ?ആറ് മാസം കഴിഞ്ഞാല്‍ കല്യാണമാണ് അത് മറക്കണ്ട."
"ഒഹ്..ന്യൂസ്‌ അത് വരെ എത്തിയോ?അമ്മയോടും അച്ഛനോടും അന്നേ ഞാന്‍ പറഞ്ഞതാണ് എന്നെ പിടിച്ച് ഓരോ കുരുക്കില്‍ ചാടിക്കരുതെന്ന്.എന്‍ഗേജ്മെന്റ്  കഴിഞ്ഞാല്‍ എല്ലാ ചെക്കന്മാര്‍ക്കും ഉള്ളതാണ് ആ ഒരു പേരിലുള്ള ഒരു അധികാരവും പഞ്ചാരയടിയും..അഭിക്ക് ഒരല്പം കൂടുതലാ..കൂടെ ഒരല്പം കൂടുതല്‍ പൊസസിവും..ടൂ മച്ച് അമ്മ.."
"എന്തൊക്കെ ആയാലും അവന്‍ വളരെ ചൈല്ടിഷ് ആണ്..നീ വെറുതെ വഴക്കിടണ്ട മോളു.."
"അല്ലെങ്കിലും എനിക്കറിയാം അവന്‍ അമ്മയുടെ പെറ്റ് ആണെന്ന്"
ഞാന്‍ കാള്‍ കട്ട് ചെയ്തു.പുസ്തകത്തിലൂടെ കണ്ണുകള്‍ പരതി..രാവിലെ തന്നെ മൂഡ്‌ കളഞ്ഞല്ലോ..പുസ്തകം മാറ്റി വച്ച് ഞാന്‍ തലയിണയില്‍ മുഖം
പൂഴ്ത്തി വച്ചു.
 
എന്റെ മനസ്‌ എന്താ ഇങ്ങനെ?..അഭിയുമായി ഉള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചതാണ്..അത് അന്ഗീകരിക്കേണ്ടതാണ്.. അത് കൊണ്ട് തന്നെ അവനെ പ്രണയിക്കേണ്ടതുമാണ് ..എന്താണ് ഞാന്‍ ഇങ്ങനെ?അവനെ കാണുമ്പോള്‍ എന്താ എന്റെ മുഖം തുടുക്കാത്തത്?അവന്‍ വിളിക്കുമ്പോള്‍ സ്വരം കേള്‍ക്കാന്‍ തുടിക്കാത്തത് എന്താ?പുറത്ത് ചുറ്റിക്കറങ്ങാന്‍  ഒപ്പം പോകാന്‍ തോന്നാത് എന്താ?ഇതിനെല്ലാം ഉപരി അവനോട്‌ എനിക്ക് പ്രണയം തോന്നാത്തത്  എന്താ?കുറെ നാളായി അസ്വസ്ഥമാണ്  മനസ്.

ലാപ് ടോപ്‌ ഓണ്‍ ആക്കി വച്ച്  ഞാന്‍ ഗൂഗിളില്‍ വെറുതെ ടൈപ്പ് ചെയ്തു-ലവ്..

ഒഴുകി വന്ന സൈറ്റുകളിലൂടെ മൗസ് പായിച്ചു.എന്താണ് പ്രണയം അതിന്റെ രസതന്ത്രം..ഒരാളോട് മനപൂര്‍വമായി എങ്ങനെ പ്രണയം ഉണ്ടാക്കി എടുക്കാംഎന്നൊക്കെ ക്ലിക്കിലും സെലെക്ട്ടിലും പരതി..ഓര്‍മയില്‍ പ്രണയം തോന്നിയ പലമുഖങ്ങളും ഓര്‍ത്തെടുക്കാന്‍ നോക്കി.അവരിലുള്ള ഏതു ഗുണത്തോടാണ്‌ എനിക്ക് ഉള്ളിലൊളിപ്പിച്ച പ്രണയം തോന്നിയത്?അങ്ങനെ എന്റെ ഉള്ളില്‍ തൊട്ട ഏതെങ്കിലും ഒരു കാര്യം അഭിയുമായി സാമ്യത്തില്‍     ഉണ്ടായിരിക്കുമോ?

എന്റെ ബയോഡേറ്റ രജിസ്റ്റര്‍ ചെയ്തിരുന്ന മാട്രിമോണിയല്‍ പേജ് ഞാന്‍ ഓപ്പണ്‍ ആക്കി.പേജില്‍ ഫില്‍
ചെയ്തിരിക്കുന്ന കോളങ്ങളിലെ അക്ഷരങ്ങള്‍ക്കും അതിലെ  അര്‍ത്ഥങ്ങള്‍ക്കും മാച്ച് ആയി വന്ന ഒരുപാട് അഭിമാരുടെ ബയോടെറ്റകള്‍..അവരെ ഒക്കെ തള്ളി മാറ്റി മുന്നിലെത്തിയ ആള്..എന്നിട്ടും എന്തേ എനിക്ക്‌..??പ്രണയിക്കുക എന്നത് ആയാസമുള്ള  ഒരു ജോലി പോലെയാണ് എനിക്ക്‌ തോന്നുന്നത്.പക്ഷെ അഭി അത് എങ്ങനെ ഈസി ആയി കൈകാര്യം ചെയ്യുന്നു എന്നത് എനിക്ക് എപ്പൊഴും അത്ഭുതം തരുന്നു.സ്നേഹിക്കാന്‍ ഒരു പെണ്‍കുട്ടിയെ കിട്ടിയ ഉത്സാഹം അവന്റെ പ്രവര്‍ത്തികളില്‍ നിറഞ്ഞ് നില്‍ക്കുന്നു.അതിനപ്പുറം എനിക്കവനോട് എന്താണ്..എന്ന്‌ ചിന്തിക്കാന്‍ പോലും മെനക്കെടാതെ വാരി ചൊരിയുന്ന പ്രണയഭാവം.ഒരു മെട്രോസിടി പ്രോടെക്ടിന്റെ പ്രണയം എന്ന്‌ പറയാം.വേഗത്തില്‍ ചടുലമായ പ്രവചിക്കാന്‍ പറ്റാത്ത രീതിയിലുള്ള പ്രണയം.

വിചിത്രം തന്നെ..ഓരോരുത്തരുടെയും പ്രണയം വ്യത്യസ്തമാണെന്ന് തോന്നുന്നു..പ്രണയത്തെകുറിച്ച്  ഒരേ കാഴ്ചപാട് ഉള്ളവരാണോ പ്രണയിക്കെണ്ടത്?വിവാഹിതര്‍ ആകേണ്ടത്?അതെന്തെങ്കിലും ആകട്ടെ..മനപൂര്‍വമായി എങ്ങനെ പ്രണയിക്കാം അതാണ്‌ നമ്മുടെ ലക്‌ഷ്യം...ഞാന്‍ മൊബൈല്‍ എടുത്ത് സേവ് ചെയ്തിരുന്ന പ്രണയ ഗാനം ഒന്ന്
പ്ലേ ചെയ്തു..കണ്ണടച്ച് വരിയുടെ ഈണത്തിലും താളത്തിലും അര്‍ഥത്തിലും ശ്രദ്ധിക്കാന്‍ ശ്രമിച്ചു.അതിനോടൊപ്പം അവന്റെ മുഖം ചേര്‍ത്ത് വയ്ക്കാന്‍ വെറുതെ ശ്രമിച്ചു.

നല്ല വിശപ്പ്  തോന്നിയില്ല..ഫ്രഷ്‌ അപ്പ്‌ ചെയ്ത് പുറത്തേക്ക് ഇറങ്ങിയപ്പോഴും മഞ്ഞിന്റെ നേര്‍ത്ത സുഖം...ഒരു ദീര്ഘശ്വാസത്തില്‍ സിരകളിലേക്ക് പടര്‍ന്നു കേറി തണുപ്പ്..എന്തോ..ഒരു ഉന്മേഷം..'ഗോയിംഗ്  ഔട്ട്‌ '-ഒരു sms റൂം മേറ്റിന്റെ മൊബൈലിലേക്ക് പറത്തി അതോടൊപ്പം അത് ഓഫ്‌ ചെയ്ത് വച്ചു.ലൈബ്രറി മെംബെര്‍ഷിപ്‌ കാര്‍ഡ്‌ ബാഗില്‍ നിന്നും മാറ്റാറില്ല.എന്നാലും ഒന്ന് കൂടി ഉറപ്പിച്ചു.യെസ്..അതവിടെ തന്നെ ഉണ്ട്.വെളുപ്പില്‍ കറുത്ത ഡിസൈന്‍ ഉള്ള ബാഗിന്റെ സിബില്‍ തൂകി ഇട്ടിരുന്ന കുഞ്ഞ് റ്റെഡ്ഡി ബെയര്‍ അതടക്കുമ്പോള്‍ ഇളകി വന്നു.അതിനെ സൈടിലെക്ക് വലിച്ചെറിയുമ്പോള്‍ പറയാതിരിക്കാനായില്ല.-പോ..ആരും വേണ്ട എനിക്ക്‌..ആരും..!


സാധാരണ  ദിവസങ്ങളില്‍ ജോഗിനു വരുന്ന വഴിയിലൂടെ ആണ് സ്കൂട്ടി ഓടിച്ചത്..

ഞായറാഴ്ച ജോഗ്ഗിംഗ് സ്കിപ്പ് ചെയ്യുന്ന എന്നെ പോലെ തന്നെയാണോ എല്ലാപേരും എന്ന്‌ തോന്നി പോയി..ചുന്ന വട്ടപൂക്കള്‍ ഇരുന്നു വീണ് കിടക്കുന്ന ഫുട് പാത്ത്‌ ചെയ്തത് പതുക്കെ വണ്ടി ഓടിച്ചു..പുതുതായി വീണ പൂക്കളെ  തൊടാതെ വെട്ടിച്ച് വെട്ടിച്ച്..ഒരു നിശ്ചിത അകലം ആയപ്പോള്‍ മഞ്ഞ കോളാമ്പി പൂക്കള്‍..പിന്നെ കണ്ണി മാങ്ങയുടെ മണം ഉള്ള ചെറിയ ക്രീം നിറത്തിലുള്ള പൂക്കള്‍,ശരിക്കും പേര് പോലെ തന്നെ..ഗാര്‍ഡന്‍ സിറ്റി.
നേര്‍ റോഡില്‍ നിന്ന് ഇടത്തേക്ക് തിരിച്ച് വണ്ടി നിര്‍ത്തി.

അവധി ദിവസങ്ങളില്‍ തിരക്ക് കൂടുന്ന ഇടങ്ങളില്‍ ഒന്ന്..ലൈബ്രറി!എനിക്കേറ്റവും സന്തോഷം തോന്നുന്നത് അവിടെ അച്ഛന്റെയോ അമ്മയുടെയോ കൈ പിടിച്ച് എത്തുന്ന കുട്ടികളെ കാണുമ്പോഴാണ്.പുസ്തകമെടുത്ത് ഏതെങ്കിലും മൂലയ്ക്ക് ഇരുപ്പായാലും എന്റെ ശ്രദ്ധയുടെ ഒരു ഭാഗം അവര് അപഹരിച്ച് കളയും.പുസ്തങ്ങള്‍ തനിയെ സെലെക്ട് ചെയ്യുകയും ഉത്സാഹത്തോടെ അമ്മയെ കാണിക്കുകയും കണ്ണു മിഴിച് കൌതുകത്തോടെ വായിക്കുകയും ചെയ്യുന്ന കുട്ടികള്‍..!തുടര്‍ച്ചയായി കണ്ട് കണ്ട് ചില സ്മൈലിംഗ് 'ഹായ് ബായ്' കുട്ടി ഫ്രണ്ട്സും ഉണ്ടായിട്ടുണ്ട് എനിക്ക്‌.

വണ്ടി ഒതുക്കി വച്ച്,ഒന്നാം നിലയിലേക്ക് സ്റെപ്പുകള്‍ എണ്ണി എണ്ണി കയറി..ശേഷം ഗ്ലാസ് ഡോര്‍  തുറന്ന് ഉള്ളിലേക്ക് കയറി.ഇടതു സൈഡില്‍ ഇരിക്കുന്ന ലൈബ്രറെറിയന് ഒരു
പതിവ് പുഞ്ചിരി..അയാള്‍ ഒരു കാലിന് അല്പം സ്വാധീനക്കുറവുള്ള ആളാണ്‌.എന്നിട്ടും തിളക്കമുള്ള കണ്ണുകളും ഊര്‍ജ്ജസ്വലമായ മുഖവും ആ മനസിന്റെപോസിറ്റീവ് ചിന്താഗതിയെ എടുത്ത് കാട്ടുന്നു. കട്ടി ഉള്ള ഭാഷ ഒന്നും ദഹിക്കാനുള്ള മാനസികാവസ്ഥ അല്ല..ഭേദപ്പെട്ട ഒരു ബുക്ക്‌ തപ്പി എടുത്ത് എന്റെ സ്ഥിരം പ്ലേസില്‍ പോയിരുന്നു..ഫുള്‍ ഗ്ലാസില്‍ മെയിന്‍ റോഡും വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നതും എല്ലാം കാണാവുന്ന ഒരിടം.നിറയെ മഞ്ഞപൂക്കള്‍ നിറഞ്ഞ  ഒരു മരത്തിന്റെ തലപ്പ്‌ കൂടി ആ ഗ്ലാസിന്റെ സൈഡിലെ കാഴ്ചയാണ്.
 
ഒരു മണികൂറോളം മനപൂര്‍വമായ വായനയില്‍ ഞാന്‍ മുഴുകി..ഓരോ വരിയും ഭാവനയില്‍ കണ്ട്..കഥാപാത്രങ്ങളുടെ മനസിലൂടെ..സംഭാഷണങ്ങളിലൂടെ...രസിച്ച് അങ്ങനെ..പതുക്കെ എന്റെ ചുറ്റുമുള്ള കാഴ്ചകളും ലൈബ്രറിയും എല്ലാം മങ്ങി പൂര്‍ണമായും ഞാന്‍ ഭാവന ലോകത്തേക്ക്  അമര്‍ന്നു.. 

എപ്പോഴൊക്കെയോ പേജുകള്‍ മറിക്കുമ്പോള്‍ പല പല ചിന്തകള്‍ എന്നെ ശല്യപ്പെടുത്താതെ ഇരുന്നില്ല.ഞാന്‍ ഇരിക്കുന്നതിന്റെ ഒരു വശത്തായി ഒരു ഇംഗ്ലീഷ് ഹൊറര്‍  നോവല്‍ വായിച്ചിരിക്കുന്ന സ്ത്രീയെ കണ്ടു.അവരിലേക്ക്  എന്റെ ശ്രദ്ധ ആകര്‍ഷിക്കപ്പെടാന്‍ കാരണം അവര്‍ ഗര്‍ഭിണി ആയിരുന്നു എന്നതാണ്. ഗര്‍ഭിണിയായ ഏത് സ്ത്രീയെ കണ്ടാലും പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഞാന്‍ ഒന്ന് ടെന്‍ഷന്‍ ആകും.വീര്‍ത്ത് ഉന്തിയ വയര്‍ കാണുമ്പോള്‍ അടിവയറ്റില്‍ നിന്ന് ഒരു ആന്തല്‍ പോലെ തോന്നും.അവരുടെ മുഴുകി ഇരുന്നുള്ള വായന ഞാന്‍  പിന്നെയും ശ്രദ്ധിച്ചു..ആ നോവലിലെ പേടിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ,ഉള്ളിലുള്ള കുഞ്ഞിനെ ഞെട്ടിക്കുന്നതും അത് അലരിക്കരയുന്നതും പോലെ എനിക്ക് തോന്നി..!ഹോ..അസ്വസ്ഥമായ മനസിന്റെ ഓരോ ചിന്തകള്‍..ഞാന്‍ വേഗം ദൃഷ്ടി മാറ്റി.


കുറെ ഏറെ സമയം അങ്ങനെ ഇരുന്നു കാണും..ഇടക്കെപ്പോഴോ റോഡിലേക്ക് നോക്കിയപ്പോഴാണ് ഞെട്ടിയത്.എന്റ്റെ സ്കൂട്ടിക്ക് അരികിലായി പാര്‍ക്ക്‌ ചെയ്തിരിക്കുന്ന പരിചിതമായ ഒരു കാര്‍.. അഭിയുടെത്..!ആദ്യം എന്നില്‍..ചെറിയ ഞെട്ടലും..പിന്നെ അത്ഭുതവും വന്നു മൂടി.ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ച് നോക്കി,കവര്‍ ചെയ്ത ഗ്ലാസ്‌ ആയതിനാല്‍ എന്നെ കാണാന്‍ വഴിയില്ല..കാറില്‍ ചാരി നില്‍പ്പുണ്ട്..ഞാന്‍ ഇവിടേക്കാണ് വന്നത് എന്നത് ഊഹിച്ചെടുത്ത മനസിനെ ഞാന്‍ അംഗീകരിച്ചു .ഒറ്റക് പോകാന്‍ സാധ്യത ഉള്ള ഏക സ്ഥലം അതാണെന് മനസിലാകിയിട്ടുണ്ട്.പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന എന്റെ വണ്ടിയിലേക്കാണ് നോട്ടം..ഇടക്ക് പാറി നോക്കുന്നത് ബില്‍ടിങ്ങിന്റെ ഒന്നാം നിലയിലെക്കുള്ള ലൈബ്രറിയിലേക്കും.. 


എനിക്ക് ഒരല്പം ജാള്യത തോന്നി..ഒളിച്ചിരിക്കുന്നിടത്ത് നിന്ന് കണ്ടു പിടിക്കപ്പെട്ട ഒരു ഫീല്‍..!ഇങ്ങോട്ട് കയറി വന്നേക്കുമോ എന്നൊരു ചിന്ത വന്നപ്പോള്‍ എനിക്ക് ദേഷ്യവും വന്നു.ഞാന്‍ പുസ്തകത്തിലേക്ക് മിഴികള്‍ ഊന്നി..എന്ത് മനോഹരമായി വായനയില്‍ മുഴുകിയ ഞാന്‍ ആയിരുന്നു.ഇപ്പോള്‍ കഴിയുന്നില്ല..കണ്ണുകള്‍ വരികളിലൂടെ ഇഴയുന്നു എന്ന് മാത്രം.ഒന്നും തലയിലേക്ക് കയറുന്നില്ല..ഉച്ച സമയത്തോട്‌ അടുക്കുന്നു.വെയില്‍ പടര്‍ന്നിട്ടുണ്ട്.കാറിനുള്ളില്‍ കയറി ഇരിക്കാമല്ലോ..ഒരേ നില്പ്പിലാണ് ആ വെയിലത്ത്..!ഉള്ളില്‍ എന്തോ ഒരു ഇത് പടര്‍ന്നു കയറി ..
ആര്‍ദ്രത..?അനുകമ്പ..?!ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു.ഒന്ന് കൂടി മസില്‍ പിടിച്ചു കൊണ്ട്.
വാട്ടര്‍ ക്യാന്‍ വച്ചിരിക്കുന്നിടത്ത് ചെന്ന് വെള്ളം കുടിച്ച് പോരുമ്പോള്‍ സമയം 2  മണിയോട് അടുത്തിരുന്നു.നന്നായി വിശക്കുന്നു.താഴേക്ക് ഇറങ്ങി ചെല്ലാന്‍ ആകെ ഒരു മടി.അഭി ഇങ്ങോട്ട് കയറി വന്നതുമില്ലല്ലോ..എന്നെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി ആണോ?ഓഫ്‌ ചെയ്തു വച്ചിരിക്കുന്ന മൊബൈലിലേക്ക് ഞാന്‍ ഒന്ന് നോക്കി.വേണ്ട..വിളിക്കേണ്ട.ഞാന്‍ ഗ്ലാസിലൂടെ പുറത്തേക്ക് ഒന്ന് എത്തി നോക്കി.എന്റെ സ്കൂട്ടിയുടെ സീറ്റിലേക്ക്  പൊഴിഞ്ഞു വീണ ഒരു ഇല ശ്രദ്ധയോടെ എടുത്തു മാറ്റുകയാണ്.വളരെ ചെറിയ കാര്യമായിരുന്നിട്ടും എനിക്കത് വളരെ വലിയ കാര്യമായി തോന്നി.സ്ത്രീകള്‍ പൊതുവേ അങ്ങനെ ആണെന്ന് തോന്നുന്നു-പുരുഷന്റെ ചെറിയ സ്നേഹപ്രകടനങ്ങള്‍ക്കും കരുതലിനും പരിഗണനക്കും പ്രാധാന്യം കല്പ്പിക്കുന്നവര്‍..!നിസാര കാരണത്തിന് വഴക്കിടുകയും ഓടി ഒളിക്കുകയും ചെയ്ത എനിക്ക് അവന്റെ പ്രവര്‍ത്തികള്‍  ഇപ്പൊ ഒരുതരം കുറ്റബോധം ഉണ്ടാക്കുന്നു.


ഒരു നിമിഷം പിന്നീട് അവിടെ ഇരിക്കാന്‍ പിന്നീട്  തോന്നിയില്ല.പുസ്തകം തിരികെ വച് താഴേക്ക്  ഇറങ്ങി ചെല്ലുമ്പോള്‍എന്തായിരുന്നു മനസില്‍..അറിയില്ല..!വണ്ടിയുടെ സമീപം, അവന്റെ നേര്‍ക്ക് ചെന്ന് നിന്നു.കൈയില്‍ ഇരുന്ന വെള്ളത്തിന്റെ കുപ്പി എന്റെ നേരെ നീട്ടി.ദാഹം തോന്നിയോ ഇല്ലയോ..അത് വാങ്ങി കുടിക്കാതിരിക്കാന്‍ ആയില്ല.കുപ്പി തിരികെ നല്‍കുമ്പോള്‍ പകരം ഹാന്‍ഡ്‌ കര്‍ചീഫ്‌ എടുത്തു നീട്ടി അവന്‍.ഞാന്‍ പതിയെ എന്റെ കഴുത്തില്‍ തൊട്ടു നോക്കി.ഏസി ലൈബ്രറി ഹാള്‍  ആയിരുന്നിട്ടും ഞാന്‍ വല്ലാണ്ട് വിയര്‍ത്തിരിക്കുന്നു.മുഖം തുടച്ച് അത് തിരികെ നല്‍കി,ഒരു നിമിഷം ഞാന്‍ കാത്തു-ഉറക്കെ ശകാരിക്കും ഇപ്പോള്‍..!!അതുണ്ടായില്ല..കാതുകളില്‍ പതിഞ്ഞത്,നടന്നകലുന്നതിന്റെയും കാറിന്റെ ഡോര്‍ അടയുന്നതിന്റെയും ഒച്ച ആയിരുന്നു.ആദ്യമായി അവനെ ഓര്‍ത്ത് ഹൃദയം കീറി മുറിക്കുന്ന ഒരു വേദന   എനിക്ക് തോന്നി.


റൂമിലെത്തി ബെഡിലേക്ക് അമരുമ്പോള്‍  സമയം 3.40..!!! തീരെ വിശപ്പ്‌  തോന്നിയില്ല.ഒരാളിനെ ഓര്‍ത്ത് വേദനിക്കാന്‍ .. അസ്വസ്ഥമാകാന്‍ തുടങ്ങുമ്പോള്‍ അവിടെ പ്രണയത്തിന്റെ ആദ്യ കിരണങ്ങള്‍ ഉദിക്കുന്നു എന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു.ഹേ..ഇല്ല..ഇതെന്തോ..ഒരു..പറയാന്‍ പറ്റാത്ത ഒന്ന് അത്രേ ഉള്ളു.ഞാന്‍ കണ്ണുകള്‍ പൂട്ടി തലയിനയിലെക്ക് മുഖം അമര്ത്തി.ഇന്ന് ഒറ്റയ്ക്കായത് നന്നായി.ഐ ലവ് ലോന്‍ലിനെസ്സ്..എന്നോട് തന്നെ പറഞ്ഞു.


സമയം കുറെ കടന്നു പോയി..ജനാലയ്ക്കല്‍ നിന്ന് മെല്ലെ തണുപ്പ്  പിന്നെയും അരിച്ച് കയറാന്‍ തുടങ്ഗ്യപ്പോള്‍ തല ഉയര്‍ത്തി നോക്കി.നേരം ഇരുട്ടുന്നു..മൊബൈല്‍ തപ്പിപിടിച്ച് എടുത്തു.കാള്‍ ലിസ്റ്റില്‍ "എ"എന്ന് അമര്ത്തി..ആദ്യത്തെ പേരില്‍ കാള്‍ ബട്ടന്‍ അമര്ത്തി.അഭി..!
സ്വിച് ഓഫ്‌..
ഉള്ളിലൊരു നീറ്റല്‍ വന്ന്  മേലാകെ പടര്‍ന്നു കയറി.എഴുന്നേറ്റു ഇരുന്നു പിന്നെയും കാള്‍ ബട്ടണ്‍ അമര്ത്തി.
സ്വിച് ഓഫ്‌..ചുവരില്‍ ചാരി ഇരുന്ന് പിന്നെയും പിന്നെയും ശ്രമിച്ചു..!സങ്കടവും കുറ്റബോധവും കലര്‍ന്ന എന്തോ ഒന്ന് വല്ലാതെ ഉലക്കുന്നു..ഭക്ഷണം കഴിക്കാന്‍ എടുത്തു..കഴിയുന്നില്ല..നെഞ്ചിലെ ഒരു നീറ്റല്‍ അല്ലാതെ മറ്റൊന്നും അറിയാനാകുന്നില്ല വിശക്കുന്നുണ്ടോ എന്ന് പോലും.കുളിച്ച് ഫ്രഷ്‌ ആയി അല്‍പസമയം ടി.വി കാണാന്‍ ശ്രമിച്ചു.ശ്രധിക്കാനാവുന്നില്ല.അവന്റെ മുഖം വാക്കുകള്‍ ചിരി എല്ലാം വെറുതെ ഓര്മ വരികയാണ്.കുഴക്കുന്ന പ്രശ്നങ്ങള്‍  വരുമ്പോള്‍ എപ്പോഴുംചെയ്യുന്ന പോലെ ഞാന്‍ കണ്ണാടിയ്ക്ക് മുന്നില്‍ ചെന്നു.എന്റെ കണ്ണിലെയ്ക്ക് നോക്കി.യെസ്-ആം ഡിസ്ടര്ബെഡ് ...!!!


രണ്ടു ദിവസമായി പലവട്ടം അഭിയുടെ ഫോണ്‍ സ്വിച് ഓഫ്‌ ആണ്.സോറി മെസേജുകള്‍ പലതവണ പലവട്ടം അയച്ചു.
ഓരോ തവണയും എന്റെ മൊബൈല്‍ റിംഗ് ചെയ്യുമ്പോല്‍.. മെസേജ് വരുമ്പോള്‍..ഈ രണ്ടു ദിവസവും വല്ലാത്ത ആവേശത്തില്‍ ആണ് എടുത്തത്.ഫലം നിരാശ ആയിരുന്നെങ്കില്‍  പോലും..!ഈ സമയം കൊണ്ട് തന്നെ ഞാന്‍ സ്വയം എപ്പോഴോ അംഗീകരിച്ചു-ഞാന്‍ അവനെ പ്രണയിക്കാന്‍ തുടങ്ങിരിക്കുന്നു..!എങ്ങനെ എപ്പോള്‍ എന്ന് കൃത്യമായി പറയാന്‍ ഒരു നിമിഷമില്ല..!പക്ഷെ നിര്‍വചിക്കനാകാതെ ഒരു നീറ്റലായി, വേദനയായി..പടരുന്നത് പ്രണയമാണ്..!


ഹൃധയത്ത്തിനു ഭാരം വയ്ക്കുക എന്ന അവസ്ഥ ശരിക്ക് ഞാന്‍ രണ്ടു ദിവസം കൊണ്ട് മനസിലാക്കി.നെഞ്ചിലെ മിടിപ്പുകള്‍ക്ക് വല്ലാത്ത വേഗത.ഇനി വയ്യ..എല്ലാ ലിമിറ്റും കഴിഞ്ഞു..മൂന്നാമത്തെ ദിവസം വൈകുന്നേരം,അവന്റെ  ഓഫീസിന് പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ടെന്‍ഷന്‍ തോന്നി.പലഷിഫ്ടിലുള്ള ആള്‍ക്കാര്‍ ജോലി കഴിഞ്ഞു ഇറങ്ങി തുടങ്ങി..എന്റെ നെഞ്ഞിടിപ്പ്‌ വര്‍ദ്ധിച്ചു.കമ്പനി ലോഞ്ചിനു സമീപം പല തരം കച്ചവടക്കാര്‍ പലതും കൊണ്ട് നടന്നു വില്ക്കുന്നുണ്ട്.ഒരു ചെറിയ ബോക്സ്‌ നിറച്ചു ചുവന്നു പഴുത്ത സ്ട്രോബെറി പഴങ്ങളുമായി ഒരു  ചെറിയ പെണ്‍കുട്ടി എന്റെ അടുത്തെത്തി..ആ ടെന്ഷനിടയിലും അവളുടെ നുണക്കുഴി വിരിയുന്ന ചിരിയും കണ്ണുകളില്‍ അത് വാങ്ങാന്‍ ഉള്ള അപേക്ഷയും എനിക്ക് കണാതിരിക്കാനായില്ല.അത്  വാങ്ങി കാശ് കൊടുക്കുമ്പോള്‍ കണ്ടു,പുറത്തേക്ക് വരുന്ന അഭി.


എനിക്കും അവനും ഇടയില്‍ ഒരു ചെറിയ നടപ്പിനുള്ള ദൂരം.അവന്‍ ഒരുപാട് സുന്ദരനാണെന്ന് എനിക്ക് തോന്നി.ആ വിടര്‍ന്ന കണ്ണുകളില്‍ പരിഭവം ഉണ്ടെങ്കിലും അതിനെക്കാള്‍ സ്നേഹവും ഉണ്ടെന്ന് എനിക്ക് മനസിലായി.ദിവസത്തില്‍ ഒരായിരം വട്ടം അവന്‍ പറയാറുണ്ടായിരുന്ന ഒരു വാചകം ഒരു ആത്മാര്‍ദ്ധമായ മാപ്പിന് ശേഷം ഞാന്‍ അവനോട്  പറയാന്‍ ആയി മനസ്സില്‍ ഒരുക്കി വച്ചു.-ലവ്  യു  ലോട്സ് ..!


അടുത്തെത്തി,ചോദ്യ ഭാവത്തില്‍ എന്റെ മുഖത്തേക് മിഴികള്‍ ഊന്നി നിന്നു, അവന്‍.എനിക്ക്  ശരിക്കും വാക്കുകള്‍ നഷ്ടമായി.കുറച്ച് നിമിഷങ്ങള്‍..ഒരേ നില്‍പ്പ്..ആ തിരക്കിലും, ചുറ്റും ആരുമില്ല..ഒരു ആണും ഒരു പെണ്ണും മാത്രം!
""മം?" എന്താ എന്നാ അര്‍ഥത്തില്‍ അവന്‍ ഒന്ന് മൂളി..
"സോറി" അടഞ്ഞ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നോ?
അവന്‍ ഒന്ന് ചിരിച്ചു.ജീവിതത്തില്‍ ആദ്യമായി എനിക്ക് വല്ലാത്ത നാണം വന്നു.മുഖം കുനിച്ച് ഒരു കൈത്തലം ഞാന്‍ നെറ്റിയില്‍ ചേര്‍ത്തു.
"'ഇതെന്താ കൈയില്‍?ചുവന്ന റോസപ്പൂക്കള്‍ക്ക് പകരം ചുവന്ന സ്ട്രോബെറി പഴങ്ങള്‍"'അവന്‍ ചോദിച്ചു
എന്റെ മറുകൈയ്യിലെ  ചെറിയ കണ്ണാടി ബോക്സിലെക്കാന്  നോട്ടം..
"റോസാപ്പൂക്കള്‍  ഇല്ല..എന്റെ പ്രണയം ഈ തുടുത്ത സ്ട്രോവ്ബേരി പഴങ്ങള്‍ പോലെയാണ്..മൊട്ടിടുമ്പോള്‍
കയ്പ്പും..പിന്നീട് പുളിപ്പും..പഴുത്ത് പാകമായാല്‍ മധുരവും..!!
സന്ദര്ഭത്തിനൊത്ത് ഉയര്‍ന്ന എന്റെ വാചകം കേട്ട് അവന്‍ പൊട്ടിച്ചിരിച്ചു..ഞാനും..!
"ലവ് യു ലോട്സ്"- ചിരിക്ക് ഒടുവില്‍ പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു.
ഒപ്പം ആ ബോക്സ്‌ തുറന്ന് ഞാന്‍ അവന് നേരെ നീട്ടി..



അത് മുഴുവനായി വാങ്ങി, സ്ട്രോബെരി ഒരെണ്ണം എടുത്ത്  ചുണ്ടോട് ചേര്‍ത്ത് അവന്‍ പറഞ്ഞു-
"ശരിയാണ്..ഇപ്പോള്‍ ഇതിന് പ്രണയത്തിന്റെ വല്ലാത്ത മധുരം.."!!!!!




പ്രണയത്തിന്റെ ഒരു സ്ട്രോബെരിക്കാലം അവിടന്ന് മുന്നിലേക്ക്..!!


 -SNEHA...

Thursday 2 February 2012

ഭാനു..ഭാനുമതി


ഉറക്കത്തിന്റെ ഏതോ യാമത്തിൽ ഞാന്‍ ഞെട്ടി എഴുന്നേറ്റു.രണ്ട് ദിവസമായി പലപ്പോഴായി ഓര്‍മയില്‍ വരുന്ന ആ മുഖം ഉറക്കത്തിലും വന്നു ശല്യപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.ഇതെന്താ ഇപ്പൊ ഇങ്ങനെ..?

എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോള്‍ സമയം 2 30.ഉറക്കം പാടെ വിട്ടകന്നിരുന്നു.റൂമിലെ  വെളിച്ചം അണച്ച് ടേബിള്‍ ലാംബ് ഓണ്‍ ആക്കി മേശക്കരികിലെ കസേരയില്‍ ഇരിക്കുമ്പോള്‍ ആഗ്രഹിച്ചത് അരികത്ത് ആ മുഖത്തിന്റെ തന്നെ സാനിദ്ധ്യമായിരുന്നു. ഞാന്‍ ജനല്‍പ്പാളി പതിയെ തുറന്നു ആകാശത്തേക്ക് നോക്കി. 

നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ ഉണ്ടോ എന്നെ രണ്ട് ദിവസമായി വല്ലാണ്ട് ശല്യപ്പെടുത്തുന്ന ആ മുഖം?
അരികിലിരുന്ന പേന എടുത്ത് ഒരു പേപ്പറില്‍ ആ മുഖം ഒന്ന് വരയ്ക്കാന്‍ വെറുതെ ശ്രമിച്ചു.വര്‍ഷങ്ങള്‍ പിന്നില് ആദ്യം കണ്ട കാഴ്ചയും പിന്നീട് കാണാനും അടുക്കാനും മനപ്പൂര്‍വം ഉള്ള ശ്രമങ്ങളും,കാണുമ്പോള്‍ ഉള്ള കൌതുകവും ആരാധനയും എല്ലാം വീണ്ടും മനസിലേക്ക് കയറി വന്നു.വൃത്തിയുള്ള ഒരു പേപ്പറില്‍ ആ പേര് ഞാന്‍ എഴുതി..

ഭാനു..ഭാനുമതി..
അതിന് താഴെ പേപ്പറില്‍ ഞാന്‍ രണ്ട് കണ്ണുകള്‍ വരച്ചു.ഭയം അല്‍പ്പം ഒളിപ്പിച്ച് വച്ച രണ്ട് കണ്ണുകള്‍..കണ്മഷി പടര്‍ന്ന..വിടര്‍ന്ന രണ്ട് കണ്ണുകള്‍..കുളിപ്പിന്നല്‍ കെട്ടി ഒതുക്കി വച്ചിരിക്കുന്ന തലമുടി..ഇളം റോസ് നിറമുള്ള ചുണ്ടുകളും എണ്ണമയമുള്ള മുഖവും...!

*                           *                           *                         *                            *                        *

പിജി കഴിഞ്ഞ് വിഷ്വല്‍ മീഡിയയില്‍ ജോലി കിട്ടിയ ആദ്യ കാലത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്നു സന്ധ്യ.വര്‍ക്കിംഗ്‌ വുമണ്‍സ് ഹോസ്റ്റലില്‍ താമസമാക്കിയ എനിക്ക്‌ ഏറെ ആശ്വാസമായിരുന്നു തൊട്ടടുത്ത് ഉള്ള സന്ധ്യയുടെ വീടും അവളുടെ അമ്മയും അനിയത്തിയും ഒക്കെ.ക്രമേണ പുറത്ത് ഉള്ള ചുറ്റലും തമാശകളും എല്ലാം ഞങ്ങള്‍ നാല് പേരും കൂടി ഒരുമിച്ച് ആയി.നാല് കൂട്ടുകാരികളെ പോലെ..ഞാന്‍ കൂടി ആ വീട്ടിലെ ഒരു അംഗം തന്നെ ആയി മാറിയ ദിവസങ്ങളായിരുന്നു പിന്നീട്.ഒരു ആഴ്ച അവസാനം ഞാന്‍ എന്റെ വീട്ടിലായിരുന്ന സമയം ആണ് എനിക്ക് സന്ധ്യയുടെ ഒരു കാള്‍ കിട്ടിയത്..നിലവിളിച്ച് കരഞ്ഞ അവളുടെ വാക്കുകളില്‍ നിന്നു എനിക്ക് മനസിലായി- അമ്മ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ ഒന്ന്‍ തെന്നി വീണു..കാലില്‍ ഫ്രാക്ചര്‍ ഉണ്ട്.പ്ളാസ്റ്റര് ഇട്ടിട്ടുണ്ട്...വല്ലാത്ത ടെന്‍ഷനില്‍ പിറ്റേന്ന് ഞായറാഴ്ച ആയിട്ടും ഞാന്‍ രാവിലെ പുറപ്പെട്ട്‌ വന്നു,അവളുടെ വീട്ടിലേക്ക്‌..അമ്മയെ ഒന്ന് കാണാന്‍ ഉള്ള തിടുക്കത്തില്‍ ..

ഒരു 11 മണിയോടെ ഞാന്‍ അവിടെ എത്തി.കാളിംഗ് ബെല്ലിന്റെ ഫോര്മാലിറ്റി ഇല്ലാതെ കതകില്‍ മുട്ടി...പലവട്ടം മുട്ടിയ ശേഷം ആണ് വാതില്‍ തുറന്നത്..അതും പകുതിക്ക് തുറന്നു പിടിച്ച വാതില്‍..ഇതൊന്നും പതിവുള്ളതല്ല..ഞാന്‍ ചെല്ലുമ്പോള്‍ ഒക്കെ അവളോ അനിയത്തിയോ ആരേലും ഓടി വന്നു വാതില്‍ വലിച്ച്  തുറന്ന് ബഹളം വച്ച് അകത്തേ ക്ക് പിടിച്ച് വലിച്ച് കൊണ്ട്‌ പോകാറാകാണുള്ളത്..അതോര്‍ത്ത് നില്‍ക്കുമ്പോള്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്, വാതിലില്‍ പിടിച്ചിരിക്കുന്ന മെലിഞ്ഞു നീണ്ട വിരലുകള്‍..ഞാന്‍ തല ചരിച്ച് നോക്കിയപ്പോള്‍..ഭയന്ന രണ്ട് കണ്ണുകള്‍..പടര്‍ന്നകണ്മഷി..പകുതി മറഞ്ഞ ഒരു മുഖം..

ഇതേതാ ഈ പുതിയ കക്ഷി..ഞാന്‍ മനസില്‍ ഓര്‍ത്തു..

"സന്ധ്യ..സന്ധ്യ ഇല്ലെ?ഞാന്‍ അവളുടെ കൂട്ടുകാരിയാണ്..അമ്മയെ കാണാന്‍.."ഞാന്‍ നിര്‍ത്തി..
വാതില്‍ക്കല്‍ നിന്നും ഒരു പതിഞ്ഞ കാലൊച്ച ഉള്ളിലേക്ക് അകന്ന്  പോകുന്ന പോലെ എനിക്ക്‌ തോന്നി.കൈ കൊണ്ട്‌ വാതില്‍ തള്ളിയപ്പോള്‍ അത് തുറന്നു..
ഹാളില്‍ കയറി ഞാന്‍ ചുറ്റും നോക്കി..ആരുമില്ല..തോന്നലായിരുന്നോ?
"അമ്മേ.." എന്ന ഒരു വിളിയില്‍ സാനിദ്ധ്യം അറിയിച്ചു കൊണ്ട് ഞാന്‍ റൂമിലേക്ക് നടന്നു..

കട്ടിലില്‍ ചാരി ഇരിക്കുന്ന അമ്മ..കാലു നിവര്‍ത്തി വച്ചിട്ടുണ്ട്..വെളുത്ത പഞ്ഞിക്കെട്ട്  പോലെ കാലില്‍ പ്ലാസ്റ്റെര്‍..
അടുത്തിരുന്ന് തൊട്ട് തലോടി എങ്ങനെ,എപ്പോള്‍ പറ്റി..ഡോക്ടര്‍ എന്തു പറഞ്ഞു..തുടങ്ങിയ അന്വേഷണങ്ങളും..ശ്രദ്ധിക്കേണ്ടേ?..മരുന്ന് കഴിക്കണം..തുടങ്ങിയ സ്നേഹശാസനകളും..വേദനയുണ്ടോ?വേഗം മാറും..എന്നുള്ള ആശ്വാസങ്ങളും കൊണ്ട് ഞാന്‍ അമ്മയെ മൂടി..

"ഭാനൂ..കുടിക്കാന്‍ എന്തെങ്കിലും എടുക്ക്..."അമ്മ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..
" ആരാത് " ഞാന്‍ കണ്മഷി പടര്‍ന്ന കണ്ണുകളെ ഓര്‍ത്തു..വാതില്‍ തുറന്ന വിരലുകളെയും..
"ഭാനുമതി..എന്റെ തൊട്ട് താഴെ ഉള്ള അനിയത്തി..ഇന്ന് രാവിലെ വന്നതാ..എന്റെ സഹോദരന്റെ വീട്ടില്‍ ആയിരുന്നു..അവന്‍ ഇവിടെ കൊണ്ട്‌ വന്ന്‌ ആക്കി..ഇനീപ്പോ കുറച്ച് ദിവസം ഇവിടത്തെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍.."
അപ്പോള് തോന്നലായിരുന്നില്ല..ശരിക്കും ഉള്ള ആളായിരുന്നു..വാതില്‍ തുറന്നിട്ട്  ഒരക്ഷരം മിണ്ടാതെ പോയ മാനേഴ്സ്  ഇല്ലാത്ത ആള്..ഞാന്‍ മനസില്‍ കരുതി.. സംസാരിച്ച് ഇരുന്ന നേരം..വാതില്‍ക്കല്‍ പതിഞ്ഞ കാല്പെരുമാറ്റം കേട്ടു..ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല..എന്റെ നേരേ നീണ്ട ലെമണ്‍ ജൂസിലേക്കും ഞാന്‍ മനപൂര്‍വം ശ്രദ്ധിച്ചില്ല..അമ്മയോട് എന്തൊക്കെയോ പറഞ്ഞിരുന്നു..'കുടിക്ക് മോളെ..'എന്ന്‌ അമ്മ പറഞ്ഞപ്പോള്‍ രണ്ട് മിനിട്ടോളം നീട്ടിപ്പിടിച്ചിരുന്ന കൈയില്‍ നിന്നും ഞാന്‍ ഗ്ലാസ്‌ വാങ്ങി..

ആ സമയം ആളെ ശരിക്ക് ഒന്ന് നോക്കി..ഒരു 47..48 വയസോളം വരുന്ന
അതിസുന്ദരിയായ, ഒരു വെള്ളരിപ്രാവിനേയോ വെളുത്ത പൂച്ചക്കുട്ടിയെയോ ഓര്‍മിപ്പിക്കുന്ന.. സൌമ്യമായ ഒരു രൂപം!ആ മുഖത്ത് നോക്കിയപ്പോള്‍ ആദ്യം തോന്നിയ നീരസം മാഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി.
ഗ്ലാസ് തിരികെ വാങ്ങി പിന്നെയും ആള് മറഞ്ഞു കഴിഞ്ഞു..
"ഈ ആന്റിയുടെ വീട് എവിടെയാ?ഞാന്‍ വളരെ കാഷ്വല്‍ ആയി സന്ധ്യയുടെ അമ്മയോട് ചോദിച്ചു.
"ഓ..ഭര്‍ത്താവ് ഉപേക്ഷിച്ചതാ"നിസംഗമായ ഒരു മറുപടി എനിക്ക് കിട്ടി..
ശ്ശൊ....അത്രയും ഭംഗി ഉള്ള ആ  മുഖം എന്നും കണി കണ്ടു ഉണരാന്‍ ഉള്ള ചാന്‍സ്  ഉപേക്ഷിച്ചു കളയാന്‍ മാത്രം ഒരു പുരുഷനോ?അതാണ്‌ അപ്പോള് ഞാന്‍ ചിന്തിച്ചത്.


എന്തെങ്കിലും പ്രത്യേകത തോന്നുന്ന ആള്‍ക്കാരെ ഒബ്സര്‍വേഷനില്‍ വയ്ക്കുക അവരെ ശ്രദ്ധിക്കുക.സ്വഭാവത്തിലെ വിചിത്രതകള്‍ മനസിലാക്കുക എന്നത് എന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെ ആയിരുന്നു.അങ്ങനെ വളരെ നാളുകള്‍ക്കു ശേഷം ഞാന്‍  എന്റെ മനസില്‍ അന്ന് ഒരു പേര് കുറിച്ചിട്ടു..ഭാനു എന്ന ഭാനുമതി.അത് മാത്രമല്ല,ജോലിയുടെ ഭാഗമായി ഞാന്‍ അപ്പോള് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരു പ്രോഗ്രാമിന്റെ വിഷയം വ്യത്യസ്തരായ സ്ത്രീകള്‍ എന്നതായിരുന്നു.ജോലി കിട്ടി ആദ്യത്തെ അസൈന്മെന്റാണ്.ഇത് ക്ലിക്ക് ആവേണ്ടത് വളരെ വലിയ ആവശ്യമാണ്..എന്റെ ഉളളിലെ പ്രൊഫെഷണല്‍ ചാടി എഴുന്നേറ്റു.ഭാനുമതി എന്ന "ഒബ്ജെക്ട്ടില്‍ " ഉപയോഗിക്കാവുന്ന "സ്റ്റഫ്" വല്ലതും ഉണ്ടാകുമോ എന്ന്‌ ആലോചിച്ചു കൊണ്ട്.

"ആര്‍ യു മാഡ് ?..ഹിഹിഹിഹിഹിഹി.."സന്ധ്യ പൊട്ടിച്ചിരിച്ചു.
പിറ്റേ ദിവസം ഓഫീസ് ടൈം കഴിഞ്ഞു കോഫി ഷോപ്പിലെ കോര്‍ണര്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു ഞങ്ങള്‍..ചിരിക്കുന്നതിനൊപ്പം അവളുടെ കാതിലെ വളയെ  ഓര്‍മിപ്പിക്കുന്ന കമ്മലുകള്‍ ഇളകുന്നതില്‍ ഞാന്‍ ശ്രദ്ധിച്ചു.
"ഓ..ഷട്ട് അപ്പ്‌..ഇത്ര ചിരിക്കാന്‍ ഒന്നുമില്ല..നീ പറയു..അവരെ പറ്റി..അവരുടെ ലൈഫ് , ആക്ടിവിറ്റിസ്, എല്ലാം..ഇട്സ് നോട്ട് ഫണ്‍..ഐ വാണ്ട്‌ ടു നൊ ഓള്‍ എബൌട്ട്‌ ഹെര്‍..  പ്ലീസ് ടാ.. സീ..കുറച്ച് നേരം കൊണ്ട് തന്നെ എന്താണെന്ന് അറിയില്ല അവര്‍ എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു."ഞാന്‍ അവളുടെ ചിരിക്കുന്ന മുഖത്തേക്ക് ആകാംഷയോടെ നോക്കി.

"എനിക്ക്‌ പറഞ്ഞു കേട്ട അറിവേ ഉള്ളു..എന്റെ കണ്ണില്‍ അവര്‍ ഒരു അട്ടെര്‍ വേസ്റ്റ് ആണ്.ജീവിക്കാന്‍ അറിഞ്ഞു കൂടാത്ത സ്ത്രീ. യു നോ.. അവര്‍ 16 വയസില്‍ കല്യാണം കഴിച്ചു.കഴിപ്പിച്ചു എന്നതാണ് ശരി.എന്താ അമ്മ ഉള്‍പ്പെടെ രണ്ട്  ചേച്ചിമാര്‍ കല്യാണം കഴിക്കുന്നതിന്‌ മുന്നേ..കാരണം.." അവള്‍ പകുതിക്ക് നിര്‍ത്തി,മേശപ്പുറത്ത് ഇരുന്ന ബര്‍ഗര്‍ എടുത്ത് കടിച്ചു.
"കാരണം???.."എന്റെ ക്ഷമ കെട്ടു..
അവള്‍ വെയിറ്റ് ചെയ്യാന്‍ കൈ കൊണ്ട് ആന്ഗ്യം കാണിച്ചു..
"സ്റ്റുപ്പിഡ്‌..കറക്റ്റ് ടൈമില്‍ അതെടുത്തു കഴിച്ചു..വേഗം ഇറക്ക് എന്നിട്ട് ബാക്കി പറ"ഞാന്‍ കോഫി എടുത്ത് അവള്‍ക് നീട്ടി..
ഒരിറക്ക് കുടിച്ചിട്ട് അവള്‍ തുടര്ന്നു.

"പെണ്ണെ നീ എക്സൈറ്റെഡ് ആകാതെ..കാരണം..അന്നത്തെ കാലത്ത് എങ്ങനെയോ ലണ്ടനില്‍ എത്തി രക്ഷപ്പെട്ട ഒരു കുടുംബക്കാര് ഉണ്ടായിരുന്നു നാട്ടില്‍.ഈ ഗള്‍ഫ് ഒക്കെ ഫാഷന്‍ ആകും മുന്നേ..ലണ്ടനും സിങ്കപ്പൂരും സിലോണും ഒക്കെ ആയിരുന്നു ആള്‍കാര് പുറം രാജ്യത്ത് പോയി ജോലി ചെയ്തിരുന്ന സ്ഥലങ്ങള്‍.അങ്ങനെ ആ ഫാമിലിയിലെ ലണ്ടനീന്നു ലീവിന് വന്ന ഒരാള്‍ക്ക് ഇവരെ കണ്ടു ഒരുപാട് അങ്ങ് ഇഷ്ടമായി.അയാള്‍ക്ക് ഒരു പത്ത് പതിമൂന്നു വയസ് കൂടുതല്‍ വരും അവരെക്കാള്‍..ഏതോ അമ്പലത്തിലോ കല്യാണത്തിനോ വച്ച് ഇവരെ കണ്ടതാ..ങാ..നീ കണ്ടല്ലോ അവരെ..ഇപ്പോഴും എന്താ ഗ്ലാമര്.എനിക്ക് പോലും ചില സമയത്ത് അസൂയ സഹിക്കത്തില്ലടി..ഹിഹിഹിഹി.. അപ്പോള് ആ സമയം അത്രക്ക് സുന്ദരി ആയിരുന്നിരിക്കണം.അത്രയും നല്ല ഒരു പ്രൊപ്പോസല്‍ മകള്‍ക്ക് വന്നാല്‍ വിടുമോ?മൂത്ത രണ്ട് പേരെ നിര്‍ത്തി എന്റെ അപ്പാപ്പന്‍ അതങ്ങ് നടത്തി..നടത്തിന്ന് വച്ചാല്‍..നിനക്കറിയാമല്ലോ..അമ്മയുടെ പൊട്ട പട്ടിക്കാട് വില്ലേജ്..അന്നൊക്കെ അവിടത്തെ കല്യാണം എന്ന്‌ വച്ചാല്‍ ചെറുക്കനും കൂട്ടരും പെണ്ണിന്റെ വീട്ടില്‍ വരുന്നു..എല്ലാരുടെയും മുന്നില്‍ വച്ച് പെണ്ണിന് ഒരു കസവ് പുടവ  കൊടുക്കുന്നു.. നോ താലി കെട്ടല്‍..ഒപ്പിടല്‍..നതിംഗ്..ങ്ഹാ..പിന്നെ വല്ല ഹാരവും ഇട്ടാലായി..പെണ്ണിന്റെ അച്ഛന്‍ കൈ പിടിച്ച് കൊടുക്കുന്നു..സദ്യ ഉണ്ണുന്നു..പെണ്ണിനേം കൊണ്ട് പോകുന്നു.അത്ര തന്നെ.." അവള്‍ ഒന്ന് നിര്‍ത്തി.

"ഉം..പക്ഷെ ലീഗലി ആള്‍ക്കൂട്ടത്തില്‍ വച്ച് ഒരു പെണ്ണിന് പുടവ കൊടുത്താല്‍ വിവാഹമായി അന്ഗീകരിക്കും എന്ന്‌ തോന്നുന്നു,ഹിന്ദു മാര്യേജ് ആക്റ്റില്‍..ചില വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന വിവാഹമാണെങ്കില്‍..-എന്നിട്ട്?"

"എന്നിട്ട്..രണ്ട് ആഴ്ചയോ മറ്റോ അവര്‍ ഒരുമിച്ച് താമസിച്ചു.അയാള്‍ മടങ്ങി പോയി.അടുത്ത തവണ വരുമ്പോള്‍ അവരെ കൊണ്ട്‌ പോകാം എന്ന ഉറപ്പില്‍.പോയ അയാള്‍ ഒരുപാട് സമ്മാനങ്ങളും കത്തുകളും ഒക്കെ അയച്ചു കൊടുത്തു.ഭാനു ആന്റിക്ക് എഴുത്തും വായനയും അറിയില്ല.കൂട്ടുകാരി തങ്കം..ഹാ..കക്ഷി ഒരു നാലാം ക്ലാസ്സാ..പക്ഷെ വായിക്കാനും എഴുതാനും അറിയാം, സഹായത്തിന് എത്തിയത് അപ്പോഴാണ്‌.ലണ്ടന്‍ കത്തുകള്‍ കൂട്ടുകാരിക്ക് വായിച്ച് കേള്പ്പിക്കുന്നതും മറുപടി എഴുതി കൊടുക്കുന്നതും തങ്കത്തിന്റെ ജോലി ആയി.അവരെ കൊണ്ട് ആദ്യം അതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിച്ചത് ഭാനുആന്റി തന്നെയാണ്..ലണ്ടനില്‍ ഇരിക്കുന്ന ആള്‍ക്ക് അറിയുകയും  ചെയ്യാം കേട്ടോ..തങ്കം ആണ് ഭാര്യയെ സഹായിക്കുന്നതെന്ന്.അങ്ങനെ കത്തുകള്‍ എഴുതി എഴുതി..ഭാര്യയുടെ കൂട്ടുകാരിക്ക് എക്സ്ട്രാ വരികള്‍ കത്തുകളില്‍ വന്നു..അത് ഉച്ചത്തില്‍ വായിക്കാതെ തങ്കം വിഴുങ്ങി..അത് പോലെ അങ്ങോട്ടുള്ള കത്തുകളില്‍ ഭാനുമതിയുടെ വരികള്‍ക്ക് പുറമേ തങ്കത്തിന്റെ വരികള്‍ കൂടി ചേര്‍ക്കപ്പെട്ടു..പിന്നെ പിന്നെ..വരികള്‍ തങ്കത്തിന് മാത്രമായി..എന്തൊക്കെയോ മോശമായി ഭാനുആന്റിയെ  കുറിച്ച്  അവര്‍ എഴുതി അയച്ചത് കൊണ്ടാണെന്ന് പറയുന്നു..അയാള്‍ ഒരു സുപ്രഭാതത്തില്‍ വന്നു.. തങ്കത്തിനെ കൂട്ടി ലണ്ടനിലേക്ക് പോയി..
ഭാനുമതിക്ക്..മതിയായി...ഫൂളിഷ് ഗേള്‍...ഹിഹിഹിഹിഹഹി...അവര് പിന്നെ കല്യാണവും കഴിച്ചില്ല..ഒന്നും ചെയ്തില്ല..സഹോദരങ്ങളുടെ വീടുകളിലൊക്കെ ഇങ്ങനെ മാറി മാറി..നോണ്‍ പേയബിള്‍ സര്‍വന്റ് പോലെ .."

"അയാള്‍ക്കിപ്പോ ഒരു 60 വയസ് വരില്ലേ?ജീവിച്ചിരിപ്പുണ്ടല്ലോ അല്ലേ?

"ഉണ്ട്..ഇവരെ തിരക്കി വന്നിട്ടേ ഇല്ല ഇത് വരെ..അയാള്‍ക്കും തങ്കത്തിനും വലിയ മക്കളൊക്കെ ആയി..ഇപ്പോഴും ലണ്ടനിലാണെന്ന് തോന്നുന്നു.കൃത്യമായി അറിയില്ല.അന്നൊക്കെ ഒരുപാട് വിവാഹാലോചനകളൊക്കെ വന്നിട്ടും ഭാനുആന്റി സമ്മതിച്ചില്ല.അയാളെ വിദേശത്ത് പോയി പിടിച്ച് കൊണ്ട്‌ വരാന്‍ കഴിവുള്ളവരൊന്നും ഇല്ലായിരുന്നു..ആദ്യ കാലത്ത് ഉണ്ടായ ബഹളമൊക്കെ പെട്ടന്ന് അടങ്ങി.അവിടെ ഒക്കെ വിറ്റ് പെറുക്കി എല്ലാപേരും പല പല സ്ഥലത്ത് അല്ലേ ഇപ്പൊ താമസം..വര്‍ഷമെത്ര ആയെന്നാ മോളെ..ആര്‍ക്കാ ഇതിനൊക്കെ നേരം? താല്പര്യം?അല്ല നിനക്ക് ആവശ്യമുള്ള മെറ്റീരിയല്സ് വല്ലതും ഈ കഥയില്‍ ഉണ്ടോ?ഹിഹിഹിഹി..സ്റ്റുപ്പിഡ്‌ ഭാനു ആന്‍ഡ്‌ സ്റ്റുപ്പിഡ്‌ യു.. "സന്ധ്യ പൊട്ടിച്ചിരിച്ചു.

അവളുടെ മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി..അതെടുത്ത് നോക്കിയ മുഖത്തെ ചിരി മായുന്നതും ഫോണ്‍ ഓഫ്‌ ആക്കി വക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു.
"ഹു ഈസ്‌ ദാറ്റ്?"
"രോഹന്‍..ഞാന്‍ മിസ്സ്‌ അടിച്ചിട്ട് 20 മിനിട്സ് ആയിട്ടാ തിരിച്ച് വിളിക്കുന്നെ..അവിടെ ഇരിക്കട്ടെ ഓഫ്‌ ആയിട്ട്.. ഇനി എന്റെ d -o -g മിണ്ടും."
"ഹഹഹഹ..ഈ വ്യത്യാസം..നിന്‍റെ ആന്റിയിലും നിന്നിലും ഉള്ള ഈ വ്യത്യാസം ആണ് മോളെ എന്റെ ടോപ്പിക്ക്..കാലം പെണ്ണിനെ എന്തോരം മാറ്റി അല്ലേ സന്ധ്യ..20 മിനിറ്റ് സഹിക്കാന്‍ പറ്റാത്ത നമ്മള്‍..ഒരു 30..32 വര്‍ഷത്തോളം ഒരാളെ കാത്തിരിക്കുന്ന അവര്‍..സഹനശക്തിയുടെ പര്യായം എന്നതൊക്കെ പഴയ വാക്കുകള്‍ ആയി മാറുന്നു അല്ലേ?ഒരാളെ സ്നേഹിക്കുക..പ്രണയിക്കുക..ഡീപ്പ് ആയിട്ട്..ആ ആള്‍ ഇല്ല എന്ന്‌ തോന്നുന്ന..ഉറപ്പിക്കുന്ന..നിമിഷം സൂയിസൈഡ് ചെയ്യാതെ തന്നെ നിലച്ചു പോകുന്ന ഒരു ഹൃദയത്തിന്റെ ഉടമ ആയിരിക്കുക..ഗ്രേറ്റ്‌ അല്ലേ?അവരുടെ മനസില്‍ ഇപ്പോഴും അയാളോട് പ്രണയം ഉണ്ടായിരിക്കുമോ?ഡീപ്പ് ലവ്? എനിവേ ഓരോ എപ്പിസോഡില്‍ ഞാന്‍ ഓരോ സ്ത്രീകളെ അവതരിപ്പിക്കുന്നു വ്യത്യസ്ത രീതിയില്‍ ജീവിച്ചവര്‍,സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍.സ്റ്റാര്ട്ടിംഗ് ഭാനുവില്‍ നിന്ന്  ആകാം..ഈ കഥയില്‍ ശരിക്ക് രണ്ട് ടൈപ്പ് സ്ത്രീകളും ഉണ്ടല്ലോ..ഭാനുവും തങ്കവും.. ആവശ്യത്തിന് ചതിയും സെന്റിമന്സും..ഹിഹിഹിഹി..പ്രോഗ്രാം റേറ്റ് അങ്ങ് കൂടട്ടെ"

"നീ നമ്മുടെ ചാനലിനു ഒരു അസെറ്റ് തന്നെ ആയിരിക്കും..നൊ ഡൌട്ട്..ഇപ്പോഴേ കണ്ണീര് വില്‍ക്കാന്‍ പഠിച്ചു നീ..ഹിഹിഹിഹി..ക്യാരി ഓണ്‍ ആം വിത്ത്‌ യു ഡിയര്‍ "
"കണ്ണീര് അല്ലടാ..അവര്‍ ഇപ്പോഴും അയാളെ സ്നേഹിക്കുണ്ടാകും..പ്രതീക്ഷിക്കുന്നുണ്ടാകും ഒന്ന് കാണാന്‍..അറ്റ്‌ ലീസ്റ്റ് ഒന്ന് മിണ്ടാന്‍..അത് ആണ് ഞാന്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.അതിന് അവരെ മെരുക്കണം ആദ്യം.അവരുടെ പാസ്റ്റ് മാത്രം കൊണ്ടായില്ല.ഇതിനൊരു എന്ടിംഗ് നമ്മള്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കണം..ഒരു ക്ലൈമാക്സ്‌..പ്രോഗ്രാം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായി എന്ന്‌ കാണുന്നവര്‍ക്ക് തോന്നണ്ടേ.അതിന് അയാളുടെ..അവരുടെ ഭര്‍ത്താവിന്റെ..കോണ്ടാക്ട്സ് തിരയണം.പിന്നെ ഒരു കവര്‍ സ്റ്റോറി..അതിന് ചേരുന്ന വിഷ്വല്‍സ്..മ്യൂസിക്‌..കൈയ്യിന്ന് കുറച് ബിറ്റ്സ്...സംഗതി ക്ലിക്ക്.."ഞാന്‍ എന്നിലെ പ്രഫഷണല്‍ മീഡിയക്കാരിയുടെ ചിന്തകള്‍ അഴിച്ചു വിട്ടു.
പിന്നീടുള്ള ദിവസങ്ങളില്‍ എന്റെ ചിന്തകള്‍ അവരെ പറ്റി മാത്രമായിരുന്നു.ജീവനുള്ള പോലെ ചിത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്ന എന്റെ വിരലുകള്‍ സന്ധ്യ പറഞ്ഞ അത്രയും കാര്യങ്ങള്‍ പല പല വിഷ്വലുകളായി ചെറിയ പേപ്പറുകളില്‍ വരച്ചിട്ടു-

പതിനാറ് വയസുള്ള ഒരു പെണ്‍കുട്ടി,അവളെ ഒളിഞ്ഞു ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരന്‍,കല്യാണ ആലോചന,പുടവ കൊടുക്കല്‍,പ്രണയത്തിന്റെ ക്ലോസ് ഷോട്ടുകള്‍,അകന്ന് പോകുന്ന അയാളെ നോക്കി ഉതിരാന്‍ വെമ്പുന്ന കണ്ണിണകള്‍, അരികത്ത് കൂടുകാരിയോടൊപ്പം അവള്‍,കൂട്ടുകാരിയുടെ കൈ പിടിച്ച് അകലുന്ന ഭര്‍ത്താവിനെ നോക്കി പകച്ചു നില്‍ക്കുന്ന ഭാനു...ഓരോ സ്കെച്ചിന്റെയും കൂടെ ചില വാചകങ്ങള്‍ കൂടെ ഞാന്‍ കുറിച്ചിട്ടു.സന്ധ്യയുടെ അമ്മയില്‍ നിന്നു കുറച്ച് വിവരങ്ങള്‍ ശേഖരിച്ചു.എല്ലാം ഫയല്‍ ചെയ്തു ഒപ്പം കൂടി വച്ചു.അതൊക്കെ സബ്മിറ്റ്  ചെയ്ത് പ്രോഗ്രാമിന് ഞാന്‍ അനുമതിയും ഓഫീസില്‍ നിന്നും നേടി എടുത്തു.അതോടൊപ്പം കഴിയുന്ന സമയം ഒക്കെ അവളുടെ വീട്ടില്‍ പോയി ഭാനുവിനോട് അടുക്കാനും എന്നോട് അടുപ്പിക്കാനും ശ്രമിച്ചു.കാരണം ഞാന്‍ ഉദ്ദേശിക്കുന്ന ക്ലൈമാക്സ്‌..അവരുടെ ചില ഷോട്സ്..പറയുന്ന ചില വാചകങ്ങള്‍ ഒക്കെ ഷൂട്ട്‌ ചെയ്യേണ്ടതുണ്ട്.പേര്‍സണല്‍ പെര്‍മിഷന്‍ സംഘടിപ്പിക്കാന്‍ പ്രയാസമില്ല.അത് സന്ധ്യ ഏറ്റിട്ടുണ്ട്.മാത്രമല്ല ആങ്കര്‍ ആയി സന്ധ്യയെ തന്നെ ഫിക്സ് ചെയ്തത് എന്നിലെ കൂട്ടുകാരിയല്ല മറിച്ച് പ്രോഗ്രാമിന് ശേഷം അവരുടെ ബന്ധുക്കളില്‍ നിന്നോ മറ്റാരില്‍ നിന്നോ ഒരു ഒബ്ജെക്ഷന്‍  ഉണ്ടാകാതിരിക്കാന്‍ ഉള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക്  ആയിരുന്നു.

എന്നിട്ടും അവരോട്‌ ഒരുപാട് അടുത്തപ്പോള്‍, ഞാനും എന്നിലെ പ്രൊഫഷണലും തമ്മില്‍ പലപ്പോഴും ഇടയാന്‍ തുടങ്ങി.അവരെ യൂസ് ചെയ്യുന്ന ഫീല്‍ ഇടയ്ക്കിടെ എന്റെ ഉറക്കം കെടുത്തി.കരിയരിലുള്ള എന്റെ പ്രതീക്ഷകള്‍ പിന്നെയും എന്നെ മറിച്ച് ചിന്തിപ്പിച്ചു.അമ്മയില്ലാതെ വളര്‍ന്ന എനിക്ക്‌ രണ്ട് പെണ്മക്കളെ കൊഞ്ചിക്കുന്ന സന്ധ്യയുടെ അമ്മയോട് തോന്നിയ എന്തൊക്കെയോ വികാരങ്ങള്‍ ഭാനുവിലെക്ക് തിരിഞ്ഞത് എപ്പോഴാകും? ഞാന്‍ കാണിക്കുന്ന സ്നേഹപ്രകടങ്ങളും പരിഗണനയും മനപൂര്‍വം ആയിരുന്നെങ്കിലും എപ്പോഴൊക്കെയോ അവരെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടാന്‍ തുടങ്ങി...ഒപ്പം എന്തെന്നില്ലാത്ത ഒരു ആരാധനയും..അനായാസം എന്നില്‍ അവര്‍ക്ക് വിശ്വാസവും സ്നേഹവും ഉണ്ടാക്കി എടുക്കാന്‍ എനിക്ക്‌ കഴിഞ്ഞു. എന്റെ അടുക്കലും അടുപ്പിക്കലും ഞാന്‍ തുടര്ന്നു കൊണ്ടേയിരുന്നു-ഞാന്‍ അറിഞ്ഞ അവരുടെ എല്ലാ കാര്യങ്ങളും വീണ്ടും അവരില്‍ നിന്ന് തന്നെ അറിയുന്നത് വരെ.

എന്റെ വാചാലതക്ക് മുന്നില്‍ ഭാനു മനസ്‌ തുറന്ന ദിവസം, ഒതുങ്ങിയ പ്രകൃതത്തിലും ഒരു പെണ്ണിന് ഇത്രയും ഉറച്ച മനസ്‌ ഉണ്ടെന്ന് ഞാന്‍ ആദ്യമായി മനസിലാക്കി.ഒരു താലിയുടെ ബലം പോലും കഴുത്തില്‍ ഇല്ലാതെ ഭര്‍ത്താവ് എന്ന സങ്കല്പത്തില്‍ ജീവിച്ചവള്‍..അതും മറ്റൊരുത്തിയെ ഒപ്പം കൂട്ടിയ ഒരാളെ..സ്വന്തം ജീവിതം കൈവെള്ളയില്‍ നിന്നു ഊര്‍ന്നു പോയിട്ടും പരാതിയും പരിഭവവും ഇല്ലാതെ ജീവിച്ച ഒരു സ്ത്രീ. ഇന്നും അവളുടെ പ്രാര്‍ഥനകളില്‍ അയാള്‍ മാത്രമല്ല തങ്കവും ഉണ്ടെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തുകയല്ല..അലോസരപ്പെടുത്തുകയാണ് ചെയ്തത്.അയാളെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടി മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത് എന്ന്‌ എന്നോട് സമ്മതിക്കുമ്പോള്‍ ആ മുഖത്ത്‌ ഇടര്‍ച്ച ഉണ്ടായിരുന്നില്ല. തങ്കത്തെ ഒപ്പം കൂട്ടുവാന്‍ വന്ന തവണ അയാള്‍ ഒന്നും സംസാരിക്കുവാന്‍ കൂട്ടാക്കിയില്ലത്രേ. അക്ഷരങ്ങളിലൂടെ സംവാദിക്കുവാന്‍ കഴിഞ്ഞില്ല..ഫോണ്‍ പോലെ ഇന്നത്തെ സൌകര്യങ്ങളും ഉണ്ടായിരുന്നില്ല. നിസഹായതയുടെ..നിരാശയുടെ..അങ്ങേപ്പുറത്ത് ആണ്ടു പോയ ആ മനസിലേക്ക്..അതിന്റെ  ഓരോ അറകളിലേക്ക്..സംഭാഷണ മികവില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ ,ഭാനുവിനെ ആരാധിക്കുന്നതോടൊപ്പം തങ്കത്തിന്റെ സ്വാര്‍ഥമനസ്‌ ആയോ എനിക്കും എന്ന ഭയം ഉള്ളില്‍ ഞാന്‍ അടക്കി വച്ചു. പ്രതികരിക്കാന്‍ ശേഷി ഇല്ലാത്ത ഒരു സാധു ജീവിയുടെ വികാരങ്ങള്‍ ചൂഷണം ചെയ്യാന്‍ ഒരുംബെടുന്നവള്‍.

ഒരു സമയം ഞാന്‍ ഈ പ്രൊജക്റ്റ്‌ തന്നെ വേണ്ടാന്ന് വയ്ക്കാന്‍ ഒരുങ്ങിയതാണ്.അത് എന്റെ കരിയറില്‍ ഉണ്ടാക്കുന്ന നെഗറ്റീവ് ഇമ്പാക്ട്ടിനെ കുറിച്ച് ക്ലാസ്സെടുത്ത ബോസ്സിന്റെ മുന്നില്‍ ഞാന്‍ എന്റെ സഹതാപ തരംഗങ്ങളെ പിന്നെയും കുഴിച്ച് മൂടി.

എന്നോട് മനസ്‌ തുറന്നു എന്നല്ലാതെ എന്റെ പ്രോഗ്രാമിനെ കുറിച്ചോ നീക്കങ്ങളെ കുറിച്ചോ ഒന്നും ഭാനുവിന് അറിയില്ലായിരുന്നു.അടുത്ത ആരൊക്കെയോ ആയി കഴിഞ്ഞിരുന്നു ഞാന്‍ അവര്‍ക്ക്.എന്നെ സംബന്ധിച്ച് ഭാനു എങ്ങനെ വേണമെങ്കിലും എന്റെ ഇഷ്ടത്തിനു നിയന്ത്രിക്കാവുന്ന ഒരാള്‍ എന്ന അഹമ്കാരവും..
വളരെ ശ്രമകരമായി..അയാളുടെ ലണ്ടനിലെ വിലാസവും നമ്പറും ഞങ്ങള്‍ സംഘടിപ്പിച്ചു.ചില ബന്ധുക്കാരുടെ മുന്നില്‍ അല്പം വേഷം കെട്ടേണ്ടി വന്നെങ്കിലും അവസാനം അത് ഞങ്ങള്‍ സാധിച്ചെടുത്തു..വാസുദേവന്‍ എന്ന വാര്‍ധക്യജീവിതം മക്കളോടോത്ത് ലണ്ടനില്‍ കഴിച്ചു കൂട്ടുന്ന ഭാനുവിന്റെ ഭര്‍ത്താവ്.കുറച്ചധികം സംസാരിക്കേണ്ടി വന്നു അയാളോട്..എങ്കിലും ഭാനുവിനോട്‌  ഒന്ന് സംസാരിക്കാന്‍ അയാള്‍ തയാറായി..പ്രായാധികത്യത്തില്‍ മനസിന്‌ വന്ന തിരിച്ചറിവോ..മാറ്റമോ ആകാം അതിന് സമ്മതിപ്പിച്ചത്.തങ്കം ജീവിച്ചിരിപ്പില്ലാത്തത് കൊണ്ട് ഒന്ന് സംസാരിക്കാന്‍ മറ്റു വികാരപരമായ തടസങ്ങളും ചിന്തിക്കേണ്ടി വന്നുകാണില്ല അയാള്‍ക്ക്...

ഭാനു അയാളോട് 32 വര്‍ഷങ്ങള്‍ക്കു ശേഷം ഫോണിലൂടെ സംസാരിക്കുന്ന ആ  നിമിഷം..അത് റിയല്‍ ആയി ചിത്രീകരിച്ച് എടുക്കണം..അത് പ്രോഗ്രാമിന് ഒരു ഹൈലൈറ്റായിരിക്കും-പ്രൊഫെഷണല്‍ മൈന്റില്‍ ആദ്യം ചിന്തിച്ചത് അതായിരുന്നു.
സന്ധ്യയുടെ സഹായത്തോടെ വീട്ടില്‍ ഒരിടത്ത് രഹസ്യമായി ക്യാമറ വച്ച ശേഷം സര്പ്രൈസായി ഭാനുവിന് ഞാന്‍ എന്റെ മൊബൈല്‍ നല്‍കി..ആരാ എന്ന ഒരു ചോദ്യ ഭാവത്തോടെ ഭാനു ഫോണ്‍ വാങ്ങി.അതിന് ശേഷം മാറി നിന്നു ആ മുഖം സൂം ചെയ്തു ഫോക്കസില്‍ വയ്ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ആ കണ് പീലികളില്‍ പോലും വരുന്ന മാറ്റം ശ്രദ്ധിക്കുകയായിരുന്നു..

'ഹലോ..' പറഞ്ഞ് കഴിഞ്ഞ് ഫോണ്‍ പിടിച്ചുള്ള ഒരേ നില്‍പ്പ്..മറുവശത്ത് നിന്ന് പറയുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് ഊഹിക്കാന്‍ ആകാത്ത വിധം നിശ്ചലമായ ഒരു നില്‍പ്പ്....ഒരു രണ്ട്  മിനിറ്റ് അതേ നില്‍പ്പ്..കാള്‍ കട്ടായിട്ടില്ല എന്ന്‌ ആ ശ്വാസഗതിയില്‍ നിന്നു തിരിച്ചറിയാമായിരുന്നു..രണ്ട് മിനിട്ടിനു ശേഷം ഫോണ്‍ മേശപ്പുറത്ത് വച്ച് ഞെട്ടി നില്‍ക്കുന്ന ഭാനുവിന്റെ അരികത്തേക്ക് ഞങ്ങള്‍ ചെന്നപ്പോള്‍..പറഞ്ഞത് രണ്ട് വാക്ക്..
അതും ഫോണ്‍ കൊടുത്ത എന്നോട്-
'ഒരുപാട് സന്തോഷമായി..ഒന്ന് കിടക്കട്ടെ..'-എന്ന്‌ !!
ആ കണ്ണിലുള്ള വികാരം എനിക്ക്‌ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല.ഈറന്‍ പൊടിഞ്ഞിരുന്നു..സന്തോഷം കൊണ്ടാണോ അതോ..?.അയാള്‍ എന്തായിരിക്കും പറഞ്ഞിരിക്കുക?റൂമിലേക്ക് പോയ ഭാനുവിനെ ശല്യപെടുത്തണ്ട..ശാന്തമായി ഉറങ്ങട്ടെ.. ചോദ്യങ്ങള്‍..പ്രോഗ്രാമിന്റെ കാര്യം അറിയിക്കുന്നത്..ബാക്കി ഷൂട്ട്‌..എല്ലാം നാളെ ആകാം എന്ന്‌ ഞാന്‍ തീരുമാനിച്ചു.കരിയറിലെ പ്രതീക്ഷകള്‍ വല്ലാതെ ഉയര്‍ന്ന രാത്രി ആയിരുന്നു എനിക്കത്.

*                        *                      *                                  *                    *                                 *

സമയം 4 .50 കഴിഞ്ഞിരിക്കുന്നു.ഭാനുവിനെ വല്ലാണ്ട് ഓര്മ വരുന്നു.രണ്ട് ദിവസം മുന്നേ മോളുടെ പേരിടീല്‍ ചടങ്ങ് ആയിരുന്നു.കണ്ടെത്തിയ പേര് മറ്റൊന്നായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തില്‍ വച്ച് നാവിന്‍ തുമ്പില്‍ വന്നത് -ഭാനുമതി എന്നായിരുന്നു.ഇതേതാ ഈ പേര് എന്ന്‌ അത്ഭുതപ്പെട്ട് നോക്കിയ കുഞ്ഞിന്റെ അച്ഛനെ..രാകേഷിനെ..കണ്ണടച്ച് കാണിച്ചു.അന്നേരം എങ്ങനെയോ അറിയാതെ മനസില്‍ കയറിയാതാണ് ഭാനുവിന്റെ ചിന്തകള്‍.ഇറങ്ങി പോയില്ല പിന്നീട്..ഒരു കട്ടന്‍ കാപ്പിയുടെ സുഖം ചുണ്ടിലേക്ക് അമര്‍ത്തുമ്പോള്‍..ഞാന്‍ ജനാലയ്ക്കല്‍ നിന്ന് ഒന്ന് കൂടി നോക്കി ആകാശത്തെക്ക്..പുലരാന്‍ വെമ്പുന്ന ആകാശത്ത് എല്ലാ നക്ഷത്രങ്ങളും ഉറക്കമായപ്പോഴും..ഉറങ്ങാതെ തിളക്കമുള്ള  ഒരു നക്ഷത്രം..അതിലേക്ക് നിശ്വാസത്തോടെ ഞാന്‍ നോക്കി-

ഭാനു...എന്നോട് ക്ഷമിക്കില്ലേ?അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..ആ ഉറക്കത്തില്‍ നിന്ന് നീ ഉണരില്ല എന്ന്‌..അയാള്‍ അന്ന് പറഞ്ഞ വാക്കുകള്‍..അത് എന്താണെന്ന് ഇന്നും എനിക്കറിയില്ല..അത് പറയാനായി നീ ഉണര്‍ന്നില്ല.ഞാന്‍ തന്നതിനേക്കാള്‍ വലിയൊരു സര്‍പ്രൈസ് എനിക്ക്‌ തന്ന്..എന്റെ മനസിലെ വല്ലാതെ ഉലച്ച് നീ പൊയ്ക്കളഞ്ഞു..
എന്നോട് പറഞ്ഞത് സത്യമാണെന്ന്..അയാളുടെ വാക്കുകള്‍ ആ മനസിന്‌ സന്തോഷം തന്നു എന്ന്‌ ഞാന്‍ കരുതിക്കോട്ടെ?അതോ ആ മനസിനെ വീണ്ടും നോവിച്ചുവോ അയാള്‍? ഞാന്‍ തന്ന ആ സര്‍പ്രൈസ്..അത് താങ്ങാന്‍ ഉള്ള കരുത്ത് ആ ഹൃദയത്തിനില്ലാതെ പോകുമെന്ന് ഞാന്‍ പ്രതീക്ഷിക്കണമായിരുന്നു..അല്ലേ ഭാനു?ചേതനയറ്റ ആ ശരീരം കാണാന്‍ ഞാന്‍ വരാത്തതില്‍ പരാതി ഉണ്ടോ? എനിക്കതിന്‌ കഴിയില്ലായിരുന്നു..ആ പ്രൊജക്റ്റ്‌ എന്നല്ല ജോലി തന്നെ ഉപേക്ഷിച്ച്.. ചെയ്തത് തെറ്റോ ശരിയോ എന്നറിയാതെ..മാസങ്ങള്‍..ഇപ്പോള്‍ വര്‍ഷങ്ങള്‍..!!


ഭാനുവിനെ പറ്റി ഓര്‍ക്കുമ്പോള്‍ എപ്പോഴുമെന്ന പോലെ അവസാനം എന്റെ കണ്ണുകള്‍ നീര്‍ത്തുള്ളികള്‍ വന്നു മൂടി അതില് ആ നക്ഷത്രക്കാഴ്ച  മെല്ലെ മെല്ലെ അവ്യക്തമായി..

-അമ്മൂട്ടി.